വിപണി വിശേഷം / കെ.ബി. ഉദയഭാനു
അയൽസംസ്ഥാനങ്ങളിലെ വൻകിട മില്ലുകാർ ആശങ്കയിൽ, ഓണവില്പന വെളിച്ചെണ്ണയ്ക്കു ചൂടു പകർന്നില്ല. പുതിയ ഏലക്ക നുള്ളിപ്പെറുക്കാൻ വാങ്ങലുകാർ മത്സരിച്ചു. ഉത്തരേന്ത്യ ഉത്സവസീസണിന് ഒരുങ്ങിയെങ്കിലും കുരുമുളക് തളർച്ചയിലാണ്. മരങ്ങളിൽനിന്നുള്ള ഉത്പാദനം ചുരുങ്ങി, പുതിയ ഷീറ്റുവരവ് ഉയരാഞ്ഞത് വ്യവസായികളെ അസ്വസ്ഥരാക്കി. റിക്കാർഡ് പ്രകടനങ്ങൾക്കു ശേഷം മഞ്ഞലോഹം തളർന്നു.
നാളികേരം
നാളികേരോത്പന്നങ്ങൾക്ക് ഇക്കുറി ഓണവില്പനയിൽ തിളങ്ങാനായില്ല. ഇറക്കുമതി പാചകയെണ്ണകളുടെ അതിപ്രസരത്തിനിടെ ഉയർന്ന ലാഭം വാരിക്കൂട്ടാൻ തമിഴ്നാട് ലോബി കാണിച്ച അമിതാവേശം ഫലത്തിൽ വെളിച്ചെണ്ണയ്ക്കു തിരിച്ചടിയായി. ഓണം പടിവാതിൽക്കൽ എത്തിനിൽക്കെ വെളിച്ചെണ്ണയ്ക്കു തിരിച്ചടി നേരിടുന്നത് അപൂർവം. സംസ്ഥാനത്ത് എറ്റവും കൂടുതൽ വെളിച്ചെണ്ണ വ്യാപാരം ഓണവേളയിലാണ്.
ഏതാനും ആഴ്ചകളായി ഉയർന്ന അളവിൽ വെളിച്ചെണ്ണ അയൽസംസ്ഥാനങ്ങൾ കയറ്റിവിട്ടിരുന്നു. ഗുണമേന്മ കുറഞ്ഞതും കലർപ്പുള്ളതുമായ വിവിധയിനം വെളിച്ചെണ്ണയ്ക്കൊപ്പം നല്ല ചരക്കും ബംപർ വില്പനയ്ക്കായി അവർ ഇവിടെ എത്തിച്ചു. എന്നാൽ, രണ്ടാഴ്ചയായി വ്യവസായികളുടെ കണക്കുകൂട്ടലുകൾക്കൊത്ത് വ്യാപാരം ചൂടുപിടിച്ചില്ല. സ്ഥിതിഗതികൾ അനുകൂലമല്ലെന്നു തിരിച്ചറിഞ്ഞ അവർ സംഘടിതരായി വില കൃത്രിമായി ഉയർത്തിപ്പിടിക്കുകയാണ്. കാര്യമായ അടിത്തറയില്ലാതെയാണ് വെളിച്ചെണ്ണ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 15,200 വരെ കഴിഞ്ഞവാരം കയറിയത്.
വെളിച്ചെണ്ണയ്ക്ക് ഉയർന്ന വിലയിൽ ആവശ്യക്കാർ കുറഞ്ഞത് കാങ്കയത്തെ വില്പനക്കാരെ മുൾമുനയിലാക്കി. ഓണവില്പനയ്ക്ക് ഒരുക്കിയ എണ്ണയുടെ വൻ ശേഖരം പല മില്ലുകളിലുമുണ്ട്. കൊച്ചിയിൽ ശനിയാഴ്ച എണ്ണ 14,900 രൂപയിലും കാങ്കയത്ത് 13,350 രൂപയിലുമാണ്. അതിർത്തി കടത്തി ഓരോ ക്വിന്റലിനും 1500 രൂപയുടെ ഓണം ബംപർ അവർ കൊയ്യുകയാണ്.
