ബംഗളൂരു: വിദ്യാർഥികൾക്ക് സൗജന്യ പഠനോപകരണങ്ങളും ഉച്ചഭക്ഷണവുമടക്കം നൽകിയിട്ടും സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തുടരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ അധ്യയനവർഷം മാത്രം പഠനം ഉപേക്ഷിച്ചത് 82,713 വിദ്യാർഥികളാണ്. ഓരോ വർഷവും കേന്ദ്രീകൃത സംവിധാനത്തിലൂടെ കംപ്യൂട്ടറിൽ രേഖപ്പെടുത്തുന്ന കുട്ടികളുടെ പഠന നിലവാരം പരിശോധിച്ചപ്പോഴാണ് പുതിയ കണക്കുകൾ പുറത്തുവന്നത്. ഇതു സംബന്ധിച്ചു സ്കൂളുകളിലെ പ്രധാനധ്യാപകരോട് വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. സംസ്ഥാനത്ത് ഈ അധ്യയനവർഷം 271 സർക്കാർ സ്കൂളുകളിൽ ഒരു വിദ്യാർഥി പോലും പ്രവേശനം നേടിയില്ലെന്നും കണക്കുകളിൽ പറയുന്നു.
ഗ്രാമീണ മേഖലകളിലാണ് വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീടുകളിലെ പ്രശ്നങ്ങളും രക്ഷിതാക്കൾക്ക് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയുമാണ് കുട്ടികൾ പഠനം നിർത്തുന്നതിന് കാരണമാകുന്നു. ഗ്രാമീണ മേഖലകളിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ ബോധവൽകരണം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
പൊതുവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അവ വേണ്ടത്ര ഗുണകരമാകുന്നില്ലെന്നാണ് വിലയിരുത്തൽ. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്ന സാഹചര്യത്തിൽ അവയുടെ കാരണങ്ങൾ വിശകലനം ചെയ്ത് പരിഹാര നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. ഈമാസം 14 മുതൽ പഠനം നിർത്തിയ വിദ്യാർഥികളുടെ വീടുകളിലെത്തി വിവരശേഖരണം നടത്തണമെന്നും വകുപ്പ് നിർദേശിച്ചു.
സ്കൂളുകളിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; ആശങ്കയോടെ വിദ്യാഭ്യാസ വകുപ്പ്
09:39 PM Nov 14, 2018 | Deepika.com