ബംഗളൂരു: കണ്ണൂർ എക്സ്പ്രസ് യശ്വന്തപുരത്തുനിന്നു ബാനസവാഡിയിലേക്ക് മാറ്റിയ നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ ബംഗളൂരു കേരളസമാജം. ഇതുമായി ബന്ധപ്പെട്ട് കേരളസമാജം ഭാരവാഹികൾ എംപി ശോഭ കരന്തലജെയെ കണ്ടു മലയാളികളുടെ പ്രതിഷേധം അറിയിച്ചു. ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച എംപി റെയിൽവേ ഡിആർഎമ്മുമായി ഫോണിൽ ബന്ധപ്പെട്ട് യാത്രക്കാരുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽപെടുത്തി.
രണ്ടുമാസത്തിനകം ബയപ്പനഹള്ളി പുതിയ ടെർമിനൽ പ്രവർത്തന ക്ഷമമാകുമെന്നും മറ്റ് ട്രെയിനുകൾ അങ്ങോട്ട് മാറ്റി കണ്ണൂർ എക്സ്പ്രസ് തിരിച്ചു യശ്വന്തപുരത്തുനിന്നും പുനഃസ്ഥാപിക്കാമെന്ന് ഡിആർഎം ഉറപ്പു നൽകി. എന്നാൽ, ഇത് സ്വീകാര്യമല്ലെന്നും ഉടൻതന്നെ കണ്ണൂർ എക്സ്പ്രസ് യശ്വന്തപുരത്തു നിന്നും പുറപ്പെടാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സമാജം ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച അടിയന്തര സന്ദേശം റെയിൽവെ മന്ത്രിക്ക് അയക്കുമെന്ന് ശോഭ കരന്തലജെ പറഞ്ഞു.
മലയാളി യാത്രക്കാരോടുള്ള അവഗണ തുടർന്നാൽ മറ്റു മലയാളി സംഘടനകളുമായി ആലോചിച്ചു കൊണ്ട് പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കേരളസമാജം പ്രസിഡൻറ് സി.പി. രാധാകൃഷ്ണൻ, ജനറൽസെക്രട്ടറി റജികുമാർ, ജോയിൻറ് സെക്രട്ടറി ജയ്ജോ ജോസഫ് എന്നിവർ പറഞ്ഞു. കേരളസമാജത്തിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണവും സോഷ്യൽ മീഡിയ വഴിയുള്ള ഒപ്പുശേഖരണം change.org എന്ന വെബ് പോർട്ടൽ വഴിയും നടക്കുന്നുണ്ട്.
കണ്ണൂർ എക്സ്പ്രസിന്റെ സ്റ്റേഷൻ മാറ്റം: പ്രതിഷേധം ശക്തമാക്കാൻ കേരളസമാജം
09:57 PM Feb 28, 2019 | Deepika.com