ബംഗളൂരു: സംസ്ഥാനത്തെ മൂവായിരത്തോളം സർക്കാർ പ്രൈമറി സ്കൂളുകളിലും ഹൈസ്കൂളുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കാൻ തീരുമാനം. സർക്കാർ സ്കൂളുകളിൽ മതിയായ സുരക്ഷാസംവിധാനങ്ങളില്ലെന്ന് പരാതിയുയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിൻറെ തീരുമാനം. സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്കൂളുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന് 2017ൽ സർക്കാർ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് 10 കോടി രൂപ ചെലവിട്ടാണ് പുതിയ പദ്ധതി രൂപീകരിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടം അടുത്ത അധ്യയന വർഷത്തിൽ നടപ്പാക്കും. പെണ്‍കുട്ടികൾ കൂടുതലുള്ള വിദ്യാലയങ്ങളെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. ഒരു സ്കൂളിൽ പരമാവധി നാലു കാമറകൾ സ്ഥാപിക്കും. സ്കൂളിലെ പ്രധാനാധ്യാപകനായിരിക്കും കാമറയുടെ പരിപാലന ചുമതല. പദ്ധതിക്കായുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സർക്കാർ സ്കൂളുകളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിച്ചുവരുന്നതായി പരാതികൾ ഉയർന്നിരുന്നു. സ്കൂളുകളിൽ പെണ്‍കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് സിസിടിവി കാമറകൾ സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നത്.
സർക്കാർ സ്കൂളുകളിൽ ഇനി നിരീക്ഷണ കാമറകൾ
10:36 PM Sep 19, 2018 | Deepika.com