എയറോ ഇന്ത്യ വേദിക്കു സമീപം വൻ തീപിടിത്തം; മുന്നൂറോളം കാറുകൾ കത്തിനശിച്ചു, പ്രദർശനം നിർത്തിവച്ചു

10:43 PM Feb 23, 2019 | Deepika.com
ബംഗളൂരു: എയറോ ഇന്ത്യ വ്യോമപ്രദർശനം നടക്കുന്ന യെലഹങ്ക വ്യോമതാവളത്തിലെ വേദിക്കു സമീപമുള്ള പാർക്കിംഗ് മൈതാനത്ത് വൻ തീപിടിത്തം. മുന്നൂറോളം കാറുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. വ്യോമതാവളത്തിലെ അഞ്ചാം നമ്പർ ഗേറ്റിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.17നാണ് തീപിടിത്തമുണ്ടായത്. ഇതേത്തുടർന്ന് അഗ്നിരക്ഷാസേനയുടെ പത്തോളം യൂണിറ്റുകൾ‌ സ്ഥലത്തെത്തിയാണ് തീയണച്ചത്.

പാർക്കിംഗ് മേഖലയിലെ ഉണങ്ങിയ പുല്ലും ശക്തമായ കാറ്റും മൂലം തീ അതിവേഗം പടർന്നു പിടിക്കുകയായിരുന്നു. നിരവധി ഇരുചക്ര വാഹനങ്ങളും കത്തിയിട്ടുണ്ടെന്നാണ് വിവരം. തീപിടിക്കാത്ത വാഹനങ്ങൾ പ്രദേശത്തുനിന്ന് മാറ്റിയ ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെങ്കിലും ആരോ ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയിൽ നിന്ന് തീപടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.

ബാഡ്മിന്‍റൺ താരം പി.വി. സിന്ധു കോ-പൈലറ്റായി സഞ്ചരിച്ച തേജസ് വിമാനം പറന്നുയർന്നതിനു പിന്നാലെയാണ് തീപിടിത്തമുണ്ടായത്. ഇതേത്തുടർന്ന് വ്യോമപ്രദർശനം രണ്ടുമണിക്കൂറോളം നിർത്തിവച്ചു. വലിയതോതിൽ പുകയും തീയും ഉയർന്നതോടെ പ്രദർശനം കാണാനെത്തിയവർ പരിഭ്രാന്തരായി. അന്തരീക്ഷമാകെ കറുത്ത പുക ഉയർന്നതിനാൽ വിമാനങ്ങൾ പറത്താൻ സാധിച്ചില്ല. അഞ്ചു ദിവസം നീണ്ട എയ്റോ ഷോ ഇന്ന് അവസാനിക്കാനിരിക്കെയാണ് ദുരന്തം.

എയറോ ഇന്ത്യ വ്യോമപ്രദർശനവേദിയിലെ രണ്ടാമത്തെ അപകടമാണിത്. ചൊവ്വാഴ്ച പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീമിന്‍റെ രണ്ടുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൈലറ്റ് മരിച്ചിരുന്നു.