ഓണം കഴിഞ്ഞാൽ വിപണിയുടെ അടിയൊഴുക്കിൽ മാറ്റം സംഭവിക്കാം. കൊച്ചിയിൽ ഓഗസ്റ്റ് 27 മുതൽ കഴിഞ്ഞ വെള്ളിയാഴ്ച വരെ 10,040 രൂപയിൽ നിലകൊണ്ട കൊപ്ര ശനിയാഴ്ച 10,000ലെ നിർണായക താങ്ങ് തകർന്ന് 9,975 രൂപയായി. കൊപ്രയുടെ സംഭരണവില 9521 രൂപയാണ്. വിലത്തകർച്ചയുണ്ടായാൽ സംഭരണ ഏജൻസികൾ രംഗത്തിറങ്ങും. ഇതിനിടെ പാം ഓയിൽ ഇറക്കുമതി ഡ്യൂട്ടി കേന്ദ്രം 45 ശതമാനത്തിൽനിന്ന് 50 ശതമാനമായി ഉയർത്തിയത് ഇറക്കുമതി എണ്ണകളുടെ വിലക്കയറ്റത്തിനു വഴിതെളിച്ചാൽ വെളിച്ചെണ്ണയ്ക്കും അത് താങ്ങാവും.
റബർ
റബർ ടാപ്പിംഗ് രംഗം മന്ദഗതിയിൽ നീങ്ങുന്നതിനാൽ ഷീറ്റ് ക്ഷാമം വിട്ടുമാറിയില്ല. കാലാവസ്ഥാ മാറ്റം മൂലം പല തോട്ടങ്ങളിലും യീൽഡ് ഉത്പാദകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ചെറുകിട വ്യവസായികൾ ലാറ്റക്സ് ക്ഷാമം മൂലം 8800ൽനിന്ന് വില 10,000ലേക്ക് ഉയർത്തി. വില ഉയർന്നതല്ലാതെ കാര്യമായി ചരക്ക് വില്പനയ്ക്കിറങ്ങിയില്ല. ഓണാവധികൾ കഴിഞ്ഞ് മാസത്തിന്റെ രണ്ടാം പകുതിയിൽ മാത്രമേ ടാപ്പിംഗ് രംഗം ഉണരൂ.
ടയർ കമ്പനികൾ നാലാം ഗ്രേഡ് 13,900ൽനിന്ന് 14,100 ലേക്ക് ഉയർത്തിയെങ്കിലും ഇത് സ്റ്റോക്കിസ്റ്റുകളിൽ കാര്യമായ ചലനമുളവാക്കിയില്ല. അഞ്ചാം ഗ്രേഡ് റബർ 13,600 രൂപയാണ്.
ടോക്കോം എക്സ്ചേഞ്ചിൽ റബർവിലയിൽ ചാഞ്ചാട്ടം നിലനിന്നു. വാരാന്ത്യം ഒക്ടോബർ അവധി കിലോ 164 യെന്നിലാണെങ്കിലും 174 യെന്നിൽ പ്രതിരോധം മറികടക്കാൻ അല്പം ക്ലേശിക്കേണ്ടിവരാം. ബാങ്കോക്കിൽ റബർ ക്വിന്റലിന് 11,124 രൂപയിലാണ്.
കുരുമുളക്, ചുക്ക്, മഞ്ഞൾ
കുരുമുളക്, ചുക്ക്, മഞ്ഞൾ വിലകളിൽ കാര്യമായ മാറ്റമില്ല. കാർഷികമേഖല ഓണലഹരിയിലേക്ക് തിരിഞ്ഞതിനാൽ വില്പനകളിൽനിന്ന് വലിയൊരു വിഭാഗം വിട്ടുനിന്നു. അടുത്ത സീസണിൽ ഉത്പാദനം കുറയുമെന്ന വിലയിരുത്തലിൽ ചരക്ക് കൈവിടാൻ കർഷകർ താത്പര്യം കാണിച്ചില്ല. ഉത്തരേന്ത്യ ഉത്സവസീസണിന് ഒരുങ്ങിയെങ്കിലും സുഗന്ധവ്യഞ്ജനങ്ങൾക്ക് ഇനിയും ഓർഡറുകളെത്തിയില്ല. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 33,000 രൂപ. അന്താരാഷ്ട്ര വില ടണ്ണിന് 5075 ഡോളർ.
ഏലം
വിളവെടുപ്പ് പുരോഗമിച്ചതിനൊപ്പം ലേലകേന്ദ്രങ്ങളിൽ പുതിയ ഏലത്തിന് ഡിമാൻഡ് ഉയർന്നു. ഓണമായതിനാൽ പ്രദേശിക ആവശ്യം മുൻനിർത്തി ആഭ്യന്തര വ്യാപാരികൾ ചരക്കുസംഭരണം ശക്തമാക്കി. പല ലേലങ്ങളിലും വില്പനയ്ക്കെത്തിയ ഏലക്ക ഇതുമൂലം പൂർണമായി വിറ്റഴിഞ്ഞു. വാരാവസാനം മികച്ചയിനങ്ങൾ കിലോഗ്രാമിന് 3181 രൂപയിലാണ്.
