ബംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, കമേഴ്സ്യൽ സ്ട്രീറ്റ് എന്നിവ കാൽനടയാത്രികർക്കു മാത്രമാക്കാനുള്ള മുഖ്യമന്ത്രി കുമാരസ്വാമിയുടെ ബജറ്റ് നിർദേശത്തോട് സമ്മിശ്രപ്രതികരണം. പൊതുജനങ്ങൾ ഭൂരിപക്ഷവും ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്പോൾ ഇവിടങ്ങളിലെ വ്യാപാരികൾക്ക് ഭിന്നാഭിപ്രായമാണുള്ളത്. വാഹനങ്ങൾ വിലക്കുന്നത് കച്ചവടത്തെ സാരമായി ബാധിക്കുമെന്ന് ഇവർ കണക്കുകൂട്ടുന്നു. നേരത്തെ, ചർച്ച് സ്ട്രീറ്റ് ഭാഗികമായി കാൽനടയാത്രികർക്ക് മാത്രമാക്കാൻ ആവിഷ്കരിച്ച പദ്ധതികൾ നടപ്പായില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വാണിജ്യമേഖലകളിലെ ഗതാഗതം നിരോധിക്കുന്പോൾ കബണ്‍ പാർക്ക് പോലെയുള്ളവയിലൂടെ ഗതാഗതം അനുവദിക്കുന്നത് എന്തിനാണെന്നും ചിലർ ചോദിക്കുന്നു. നഗരത്തിന്റെ കിഴക്കൻ ഭാഗത്തെ തെക്കൻ ബംഗളൂരുവുമായി ബന്ധിപ്പിക്കുന്ന ബ്രിഗേഡ് റോഡ് കാൽനടയാത്രികർക്ക് മാത്രമാക്കിയാൽ അങ്ങോട്ടേക്കുള്ള ഗതാഗതം എങ്ങനെ പുനസ്ഥാപിക്കുമെന്നും വ്യാപാരികൾ ചോദിക്കുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലെങ്കിൽ ഉപഭോക്താക്കൾ എങ്ങനെ സാധനങ്ങൾ വാങ്ങാനെത്തുമെന്നും ഇവർ ചോദിക്കുന്നു. വാഹനങ്ങൾ ദൂരെ പാർക്ക് ചെയ്ത ശേഷം നടന്നെത്തി സാധനങ്ങൾ വാങ്ങാൻ ആരും തയാറാകില്ലെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
കമേഴ്സ്യൽ സ്ട്രീറ്റ് പൂർണമായും വാണിജ്യമേഖലയാണ്, അത് കാൽനടയ്ക്ക് മാത്രമുള്ളതല്ലെന്നും ഗതാഗതം നിരോധിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോയാൽ പ്രതിഷേധിക്കുമെന്നും ബാംഗളൂർ കൊമേഴ്സ്യൽ അസോസിയേഷൻ അറിയിച്ചു.
നഗരത്തിലെ തിരക്കേറിയ റോഡുകൾ നടപ്പാതകളാകുന്നു
06:33 PM Feb 15, 2019 | Deepika.com