മുംബൈ: കഴിഞ്ഞ രണ്ടുമാസങ്ങളിലെ ഏറ്റവും രൂക്ഷമായ പ്രതിദിന തകർച്ച നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് സൂചികയ്ക്ക് 1416 പോയിന്റാണ് (2.61 ശതമാനം) ഇന്നലെമാത്രം നഷ്ടമായത്. ഇതോടെ നിക്ഷേപകർക്കുണ്ടായ നഷ്ടം 6.71 ലക്ഷം കോടി രൂപ.
എൻഎസ്ഇ നിഫ്റ്റി 431 പോയിന്റ് (2.65 ശതമാനം) ഇടിവോടെ 15,809 ലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയും എൻഎസ്ഇയും ഈമാസം ഇതുവരെ ഏകദേശം ഏഴു ശതമാനം ഇടിഞ്ഞു. ആഗോള വിപണികളിൽ പ്രകടമായ തകർച്ചയുടെ തുടർച്ചയാണ് ഇന്ത്യൻ വിപണിയിലും ഇന്നലെയുണ്ടായത്.
2020 ജുണിനു ശേഷമുണ്ടാകുന്ന ഏറ്റവും കനത്ത വില്പന തരംഗമാണ് യുഎസ് വിപണിയിൽ കഴിഞ്ഞദിവസമുണ്ടായത്. അവിടത്തെ ഓഹരിവിപണികൾ നാലു ശതമാനത്തിലേറെ താഴ്ചയിലായിരുന്നു.
വിലക്കയറ്റം കുതിച്ചുയരുന്നത് പലിശ നിരക്ക് ഇനിയുമുയർത്താൻ ലോകമെന്പാടുമുള്ള കേന്ദ്രബാങ്കുകളെ പ്രേരിപ്പിക്കുമെന്ന വിലയിരുത്തലിലാണു നിക്ഷേപകർ ലോകമെന്പാടും ഓഹരിബാധ്യതകൾ വിറ്റൊഴിയുന്നത്.