മൈസൂരു: സാംസ്കാരിനഗരിയുടെ ആകാശത്ത് വർണവിസ്മയം തീർത്ത് പട്ടംപറത്തൽ മേള. ദസറ ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച ലളിതമഹൽ ഹെലിപാഡിലാണ് രണ്ടുദിവസത്തെ മേള ആരംഭിച്ചത്. മുംബൈ, സൂററ്റ്, അഹമ്മദാബാദ്, ഹൈദരാബാദ്, മംഗളൂരു എന്നിവിടങ്ങളിലെ കൈറ്റ് ക്ലബുകളിൽ നിന്നായി 36 കലാകാര·ാരാണ് മേളയിൽ പങ്കെടുക്കുന്നത്. ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംപിടിച്ച 36 അടി നീളവും പത്തടി വീതിയുമുള്ള ഭീമൻ പട്ടമാണ് മേളയുടെ പ്രധാന ആകർഷണം. കൂടാതെ, മംഗളൂരു പട്ടംപറത്തൽ ക്ലബിന്റെ എൽഇഡി ബൾബുകൾ ഘടിപ്പിച്ച പട്ടവും ശ്രദ്ധേയമായി.
ദസറയുടെ ഭാഗമായി ഇന്ന് മൈസൂരുവിലേക്ക് കാർ റാലി സംഘടിപ്പിച്ചിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് മുഖ്യമന്ത്രി കുമാരസ്വാമി ഫ്ളാഗ് ഓഫ് ചെയ്യുന്ന റാലി തിങ്കളാഴ്ച മൈസൂരുവിലെത്തും. കഴിഞ്ഞ ദിവസമാണ് ദസറ ആഘോഷ പരിപാടികളുടെ അന്തിമ പട്ടിക മൈസൂരുവിന്റെ കൂടി ചുമതലയുള്ള മന്ത്രി ജി.ടി. ദേവഗൗഡ പുറത്തിറക്കിയത്.
ആഘോഷങ്ങൾക്കു മുന്നോടിയായി ദസറ യുവസംഭ്രമ ഞായറാഴ്ച മുതൽ ഒക്ടോബർ ആറുവരെ മാനസഗംഗോത്രി ഓപ്പണ്‍ എയർ തീയറ്ററിൽ നടക്കും. 10 മുതൽ 17 വരെ ദസറ സാംസ്കാരിക പരിപാടികൾ മൈസൂരു കൊട്ടാരവളപ്പിൽ അരങ്ങേറും.
ഒക്ടോബർ 11 മുതൽ 17 വരെയാണ് യുവദസറ. മഹാരാജാസ് കോളജ് മൈതാനത്ത് നടക്കുന്ന യുവദസറയിൽ ഇത്തവണ വ്യത്യസ്തമായ പരിപാടികളുണ്ടാകും. ഒക്ടോബർ 14ന് ഗജസവാരിയുടെ റിഹേഴ്സൽ നടക്കും. വിജയദശമി ദിനമായ 19ന് ദസറ ഘോഷയാത്രയ്ക്കൊപ്പമാണ് ഗജസവാരി നടക്കുന്നത്. വൈകുന്നേരം ബന്നിമണ്ഡപ് മൈതാനത്ത് ടോർച്ച്ലൈറ്റ് പരേഡും നടക്കും.
ദസറ: കാഴ്ചവിരുന്നൊരുക്കി പട്ടംപറത്തൽ മേള
08:14 PM Oct 01, 2018 | Deepika.com