+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിട്ടനിൽ നഴ്സിംഗ് ജീവനക്കാരെ ശന്പളവർധനവിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ യുക്മ നിവേദനം നൽകും

ലണ്ടൻ: യുകെയിലെ പൊതുമേഖലാ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച ശമ്പള വര്‍ധനയില്‍ നഴ്‌സിംഗ് ജീവനക്കാരെ പാടെ അവഗണിച്ച നടപടിക്കെതിരെ, യുക്മ അംഗ അസോസിയേഷനുകള്‍ വഴി പ്രാദേശിക പാര്‍ലമെന്‍റ് പ്രതിനിധികള്‍ക്ക് നി
ബ്രിട്ടനിൽ നഴ്സിംഗ് ജീവനക്കാരെ ശന്പളവർധനവിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ യുക്മ നിവേദനം നൽകും
ലണ്ടൻ: യുകെയിലെ പൊതുമേഖലാ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച ശമ്പള വര്‍ധനയില്‍ നഴ്‌സിംഗ് ജീവനക്കാരെ പാടെ അവഗണിച്ച നടപടിക്കെതിരെ, യുക്മ അംഗ അസോസിയേഷനുകള്‍ വഴി പ്രാദേശിക പാര്‍ലമെന്‍റ് പ്രതിനിധികള്‍ക്ക് നിവേദനം സമര്‍പ്പിക്കും.

ഒന്‍പത് ലക്ഷത്തിലധികം വരുന്ന വിവിധ പൊതുമേഖലാ ജീവനക്കാര്‍ക്ക് പുതുക്കിയ വേതനം പ്രഖ്യാപിച്ച സര്‍ക്കാര്‍, കോവിഡ് - 19 പോരാട്ടത്തില്‍ ജീവന്‍ പോലും അവഗണിച്ച്, ഓരോ ജീവനും തിരികെപ്പിടിക്കാന്‍ പോരടിച്ച നഴ്‌സിംഗ് ജീവനക്കാരെ അവഗണിച്ചത് തികച്ചും അനീതിയും അധാര്‍മികവുമാണെന്ന് രാജ്യം ചിന്തിച്ചു തുടങ്ങിക്കഴിഞ്ഞു.

ഡോക്ടർമാര്‍, ടീച്ചര്‍മാര്‍, സായുധ സേനാംഗങ്ങള്‍, ജയില്‍ ഉദ്യോഗസ്ഥര്‍, നാഷണല്‍ ക്രൈം ഏജന്‍സി ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഡന്‍റിസ്റ്റ്, സിവില്‍ സേർവെന്‍റ്സ് തുടങ്ങിയുള്ള എല്ലാ പൊതുമേഖലാ ജീവനക്കാര്‍ക്കും കൊറോണാ കാലത്തെ സേവനത്തിന് അംഗീകാരമായി വേതനവര്‍ധനവ് നല്‍കുമ്പോള്‍, നഴ്‌സുമാര്‍ക്കും ഇതര പാരാമെഡിക്കല്‍ സ്റ്റാഫുമാർ, ഹെൽത്ത് കെയർ അസിസ്റ്റൻസ്, ഒഡിപി, ഫിസിയോതെറാപ്പിസ്റ്റ്, ഐറ്റിയു ടെക്നീഷൻസ് മറ്റ് ക്ലിനിക്കല്‍ ജീവനക്കാര്‍ എന്നിവർക്ക് ശമ്പള വര്‍ധനവിന് ഒരുവര്‍ഷം കൂടി കാത്തിരിക്കണം എന്നത് വളരെ വിചിത്രവും വിരോധാഭാസവും ആണ്.

2000 നു ശേഷം യുകെയിലേക്ക് കുടിയേറിയ മലയാളി കുടുംബങ്ങളില്‍ 90 ശതമാനത്തിലേറെപ്പേര്‍ നഴ്‌സിംഗ് മേഖലയിലൂടെയാണ് ഇവിടെത്തിയത്. അതില്‍തന്നെ 25 ശതമാനത്തോളം വീടുകളിലും രണ്ടുപേര്‍ വീതം നഴ്‌സിംഗ് - പാരാമെഡിക്കല്‍ - ക്ലിനിക്കല്‍ ജോലികളില്‍ ഏര്‍പ്പെടുന്നു. ചുരുക്കത്തില്‍ സര്‍ക്കാര്‍ അവഗണിച്ചിരിക്കുന്ന ഈ വിഭാഗത്തിന്‍റെ വേതനമാണ് യുകെ മലയാളി സമൂഹത്തിന്‍റെ ഏകദേശം 70 ശതമാനത്തോളം വരുന്ന വരുമാന സ്രോതസ്. ഈ സാഹചര്യത്തില്‍, സര്‍ക്കാരിന്‍റെ വേതനവര്‍ധനവിലെ അധാര്‍മികത പരിഹരിച്ചുകൊണ്ട് മറ്റു പൊതുമേഖലാ ജീവനക്കാര്‍ക്കൊപ്പം എത്രയുംവേഗം നഴ്‌സിംഗ് ജീവനക്കാര്‍ക്കും ശമ്പള വര്‍ധനവ് നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യുക്മ ദേശീയ കമ്മിറ്റി മുന്നിട്ടിറങ്ങുകയാണെന്ന് ദേശീയ പ്രസിഡന്‍റ് മനോജ്‌കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

എംപി മാര്‍ക്ക് നല്‍കേണ്ട നിവേദനത്തിന്‍റെ മാതൃക യുക്മ ദേശീയ കമ്മറ്റി അംഗ അസോസിയേഷനുകള്‍ക്ക് അയച്ചു നല്‍കും. യുക്മ നഴ്സസ് ഫോറം ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിമാരായ സാജന്‍ സത്യന്‍, സെലീന സജീവ്, യുഎന്‍എഫ് പ്രസിഡന്‍റ് സിന്ധു ഉണ്ണി എന്നിവര്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. മന്ത്രിസഭയിലും പ്രതിപക്ഷത്തും സ്വാധീന ശക്തിയുള്ള എംപി മാരെ നേരിട്ട് ബന്ധപ്പെടുവാന്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുകയാണെന്ന് ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ.എബി സെബാസ്റ്റ്യന്‍ പറഞ്ഞു.

യുക്മ തുടങ്ങി വച്ചിരിക്കുന്ന കാന്പയിനുകളുമായി പരമാവധി സഹകരിക്കണമെന്ന് യുക്മ ദേശീയ കമ്മിറ്റി അഭ്യര്‍ഥിച്ചു. യുക്മ അംഗ അസോസിയേഷനുകള്‍ ഇല്ലാതെയുള്ള സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും ഈ കാന്പയിന്‍റെ ഭാഗമാകണമെന്ന് താല്പര്യമുള്ളവര്‍ക്കും താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

മനോജ്കുമാര്‍ പിള്ള 07960357679, അലക്സ് വര്‍ഗീസ് 07985641921

റിപ്പോർട്ട്: സജീഷ് ടോം