മാസത്തിന്റെ രണ്ടാം പകുതിയിൽ ഉത്പാദകകേന്ദ്രങ്ങളിൽനിന്നുള്ള ഏലക്ക വരവ് ഉയരാം. ഇന്ത്യൻ മാർക്കറ്റിലെ ചലനങ്ങൾ വീക്ഷിക്കുകയാണ് യൂറോപ്യൻ ബയർമാർ. ക്രിസ്മസ്-പുതുവത്സര വേളയിലെ ആവശ്യങ്ങൾക്കുള്ള ഏലക്ക സംഭരണത്തിനുള്ള തയാറെടുപ്പിലാണ് ഇറക്കുമതി രാജ്യങ്ങൾ. വൈകാതെ ആഭ്യന്തര ഇടപാടുകാർ ദീപാവലി, ദസറ ആഘോഷങ്ങൾ മുന്നിൽക്കണ്ട് ചരക്കുസംഭരണം തുടങ്ങും.
സ്വർണം
സ്വർണവിപണിയിൽ പവൻ സർവകാല റിക്കാർഡ് ദർശിച്ച ശേഷം തളർന്നു. 28,480 രൂപയിൽ വ്യാപാരം തുടങ്ങിയ പവൻ 29,120 രൂപ വരെ കയറി. ഈ അവസരത്തിൽ ഗ്രാമിന് വില 3640 രൂപയിലെത്തി. ഇതിനിടെ അന്താരാഷ്ട്ര മാർക്കറ്റ് 1519 ഡോളറിൽനിന്ന് 1553 ഡോളർ വരെ ഉയർന്നതു കണ്ട് ഫണ്ടുകൾ ലാഭമെടുപ്പിന് ഉത്സാഹിച്ചു. ഇതോടെ വാരാന്ത്യം 1502 ഡോളറിലേക്ക് വില താഴ്ന്ന ശേഷം ക്ലോസിംഗിൽ 1506 ഡോളറിലാണ്. സംസ്ഥാനത്ത് ശനിയാഴ്ച സ്വർണവില പവന് 28,320 രൂപയിലാണ്. റിക്കാർഡ് തലത്തിൽനിന്ന് പവന് 800 രൂപ ഇടിഞ്ഞു.
അയൽസംസ്ഥാനങ്ങളിലെ വൻകിട മില്ലുകാർ ആശങ്കയിൽ, ഓണവില്പന വെളിച്ചെണ്ണയ്ക്കു ചൂടു പകർന്നില്ല. പുതിയ ഏലക്ക നുള്ളിപ്പെറുക്കാൻ വാങ്ങലുകാർ മത്സരിച്ചു. ഉത്തരേന്ത്യ ഉത്സവസീസണിന് ഒരുങ്ങിയെങ്കിലും കുരുമുളക് തളർച്ചയിലാണ്. മരങ്ങളിൽനിന്നുള്ള ഉത്പാദനം ചുരുങ്ങി, പുതിയ ഷീറ്റുവരവ് ഉയരാഞ്ഞത് വ്യവസായികളെ അസ്വസ്ഥരാക്കി. റിക്കാർഡ് പ്രകടനങ്ങൾക്കു ശേഷം മഞ്ഞലോഹം തളർന്നു.
നാളികേരം
നാളികേരോത്പന്നങ്ങൾക്ക് ഇക്കുറി ഓണവില്പനയിൽ തിളങ്ങാനായില്ല. ഇറക്കുമതി പാചകയെണ്ണകളുടെ അതിപ്രസരത്തിനിടെ ഉയർന്ന ലാഭം വാരിക്കൂട്ടാൻ തമിഴ്നാട് ലോബി കാണിച്ച അമിതാവേശം ഫലത്തിൽ വെളിച്ചെണ്ണയ്ക്കു തിരിച്ചടിയായി. ഓണം പടിവാതിൽക്കൽ എത്തിനിൽക്കെ വെളിച്ചെണ്ണയ്ക്കു തിരിച്ചടി നേരിടുന്നത് അപൂർവം. സംസ്ഥാനത്ത് എറ്റവും കൂടുതൽ വെളിച്ചെണ്ണ വ്യാപാരം ഓണവേളയിലാണ്.
