ബംഗളൂരു: സംസ്ഥാനത്ത് 2,500 പുള്ളിപ്പുലികളുണ്ടെന്ന് കർണാടക വനംവകുപ്പിന്റെ സർവേ ഫലം. നേച്ചർ കണ്‍സർവേഷൻ ഫൗണ്ടേഷനുമായി സഹകരിച്ചാണ് വിപുലമായ സർവേ നടത്തിയത്. വനത്തിൽ പ്രത്യേക കാമറകൾ സ്ഥാപിച്ചും കാൽപ്പാടുകൾ ശേഖരിച്ചുമാണ് സർവേ നടത്തിയത്.
കാവേരി വന്യമൃഗസംരക്ഷണ മേഖല, എം.എം. ഹിൽസ്, ബിലിഗിരി രംഗതസ്വാമി ക്ഷേത്രം കടുവസംരക്ഷണ മേഖല, തിമലപുര വന്യമൃഗസംരക്ഷണ മേഖല, ജയമനഗലി സംരക്ഷിത വനമേഖല എന്നിവിടങ്ങളിലും ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, മൈസൂരു, തുമകുരു, രാമനഗര, ഭദ്രാവതി, ബല്ലാരി, ചിത്രദുർഗ എന്നിവിടങ്ങളിലെ വനമേഖലകളിലുമാണ് പുള്ളിപ്പുലികൾ കൂടുതലായുമുള്ളതെന്ന് സർവേയിൽ കണ്ടെത്തി. ഭദ്രാവതി വനം ഡിവിഷനിലെയും തുമകുരുവിലെയും ചില മേഖലകളിൽ പുള്ളിപ്പുലികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായും കണ്ടെത്തി.
അതേസമയം, ജനവാസമേഖലകളിലും പുള്ളിപ്പുലിയുടെ സാന്നിധ്യമുള്ളതായി സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള വലിയ തോട്ടങ്ങളിലും പാറക്കെട്ടുകൾ നിറഞ്ഞ മേഖലകളിലും പുള്ളിപ്പുലികൾ വസിക്കുന്നുണ്ടെന്നും സർവേ ഫലം പറയുന്നു.
കർണാടക സംസ്ഥാനത്ത് 2,500 പുള്ളിപ്പുലികളുണ്ടെന്ന് സർവേ
10:46 PM Oct 03, 2018 | Deepika.com