റ്റി.സി. മാത്യു
റിസർവ് ബാങ്കിൽനിന്നു മിച്ചധനം ആവശ്യപ്പെട്ടിട്ടില്ല എന്ന കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് പോരാട്ടത്തിലെ വെടിനിർത്തൽ അല്ല. പോരാട്ടത്തിന്റെ അടവിൽ വന്ന പിഴവ് തിരുത്തൽ മാത്രമാണ്.
ബജറ്റ് കമ്മി കുറയ്ക്കാനായി പണം ആവശ്യപ്പെട്ടു എന്നു പ്രചരിച്ചതു സർക്കാരിനു ക്ഷീണമായി. കമ്മി പ്രതീക്ഷിച്ചതിലും വലുതാകുന്നതുകൊണ്ട് കൂടുതൽ പണം തേടുന്നു എന്ന ധാരണ പടർന്നു. ഭരണം പരാജയമാണെന്നാണല്ലോ കമ്മി കണക്കിനപ്പുറമായി എന്നതിനർഥം. അതുകൊണ്ടാണു ധനമന്ത്രാലയത്തിലെ സാന്പത്തികകാര്യ സെക്രട്ടറിയെക്കൊണ്ട് നിഷേധക്കുറിപ്പ് ഇറക്കിച്ചത്.
മൂന്നു കമ്മിറ്റികൾ
19-നു ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ റിസർവ്ബാങ്കിന് എത്ര കരുതൽ ധനം വേണം, മിച്ചത്തിൽ എത്ര സർക്കാരിനു നല്കണം എന്നൊക്കെ ചർച്ചചെയ്യണമെന്നാണു സർക്കാർ ആഗ്രഹിക്കുന്നത്. അത്തരം കാര്യങ്ങൾ ബോർഡ് അല്ല, റിസർവ് ബാങ്കിലെ പ്രഫഷണലുകളാണു പഠിച്ചു തീരുമാനിക്കേണ്ടത് എന്നു ബാങ്ക് ഗവർണർ പറയുന്നു. 21 വർഷത്തിനിടെ മൂന്നു വിദഗ്ധ കമ്മിറ്റികൾ ഇതു പഠിച്ചതാണ്: 1997-ലെ സുബ്രഹ്മണ്യം കമ്മിറ്റി, 2004-ലെ ഉഷ തോറാട്ട് കമ്മിറ്റി, 2013-ലെ വൈ.എച്ച്. മാലെഗാം കമ്മിറ്റി എന്നിവ.
മൂന്നു കമ്മിറ്റികളും ആകസ്മികതാനിധിയും പുനർമൂല്യനിർണയ കരുതലും വർധിപ്പിക്കണമെന്നാണ് നിർദേശിച്ചത്.
സുബ്രഹ്മണ്യൻ പറഞ്ഞത്
എന്നാൽ കേന്ദ്രത്തിലെ മുൻ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ ഇതേപ്പറ്റി മറ്റൊരു കാഴ്ചപ്പാട് അവതരിപ്പിച്ചു. അദ്ദേഹം മറ്റു കേന്ദ്രബാങ്കുകളുടെ കരുതൽനിധിയുമായി താരതമ്യം ചെയ്തു. അപ്പോൾ നോർവേ, റഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾക്കു മാത്രമേ ഇന്ത്യയേക്കാൾ കൂടുതൽ കരുതൽ നിധി ഉള്ളൂഎന്നു കണ്ടു. അതിനാൽ ഇന്നത്തേതിലും താഴ്ന്ന കരുതൽനിധി മതിയെന്ന് 2016-17 ലെ സാന്പത്തിക സർവേയിൽ അദ്ദേഹം നിർദേശിച്ചു.
