തെളിഞ്ഞ കാലാവസ്ഥയിൽ സംസ്ഥാനത്തെ ഏതാണ്ട് ഏഴുപതു ശതമാനം റബർ തോട്ടങ്ങളിലും ടാപ്പിംഗിനു കർഷകർ ഉത്സാഹിച്ചു. നാളികേരോത്പന്നങ്ങളുടെ താഴ്ന്ന വില കൂടുതൽ ഇറക്കുമതി രാജ്യങ്ങളെ ആകർഷിച്ചുതുടങ്ങി. കുരുമുളകിന് പ്രതിസന്ധിയിൽനിന്നും തിരിച്ചുവരവിന് അവസരം ലഭിച്ചില്ല. മികച്ച കാലാവസ്ഥയിൽ ഏലത്തോട്ടങ്ങൾ ഉണരുന്നു.
റബർ
സംസ്ഥാനത്ത് കാലവർഷം ദുർബലമായതിനൊപ്പം ഒട്ടുമിക്ക ഭാഗങ്ങളിലും തെളിഞ്ഞ കാലാവസ്ഥ നിലനിന്നതിനാൽ റബർ ഉത്പാദകർ തോട്ടങ്ങളിൽ കൂടുതൽ സജീവം. സാധാരണ ജൂൺ ആദ്യ പകുതിയിൽ കനത്ത മഴ മൂലം ടാപ്പിംഗിൽനിന്നു വിട്ടുനിന്ന ചരിത്രമാണ് കേരളത്തിലെ റബർ കർഷകർക്ക് പറയാനുള്ളത്.
ഇക്കുറി ഉത്പാദന രംഗം ഉണർന്നതു കണക്കിലെടുത്താൽ ജൂണിലെ റബർ ഉത്പാദനം മുൻവർഷങ്ങളെ അപേക്ഷിച്ച് ഉയർന്ന തലത്തിലേക്കു നീങ്ങാം. അതേസമയം മേയിൽ ലഭിച്ച വേനൽമഴ അന്ന് ടാപ്പിംഗിന് തടസം സൃഷ്ടിച്ചതിനാൽ കാർഷിക മേഖലയിൽ റബർ കരുതൽ ശേഖരം നന്നേ കുറവാണ്. അതുകൊണ്ടുതന്നെ ഉത്പാദന കേന്ദ്രങ്ങളിൽനിന്നുള്ള റബർവരവ് പല അവസരത്തിലും കുറഞ്ഞ അളവിലാണ്.
രാജ്യാന്തര വിപണിയിൽ റബർ അൽപ്പം തളർച്ചയിലേക്കു നീങ്ങിയതുകണ്ട് ഇന്ത്യൻ വ്യവസായികൾ താഴ്ന്ന വിലയ്ക്ക് ഷീറ്റ് ശേഖരിക്കാൻ ശ്രമം നടത്തി.
ബാങ്കോക്കിൽ 17,350 രൂപയിൽനിന്നു 16,225വരെ താഴ്ന്നത് അവസരമാക്കി ഇന്ത്യൻ ടയർ കമ്പനികൾ ആഭ്യന്തരവില 17,800ൽനിന്നു 17,500വരെ ഇടിച്ചെങ്കിലും വ്യവസായികൾക്കു കാര്യമായി ചരക്കു ലഭിക്കാത്തതിനാൽ 17,600 ലേക്കു കയറി. ഈവാരവും വിപണികളിൽ ലഭ്യത ചുരുങ്ങിയാൽ വിലയിൽ മുന്നേറ്റത്തിന് അവസരം ഒരുങ്ങും. അഞ്ചാം ഗ്രേഡ് 17,200- 17,600 രൂപയിൽനിന്നു 16,700- 17,300 രൂപവരെ താഴ്ന്നശേഷം ശനിയാഴ്ച്ച 16,900- 17,400 രൂപയിലാണ്. ഒട്ടുപാൽ വില 400 രൂപ ഇടിഞ്ഞ് 12,700 രൂപയിലും ലാറ്റക്സ് 11,400ലും വിപണനം നടന്നു.
