കണക്കിന്റെ സഹായംപോലും തളർച്ചയെ മറയ്ക്കാൻ ഉതകിയില്ല. കാരണം തളർച്ച മറച്ചുവയ്ക്കാൻ പറ്റുന്നതല്ലായിരുന്നു. ഒക്ടോബർ-ഡിസംബറിലെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ചത്തോത് അതിനു മുന്പുള്ള ത്രൈമാസങ്ങളേക്കാൾ കുറവായി.
നവംബർ 30ന് രണ്ടാം ത്രൈമാസ (ജൂലൈ-സെപ്റ്റംബർ) ജിഡിപി വളർച്ച 4.5 ശതമാനമാണെന്ന് അറിയിച്ചപ്പോൾ കേന്ദ്രസർക്കാർ ഒരുകാര്യം ഉറപ്പോടെ പറഞ്ഞു: ഇതാണ് അടിത്തട്ട്, ഇനി ഉയർച്ചയാണുണ്ടാവുക.
അതു വിശ്വസിക്കാനാണ് എല്ലാവരും ഇഷ്ടപ്പെട്ടത്. അതിലും താഴോട്ടു വളർച്ച പോകരുത് എന്ന ആഗ്രഹവും അതിലുണ്ടായിരുന്നു. 2018-19 ലെ ഒന്നാം ത്രൈമാസത്തിൽനിന്നു തുടർച്ചയായി ഓരോ ത്രൈമാസത്തിലും വളർച്ച താഴോട്ടായിരുന്നു. 8.0 ശതമാനം, 7.0, 6.6, 5.8, 5.0, 4.5 എന്നിങ്ങനെ. 4.5 ശതമാനം തറനിലയാകട്ടെ എന്ന് എല്ലാവരും ആഗ്രഹിച്ചു.
പക്ഷേ, അതല്ലെന്ന് ഇന്നലെ കണ്ടു. അതിനിടെ പഴയ ത്രൈമാസവളർച്ച കണക്കുകളെല്ലാം തിരുത്തിയിരുന്നു. 2018-19 ലെ വാർഷിക വളർച്ച 6.81 ശതമാനം എന്നു നേരത്തേ എടുത്ത നിഗമനം മാറ്റി. 6.1 ശതമാനം മാത്രം എന്നാക്കി.
തലേവർഷത്തെ വളർച്ച കുറവാണെന്നു വന്നാൽ തന്നാണ്ടിൽ ഒരു നേട്ടമുണ്ട്. തന്നാണ്ടിലെ വളർച്ചത്തോത് കൂടുതൽ മെച്ചപ്പെട്ടതായി കാണിക്കാം. വളർച്ച എന്നതു തലേകൊല്ലത്തേതിൽനിന്ന് എത്ര കൂടുതലാണെന്നു കാണിക്കുന്നതാണല്ലോ. തലേവർഷത്തേതിന്റെ വലുപ്പം കുറയുന്പോൾ തന്നാണ്ടിലേതു കൂടുതൽ വലുപ്പമുള്ളതായി തോന്നും.
അങ്ങനെ ഏപ്രിൽ-ജൂൺ വളർച്ച അഞ്ചിൽനിന്ന് 5.6 ശതമാനവും ജൂലൈ-സെപ്റ്റംബർ വളർച്ച 4.5 ൽനിന്ന് 5.1 ശതമാനമായും കൂട്ടി. ഇതിന്റെ തുടർച്ചയായി ഒക്ടോബർ-ഡിസംബർ വളർച്ച 4.7 ശതമാനം എന്നു പറയുന്പോൾ അത് പഴയ 4.5 ലും ചെറുതാണെന്നു മനസിലാക്കാൻ പ്രത്യേക പാടവം വേണ്ട.
ജനുവരി - മാർച്ചിലെ വളർച്ചയെപ്പറ്റി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസി(എൻഎസ്ഒ)നു വലിയ പ്രതീക്ഷയുള്ളതായി ഇന്നലെ പുറത്തുവിട്ട നിഗമനങ്ങൾ കാണിക്കുന്നില്ല. 2019-20 വാർഷികവളർച്ച അഞ്ചുശതമാനം എന്നാണു പ്രതീക്ഷിക്കുന്നത്. അതു സാധിക്കാൻ ഇനി അഞ്ചുശതമാനത്തിൽ താഴെ വളർച്ച അവസാന ത്രൈമാസത്തിൽ ഉണ്ടായാൽ മതി. അത് 4.7 ശതമാനമായാലും മതിയാകും.