കരുതൽനിധിയിൽ നാലു ലക്ഷം കോടി രൂപ അധികമാണെന്നായിരുന്നു സുബ്രഹ്മണ്യന്റെ കണ്ടെത്തൽ. ആ തുക പൊതുമേഖലാ ബാങ്കുകളുടെ മൂലധനം കൂട്ടാൻ ഉപയോഗിക്കാം എന്ന് അദ്ദേഹം നിർദേശിച്ചു. റിസർവ് ബാങ്കിന് ആവശ്യം വന്നാൽ കേന്ദ്രം മൂലധനം വർധിപ്പിച്ചു തരുമല്ലോ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
കടം വാങ്ങി കമ്മി നികത്തുന്നു
പ്രതിസന്ധിഘട്ടത്തിൽ സ്വയം പിടിച്ചുനിൽക്കാൻ ശേഷി ഉണ്ടായിരിക്കുന്നതാണു സ്വയംഭരണാധികാരം നിലനിർത്താൻ നല്ലത് എന്നാണു റിസർവ് ബാങ്ക് കരുതുന്നത്. ബാലൻസ് ഷീറ്റിന്റെ 27 ശതമാനമേ മൂലധനവും കരുതൽ നിധിയും എല്ലാംകൂടി ഉള്ളൂ. കറന്റ് അക്കൗണ്ട് കമ്മി (വിദേശങ്ങളുമായുള്ള ഇടപാടുകളുടെ ബാക്കിപത്രം കമ്മിയായ നില) ഉള്ള രാജ്യം എന്ന നിലയിൽ റിസർവ് ബാങ്കിനു നല്ല ബാക്കിപത്രം ഉണ്ടാകണം. കറന്റ് അക്കൗണ്ട് മിച്ചം ഉള്ളവർക്ക് അതുതന്നെ കരുതൽ ധനമാണല്ലോ. വിദേശികൾ ഓഹരിവിപണിയിൽ നിക്ഷേപിക്കുകയും പ്രവാസികൾ ഇന്ത്യൻ ബാങ്കുകളിൽ വിദേശനാണ്യനിക്ഷേപം നടത്തുകയും ഇന്ത്യൻ കന്പനികൾ വിദേശവായ്പ എടുക്കുകയും ചെയ്താണ് ഈ കമ്മി നികത്തുന്നത്. ഇതെല്ലാം കടമെടുപ്പാണ്. കടമെടുത്ത് വിദേശ ഇടപാടുകളിലെ കമ്മി നികത്തുന്ന രാജ്യത്തെ കേന്ദ്രബാങ്കിനു നല്ല കരുതൽ ശേഖരവും വിദേശനാണ്യശേഖരവും ഇല്ലെങ്കിൽ അപായം തീർച്ച.
റെഡ്ഡി ജസ്വന്തിനെ പഠിപ്പിച്ചത്
റിസർവ് ബാങ്കിന്റെ മുൻ ഗവർണർമാരുടെ പുസ്തകങ്ങൾ പരിശോധിച്ചാൽ ഉയർന്ന കരുതൽധനം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാകും. 2003-ലെ മറ്റൊരു സാഹചര്യത്തിൽ ഗവർണർ വൈ.വി. റെഡ്ഡി അന്നത്തെ ധനമന്ത്രി ജസ്വന്ത് സിംഗിനെ ഇതു പഠിപ്പിച്ചിട്ടുണ്ട്. രാജ്യത്തേക്കു കൂടുതൽ ഡോളർ വരുന്പോൾ റിസർവ് ബാങ്ക് അതു വാങ്ങിവയ്ക്കും. അതുവഴി രൂപ വിപണിയിലെത്തും. ഇതു കൂടിയാൽ പണപ്പെരുപ്പമുണ്ടാകും. അപ്പോൾ റിസർവ് ബാങ്ക് തന്നെ കടപ്പത്രമിറക്കി രൂപ വാങ്ങും. ഈ പ്രത്യേക കടപ്പത്രത്തിനു പലിശ നല്കണം. ഇത് ആരു വഹിക്കും?
റെഡ്ഡി പറഞ്ഞതു സർക്കാർ വഹിക്കണമെന്നാണ്. അതിന്റെ കാരണം ഇതാണ്. റിസർവ് ബാങ്ക് പലിശ നല്കിയാൽ ബാക്കിപത്രം കമ്മിയാകും. ഗവൺമെന്റിന്റെ ബാക്കിപത്രം പണ്ടേ കമ്മിയാണ്. പലിശ ഗവൺമെന്റ് വഹിച്ചാൽ ആ കമ്മി അല്പം കൂടുമെന്നേ ഉള്ളൂ. റിസർവ് ബാങ്കിന്റെ ബാക്കിപത്രം കമ്മിയാകാതെ ഭദ്രമായിരിക്കും. രണ്ടു ബാക്കിപത്രങ്ങളും കമ്മിയിലാകുന്നതിലും നല്ലത് ബാങ്കിന്റേതെങ്കിലും ഭദ്രമായിരിക്കുന്നതാണ്.
ജസ്വന്ത് അതു നൂറുശതമാനവും സ്വീകരിച്ചു.