ഏതാനും ആഴ്ചകളായി ഉയർന്ന അളവിൽ വെളിച്ചെണ്ണ അയൽസംസ്ഥാനങ്ങൾ കയറ്റിവിട്ടിരുന്നു. ഗുണമേന്മ കുറഞ്ഞതും കലർപ്പുള്ളതുമായ വിവിധയിനം വെളിച്ചെണ്ണയ്ക്കൊപ്പം നല്ല ചരക്കും ബംപർ വില്പനയ്ക്കായി അവർ ഇവിടെ എത്തിച്ചു. എന്നാൽ, രണ്ടാഴ്ചയായി വ്യവസായികളുടെ കണക്കുകൂട്ടലുകൾക്കൊത്ത് വ്യാപാരം ചൂടുപിടിച്ചില്ല. സ്ഥിതിഗതികൾ അനുകൂലമല്ലെന്നു തിരിച്ചറിഞ്ഞ അവർ സംഘടിതരായി വില കൃത്രിമായി ഉയർത്തിപ്പിടിക്കുകയാണ്. കാര്യമായ അടിത്തറയില്ലാതെയാണ് വെളിച്ചെണ്ണ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 15,200 വരെ കഴിഞ്ഞവാരം കയറിയത്.
വെളിച്ചെണ്ണയ്ക്ക് ഉയർന്ന വിലയിൽ ആവശ്യക്കാർ കുറഞ്ഞത് കാങ്കയത്തെ വില്പനക്കാരെ മുൾമുനയിലാക്കി. ഓണവില്പനയ്ക്ക് ഒരുക്കിയ എണ്ണയുടെ വൻ ശേഖരം പല മില്ലുകളിലുമുണ്ട്. കൊച്ചിയിൽ ശനിയാഴ്ച എണ്ണ 14,900 രൂപയിലും കാങ്കയത്ത് 13,350 രൂപയിലുമാണ്. അതിർത്തി കടത്തി ഓരോ ക്വിന്റലിനും 1500 രൂപയുടെ ഓണം ബംപർ അവർ കൊയ്യുകയാണ്.
ഓണം കഴിഞ്ഞാൽ വിപണിയുടെ അടിയൊഴുക്കിൽ മാറ്റം സംഭവിക്കാം. കൊച്ചിയിൽ ഓഗസ്റ്റ് 27 മുതൽ കഴിഞ്ഞ വെള്ളിയാഴ്ച വരെ 10,040 രൂപയിൽ നിലകൊണ്ട കൊപ്ര ശനിയാഴ്ച 10,000ലെ നിർണായക താങ്ങ് തകർന്ന് 9,975 രൂപയായി. കൊപ്രയുടെ സംഭരണവില 9521 രൂപയാണ്. വിലത്തകർച്ചയുണ്ടായാൽ സംഭരണ ഏജൻസികൾ രംഗത്തിറങ്ങും. ഇതിനിടെ പാം ഓയിൽ ഇറക്കുമതി ഡ്യൂട്ടി കേന്ദ്രം 45 ശതമാനത്തിൽനിന്ന് 50 ശതമാനമായി ഉയർത്തിയത് ഇറക്കുമതി എണ്ണകളുടെ വിലക്കയറ്റത്തിനു വഴിതെളിച്ചാൽ വെളിച്ചെണ്ണയ്ക്കും അത് താങ്ങാവും.
റബർ
റബർ ടാപ്പിംഗ് രംഗം മന്ദഗതിയിൽ നീങ്ങുന്നതിനാൽ ഷീറ്റ് ക്ഷാമം വിട്ടുമാറിയില്ല. കാലാവസ്ഥാ മാറ്റം മൂലം പല തോട്ടങ്ങളിലും യീൽഡ് ഉത്പാദകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ചെറുകിട വ്യവസായികൾ ലാറ്റക്സ് ക്ഷാമം മൂലം 8800ൽനിന്ന് വില 10,000ലേക്ക് ഉയർത്തി. വില ഉയർന്നതല്ലാതെ കാര്യമായി ചരക്ക് വില്പനയ്ക്കിറങ്ങിയില്ല. ഓണാവധികൾ കഴിഞ്ഞ് മാസത്തിന്റെ രണ്ടാം പകുതിയിൽ മാത്രമേ ടാപ്പിംഗ് രംഗം ഉണരൂ.
ടയർ കമ്പനികൾ നാലാം ഗ്രേഡ് 13,900ൽനിന്ന് 14,100 ലേക്ക് ഉയർത്തിയെങ്കിലും ഇത് സ്റ്റോക്കിസ്റ്റുകളിൽ കാര്യമായ ചലനമുളവാക്കിയില്ല. അഞ്ചാം ഗ്രേഡ് റബർ 13,600 രൂപയാണ്.
