താൻ തെരഞ്ഞെടുത്തവരാൽ തന്നെ തിരസ്കൃതനായി അവൻ നിന്നു. പ്രാണനുതുല്യം താൻ കരുതിയവർ തങ്ങളുടെ പ്രാണനുംകൊണ്ട് ഉടുതുണി പോലും ഉപേക്ഷിച്ചു പറപറന്നു. ഒപ്പമുണ്ടായിരുന്നവർ ഓടിപ്പോയി. എല്ലാം ഉപേക്ഷിച്ചുവന്നവർ ഉപേക്ഷിച്ചവയെക്കുറിച്ചൊക്കെ ഒരുവട്ടം ഓർത്തുപോയി. അവയിലേക്കൊക്കെയാണ് അവർ തിരിഞ്ഞോടിയതും. വിട്ടുപിടിച്ച പവിഴങ്ങളെ വീണ്ടും പിടിക്കാനുള്ള വ്യഗ്രതയിൽ ഗുരുവെന്ന പുറ്റിനെ അവർ വിസ്മരിച്ചു.
ചുറ്റിലും ശത്രുക്കൾ മാത്രം. ചിലർക്കായി മിഴികൾ തെരഞ്ഞെങ്കിലും തിരിഞ്ഞുനോക്കിയിടത്തൊന്നും ആരെയും കാണ്മാനായില്ല. കൂട്ടിനുണ്ടാവുമെന്നു കരുതിയവരൊക്കെ കൂരിരുട്ടിന്റെ കുടമറയ്ക്കുള്ളിൽ പരിഭ്രാന്തിപൂണ്ടു പതുങ്ങിയിരുന്നു. കരം പിടിച്ചുനിന്നവർ കുതറിയോടി; നിഴലായി മേവിയവർ പൊടുന്നനെ മാഞ്ഞുപോയി. അവരുടെ ആദിസ്നേഹം തണുത്തു. എന്നിട്ടും, അവൻ നിവർന്നുതന്നെ നിന്നു. അവന്റെ നിലപാടുകൾ ദൃഢവും വഴി നേരേയുള്ളതും ലക്ഷ്യം വ്യക്തവുമായിരുന്നു.
ഉറ്റവരാൽ ഒറ്റപ്പെട്ടു, വൈരികളാൽ വളയപ്പെട്ട ആ അവസ്ഥയിൽനിന്നും വേണമെങ്കിൽ അവനു വഴുതിമാറിപ്പോകാമായിരുന്നു. നിസഹായതയുടെ നടുവിൽ അവന് ഏത് ഇന്ദ്രജാലവും കാട്ടി രക്ഷപ്പെടാമായിരുന്നു. വഴിയായി വന്നവനു മുന്നിൽ ഒരുവഴിപോലും അടഞ്ഞുകിടന്നിരുന്നില്ല. എന്നാൽ, ഒന്നിനും മുതിർന്നില്ല. പരിത്യജിച്ചവർക്കു നേരേ പല്ലിറുമ്മിയില്ല, പുച്ഛവാക്കുകൾ പുലന്പിയില്ല.
ജീവിതത്തിൽ പല കാരണങ്ങളാൽ ചിലരെയെങ്കിലും നാമും ഒറ്റപ്പെടുത്തിയിട്ടുണ്ടാവാം. തന്നെ തിരസ്കരിച്ചവരെയൊക്കെ ചങ്കോടുചേർക്കാൻ കുരിശിൽ കൈകൾ കഴിയുന്നത്ര വിരിച്ചവന്റെ അനുയായികളായ നമുക്കു തിരസ്കരണത്തിന്റെ സംസ്കാരം തെല്ലും ചേർന്നതല്ല. കുട്ടിക്കളിയല്ല, കൂടെനില്ക്കാനുള്ളതാണ് ഓരോ വ്യക്തിബന്ധവും. മറ്റുള്ളവരുടെ ആവശ്യങ്ങളിൽനിന്നുള്ള അകന്നുപോകൽ സ്വന്തം കടമകളിൽനിന്നുള്ള കടന്നുകളയലാണ്.
തിരസ്കരണത്തിന്റെ രണ്ടാം ഭാഗമെന്നവണ്ണം ഗുരുവിനെക്കുറിച്ചുള്ള യഥാർഥ അറിവിന്റെ പേരിൽ അവനിൽനിന്ന് അഭിനന്ദനവും അംഗീകാരവും നേടിയ ശിഷ്യമുഖ്യനു പോലും അവനെ അറിയില്ലെന്ന് ഒരു പെണ്ണിനെ പേടിച്ചു പറയേണ്ടിവന്നു. ഒന്നാമനായിരുന്നവൻ ഒരു വേള ഒന്നുമല്ലാതായിപ്പോയി. അവന്റെ അസ്തിത്വം മരവിച്ചു. തണുവകറ്റാൻ അവനു തീക്കൊള്ളികൾ തേടേണ്ടതായി വന്നു.
ആരെയും ഒന്നിനെയും തള്ളിപ്പറയേണ്ട. അങ്ങനെ ചെയ്യുന്നതുകൊണ്ട് സത്യം അസത്യമോ വ്യാജം നിർവ്യാജമോ ആകില്ല. ആനുകൂല്യങ്ങൾ, പരിഗണനകൾ, നേട്ടങ്ങൾ എന്നിവയ്ക്കായി വിശ്വാസത്തെതന്നെ തള്ളിപ്പറഞ്ഞ, ക്രിസ്ത്യാനിയെന്ന വ്യക്തിത്വത്തെ മറച്ചുവച്ച, സുരക്ഷയ്ക്കുവേണ്ടി സത്യത്തെ പൂഴ്ത്തിവച്ച സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ പൊറുതിയപേക്ഷിക്കാം. ഏതു സാഹചര്യത്തിലും കർത്താവിനോടും കത്തോലിക്കാസഭയോടും ചേർന്നുനില്ക്കാൻ ശ്രദ്ധിക്കാം. ശിഷ്യത്വത്തിന്റെ വഴിയേ നിർഭയം നീങ്ങാനുള്ള വരത്തിനായി നോന്പിന്റെ നാളുകളിൽ പ്രാർഥിക്കാം.
