മൈസൂരു: ദസറ ആഘോഷങ്ങളോടനുബന്ധിച്ച് വിജയദശമി ദിവസം നടത്തുന്ന ഘോഷയാത്രയ്ക്കുള്ള ആനകളെ മൈസൂരുവിലേക്ക് ആനയിക്കുന്ന ഗജപ്രയാണ ചടങ്ങ് ഞായറാഴ്ച നടത്തപ്പെട്ടു. സ്വർണനിർമിതമായ അന്പാരിയേന്തുന്ന അർജുന ഉൾപ്പെടെ ആറ് ആനകളാണ് ഇന്നത്തെ പ്രയാണത്തിൽ പങ്കെടുക്കുന്നത്. മറ്റുള്ള ആറ് ആനകൾ പിന്നീട് മൈസൂരുവിലെത്തും. കുടകിലെ ആനത്താവളങ്ങളിൽ നിന്ന് വീരനഹൊസഹള്ളിയിലെത്തിച്ച ശേഷം അവിടെ നിന്നാണ് ഗജപായന ആരംഭിക്കുക. ചടങ്ങിനോടനുബന്ധിച്ച് ഗോത്രസമൂഹത്തിലെ കുട്ടികളുടെ വിവിധ സാംസ്കാരിക പരിപാടികളും നടക്കും. ഞായറാഴ്ച മൈസൂരു കൊട്ടാരത്തിനു സമീപം ആനകൾക്ക് വരവേല്‍പ്പ് നൽകി.
അർജുനയ്ക്കൊപ്പം ബലരാമ, അഭിമന്യു, കാവേരി, ചൈത്ര, ഗോപി എന്നീ ആനകളും ആദ്യസംഘത്തിലുണ്ട്. ഒക്ടോബർ 10 മുതൽ 19 വരെയാണ് ദസറ ആഘോഷങ്ങൾ നടത്തുന്നത്. ഒക്ടോബർ 19നാണ് ജംബോസവാരി. ഇതിനു മുന്നോടിയായി ആനകൾക്ക് പ്രത്യേക ഭക്ഷണവും പരിശീലനവും നല്‍കും. ആനകൾക്ക് പരിശീലനവും പരിപാലനവും നല്‍കുന്നതിനായി കൊട്ടാരത്തിനു സമീപം പ്രത്യേക പന്തലും ഒരുക്കിയിട്ടുണ്ട്.
കാലവർഷം കനിഞ്ഞതിനാൽ ഇത്തവണ ദസറ ആഡംബരമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള വിവിധ പരിപാടികളും ഇത്തവണ സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി ഈമാസം തന്നെ പ്രചാരണപരിപാടികൾ ആരംഭിക്കും.
ദസറ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി
12:25 AM Sep 06, 2018 | Deepika.com