ആഗോള തലത്തിൽ നാണയപ്പെരുപ്പത്തിൽ അനുഭവപ്പെടുന്ന മുന്നേറ്റവും പലിശ നിരക്കിലെ വർധനയുമെല്ലാം റബറിനു വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. ഇതിനിടയിൽ കോവിഡ് വ്യാപനം മൂലം ഷാങ്ഹായിലും മറ്റു പല ഭാഗങ്ങളിലും ലോക്ഡൗണിന് സമാനമായ സാഹചര്യമായതിനാൽ വ്യാവസായിക മേഖലയിൽനിന്നുള്ള ഡിമാൻഡ് റബറിനു മാത്രമല്ല ക്രൂഡ് ഓയിലിനും കുറഞ്ഞു. ചൈനയിലെ ഈ സ്ഥിതിവിശേഷത്തിനിടയിൽ അവരുടെ അവധി വ്യാപാരത്തിൽ മാത്രമല്ല, സിംഗപ്പുർ, ജപ്പാൻ വിപണികളിലും റബറിന് തിരിച്ചടി നേരിട്ടു. ബാങ്കോക്കിൽ വാരാന്ത്യം റബർ 16,237 രൂപയിലാണ്.
നാളികേരം
ഇന്ത്യൻ വിപണിയിൽ നാളികേരോത്പന്നങ്ങളുടെ വില മുൻവർഷത്തെ അപേക്ഷിച്ചു താഴ്ന്ന വിവരം പുറത്തുവന്നതോടെ പല രാജ്യങ്ങളിൽനിന്നും വെളിച്ചെണ്ണയ്ക്ക് അന്വേഷണങ്ങൾ എത്തി ത്തുടങ്ങി.
നേരത്തേതന്നെ അറബ് രാജ്യങ്ങൾ നമ്മുടെ എണ്ണയിൽ താത്പര്യം കാണിച്ചിരുന്നു. ഇതിനുപുറമേ യൂറോപ്പ്യൻ വിപണികളിൽനിന്നും അന്വേണങ്ങളെത്തി.
ഇപ്പോഴിതാ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ പല വമ്പൻമാരും ദക്ഷിണേന്ത്യൻ എണ്ണ ഇറക്കുമതി സാധ്യതകൾ ആരായുകയാണ്. എന്നാൽ കയറ്റുമതി കാര്യത്തിൽ നമുക്ക് എത്രമാത്രം മുന്നോട്ടുപോകാനാവുമെന്നതിനെ ആശ്രയിച്ചാവും ഭാവി നിലകൊള്ളുക.
സംസ്ഥാനത്തു തുടർച്ചയായ മൂന്നാം വാരത്തിലും വെളിച്ചെണ്ണ, കൊപ്ര വിലകളിൽ മാറ്റമില്ല. വൻകിട മില്ലുകാർ പച്ചത്തേങ്ങ, കൊപ്ര സംഭരണത്തിൽ കാണിച്ച തണുപ്പൻ മനോഭാവം വിലയെ സ്വാധീനിച്ചു.
തെളിഞ്ഞ കാലാവസ്ഥയ്ക്ക് ഇടയിൽ പല ഭാഗങ്ങളിലും വിളവെടുപ്പ് നടക്കുന്നുണ്ടെങ്കിലും പ്രാദേശികവിപണികളിൽതന്നെ ചരക്കു വിറ്റഴിക്കുകയാണ്. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള ഡിമാൻഡ് മങ്ങിയത് വിലക്കയറ്റത്തിന് തടസമായി. അതേസമയം താങ്ങു വിലയ്ക്ക് സംഭരണം ഊർജിതമാക്കുമെന്ന പ്രസ്താവനകൾക്ക് വിപണിയിൽ ചലനമുളവാക്കാനായില്ല. കൊച്ചിയിൽ വെളിച്ചെണ്ണ ക്വിന്റലിന് 14,000 രൂപയിലും കൊപ്ര 8250 രൂപയിലും സ്റ്റെഡി.
