വിപണി വിശേഷം / കെ.ബി. ഉദയഭാനു
കാലവർഷം വീണ്ടും ദുർബലമായേക്കാമെന്ന ആശങ്കയിലായിരുന്നു വാരത്തിന്റെ ആദ്യപകുതിയിൽ കാർഷികമേഖല. മഴയുടെ ലഭ്യത ചുരുങ്ങിയാൽ സുഗന്ധവ്യഞ്ജന ഉത്പാദനം പ്രതീക്ഷയ്ക്കൊത്ത് ഉയർത്താനാവില്ല. ഓഫ്സീസണിലെ വിലക്കയറ്റത്തിനായി കുരുമുളക് സ്റ്റോക്കിസ്റ്റുകൾ ഉറ്റുനോക്കുന്നു, കോവിഡ് ഭീതി വിൽപ്പനയെ ബാധിക്കും. ചുക്കിനും മഞ്ഞളിനും ആഭ്യന്തര ആവശ്യം ഉയർന്നിട്ടും വിലയിൽ മാറ്റമില്ല. ടയർ ലോബി റബർവില വീണ്ടും ഇടിച്ചു. നാളികേരോത്പന്നങ്ങൾക്കു തളർച്ച. ആഭരണവിപണികളിൽ പവൻ വീണ്ടും തിളങ്ങി.
മിഥുനം ആദ്യവാരം പിന്നിടുമ്പോൾ കാർഷിക മേഖലയുടെ പ്രതീക്ഷയ്ക്കൊത്തു പല ഭാഗങ്ങളിലും മഴയുടെ ലഭ്യത ഉയർന്നില്ല. ന്യൂനമർദവും പിന്നീടുണ്ടായ ചുഴലിക്കാറ്റും മഴമേഘങ്ങളുടെ ദിശയിൽ മാറ്റം വരുത്തിയതു കാലവർഷത്തെ അൽപ്പം ദുർബലമാക്കിയെങ്കിലും ജൂലൈ‐ഓഗസ്റ്റിൽ കേരളത്തിൽ മഴ സജീവമാകുമെന്ന പ്രതീക്ഷയിലാണു കാലാവസ്ഥാ ഏജൻസികൾ. എന്തായാലും കർക്കിടകത്തിൽ മാനം കറുത്താൽ മുഖ്യവിളകളുടെ വളർച്ചയ്ക്കു വേഗം കുടുമെന്ന കണക്കുകൂട്ടലിലാണ് ഉത്പാദകർ.
കുരുമുളക്
കുരുമുളകുവിപണി ആരുടെയോ വരവിനായി കാത്തിരിക്കുന്നു. പത്തു ദിവസമായി ഉത്പന്നവില മാറ്റമില്ലാതെ തുടരുകയാണ്. ഉത്സവകാല ആവശ്യങ്ങൾക്കുള്ള കുരുമുളക് സംഭരണം ഉത്തരേന്ത്യക്കാർ തുടങ്ങുന്ന അവസരമാണിത്. എന്നാൽ ഇക്കുറി കോവിഡ് പ്രതിസന്ധി വിൽപ്പനയെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ഓഫ്സീസണായതിനാൽ നിരക്ക് ഉയരുമെന്ന വിശ്വാസം കാർഷികമേഖല നിലനിർത്തി.
ഇതിനിടെ, വിയറ്റ്നാമിൽ വിളവെടുപ്പ് പൂർത്തിയാക്കിയശേഷം അധികൃതർ കംബോഡിയൻ മാർക്കറ്റിൽ ഇറങ്ങി മുളകു സംഭരണം തുടങ്ങി. കംബോഡിയയിൽ വിളവെടുപ്പു പുരോഗമിക്കുകയാണ്. അവിടെനിന്നുള്ള ചരക്ക് ചൈനയിലേക്കു നീങ്ങുന്നതു തടയാനാണു വിയറ്റ്നാമിന്റെ തിരക്കിട്ടുള്ള ചരക്ക് സംഭരണം. കംബോഡിയൻ മുളക് വൻതോതിൽ ചൈനയിലേക്ക് കള്ളക്കടത്തായി നീങ്ങാറുണ്ട്. വിയറ്റ്നാമിൽനിന്നുള്ള ഡിമാൻഡിൽ കംബോഡിയൻ കുരുമുളക് വില 9,000 റിയലിൽനിന്ന്11,000 ലേക്ക് ഉയർന്നു. അതായത് കിലോയ്ക്ക് 2.19 അമേരിക്കൻ ഡോളറിൽനിന്ന് 2.67 ഡോളറായി. ഇക്കുറി വിളവ് 16,000‐21,000 ടണ്ണാണു കണക്കാക്കുന്നത്. മൊത്തം ഉത്പാദനത്തിൽ എൺപത് ശതമാനം വിയറ്റ്നാമിലേക്കും ശേഷിക്കുന്നത് തായ്ലണ്ട്, ചൈന എന്നിവിടങ്ങളിലേക്കുമാണ് നീങ്ങുന്നത്.
