ഹരിപ്പാട്: മത്സ്യബന്ധനത്തിനു പോയ തൊഴിലാളിയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ ഹസ്ന മൻസിലിൽ പരേതനായ ഉസ്മാൻ കുട്ടിയുടെ മകൻ ഹസൈ(42) നാണ് മരിച്ചത്. കായംകുളം കായലിൽ ചൊവ്വാഴ്ച അർധരാത്രിയോടെ വള്ളത്തിൽ മത്സ്യബന്ധനത്തിനുപോയ ഹസൈനെ ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ കരയോടടുത്ത് മറ്റുവള്ളക്കാർ കണ്ടിരുന്നു. ഹരിപ്പാട് നിന്നെത്തിയ ഫയർഫോഴ്സ് സംഘവും വള്ളക്കാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ രാവിലെ 10 നാണ് പതിയാങ്കരക്കാരായ കക്കാവാരൽ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ഉണ്ടായ ഇടിമിന്നലേറ്റ് വെള്ളത്തിൽ വീണതാണെന്ന് സംശയിക്കുന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ആറാട്ടുപുഴ പടിഞ്ഞാറേ ജുമാ മസ്ജിദിൽ കബറടക്കി. മാതാവ്: പരേതയായ ഖദീജാക്കുഞ്ഞ്. ഭാര്യ: ഹസീന. മക്കൾ: ഹസ്ന, അർഷാദ്.