കുരുമുളക്
കുരുമുളകിനെ ബാധിച്ച തളർച്ചയിൽനിന്ന് ഉത്പന്നത്തിന് ഇനിയും തിരിച്ചുവരവിന് അവസരം ലഭിച്ചില്ല. ആഭ്യന്തര ആവശ്യം കുറഞ്ഞതു മൂലം അന്തർസംസ്ഥാന വ്യാപാരികൾ ചരക്ക് സംഭരണത്തിൽ വരുത്തിയ നിയന്ത്രണം തുടരുന്നതിനാൽ കാർഷിക മേഖലയും കുറഞ്ഞ അളവിലാണ് മുളകു വിൽപ്പനയ്ക്ക് ഇറക്കുന്നത്.
മേയ് ആദ്യം കിലോയ്ക്ക് 514 രൂപയിൽ വ്യാപാരം നടന്ന അൺ ഗാർബിൾഡ് മുളകുവില ഇതിനകം 485 രൂപയായി. ചുരുങ്ങിയ ആഴ്ചകളിൽ കിലോയ്ക്ക് 29 രൂപ താഴ്ന്നു.
ഉത്തരേന്ത്യയിലെ ഉത്സവ സീസണിലെ കച്ചവടങ്ങൾ മുന്നിൽക്കണ്ട് ഉയർന്ന അളവിൽ ഇറക്കുമതിക്കുള്ള ശ്രമത്തിലാണ് വ്യവസായ ലോബി. സിംഗപ്പൂരിലെ റീ സെല്ലർമാരുമായി അടുത്ത ബന്ധമുള്ള വിയറ്റ്നാം കുടുതൽ ചരക്ക് കയറ്റുമതിക്കുള്ള നീക്കത്തിലാണ്.
ജൂലൈയിൽ ഇന്തോനേഷ്യയിൽ കുരുമുളക് വിളവെടുപ്പ് ഊർജിതമാവുന്നതോടെ അവർ അന്താരാഷ്ട്രവിപണിയിൽ നിരക്ക് താഴ്ത്തി ക്വട്ടേഷൻ ഇറക്കാൻ ഇടയുണ്ട്. ഇതുമുന്നിൽക്കണ്ടാണ് വിയറ്റ്നാം സ്റ്റോക്ക് ഇറക്കാൻ മത്സരിക്കുന്നത്. ഇന്തോനേഷ്യ നിരക്ക് ടണ്ണിന് 4000 ഡോളറിൽ നിന്നും പോയവാരം 3660 ഡോളർ വരെ ഒറ്റയടിക്ക് താഴ്ത്തി. മലേഷ്യ 5900 ഡോളറിനും ബ്രസീൽ 3450 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തു. ഇന്ത്യൻ നിരക്ക് ടണ്ണിന് 6475 ഡോളറാണ്.
ഏലം
ശരാശരി ഇനം ഏലക്കവില താഴ്ന്ന തലത്തിൽ തുടരുകയാണെങ്കിലും മികച്ചയിനങ്ങൾ ശേഖരിക്കാൻ ഇടപാടുകാർ കാണിച്ച താത്പര്യം വാരാന്ത്യം ഉത്പന്നത്തെ കിലോയ്ക്കു 1500 രൂപയ്ക്ക് മുകളിൽ എത്തിച്ചു. വാരാന്ത്യം ഇടുക്കിയിൽ നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോയ്ക്കു 859 രൂപയിൽ കൈമാറി.
ജാതിക്ക
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും ജാതിക്ക, ജാതിപത്രി, ജാതിപ്പൂവ് തുടങ്ങിയവയ്ക്ക് അന്വേഷണങ്ങൾ കുറഞ്ഞതോടെ ഉത്പന്നവില അടിക്കടി താഴ്ന്നു.
കാലാവസ്ഥ വ്യതിയാനംമൂലം പല ഭാഗങ്ങളിലും ഉത്പാദനത്തിൽ കുറവ് സംഭവിച്ചതിനാൽ വില ഉയരുമെന്ന കണക്കുകൂട്ടലിലായിരുന്നു ജാതി കർഷകരും സ്റ്റോക്കിസ്റ്റുകളും.
