ബംഗളൂരു: പ്രളയം തകർത്തെറിഞ്ഞ കേരളത്തിന് കൂടൊരുക്കി ’ബംഗളൂരു കെയേഴ്സ് ഫോർ കേരള’. പ്രോജക്ട് വിഷൻറെ നേതൃത്വത്തിൽ സുവർണകർണാടക കേരളസമാജം, ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി, ഐഫോ, ഫിഡെലിറ്റി തുടങ്ങി ബംഗളൂരുവിലെ വിവിധ സംഘടനകൾ ചേർന്നാണ് ’ബംഗളൂരു കെയേഴ്സ് ഫോർ കേരള’ എന്ന പേരിൽ പ്രളയബാധിതർക്ക് താത്കാലിക ഭവനങ്ങൾ നിർമിച്ചു നൽകുന്നത്. വയനാട് ജില്ലയിൽ ഇത്തരത്തിൽ 500 ഭവനങ്ങൾ ഇതുവരെ നിർമിച്ചുനല്കിയിട്ടുണ്ട്. നിലവിൽ കേരളത്തിലെ പ്രളയബാധിത മേഖലകളിലായി 60 ലക്ഷം രൂപയുടെ ദുരിതാശ്വാസ സാമഗ്രികളാണ് ’ബംഗളൂരു കെയേഴ്സ് ഫോർ കേരള’ എത്തിച്ചുനൽകിയത്.
വയനാട് ജില്ലയിൽ താത്കാലിക ഭവനങ്ങളുടെ ഉദ്ഘാടനം പനമരം പഞ്ചായത്തിലെ കാളാത്തറ ഗ്രാമത്തിൽ പഞ്ചായത്ത് പ്രസിഡൻറ് എം.പി. മോഹനൻ നിർവഹിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ ഭവനരഹിതരായ പനമരം പഞ്ചായത്തിൽ 252 വീടുകളാണ് നിർമിച്ചത്. ഒരു മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് പ്രോജക്ട് വിഷൻ കോഓർഡിനേറ്റർ സിബു ജോർജ് അറിയിച്ചു.
ജിഐ ഷീറ്റുകളും സ്റ്റീൽ പൈപ്പുകളുമുപയോഗിച്ചാണ് താൽകാലിക വീടുകളുടെ മേൽക്കൂര നിർമിക്കുന്നത്. മുൻവശവും പിൻവശവും മുളയോ പ്ലൈവുഡോ ഉപയോഗിച്ച് നിർമിക്കുന്നു. ഓരോ ഭവനത്തിനും 20,000 രൂപ വീതമാണ് ചെലവാകുന്നത്. കേരള സംസ്ഥാന പുനരധിവാസ പാക്കേജിൻറെ ഭാഗമായി ഇത്തരം താത്കാലിക ഭവനങ്ങൾ നിർമിച്ചുനല്കാനാകുമെന്നും നിലവിൽ സംസ്ഥാനത്ത് വീട് പൂർണമായും നഷ്ടപ്പെട്ട 60,000 പേർക്ക് താത്കാലിക വീടുകൾ നല്കാൻ സർക്കാർ പദ്ധതികളില്ലെന്നും പ്രോജക്ട് വിഷൻ സ്ഥാപകൻ ഫാ. ജോർജ് കണ്ണന്താനം പറഞ്ഞു. താത്കാലിക ഭവനങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് പ്രോജക്ട് വിഷൻ അപേക്ഷ നല്കിയിട്ടുണ്ട്. നേരത്തെ, ഭൂകന്പം ദുരിതം വിതച്ച നേപ്പാളിൽ പ്രോജക്ട് വിഷൻറെ നേതൃത്വത്തിൽ ഇത്തരത്തിൽ അഞ്ഞൂറോളം വീടുകൾ നിർമിച്ചു നൽകിയിരുന്നു.
കേരളത്തിന് കൂടൊരുക്കി ’ബംഗളൂരു കെയേഴ്സ് ഫോർ കേരള’
11:26 PM Sep 17, 2018 | Deepika.com