ബംഗളൂരു: മാലിന്യം വെറുതേ വലിച്ചെറിഞ്ഞു കളയാനുള്ളതല്ല, കാശുണ്ടാക്കാനും കൂടിയുള്ളതാണെന്ന് പറയുകയാണ് ഒരുപറ്റം കുട്ടികൾ. ജാക്കൂർ വിദ്യാശിൽപ് അക്കാഡമിയിലെ വിദ്യാർഥികൾ സ്കൂളിൽ നിന്നുള്ള പാഴ്ക്കടലാസുകളും പഴയ ബുക്കുകളും റീസൈക്കിൾ ചെയ്ത് അവിടെത്തന്നെ തിരികെയെത്തിക്കുകയാണ്.
കാന്പസിൽ തന്നെയുള്ള പേപ്പർ റീസൈക്കിളിംഗ് യൂണിറ്റ് വഴി ഇത്തരത്തിൽ ദിനംപ്രതി 800 ഷീറ്റ് കടലാസുകളാണ് നിർമിക്കുന്നത്. ഇതുവരെ 7,453 നിർധന വിദ്യാർഥികൾക്ക് സ്കൂളിൽ നിന്നുള്ള കടലാസുകൾ നൽകിക്കഴിഞ്ഞു. കടലാസുകൾ പുനരുപയോഗിക്കുന്നതു വഴി കഴിഞ്ഞ ഒരു വർഷം തങ്ങൾ 4,223 മരങ്ങളും 59,62,560 ലിറ്റർ വെള്ളവും സംരക്ഷിച്ചതായി വിദ്യാർഥികൾ പറയുന്നു.
സ്കൂളിലെ സ്റ്റേഷനറി സ്റ്റോറിൽ റീസൈക്കിൾ ചെയ്ത കടലാസുകൾ ഉപയോഗിച്ചുള്ള ഫയൽ, കാരി ബാഗ്, എൻവലപ്, നോട്ട്ബുക്ക്, കലണ്ടർ, ടിഷ്യു ബോക്സ്, പെൻസിൽ ഹോൾഡർ, ഗിഫ്റ്റ് ബോക്സ് തുടങ്ങിയവ വിൽപനയ്ക്കു വച്ചിട്ടുണ്ട്. സ്കൂളിലെ വാർഷിക റിപ്പോർട്ട് കാർഡും ന്യൂസ്ലെറ്ററുകളും നോട്ടീസുകളുമെല്ലാം റീസൈക്കിൾ കടലാസുകൾ കൊണ്ടുള്ളവയാണെന്ന് പ്രിൻസിപ്പൽ കല ശെൽവി പറയുന്നു.
വേസ്റ്റ് വെറും വേസ്റ്റല്ല..! കാന്പസിലെ പാഴ്ക്കടലാസുകളിൽ നിന്നും വരുമാനമുണ്ടാക്കി ഒരുപറ്റം കുട്ടികൾ
11:06 PM Jan 16, 2019 | Deepika.com