മുംബൈ: സാന്പത്തിക മുരടിപ്പിന്റെ കൂടുതൽ കണക്കുകൾ പുറത്തുവരുന്നു. ബാങ്ക് വായ്പാ വളർച്ച പകുതിയായി കുറഞ്ഞു. വ്യാപാര വായ്പ 2.6 ശതമാനം താണു.
സെപ്റ്റംബർ അവസാനത്തെ നിലവച്ച് രാജ്യത്തെ ബാങ്ക് വായ്പകളുടെ വർധന 8.8 ശതമാനം മാത്രമാണ്. ആറുമാസത്തെ വായ്പാ വർധന തലേവർഷ ആദ്യപകുതിയിലേതിന്റെ പകുതി മാത്രം.
ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ രാജ്യത്തെ വ്യാപാരവായ്പയിൽ 2.6 ശതമാനം കുറവുണ്ടായി. 63.8 ലക്ഷം കോടി രൂപയാണ് ഇക്കാലത്തു നൽകിയ വ്യാപാരവായ്പ.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും വൻകിട സംരംഭങ്ങളും ഉൾപ്പെടെ എടുത്ത വായ്പയുടെ കണക്കാണിത്. മാർച്ച് അവസാനം 65.52 ലക്ഷം കോടിയായിരുന്ന വായ്പയാണ് ജൂൺ അവസാനം 63.8 ലക്ഷം കോടിയായി കുറഞ്ഞത്.
വായ്പകളിൽ നിഷ്ക്രിയ ആസ്തി (എൻപിഎ)കളും വർധിച്ചുവരികയാണ്. സൂക്ഷ്മസംരംഭങ്ങളിലെ എൻപിഎ എട്ടിൽനിന്നു 8.7 ശതമാനമായി. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ മൊത്തമെടുത്താൽ എൻപിഎ പത്തിൽനിന്നു 10.6 ശതമാനമായി. വലിയ കന്പനികളുടേത് 17.6 നിന്ന് 18.1 ശതമാനമായപ്പോൾ ഇടത്തരം കന്പനികളുടേത് 16.6-ൽ നിന്ന് 17.5 ശതമാനമായി.
ബാങ്കിതര ധനകാര്യ കന്പനികൾക്കുള്ള വായ്പ ഗണ്യമായി കുറഞ്ഞു. തലേവർഷം 17.9 ശതമാനം വളർന്ന സ്ഥാനത്ത് അവയ്ക്കുള്ള വായ്പ ഒരുശതമാനം കുറഞ്ഞു.