വിയറ്റ്നാം കുരുമുളക് വില ടണ്ണിന് 3000 ഡോളറാണ്. മേയിൽ അവരുടെ കയറ്റുമതി 29,000 ടണ്ണാണ്. ഈ മാസവും വിപണി നിയന്ത്രണം തുടരുമെന്നാണ് അവിടെനിന്നുള്ള സൂചന. ഇന്തോനേഷ്യ 3000 ഡോളറിനും ബ്രസീൽ 2500 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തു. ശ്രീലങ്കൻ മുളക് വില 3000 ഡോളറാണ്. ഇന്ത്യൻ നിരക്ക് 4400 ഡോളാണ്. കാർഷികമേഖലയിൽനിന്നു കൊച്ചിയിലേക്കുള്ള ചരക്ക് വരവ് തുടരുന്നു. കാലവർഷം ശക്തമാകും മുമ്പേ സ്റ്റോക്കിൽ ഒരു പങ്ക് ഇറക്കാനുള്ള ശ്രമത്തിലാണ് പലരും. അൺഗാർബിൾഡ് കുരുമുളക് 31,500 രൂപയിലും ഗാർബിൾഡ് 33,500 രൂപയിലുമാണ്.
ഏലം
മലനിരകളിൽ ഏലം വിളവെടുപ്പ് പുരോഗമിക്കുന്നു. ജൂലൈയിൽ പുതിയ ചരക്കുവരവ് ഉയരുമെന്ന കണക്കുകൂട്ടലിലാണു വാങ്ങലുകാർ. ഇക്കുറി ഉത്പാദനം കഴിഞ്ഞ സീസണെ അപേക്ഷിച്ചു മെച്ചപ്പെടുമെന്നാണു വിലയിരുത്തൽ. അതുകൊണ്ടുതന്നെ വളരെ കരുതലോടെയാണ് ഇടപാടുകാർ പല അവസരത്തിലും ലേല കേന്ദ്രങ്ങളെ സമീപിക്കുന്നത്.
പിന്നിട്ട വാരം നടന്ന നാലു ലേലങ്ങളിൽ മൂന്നിലും അരലക്ഷം കിലോയിൽ അധികം ഏലക്ക വിൽപ്പനയ്ക്കെത്തി. വരവുകണ്ട് വാങ്ങലുകാർ കാര്യമായ ആവേശം കാണിക്കാതെയാണ് ഏലം ശേഖരിച്ചത്. കഴിഞ്ഞവാരം ലഭിച്ച ഉയർന്ന വില കിലോയ്ക്ക് 1865 രൂപയാണ്. ആഭ്യന്തര വ്യാപാരികൾക്ക് ഒപ്പം കയറ്റുമതിക്കാരും ഏലക്ക ശേഖരിച്ചു.
ജാതിക്ക
കയറ്റുമതിക്കാരും ഉത്തരേന്ത്യൻ വ്യാപാരികളും ജാതിക്ക, ജാതിപത്രി തുടങ്ങിയവയിൽ താത്പര്യം നിലനിർത്തി. സീസണായതിനാൽ വിപണികളിൽ വരവ് ഉയർന്നു. അറബ് രാജ്യങ്ങളിൽനിന്ന് കൂടുതൽ ഓർഡറുകൾ എത്തുമെന്ന കണക്കുകൂട്ടലിലാണു കയറ്റുമതി സമൂഹം. ജാതിക്ക തൊണ്ടൻ 175-200, തൊണ്ടില്ലാത്തത് 340-360, ജാതിപത്രി 800900 രൂപയിലും വ്യാപാരം നടന്നു.