ടോക്കോം എക്സ്ചേഞ്ചിൽ റബർവിലയിൽ ചാഞ്ചാട്ടം നിലനിന്നു. വാരാന്ത്യം ഒക്ടോബർ അവധി കിലോ 164 യെന്നിലാണെങ്കിലും 174 യെന്നിൽ പ്രതിരോധം മറികടക്കാൻ അല്പം ക്ലേശിക്കേണ്ടിവരാം. ബാങ്കോക്കിൽ റബർ ക്വിന്റലിന് 11,124 രൂപയിലാണ്.
കുരുമുളക്, ചുക്ക്, മഞ്ഞൾ
കുരുമുളക്, ചുക്ക്, മഞ്ഞൾ വിലകളിൽ കാര്യമായ മാറ്റമില്ല. കാർഷികമേഖല ഓണലഹരിയിലേക്ക് തിരിഞ്ഞതിനാൽ വില്പനകളിൽനിന്ന് വലിയൊരു വിഭാഗം വിട്ടുനിന്നു. അടുത്ത സീസണിൽ ഉത്പാദനം കുറയുമെന്ന വിലയിരുത്തലിൽ ചരക്ക് കൈവിടാൻ കർഷകർ താത്പര്യം കാണിച്ചില്ല. ഉത്തരേന്ത്യ ഉത്സവസീസണിന് ഒരുങ്ങിയെങ്കിലും സുഗന്ധവ്യഞ്ജനങ്ങൾക്ക് ഇനിയും ഓർഡറുകളെത്തിയില്ല. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 33,000 രൂപ. അന്താരാഷ്ട്ര വില ടണ്ണിന് 5075 ഡോളർ.
ഏലം
വിളവെടുപ്പ് പുരോഗമിച്ചതിനൊപ്പം ലേലകേന്ദ്രങ്ങളിൽ പുതിയ ഏലത്തിന് ഡിമാൻഡ് ഉയർന്നു. ഓണമായതിനാൽ പ്രദേശിക ആവശ്യം മുൻനിർത്തി ആഭ്യന്തര വ്യാപാരികൾ ചരക്കുസംഭരണം ശക്തമാക്കി. പല ലേലങ്ങളിലും വില്പനയ്ക്കെത്തിയ ഏലക്ക ഇതുമൂലം പൂർണമായി വിറ്റഴിഞ്ഞു. വാരാവസാനം മികച്ചയിനങ്ങൾ കിലോഗ്രാമിന് 3181 രൂപയിലാണ്.
മാസത്തിന്റെ രണ്ടാം പകുതിയിൽ ഉത്പാദകകേന്ദ്രങ്ങളിൽനിന്നുള്ള ഏലക്ക വരവ് ഉയരാം. ഇന്ത്യൻ മാർക്കറ്റിലെ ചലനങ്ങൾ വീക്ഷിക്കുകയാണ് യൂറോപ്യൻ ബയർമാർ. ക്രിസ്മസ്-പുതുവത്സര വേളയിലെ ആവശ്യങ്ങൾക്കുള്ള ഏലക്ക സംഭരണത്തിനുള്ള തയാറെടുപ്പിലാണ് ഇറക്കുമതി രാജ്യങ്ങൾ. വൈകാതെ ആഭ്യന്തര ഇടപാടുകാർ ദീപാവലി, ദസറ ആഘോഷങ്ങൾ മുന്നിൽക്കണ്ട് ചരക്കുസംഭരണം തുടങ്ങും.
സ്വർണം
സ്വർണവിപണിയിൽ പവൻ സർവകാല റിക്കാർഡ് ദർശിച്ച ശേഷം തളർന്നു. 28,480 രൂപയിൽ വ്യാപാരം തുടങ്ങിയ പവൻ 29,120 രൂപ വരെ കയറി. ഈ അവസരത്തിൽ ഗ്രാമിന് വില 3640 രൂപയിലെത്തി. ഇതിനിടെ അന്താരാഷ്ട്ര മാർക്കറ്റ് 1519 ഡോളറിൽനിന്ന് 1553 ഡോളർ വരെ ഉയർന്നതു കണ്ട് ഫണ്ടുകൾ ലാഭമെടുപ്പിന് ഉത്സാഹിച്ചു. ഇതോടെ വാരാന്ത്യം 1502 ഡോളറിലേക്ക് വില താഴ്ന്ന ശേഷം ക്ലോസിംഗിൽ 1506 ഡോളറിലാണ്. സംസ്ഥാനത്ത് ശനിയാഴ്ച സ്വർണവില പവന് 28,320 രൂപയിലാണ്. റിക്കാർഡ് തലത്തിൽനിന്ന് പവന് 800 രൂപ ഇടിഞ്ഞു.