നോട്ട് റദ്ദാക്കലിൽ തുടങ്ങിയ പോര്
നോട്ട് റദ്ദാക്കലിന്റെ ഒരു തുടർക്കഥയാണ് ഇപ്പോഴത്തേത്. അതിനു മുൻപുള്ള വർഷങ്ങളിൽ റിസർവ് ബാങ്ക് വലിയതോതിൽ മിച്ചം സർക്കാരിലേക്കു മാറ്റിയിരുന്നു. 2012-13-ൽ 33,000 കോടി, 2013-14-ൽ 52,679 കോടി, 2014-15-ൽ 65,895 കോടി, 2015-16-ൽ 65,876 കോടി എന്നിങ്ങനെ.
2016-17-ലേക്ക് ഇതനുസരിച്ച് 74,901 കോടി രൂപ, റിസർവ് ബാങ്കിന്റെ മിച്ചമായി ബജറ്റിൽ പ്രതീക്ഷിച്ചു. പക്ഷേ നോട്ട് റദ്ദാക്കൽ മൂലം റിസർവ് ബാങ്കിന്റെ ചെലവുകൾ ഇരട്ടിച്ചു. ഇതോടെ മിച്ചവും കുറഞ്ഞു. പുറമേ ആകസ്മികതാ നിധിയിലേക്ക് ഗണ്യമായ തുക (13,140 കോടി രൂപ) നീക്കിവയ്ക്കാനും തീരുമാനിച്ചു. രഘുറാം രാജൻ ഗവർണറായിരുന്ന മൂന്നു വർഷവും നിധിയിലേക്കു തുക കൂട്ടിച്ചേർത്തിരുന്നില്ല. എന്നാൽ, നോട്ട് റദ്ദാക്കൽ മൂലം റിസർവ് ബാങ്കിന്റെ ബാലൻസ് ഷീറ്റ് വലുതായപ്പോൾ കരുതൽ ധനം കൂട്ടാതെ മാർഗമില്ലായിരുന്നു. അത്രയും ചെയ്തപ്പോൾ സർക്കാരിലേക്കു നല്കാൻ 30,659 കോടിയേ ഉണ്ടായുള്ളൂ. ഇതു ബജറ്റ് കണക്കുകൂട്ടൽ മുഴുവൻ തെറ്റിച്ചു.
അത്രയ്ക്കു കരുതൽ വേണ്ടെന്നു മന്ത്രാലയം
റിസർവ് ബാങ്ക് മിച്ചം തുക മുഴുവൻ തരാതെ കുറേ കരുതലായി മാറ്റിവച്ചതു ശരിയായില്ലെന്നു ധനമന്ത്രാലയം കരുതി. ഇതേത്തുടർന്നാണു കരുതൽധനം അമിതമാണെന്ന വാദം ഉന്നയിച്ചത്.
2017-18-ലെ മിച്ചത്തിൽനിന്നു റിസർവ് ബാങ്ക് ആകസ്മികതാനിധിയിലേക്ക് 14,190 കോടി രൂപ മാറ്റി. ബാക്കി 50,000 കോടിയേ സർക്കാരിനു കൊടുത്തുള്ളൂ.
കരുതൽധനമാക്കുന്ന തുക റിസർവ് ബാങ്ക് തോന്ന്യാസം തീരുമാനിക്കുന്നു എന്നാണു ഗവൺമെന്റ് ഇപ്പോൾ പറയുന്നത്. അതിനൊരു വ്യവസ്ഥ ഉണ്ടാക്കണം. അതിനായി ചർച്ച നടത്തണം. ഇതാണു ധനമന്ത്രാലയം ആവശ്യപ്പെടുന്നത്.
രാജ്യത്തിന്റെ ബാങ്കിലെ വിദഗ്ധർ ആഗോള, ദേശീയ സാഹചര്യങ്ങൾ പഠിച്ച് ഉചിതമായി പ്രവർത്തിക്കും എന്ന റിസർവ് ബാങ്കിന്റെ നിലപാട് സർക്കാർ തള്ളിക്കളയുന്നു. ഇക്കാര്യത്തിലും ബാങ്കുകളെ നിയന്ത്രിക്കുന്നതിലും വായ്പകൾ അനുവദിക്കുന്നതിലും കിട്ടാക്കട നിർണയത്തിലുമെല്ലാം സർക്കാർ പറയുന്നതു റിസർവ് ബാങ്ക് കേൾക്കണമെന്നാണു ധനമന്ത്രാലയം ശഠിക്കുന്നത്.