മഞ്ഞൾ
ഔഷധ വ്യവസായികളും കറിമസാല നിർമാതാക്കളും രംഗത്ത് അണിനിരന്നിട്ടും ചുക്ക്, മഞ്ഞൾ വിലകൾ ഉയർന്നില്ല. കാർഷിക മേഖലയിൽനിന്നും കൊച്ചിയിലേക്കുള്ള ചുക്കുവരവ് കുറവാണ്. വിവിധയിനം ചുക്ക് 26,000‐29,900 രൂപയിലാണ്. മഞ്ഞൾ 7200‐7700 രൂപയിൽ തുടരുന്നു.
നാളികേരം
വൻകിട കൊപ്രയാട്ട് മില്ലുകാർ സ്റ്റോക്കുള്ള എണ്ണ വിപണിയിൽ ഇറക്കാൻ നടത്തിയ നീക്കം വിലയെ ബാധിച്ചു. കൊച്ചിയിൽ നിരക്ക് 14,600ൽനിന്ന് 14,500 രൂപയായി. കൊപ്ര വില 9760 രൂപ. കാലവർഷമായതിനാൽ തേങ്ങാവെട്ട് നിലച്ചതു മികച്ചയിനം കൊപ്രയുടെ ലഭ്യത ചുരുങ്ങാൻ ഇടയാക്കും.
റബർ
രാജ്യാന്തരവിപണിയിൽ റബർവിലയിൽ മാറ്റമില്ലെങ്കിലും ഇന്ത്യൻ വ്യവസായികൾ ആഭ്യന്തരനിരക്ക് ഇടിച്ചു. നാലാം ഗ്രേഡിന് 300 രൂപ കുറഞ്ഞ് 11,800 രൂപയായി. അഞ്ചാം ഗ്രേഡ്11,000‐11,500 രൂപയ്ക്ക് ചെറുകിട വ്യവസായികൾ ശേഖരിച്ചു. പല ഭാഗങ്ങളിലും ടാപ്പിംഗ് തുടങ്ങിയെങ്കിലും ചരക്കുവരവു കുറവാണ്.
ടോക്കോം എക്സ്ചേഞ്ചിൽ റബർ സെപ്റ്റംബർ അവധി കിലോയ്ക്ക് 150 യെന്നിലാണ്, സാങ്കേതികമായി വിപണി ബുള്ളിഷാണെങ്കിലും പുതിയ ബാധ്യതകൾക്ക് നിക്ഷേപകർ കഴിഞ്ഞ ദിവസങ്ങളിൽ തയാറായില്ല. ബാങ്കോക്കിൽ റബർ 11,497ൽനിന്ന് 11,593ലേക്കുയർന്നു.
സ്വർണം
കേരളത്തിൽ സ്വർണം ഒരിക്കൽകൂടി റിക്കാർഡ് പ്രകടനം കാഴ്ചവച്ചു. ആഭരണകേന്ദ്രങ്ങളിൽ പവൻ 35,000ത്തിൽനിന്ന് സർവകാല റിക്കാർഡായ 35,520ലേക്ക് ഉയർന്നു.
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1729 ഡോളറിൽനിന്ന് 1707 ലേക്കു തുടക്കത്തിൽ മഞ്ഞലോഹം തളർന്നെങ്കിലും വാരത്തിന്റെ രണ്ടാം പകുതിയിലെ നിക്ഷേപ താത്പര്യത്തിൽ 1750തിലേക്കു കയറി. എന്നാൽ മികവ് നിലനിർത്താനാവാതെ 1743 ഡോളറായി. അവധിവ്യാപാരത്തിൽ സ്വർണം 1756 ഡോളറിലാണ്. 1800 ഡോളറിലെ പ്രതിരോധത്തെ സ്വർണം ഉറ്റുനോക്കുന്നു. ഇന്ത്യ‐ചൈന ബന്ധം കൂടുതൽ സങ്കീർണമായാൽ സ്വർണം റിക്കാർഡ് പുതുക്കാം. അതേസമയം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഇറക്കുമതി നടത്തുന്ന ഈ രാജ്യങ്ങൾ രംഗത്തുനിന്ന് പിന്മാറിയാൽ അതും സ്വർണവിലയെ സ്വാധീനിക്കും.
എംസിഎക്സിൽ സ്വർണം മിനി ജൂൺ അവധി 47,345 രൂപയിൽനിന്ന് 47,926 രൂപവരെ ഉയർന്നു. മുൻവാരം സൂചിപ്പിച്ച 47,964 രൂപയിലെ തടസം വിപണിക്കു 38 രൂപ വ്യത്യാസത്തിൽ മറികടക്കാനായില്ല. വാരാന്ത്യം സ്വർണം 47,884 രൂപയിലാണ്.