അർഥം ഇതാണ്: സെപ്റ്റംബറോടുകൂടി തളർച്ച മാറി എന്ന വാദം പൊളിഞ്ഞു. ഡിസംബറിലും തളർച്ച മാറിയില്ല.
കോവിഡ്-19 എന്ന കൊറോണവൈറസ് ബാധമൂലം വരുന്ന തളർച്ച എത്രയെന്നു കാണാനിരിക്കുന്നതേയുള്ളു. ജനുവരി-ഫെബ്രുവരിയിൽ ചൈനയിൽനിന്നുള്ള സാധനങ്ങളുടെ ഇറക്കുമതിച്ചുങ്കം ഇനത്തിൽ കിട്ടിയ തുകയിൽ 28 ശതമാനം കുറവുണ്ടായി. ഇക്കാലത്തെ ഇറക്കുമതിയിൽ ഭൂരിപക്ഷവും വൈറസ് പ്രശ്നത്തിനു മുന്പു പോന്നവയാണ്. അതിനുശേഷം വ്യാപാരം ഏതാണ്ടു നിശ്ചലമാണ്.
ചൈനയോടുള്ള വ്യാപാരത്തിൽ മാത്രമല്ല ഈ ഇടിവ്. വൈറസ് ബാധിച്ച പ്രദേശങ്ങളുമായെല്ലാം ഇതേ പ്രശ്നമുണ്ട്. രത്നക്കല്ലുകൾ മുതൽ സമുദ്രോത്പന്നങ്ങൾ വരെ എല്ലായിനം സാധനസാമഗ്രികളിലും അതിന്റെ പ്രത്യാഘാതവുമുണ്ട്. ആഭ്യന്തര ഉത്പാദനത്തെയും അതു ബാധിച്ചിട്ടുണ്ട്.
നാലാം ത്രൈമാസത്തിലെ വളർച്ച കണക്ക് അങ്ങേയറ്റം നിരാശാജനകമാകുന്പോൾ സർക്കാരിനു വൈറസിനെ കുറ്റം പറയാം. പക്ഷേ, മൂന്നാം ത്രൈമാസം മോശമായതിന് ആരാണ് ഉത്തരവാദി?
റ്റി.സി. മാത്യു
നവംബർ 30ന് രണ്ടാം ത്രൈമാസ (ജൂലൈ-സെപ്റ്റംബർ) ജിഡിപി വളർച്ച 4.5 ശതമാനമാണെന്ന് അറിയിച്ചപ്പോൾ കേന്ദ്രസർക്കാർ ഒരുകാര്യം ഉറപ്പോടെ പറഞ്ഞു: ഇതാണ് അടിത്തട്ട്, ഇനി ഉയർച്ചയാണുണ്ടാവുക.
അതു വിശ്വസിക്കാനാണ് എല്ലാവരും ഇഷ്ടപ്പെട്ടത്. അതിലും താഴോട്ടു വളർച്ച പോകരുത് എന്ന ആഗ്രഹവും അതിലുണ്ടായിരുന്നു. 2018-19 ലെ ഒന്നാം ത്രൈമാസത്തിൽനിന്നു തുടർച്ചയായി ഓരോ ത്രൈമാസത്തിലും വളർച്ച താഴോട്ടായിരുന്നു. 8.0 ശതമാനം, 7.0, 6.6, 5.8, 5.0, 4.5 എന്നിങ്ങനെ. 4.5 ശതമാനം തറനിലയാകട്ടെ എന്ന് എല്ലാവരും ആഗ്രഹിച്ചു.
പക്ഷേ, അതല്ലെന്ന് ഇന്നലെ കണ്ടു. അതിനിടെ പഴയ ത്രൈമാസവളർച്ച കണക്കുകളെല്ലാം തിരുത്തിയിരുന്നു. 2018-19 ലെ വാർഷിക വളർച്ച 6.81 ശതമാനം എന്നു നേരത്തേ എടുത്ത നിഗമനം മാറ്റി. 6.1 ശതമാനം മാത്രം എന്നാക്കി.
