ആലപ്പുഴ: ലഹരി കടത്തിലും സ്ത്രീകളുടെ നഗ്നതാ ചിത്രീകരണത്തിലും ആരോപണവിധേയരായ സിപിഎം നേതാക്കൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു. കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതുവരെ കോൺഗ്രസ് സമരം തുടരുമെന്നും ലിജു പറഞ്ഞു. കുറ്റക്കാർക്കെതിരേ നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ലിജു കൂട്ടിച്ചേർത്തു. നോർത്ത് -സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആലപ്പുഴ മുനിസിപ്പൽ ഓഫീസ് പടിക്കൽ നടക്കുന്ന പ്രതിഷേധധർണയുടെ രണ്ടാം ദിവസത്തെ സമര പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സിറിയക് ജേക്കബ് അധ്യക്ഷത വഹിച്ചു. സി.വി. മനോജ് കുമാർ, കെ.ആർ. മുരളീധരൻ, ആർഎസ്പി നേതാവ് അഡ്വ. ഉണ്ണികൃഷ്ണൻ, സണ്ണിക്കുട്ടി, തോമസ് ജോസഫ്, റീഗോ രാജു, ടി.വി. രാജൻ, ആർ. ഗിരീശൻ, കെ.എ. സാബു, മാത്യു ചെറുപ്പറമ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. റിലേ സത്യഗ്രഹത്തിന്റെ സമാപനദിവസമായ ഇന്നത്തെ സത്യഗ്രഹം രാവിലെ 10ന് കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യും.