കാലവർഷം വീണ്ടും ദുർബലമായേക്കാമെന്ന ആശങ്കയിലായിരുന്നു വാരത്തിന്റെ ആദ്യപകുതിയിൽ കാർഷികമേഖല. മഴയുടെ ലഭ്യത ചുരുങ്ങിയാൽ സുഗന്ധവ്യഞ്ജന ഉത്പാദനം പ്രതീക്ഷയ്ക്കൊത്ത് ഉയർത്താനാവില്ല. ഓഫ്സീസണിലെ വിലക്കയറ്റത്തിനായി കുരുമുളക് സ്റ്റോക്കിസ്റ്റുകൾ ഉറ്റുനോക്കുന്നു, കോവിഡ് ഭീതി വിൽപ്പനയെ ബാധിക്കും. ചുക്കിനും മഞ്ഞളിനും ആഭ്യന്തര ആവശ്യം ഉയർന്നിട്ടും വിലയിൽ മാറ്റമില്ല. ടയർ ലോബി റബർവില വീണ്ടും ഇടിച്ചു. നാളികേരോത്പന്നങ്ങൾക്കു തളർച്ച. ആഭരണവിപണികളിൽ പവൻ വീണ്ടും തിളങ്ങി.
മിഥുനം ആദ്യവാരം പിന്നിടുമ്പോൾ കാർഷിക മേഖലയുടെ പ്രതീക്ഷയ്ക്കൊത്തു പല ഭാഗങ്ങളിലും മഴയുടെ ലഭ്യത ഉയർന്നില്ല. ന്യൂനമർദവും പിന്നീടുണ്ടായ ചുഴലിക്കാറ്റും മഴമേഘങ്ങളുടെ ദിശയിൽ മാറ്റം വരുത്തിയതു കാലവർഷത്തെ അൽപ്പം ദുർബലമാക്കിയെങ്കിലും ജൂലൈ‐ഓഗസ്റ്റിൽ കേരളത്തിൽ മഴ സജീവമാകുമെന്ന പ്രതീക്ഷയിലാണു കാലാവസ്ഥാ ഏജൻസികൾ. എന്തായാലും കർക്കിടകത്തിൽ മാനം കറുത്താൽ മുഖ്യവിളകളുടെ വളർച്ചയ്ക്കു വേഗം കുടുമെന്ന കണക്കുകൂട്ടലിലാണ് ഉത്പാദകർ.
കുരുമുളക്
കുരുമുളകുവിപണി ആരുടെയോ വരവിനായി കാത്തിരിക്കുന്നു. പത്തു ദിവസമായി ഉത്പന്നവില മാറ്റമില്ലാതെ തുടരുകയാണ്. ഉത്സവകാല ആവശ്യങ്ങൾക്കുള്ള കുരുമുളക് സംഭരണം ഉത്തരേന്ത്യക്കാർ തുടങ്ങുന്ന അവസരമാണിത്. എന്നാൽ ഇക്കുറി കോവിഡ് പ്രതിസന്ധി വിൽപ്പനയെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ഓഫ്സീസണായതിനാൽ നിരക്ക് ഉയരുമെന്ന വിശ്വാസം കാർഷികമേഖല നിലനിർത്തി.
ഇതിനിടെ, വിയറ്റ്നാമിൽ വിളവെടുപ്പ് പൂർത്തിയാക്കിയശേഷം അധികൃതർ കംബോഡിയൻ മാർക്കറ്റിൽ ഇറങ്ങി മുളകു സംഭരണം തുടങ്ങി. കംബോഡിയയിൽ വിളവെടുപ്പു പുരോഗമിക്കുകയാണ്. അവിടെനിന്നുള്ള ചരക്ക് ചൈനയിലേക്കു നീങ്ങുന്നതു തടയാനാണു വിയറ്റ്നാമിന്റെ തിരക്കിട്ടുള്ള ചരക്ക് സംഭരണം. കംബോഡിയൻ മുളക് വൻതോതിൽ ചൈനയിലേക്ക് കള്ളക്കടത്തായി നീങ്ങാറുണ്ട്. വിയറ്റ്നാമിൽനിന്നുള്ള ഡിമാൻഡിൽ കംബോഡിയൻ കുരുമുളക് വില 9,000 റിയലിൽനിന്ന്11,000 ലേക്ക് ഉയർന്നു. അതായത് കിലോയ്ക്ക് 2.19 അമേരിക്കൻ ഡോളറിൽനിന്ന് 2.67 ഡോളറായി. ഇക്കുറി വിളവ് 16,000‐21,000 ടണ്ണാണു കണക്കാക്കുന്നത്. മൊത്തം ഉത്പാദനത്തിൽ എൺപത് ശതമാനം വിയറ്റ്നാമിലേക്കും ശേഷിക്കുന്നത് തായ്ലണ്ട്, ചൈന എന്നിവിടങ്ങളിലേക്കുമാണ് നീങ്ങുന്നത്.