ഇതിനിടയിൽ ബക്രീദിന് മുന്നോടിയായി അറബുരാജ്യങ്ങൾ ജാതിക്കയിൽ താത്പര്യം കാണിക്കുമെന്ന പ്രതീക്ഷകൾക്കും മങ്ങലേറ്റു. മധ്യകേരളത്തിൽ ജാതിക്കവില കിലോയ്ക്ക് 200 രൂപയായും ജാതിപ്പരിപ്പ് വില 480 രൂപയായും താഴ്ന്നു.
റബർ
സംസ്ഥാനത്ത് കാലവർഷം ദുർബലമായതിനൊപ്പം ഒട്ടുമിക്ക ഭാഗങ്ങളിലും തെളിഞ്ഞ കാലാവസ്ഥ നിലനിന്നതിനാൽ റബർ ഉത്പാദകർ തോട്ടങ്ങളിൽ കൂടുതൽ സജീവം. സാധാരണ ജൂൺ ആദ്യ പകുതിയിൽ കനത്ത മഴ മൂലം ടാപ്പിംഗിൽനിന്നു വിട്ടുനിന്ന ചരിത്രമാണ് കേരളത്തിലെ റബർ കർഷകർക്ക് പറയാനുള്ളത്.
ഇക്കുറി ഉത്പാദന രംഗം ഉണർന്നതു കണക്കിലെടുത്താൽ ജൂണിലെ റബർ ഉത്പാദനം മുൻവർഷങ്ങളെ അപേക്ഷിച്ച് ഉയർന്ന തലത്തിലേക്കു നീങ്ങാം. അതേസമയം മേയിൽ ലഭിച്ച വേനൽമഴ അന്ന് ടാപ്പിംഗിന് തടസം സൃഷ്ടിച്ചതിനാൽ കാർഷിക മേഖലയിൽ റബർ കരുതൽ ശേഖരം നന്നേ കുറവാണ്. അതുകൊണ്ടുതന്നെ ഉത്പാദന കേന്ദ്രങ്ങളിൽനിന്നുള്ള റബർവരവ് പല അവസരത്തിലും കുറഞ്ഞ അളവിലാണ്.
രാജ്യാന്തര വിപണിയിൽ റബർ അൽപ്പം തളർച്ചയിലേക്കു നീങ്ങിയതുകണ്ട് ഇന്ത്യൻ വ്യവസായികൾ താഴ്ന്ന വിലയ്ക്ക് ഷീറ്റ് ശേഖരിക്കാൻ ശ്രമം നടത്തി.
ബാങ്കോക്കിൽ 17,350 രൂപയിൽനിന്നു 16,225വരെ താഴ്ന്നത് അവസരമാക്കി ഇന്ത്യൻ ടയർ കമ്പനികൾ ആഭ്യന്തരവില 17,800ൽനിന്നു 17,500വരെ ഇടിച്ചെങ്കിലും വ്യവസായികൾക്കു കാര്യമായി ചരക്കു ലഭിക്കാത്തതിനാൽ 17,600 ലേക്കു കയറി. ഈവാരവും വിപണികളിൽ ലഭ്യത ചുരുങ്ങിയാൽ വിലയിൽ മുന്നേറ്റത്തിന് അവസരം ഒരുങ്ങും. അഞ്ചാം ഗ്രേഡ് 17,200- 17,600 രൂപയിൽനിന്നു 16,700- 17,300 രൂപവരെ താഴ്ന്നശേഷം ശനിയാഴ്ച്ച 16,900- 17,400 രൂപയിലാണ്. ഒട്ടുപാൽ വില 400 രൂപ ഇടിഞ്ഞ് 12,700 രൂപയിലും ലാറ്റക്സ് 11,400ലും വിപണനം നടന്നു.