റിസർവ് ബാങ്കിൽനിന്നു മിച്ചധനം ആവശ്യപ്പെട്ടിട്ടില്ല എന്ന കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് പോരാട്ടത്തിലെ വെടിനിർത്തൽ അല്ല. പോരാട്ടത്തിന്റെ അടവിൽ വന്ന പിഴവ് തിരുത്തൽ മാത്രമാണ്.
ബജറ്റ് കമ്മി കുറയ്ക്കാനായി പണം ആവശ്യപ്പെട്ടു എന്നു പ്രചരിച്ചതു സർക്കാരിനു ക്ഷീണമായി. കമ്മി പ്രതീക്ഷിച്ചതിലും വലുതാകുന്നതുകൊണ്ട് കൂടുതൽ പണം തേടുന്നു എന്ന ധാരണ പടർന്നു. ഭരണം പരാജയമാണെന്നാണല്ലോ കമ്മി കണക്കിനപ്പുറമായി എന്നതിനർഥം. അതുകൊണ്ടാണു ധനമന്ത്രാലയത്തിലെ സാന്പത്തികകാര്യ സെക്രട്ടറിയെക്കൊണ്ട് നിഷേധക്കുറിപ്പ് ഇറക്കിച്ചത്.
മൂന്നു കമ്മിറ്റികൾ
19-നു ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ റിസർവ്ബാങ്കിന് എത്ര കരുതൽ ധനം വേണം, മിച്ചത്തിൽ എത്ര സർക്കാരിനു നല്കണം എന്നൊക്കെ ചർച്ചചെയ്യണമെന്നാണു സർക്കാർ ആഗ്രഹിക്കുന്നത്. അത്തരം കാര്യങ്ങൾ ബോർഡ് അല്ല, റിസർവ് ബാങ്കിലെ പ്രഫഷണലുകളാണു പഠിച്ചു തീരുമാനിക്കേണ്ടത് എന്നു ബാങ്ക് ഗവർണർ പറയുന്നു. 21 വർഷത്തിനിടെ മൂന്നു വിദഗ്ധ കമ്മിറ്റികൾ ഇതു പഠിച്ചതാണ്: 1997-ലെ സുബ്രഹ്മണ്യം കമ്മിറ്റി, 2004-ലെ ഉഷ തോറാട്ട് കമ്മിറ്റി, 2013-ലെ വൈ.എച്ച്. മാലെഗാം കമ്മിറ്റി എന്നിവ.
മൂന്നു കമ്മിറ്റികളും ആകസ്മികതാനിധിയും പുനർമൂല്യനിർണയ കരുതലും വർധിപ്പിക്കണമെന്നാണ് നിർദേശിച്ചത്.
സുബ്രഹ്മണ്യൻ പറഞ്ഞത്
എന്നാൽ കേന്ദ്രത്തിലെ മുൻ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ ഇതേപ്പറ്റി മറ്റൊരു കാഴ്ചപ്പാട് അവതരിപ്പിച്ചു. അദ്ദേഹം മറ്റു കേന്ദ്രബാങ്കുകളുടെ കരുതൽനിധിയുമായി താരതമ്യം ചെയ്തു. അപ്പോൾ നോർവേ, റഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾക്കു മാത്രമേ ഇന്ത്യയേക്കാൾ കൂടുതൽ കരുതൽ നിധി ഉള്ളൂഎന്നു കണ്ടു. അതിനാൽ ഇന്നത്തേതിലും താഴ്ന്ന കരുതൽനിധി മതിയെന്ന് 2016-17 ലെ സാന്പത്തിക സർവേയിൽ അദ്ദേഹം നിർദേശിച്ചു.