വിയറ്റ്നാം കുരുമുളക് വില ടണ്ണിന് 3000 ഡോളറാണ്. മേയിൽ അവരുടെ കയറ്റുമതി 29,000 ടണ്ണാണ്. ഈ മാസവും വിപണി നിയന്ത്രണം തുടരുമെന്നാണ് അവിടെനിന്നുള്ള സൂചന. ഇന്തോനേഷ്യ 3000 ഡോളറിനും ബ്രസീൽ 2500 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തു. ശ്രീലങ്കൻ മുളക് വില 3000 ഡോളറാണ്. ഇന്ത്യൻ നിരക്ക് 4400 ഡോളാണ്. കാർഷികമേഖലയിൽനിന്നു കൊച്ചിയിലേക്കുള്ള ചരക്ക് വരവ് തുടരുന്നു. കാലവർഷം ശക്തമാകും മുമ്പേ സ്റ്റോക്കിൽ ഒരു പങ്ക് ഇറക്കാനുള്ള ശ്രമത്തിലാണ് പലരും. അൺഗാർബിൾഡ് കുരുമുളക് 31,500 രൂപയിലും ഗാർബിൾഡ് 33,500 രൂപയിലുമാണ്.
ഏലം
മലനിരകളിൽ ഏലം വിളവെടുപ്പ് പുരോഗമിക്കുന്നു. ജൂലൈയിൽ പുതിയ ചരക്കുവരവ് ഉയരുമെന്ന കണക്കുകൂട്ടലിലാണു വാങ്ങലുകാർ. ഇക്കുറി ഉത്പാദനം കഴിഞ്ഞ സീസണെ അപേക്ഷിച്ചു മെച്ചപ്പെടുമെന്നാണു വിലയിരുത്തൽ. അതുകൊണ്ടുതന്നെ വളരെ കരുതലോടെയാണ് ഇടപാടുകാർ പല അവസരത്തിലും ലേല കേന്ദ്രങ്ങളെ സമീപിക്കുന്നത്.
പിന്നിട്ട വാരം നടന്ന നാലു ലേലങ്ങളിൽ മൂന്നിലും അരലക്ഷം കിലോയിൽ അധികം ഏലക്ക വിൽപ്പനയ്ക്കെത്തി. വരവുകണ്ട് വാങ്ങലുകാർ കാര്യമായ ആവേശം കാണിക്കാതെയാണ് ഏലം ശേഖരിച്ചത്. കഴിഞ്ഞവാരം ലഭിച്ച ഉയർന്ന വില കിലോയ്ക്ക് 1865 രൂപയാണ്. ആഭ്യന്തര വ്യാപാരികൾക്ക് ഒപ്പം കയറ്റുമതിക്കാരും ഏലക്ക ശേഖരിച്ചു.
ജാതിക്ക
കയറ്റുമതിക്കാരും ഉത്തരേന്ത്യൻ വ്യാപാരികളും ജാതിക്ക, ജാതിപത്രി തുടങ്ങിയവയിൽ താത്പര്യം നിലനിർത്തി. സീസണായതിനാൽ വിപണികളിൽ വരവ് ഉയർന്നു. അറബ് രാജ്യങ്ങളിൽനിന്ന് കൂടുതൽ ഓർഡറുകൾ എത്തുമെന്ന കണക്കുകൂട്ടലിലാണു കയറ്റുമതി സമൂഹം. ജാതിക്ക തൊണ്ടൻ 175-200, തൊണ്ടില്ലാത്തത് 340-360, ജാതിപത്രി 800900 രൂപയിലും വ്യാപാരം നടന്നു.