ആഗോള തലത്തിൽ നാണയപ്പെരുപ്പത്തിൽ അനുഭവപ്പെടുന്ന മുന്നേറ്റവും പലിശ നിരക്കിലെ വർധനയുമെല്ലാം റബറിനു വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. ഇതിനിടയിൽ കോവിഡ് വ്യാപനം മൂലം ഷാങ്ഹായിലും മറ്റു പല ഭാഗങ്ങളിലും ലോക്ഡൗണിന് സമാനമായ സാഹചര്യമായതിനാൽ വ്യാവസായിക മേഖലയിൽനിന്നുള്ള ഡിമാൻഡ് റബറിനു മാത്രമല്ല ക്രൂഡ് ഓയിലിനും കുറഞ്ഞു. ചൈനയിലെ ഈ സ്ഥിതിവിശേഷത്തിനിടയിൽ അവരുടെ അവധി വ്യാപാരത്തിൽ മാത്രമല്ല, സിംഗപ്പുർ, ജപ്പാൻ വിപണികളിലും റബറിന് തിരിച്ചടി നേരിട്ടു. ബാങ്കോക്കിൽ വാരാന്ത്യം റബർ 16,237 രൂപയിലാണ്.
നാളികേരം
ഇന്ത്യൻ വിപണിയിൽ നാളികേരോത്പന്നങ്ങളുടെ വില മുൻവർഷത്തെ അപേക്ഷിച്ചു താഴ്ന്ന വിവരം പുറത്തുവന്നതോടെ പല രാജ്യങ്ങളിൽനിന്നും വെളിച്ചെണ്ണയ്ക്ക് അന്വേഷണങ്ങൾ എത്തി ത്തുടങ്ങി.
നേരത്തേതന്നെ അറബ് രാജ്യങ്ങൾ നമ്മുടെ എണ്ണയിൽ താത്പര്യം കാണിച്ചിരുന്നു. ഇതിനുപുറമേ യൂറോപ്പ്യൻ വിപണികളിൽനിന്നും അന്വേണങ്ങളെത്തി.
ഇപ്പോഴിതാ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ പല വമ്പൻമാരും ദക്ഷിണേന്ത്യൻ എണ്ണ ഇറക്കുമതി സാധ്യതകൾ ആരായുകയാണ്. എന്നാൽ കയറ്റുമതി കാര്യത്തിൽ നമുക്ക് എത്രമാത്രം മുന്നോട്ടുപോകാനാവുമെന്നതിനെ ആശ്രയിച്ചാവും ഭാവി നിലകൊള്ളുക.
സംസ്ഥാനത്തു തുടർച്ചയായ മൂന്നാം വാരത്തിലും വെളിച്ചെണ്ണ, കൊപ്ര വിലകളിൽ മാറ്റമില്ല. വൻകിട മില്ലുകാർ പച്ചത്തേങ്ങ, കൊപ്ര സംഭരണത്തിൽ കാണിച്ച തണുപ്പൻ മനോഭാവം വിലയെ സ്വാധീനിച്ചു.
തെളിഞ്ഞ കാലാവസ്ഥയ്ക്ക് ഇടയിൽ പല ഭാഗങ്ങളിലും വിളവെടുപ്പ് നടക്കുന്നുണ്ടെങ്കിലും പ്രാദേശികവിപണികളിൽതന്നെ ചരക്കു വിറ്റഴിക്കുകയാണ്. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള ഡിമാൻഡ് മങ്ങിയത് വിലക്കയറ്റത്തിന് തടസമായി. അതേസമയം താങ്ങു വിലയ്ക്ക് സംഭരണം ഊർജിതമാക്കുമെന്ന പ്രസ്താവനകൾക്ക് വിപണിയിൽ ചലനമുളവാക്കാനായില്ല. കൊച്ചിയിൽ വെളിച്ചെണ്ണ ക്വിന്റലിന് 14,000 രൂപയിലും കൊപ്ര 8250 രൂപയിലും സ്റ്റെഡി.
കുരുമുളക്
കുരുമുളകിനെ ബാധിച്ച തളർച്ചയിൽനിന്ന് ഉത്പന്നത്തിന് ഇനിയും തിരിച്ചുവരവിന് അവസരം ലഭിച്ചില്ല. ആഭ്യന്തര ആവശ്യം കുറഞ്ഞതു മൂലം അന്തർസംസ്ഥാന വ്യാപാരികൾ ചരക്ക് സംഭരണത്തിൽ വരുത്തിയ നിയന്ത്രണം തുടരുന്നതിനാൽ കാർഷിക മേഖലയും കുറഞ്ഞ അളവിലാണ് മുളകു വിൽപ്പനയ്ക്ക് ഇറക്കുന്നത്.