ചുറ്റിലും ശത്രുക്കൾ മാത്രം. ചിലർക്കായി മിഴികൾ തെരഞ്ഞെങ്കിലും തിരിഞ്ഞുനോക്കിയിടത്തൊന്നും ആരെയും കാണ്മാനായില്ല. കൂട്ടിനുണ്ടാവുമെന്നു കരുതിയവരൊക്കെ കൂരിരുട്ടിന്റെ കുടമറയ്ക്കുള്ളിൽ പരിഭ്രാന്തിപൂണ്ടു പതുങ്ങിയിരുന്നു. കരം പിടിച്ചുനിന്നവർ കുതറിയോടി; നിഴലായി മേവിയവർ പൊടുന്നനെ മാഞ്ഞുപോയി. അവരുടെ ആദിസ്നേഹം തണുത്തു. എന്നിട്ടും, അവൻ നിവർന്നുതന്നെ നിന്നു. അവന്റെ നിലപാടുകൾ ദൃഢവും വഴി നേരേയുള്ളതും ലക്ഷ്യം വ്യക്തവുമായിരുന്നു.
ഉറ്റവരാൽ ഒറ്റപ്പെട്ടു, വൈരികളാൽ വളയപ്പെട്ട ആ അവസ്ഥയിൽനിന്നും വേണമെങ്കിൽ അവനു വഴുതിമാറിപ്പോകാമായിരുന്നു. നിസഹായതയുടെ നടുവിൽ അവന് ഏത് ഇന്ദ്രജാലവും കാട്ടി രക്ഷപ്പെടാമായിരുന്നു. വഴിയായി വന്നവനു മുന്നിൽ ഒരുവഴിപോലും അടഞ്ഞുകിടന്നിരുന്നില്ല. എന്നാൽ, ഒന്നിനും മുതിർന്നില്ല. പരിത്യജിച്ചവർക്കു നേരേ പല്ലിറുമ്മിയില്ല, പുച്ഛവാക്കുകൾ പുലന്പിയില്ല.
ജീവിതത്തിൽ പല കാരണങ്ങളാൽ ചിലരെയെങ്കിലും നാമും ഒറ്റപ്പെടുത്തിയിട്ടുണ്ടാവാം. തന്നെ തിരസ്കരിച്ചവരെയൊക്കെ ചങ്കോടുചേർക്കാൻ കുരിശിൽ കൈകൾ കഴിയുന്നത്ര വിരിച്ചവന്റെ അനുയായികളായ നമുക്കു തിരസ്കരണത്തിന്റെ സംസ്കാരം തെല്ലും ചേർന്നതല്ല. കുട്ടിക്കളിയല്ല, കൂടെനില്ക്കാനുള്ളതാണ് ഓരോ വ്യക്തിബന്ധവും. മറ്റുള്ളവരുടെ ആവശ്യങ്ങളിൽനിന്നുള്ള അകന്നുപോകൽ സ്വന്തം കടമകളിൽനിന്നുള്ള കടന്നുകളയലാണ്.
തിരസ്കരണത്തിന്റെ രണ്ടാം ഭാഗമെന്നവണ്ണം ഗുരുവിനെക്കുറിച്ചുള്ള യഥാർഥ അറിവിന്റെ പേരിൽ അവനിൽനിന്ന് അഭിനന്ദനവും അംഗീകാരവും നേടിയ ശിഷ്യമുഖ്യനു പോലും അവനെ അറിയില്ലെന്ന് ഒരു പെണ്ണിനെ പേടിച്ചു പറയേണ്ടിവന്നു. ഒന്നാമനായിരുന്നവൻ ഒരു വേള ഒന്നുമല്ലാതായിപ്പോയി. അവന്റെ അസ്തിത്വം മരവിച്ചു. തണുവകറ്റാൻ അവനു തീക്കൊള്ളികൾ തേടേണ്ടതായി വന്നു.
ആരെയും ഒന്നിനെയും തള്ളിപ്പറയേണ്ട. അങ്ങനെ ചെയ്യുന്നതുകൊണ്ട് സത്യം അസത്യമോ വ്യാജം നിർവ്യാജമോ ആകില്ല. ആനുകൂല്യങ്ങൾ, പരിഗണനകൾ, നേട്ടങ്ങൾ എന്നിവയ്ക്കായി വിശ്വാസത്തെതന്നെ തള്ളിപ്പറഞ്ഞ, ക്രിസ്ത്യാനിയെന്ന വ്യക്തിത്വത്തെ മറച്ചുവച്ച, സുരക്ഷയ്ക്കുവേണ്ടി സത്യത്തെ പൂഴ്ത്തിവച്ച സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ പൊറുതിയപേക്ഷിക്കാം. ഏതു സാഹചര്യത്തിലും കർത്താവിനോടും കത്തോലിക്കാസഭയോടും ചേർന്നുനില്ക്കാൻ ശ്രദ്ധിക്കാം. ശിഷ്യത്വത്തിന്റെ വഴിയേ നിർഭയം നീങ്ങാനുള്ള വരത്തിനായി നോന്പിന്റെ നാളുകളിൽ പ്രാർഥിക്കാം.