മഞ്ഞൾ
ഔഷധ വ്യവസായികളും കറിമസാല നിർമാതാക്കളും രംഗത്ത് അണിനിരന്നിട്ടും ചുക്ക്, മഞ്ഞൾ വിലകൾ ഉയർന്നില്ല. കാർഷിക മേഖലയിൽനിന്നും കൊച്ചിയിലേക്കുള്ള ചുക്കുവരവ് കുറവാണ്. വിവിധയിനം ചുക്ക് 26,000‐29,900 രൂപയിലാണ്. മഞ്ഞൾ 7200‐7700 രൂപയിൽ തുടരുന്നു.
നാളികേരം
വൻകിട കൊപ്രയാട്ട് മില്ലുകാർ സ്റ്റോക്കുള്ള എണ്ണ വിപണിയിൽ ഇറക്കാൻ നടത്തിയ നീക്കം വിലയെ ബാധിച്ചു. കൊച്ചിയിൽ നിരക്ക് 14,600ൽനിന്ന് 14,500 രൂപയായി. കൊപ്ര വില 9760 രൂപ. കാലവർഷമായതിനാൽ തേങ്ങാവെട്ട് നിലച്ചതു മികച്ചയിനം കൊപ്രയുടെ ലഭ്യത ചുരുങ്ങാൻ ഇടയാക്കും.
റബർ
രാജ്യാന്തരവിപണിയിൽ റബർവിലയിൽ മാറ്റമില്ലെങ്കിലും ഇന്ത്യൻ വ്യവസായികൾ ആഭ്യന്തരനിരക്ക് ഇടിച്ചു. നാലാം ഗ്രേഡിന് 300 രൂപ കുറഞ്ഞ് 11,800 രൂപയായി. അഞ്ചാം ഗ്രേഡ്11,000‐11,500 രൂപയ്ക്ക് ചെറുകിട വ്യവസായികൾ ശേഖരിച്ചു. പല ഭാഗങ്ങളിലും ടാപ്പിംഗ് തുടങ്ങിയെങ്കിലും ചരക്കുവരവു കുറവാണ്.
ടോക്കോം എക്സ്ചേഞ്ചിൽ റബർ സെപ്റ്റംബർ അവധി കിലോയ്ക്ക് 150 യെന്നിലാണ്, സാങ്കേതികമായി വിപണി ബുള്ളിഷാണെങ്കിലും പുതിയ ബാധ്യതകൾക്ക് നിക്ഷേപകർ കഴിഞ്ഞ ദിവസങ്ങളിൽ തയാറായില്ല. ബാങ്കോക്കിൽ റബർ 11,497ൽനിന്ന് 11,593ലേക്കുയർന്നു.
സ്വർണം
കേരളത്തിൽ സ്വർണം ഒരിക്കൽകൂടി റിക്കാർഡ് പ്രകടനം കാഴ്ചവച്ചു. ആഭരണകേന്ദ്രങ്ങളിൽ പവൻ 35,000ത്തിൽനിന്ന് സർവകാല റിക്കാർഡായ 35,520ലേക്ക് ഉയർന്നു.
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1729 ഡോളറിൽനിന്ന് 1707 ലേക്കു തുടക്കത്തിൽ മഞ്ഞലോഹം തളർന്നെങ്കിലും വാരത്തിന്റെ രണ്ടാം പകുതിയിലെ നിക്ഷേപ താത്പര്യത്തിൽ 1750തിലേക്കു കയറി. എന്നാൽ മികവ് നിലനിർത്താനാവാതെ 1743 ഡോളറായി. അവധിവ്യാപാരത്തിൽ സ്വർണം 1756 ഡോളറിലാണ്. 1800 ഡോളറിലെ പ്രതിരോധത്തെ സ്വർണം ഉറ്റുനോക്കുന്നു. ഇന്ത്യ‐ചൈന ബന്ധം കൂടുതൽ സങ്കീർണമായാൽ സ്വർണം റിക്കാർഡ് പുതുക്കാം. അതേസമയം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഇറക്കുമതി നടത്തുന്ന ഈ രാജ്യങ്ങൾ രംഗത്തുനിന്ന് പിന്മാറിയാൽ അതും സ്വർണവിലയെ സ്വാധീനിക്കും.
എംസിഎക്സിൽ സ്വർണം മിനി ജൂൺ അവധി 47,345 രൂപയിൽനിന്ന് 47,926 രൂപവരെ ഉയർന്നു. മുൻവാരം സൂചിപ്പിച്ച 47,964 രൂപയിലെ തടസം വിപണിക്കു 38 രൂപ വ്യത്യാസത്തിൽ മറികടക്കാനായില്ല. വാരാന്ത്യം സ്വർണം 47,884 രൂപയിലാണ്.