മേയ് ആദ്യം കിലോയ്ക്ക് 514 രൂപയിൽ വ്യാപാരം നടന്ന അൺ ഗാർബിൾഡ് മുളകുവില ഇതിനകം 485 രൂപയായി. ചുരുങ്ങിയ ആഴ്ചകളിൽ കിലോയ്ക്ക് 29 രൂപ താഴ്ന്നു.
ഉത്തരേന്ത്യയിലെ ഉത്സവ സീസണിലെ കച്ചവടങ്ങൾ മുന്നിൽക്കണ്ട് ഉയർന്ന അളവിൽ ഇറക്കുമതിക്കുള്ള ശ്രമത്തിലാണ് വ്യവസായ ലോബി. സിംഗപ്പൂരിലെ റീ സെല്ലർമാരുമായി അടുത്ത ബന്ധമുള്ള വിയറ്റ്നാം കുടുതൽ ചരക്ക് കയറ്റുമതിക്കുള്ള നീക്കത്തിലാണ്.
ജൂലൈയിൽ ഇന്തോനേഷ്യയിൽ കുരുമുളക് വിളവെടുപ്പ് ഊർജിതമാവുന്നതോടെ അവർ അന്താരാഷ്ട്രവിപണിയിൽ നിരക്ക് താഴ്ത്തി ക്വട്ടേഷൻ ഇറക്കാൻ ഇടയുണ്ട്. ഇതുമുന്നിൽക്കണ്ടാണ് വിയറ്റ്നാം സ്റ്റോക്ക് ഇറക്കാൻ മത്സരിക്കുന്നത്. ഇന്തോനേഷ്യ നിരക്ക് ടണ്ണിന് 4000 ഡോളറിൽ നിന്നും പോയവാരം 3660 ഡോളർ വരെ ഒറ്റയടിക്ക് താഴ്ത്തി. മലേഷ്യ 5900 ഡോളറിനും ബ്രസീൽ 3450 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തു. ഇന്ത്യൻ നിരക്ക് ടണ്ണിന് 6475 ഡോളറാണ്.
ഏലം
ശരാശരി ഇനം ഏലക്കവില താഴ്ന്ന തലത്തിൽ തുടരുകയാണെങ്കിലും മികച്ചയിനങ്ങൾ ശേഖരിക്കാൻ ഇടപാടുകാർ കാണിച്ച താത്പര്യം വാരാന്ത്യം ഉത്പന്നത്തെ കിലോയ്ക്കു 1500 രൂപയ്ക്ക് മുകളിൽ എത്തിച്ചു. വാരാന്ത്യം ഇടുക്കിയിൽ നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോയ്ക്കു 859 രൂപയിൽ കൈമാറി.
ജാതിക്ക
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും ജാതിക്ക, ജാതിപത്രി, ജാതിപ്പൂവ് തുടങ്ങിയവയ്ക്ക് അന്വേഷണങ്ങൾ കുറഞ്ഞതോടെ ഉത്പന്നവില അടിക്കടി താഴ്ന്നു.
കാലാവസ്ഥ വ്യതിയാനംമൂലം പല ഭാഗങ്ങളിലും ഉത്പാദനത്തിൽ കുറവ് സംഭവിച്ചതിനാൽ വില ഉയരുമെന്ന കണക്കുകൂട്ടലിലായിരുന്നു ജാതി കർഷകരും സ്റ്റോക്കിസ്റ്റുകളും.
ഇതിനിടയിൽ ബക്രീദിന് മുന്നോടിയായി അറബുരാജ്യങ്ങൾ ജാതിക്കയിൽ താത്പര്യം കാണിക്കുമെന്ന പ്രതീക്ഷകൾക്കും മങ്ങലേറ്റു. മധ്യകേരളത്തിൽ ജാതിക്കവില കിലോയ്ക്ക് 200 രൂപയായും ജാതിപ്പരിപ്പ് വില 480 രൂപയായും താഴ്ന്നു.