ബംഗളൂരു: നഗരത്തിൽ ഗതാഗതനിയമലംഘനങ്ങളുടെയും അതുമായി ബന്ധപ്പെട്ട കേസുകളുടെയും എണ്ണത്തിൽ കുറവുണ്ടായതായി റിപ്പോർട്ടുകൾ. ട്രാഫിക് പോലീസ് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 2018ൽ 83.9 ലക്ഷം കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. 2017ൽ 1.1 കോടി കേസുകളുണ്ടായിരുന്ന സ്ഥാനത്താണ് ഈ കുറവ്. 2017ൽ ഗതാഗതനിയമലംഘനങ്ങൾക്ക് പിഴയിനത്തിൽ 112.4 കോടി സമാഹരിച്ചപ്പോൾ 2018ൽ അത് 81.3 കോടിയായി കുറഞ്ഞു.
ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചതിന് 16.5 ലക്ഷം കേസുകളാണ് രജിസ്റ്റർ ചെയ്തത്. അനധികൃത പാർക്കിംഗിന് 11.44 ലക്ഷവും സിഗ്നൽ മറികടന്നതിന് 6.4 ലക്ഷവും മദ്യപിച്ചു വാഹനമോടിച്ചതിന് 53,092 കേസുകളും രജിസ്റ്റർ ചെയ്തു.
സാധാരണഗതിയിൽ വർഷം തോറും ഗതാഗതനിയമലംഘനങ്ങളുടെ എണ്ണം കൂടിവരികയാണ് പതിവ്. 2014ൽ 74 ലക്ഷമായിരുന്ന കേസുകൾ 2017 ആയപ്പോഴേക്കും 1.1 കോടി എത്തിയിരുന്നു. ഇത്തവണ എണ്ണം കുറയ്ക്കാനായത് വലിയ നേട്ടമായാണ് ട്രാഫിക് പോലീസ് കണക്കാക്കുന്നത്. ട്രാഫിക് ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതും നഗരത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയതുമാണ് നിയമലംഘനങ്ങളുടെ എണ്ണം കുത്തനെ കുറയ്ക്കാൻ സഹായിച്ചത്.
ബോധവൽകരണം ഫലംകണ്ടു; ട്രാഫിക് കേസുകളുടെ എണ്ണത്തിൽ കുറവ്
10:51 PM Jan 15, 2019 | Deepika.com