തലേവർഷത്തെ വളർച്ച കുറവാണെന്നു വന്നാൽ തന്നാണ്ടിൽ ഒരു നേട്ടമുണ്ട്. തന്നാണ്ടിലെ വളർച്ചത്തോത് കൂടുതൽ മെച്ചപ്പെട്ടതായി കാണിക്കാം. വളർച്ച എന്നതു തലേകൊല്ലത്തേതിൽനിന്ന് എത്ര കൂടുതലാണെന്നു കാണിക്കുന്നതാണല്ലോ. തലേവർഷത്തേതിന്റെ വലുപ്പം കുറയുന്പോൾ തന്നാണ്ടിലേതു കൂടുതൽ വലുപ്പമുള്ളതായി തോന്നും.
അങ്ങനെ ഏപ്രിൽ-ജൂൺ വളർച്ച അഞ്ചിൽനിന്ന് 5.6 ശതമാനവും ജൂലൈ-സെപ്റ്റംബർ വളർച്ച 4.5 ൽനിന്ന് 5.1 ശതമാനമായും കൂട്ടി. ഇതിന്റെ തുടർച്ചയായി ഒക്ടോബർ-ഡിസംബർ വളർച്ച 4.7 ശതമാനം എന്നു പറയുന്പോൾ അത് പഴയ 4.5 ലും ചെറുതാണെന്നു മനസിലാക്കാൻ പ്രത്യേക പാടവം വേണ്ട.
ജനുവരി - മാർച്ചിലെ വളർച്ചയെപ്പറ്റി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസി(എൻഎസ്ഒ)നു വലിയ പ്രതീക്ഷയുള്ളതായി ഇന്നലെ പുറത്തുവിട്ട നിഗമനങ്ങൾ കാണിക്കുന്നില്ല. 2019-20 വാർഷികവളർച്ച അഞ്ചുശതമാനം എന്നാണു പ്രതീക്ഷിക്കുന്നത്. അതു സാധിക്കാൻ ഇനി അഞ്ചുശതമാനത്തിൽ താഴെ വളർച്ച അവസാന ത്രൈമാസത്തിൽ ഉണ്ടായാൽ മതി. അത് 4.7 ശതമാനമായാലും മതിയാകും.
അർഥം ഇതാണ്: സെപ്റ്റംബറോടുകൂടി തളർച്ച മാറി എന്ന വാദം പൊളിഞ്ഞു. ഡിസംബറിലും തളർച്ച മാറിയില്ല.
കോവിഡ്-19 എന്ന കൊറോണവൈറസ് ബാധമൂലം വരുന്ന തളർച്ച എത്രയെന്നു കാണാനിരിക്കുന്നതേയുള്ളു. ജനുവരി-ഫെബ്രുവരിയിൽ ചൈനയിൽനിന്നുള്ള സാധനങ്ങളുടെ ഇറക്കുമതിച്ചുങ്കം ഇനത്തിൽ കിട്ടിയ തുകയിൽ 28 ശതമാനം കുറവുണ്ടായി. ഇക്കാലത്തെ ഇറക്കുമതിയിൽ ഭൂരിപക്ഷവും വൈറസ് പ്രശ്നത്തിനു മുന്പു പോന്നവയാണ്. അതിനുശേഷം വ്യാപാരം ഏതാണ്ടു നിശ്ചലമാണ്.
ചൈനയോടുള്ള വ്യാപാരത്തിൽ മാത്രമല്ല ഈ ഇടിവ്. വൈറസ് ബാധിച്ച പ്രദേശങ്ങളുമായെല്ലാം ഇതേ പ്രശ്നമുണ്ട്. രത്നക്കല്ലുകൾ മുതൽ സമുദ്രോത്പന്നങ്ങൾ വരെ എല്ലായിനം സാധനസാമഗ്രികളിലും അതിന്റെ പ്രത്യാഘാതവുമുണ്ട്. ആഭ്യന്തര ഉത്പാദനത്തെയും അതു ബാധിച്ചിട്ടുണ്ട്.
നാലാം ത്രൈമാസത്തിലെ വളർച്ച കണക്ക് അങ്ങേയറ്റം നിരാശാജനകമാകുന്പോൾ സർക്കാരിനു വൈറസിനെ കുറ്റം പറയാം. പക്ഷേ, മൂന്നാം ത്രൈമാസം മോശമായതിന് ആരാണ് ഉത്തരവാദി?
റ്റി.സി. മാത്യു