തെന്നിന്ത്യൻ സിനിമാ നടിയും കോൺഗ്രസ് മുൻ എംപിയുമായ ദിവ്യ സ്പന്ദന അന്തരിച്ചെന്ന വാർത്ത വ്യാജം. പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ദിവ്യ ആരോഗ്യവതിയാണെന്നും നടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
ഹൃദയാഘാതം മൂലം നടി അന്തരിച്ചെന്ന തരത്തിൽ എക്സിലൂടെയാണ് അഭ്യൂഹങ്ങൾ പടർന്നത്. ദിവ്യ ആരോഗ്യവതിയാണെന്നും ഇപ്പോൾ ജനീവയിലാണെന്നും അവരുമായി സംസാരിച്ചെന്നും മാധ്യമപ്രവർത്തക ചിത്ര സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തു.
മാധ്യമ പ്രവർത്തക ധന്യ രാജേന്ദ്രനും വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം നടി ഇതുവരെ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
തമിഴിലും കന്നഡയിലും തിളങ്ങി നിന്ന ദിവ്യ 2012ലാണ് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് നേതാവായ അമ്മ രഞ്ജിതയുടെ വഴി പിന്തുടർന്നായിരുന്നു നടിയുടെ രാഷ്ട്രീയ പ്രവേശം.
കോൺഗ്രസ് പ്രവേശനത്തിന് തൊട്ട് പിന്നാലെ 2013 ൽ കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ച് അവര്‍ ലോക്സഭാംഗമായി. രാഷ്ട്രീയത്തില്‍ സജീവമായതിന് പിന്നാലെ സിനിമ ഉപേക്ഷിച്ചു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ദിവ്യ മാണ്ഡ്യയില്‍ നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2017 ൽ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ തലപ്പത്ത് നിയോഗിക്കപ്പെട്ടു.
റാഫല്‍ വിവാദത്തില്‍ മോദിയെ കളളനെന്ന് വിളിച്ച ട്വീറ്റിന്റെ പേരില്‍ ദിവ്യയ്ക്കെതിരെ കേസെടുത്തിരുന്നു.
2019 ൽ ധനമന്ത്രി നിർമ്മലാ സീതാരാമനെ പുകഴ്ത്തിയ ദിവ്യയുടെ നടപടി വിവാദമായതിന് പിന്നാലെ അവർ സോഷ്യൽ മീഡിയ നേതൃ പദവിയിൽ നിന്നും രാജിവെച്ചു.
പിന്നീട് രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. ഇതിനിടെ ദിവ്യ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയെക്കുമെന്നടക്കമുള്ള അഭ്യൂഹങ്ങൾ സജീവമായിരുന്നെങ്കിലും താരം അത് തള്ളിയിരുന്നു.
നടി ദിവ്യ സ്പന്ദന മരിച്ചെന്ന് അഭ്യൂഹം; പ്രതികരണവുമായി സുഹൃത്തുക്കൾ
01:24 PM Sep 06, 2023 | Deepika.com