ബംഗളൂരു: വായനയെ പ്രോത്സാഹിപ്പിക്കാൻ വേറിട്ട പദ്ധതിയുമായി വായനശാല വകുപ്പ്. സംസ്ഥാനത്തെ പൊതുവായനശാലകളിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നതിനായി നഗരത്തിലെ പ്രധാന മാളുകളിൽ പുസ്തകപ്പെട്ടികൾ സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചു. പുസ്തകങ്ങൾ സംഭാവന നൽകാൻ ആഗ്രഹമുള്ളവർക്ക് ഈ പെട്ടികളിൽ പുസ്തകങ്ങൾ നിക്ഷേപിക്കാം. ഇവ പിന്നീട് വിവിധ പൊതുവായനശാലകളിൽ എത്തിക്കും. നിലവിൽ ഗരുഡ മാളിലും ഗോപാലൻ ആർകേഡിലുമാണ് പുസ്തകപ്പെട്ടി സ്ഥാപിച്ചത്. വരുംദിവസങ്ങളിൽ മന്ത്രി, ഫോറം, എലമെൻറ് മാളുകളിലും പദ്ധതി നടപ്പാക്കും. ആദ്യഘട്ടത്തിൽ ബംഗളൂരുവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് വിജയമെന്നു കണ്ടാൽ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ഗ്രാമീണമേഖലകളിലെ വായനശാലകളിൽ മതിയായ പുസ്തകങ്ങളില്ലെന്നാണ് കണക്കുകൾ. ഇത്തരം വായനശാലകളിൽ പുസ്തകങ്ങളെത്തിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. ഇതു കൂടാതെ, പൊതുവായനശാലകളിൽ അംഗത്വമെടുക്കാനുള്ള സൗകര്യവും ഈ കേന്ദ്രങ്ങളിൽ ഒരുക്കുന്നുണ്ട്. ഇവിടെ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകി അംഗത്വമെടുത്താൽ നഗരത്തിലെ ഏതു പൊതുവായനശാലകളിൽ നിന്നും പുസ്തകങ്ങൾ എടുക്കാനാകും. അംഗത്വത്തിന് സെക്യുരിറ്റി തുകയായി 100 രൂപ മാത്രം നല്കിയാൽ മതിയാകും.
പുസ്തകം നിക്ഷേപിക്കൂ, വായനയെ വളർത്തൂ; മാളുകളിൽ ഇനി പുസ്തകപ്പെട്ടികളും
11:00 PM Nov 16, 2018 | Deepika.com