കരുതൽനിധിയിൽ നാലു ലക്ഷം കോടി രൂപ അധികമാണെന്നായിരുന്നു സുബ്രഹ്മണ്യന്റെ കണ്ടെത്തൽ. ആ തുക പൊതുമേഖലാ ബാങ്കുകളുടെ മൂലധനം കൂട്ടാൻ ഉപയോഗിക്കാം എന്ന് അദ്ദേഹം നിർദേശിച്ചു. റിസർവ് ബാങ്കിന് ആവശ്യം വന്നാൽ കേന്ദ്രം മൂലധനം വർധിപ്പിച്ചു തരുമല്ലോ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
കടം വാങ്ങി കമ്മി നികത്തുന്നു
പ്രതിസന്ധിഘട്ടത്തിൽ സ്വയം പിടിച്ചുനിൽക്കാൻ ശേഷി ഉണ്ടായിരിക്കുന്നതാണു സ്വയംഭരണാധികാരം നിലനിർത്താൻ നല്ലത് എന്നാണു റിസർവ് ബാങ്ക് കരുതുന്നത്. ബാലൻസ് ഷീറ്റിന്റെ 27 ശതമാനമേ മൂലധനവും കരുതൽ നിധിയും എല്ലാംകൂടി ഉള്ളൂ. കറന്റ് അക്കൗണ്ട് കമ്മി (വിദേശങ്ങളുമായുള്ള ഇടപാടുകളുടെ ബാക്കിപത്രം കമ്മിയായ നില) ഉള്ള രാജ്യം എന്ന നിലയിൽ റിസർവ് ബാങ്കിനു നല്ല ബാക്കിപത്രം ഉണ്ടാകണം. കറന്റ് അക്കൗണ്ട് മിച്ചം ഉള്ളവർക്ക് അതുതന്നെ കരുതൽ ധനമാണല്ലോ. വിദേശികൾ ഓഹരിവിപണിയിൽ നിക്ഷേപിക്കുകയും പ്രവാസികൾ ഇന്ത്യൻ ബാങ്കുകളിൽ വിദേശനാണ്യനിക്ഷേപം നടത്തുകയും ഇന്ത്യൻ കന്പനികൾ വിദേശവായ്പ എടുക്കുകയും ചെയ്താണ് ഈ കമ്മി നികത്തുന്നത്. ഇതെല്ലാം കടമെടുപ്പാണ്. കടമെടുത്ത് വിദേശ ഇടപാടുകളിലെ കമ്മി നികത്തുന്ന രാജ്യത്തെ കേന്ദ്രബാങ്കിനു നല്ല കരുതൽ ശേഖരവും വിദേശനാണ്യശേഖരവും ഇല്ലെങ്കിൽ അപായം തീർച്ച.
റെഡ്ഡി ജസ്വന്തിനെ പഠിപ്പിച്ചത്
റിസർവ് ബാങ്കിന്റെ മുൻ ഗവർണർമാരുടെ പുസ്തകങ്ങൾ പരിശോധിച്ചാൽ ഉയർന്ന കരുതൽധനം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാകും. 2003-ലെ മറ്റൊരു സാഹചര്യത്തിൽ ഗവർണർ വൈ.വി. റെഡ്ഡി അന്നത്തെ ധനമന്ത്രി ജസ്വന്ത് സിംഗിനെ ഇതു പഠിപ്പിച്ചിട്ടുണ്ട്. രാജ്യത്തേക്കു കൂടുതൽ ഡോളർ വരുന്പോൾ റിസർവ് ബാങ്ക് അതു വാങ്ങിവയ്ക്കും. അതുവഴി രൂപ വിപണിയിലെത്തും. ഇതു കൂടിയാൽ പണപ്പെരുപ്പമുണ്ടാകും. അപ്പോൾ റിസർവ് ബാങ്ക് തന്നെ കടപ്പത്രമിറക്കി രൂപ വാങ്ങും. ഈ പ്രത്യേക കടപ്പത്രത്തിനു പലിശ നല്കണം. ഇത് ആരു വഹിക്കും?
റെഡ്ഡി പറഞ്ഞതു സർക്കാർ വഹിക്കണമെന്നാണ്. അതിന്റെ കാരണം ഇതാണ്. റിസർവ് ബാങ്ക് പലിശ നല്കിയാൽ ബാക്കിപത്രം കമ്മിയാകും. ഗവൺമെന്റിന്റെ ബാക്കിപത്രം പണ്ടേ കമ്മിയാണ്. പലിശ ഗവൺമെന്റ് വഹിച്ചാൽ ആ കമ്മി അല്പം കൂടുമെന്നേ ഉള്ളൂ. റിസർവ് ബാങ്കിന്റെ ബാക്കിപത്രം കമ്മിയാകാതെ ഭദ്രമായിരിക്കും. രണ്ടു ബാക്കിപത്രങ്ങളും കമ്മിയിലാകുന്നതിലും നല്ലത് ബാങ്കിന്റേതെങ്കിലും ഭദ്രമായിരിക്കുന്നതാണ്.
ജസ്വന്ത് അതു നൂറുശതമാനവും സ്വീകരിച്ചു.
നോട്ട് റദ്ദാക്കലിൽ തുടങ്ങിയ പോര്
നോട്ട് റദ്ദാക്കലിന്റെ ഒരു തുടർക്കഥയാണ് ഇപ്പോഴത്തേത്. അതിനു മുൻപുള്ള വർഷങ്ങളിൽ റിസർവ് ബാങ്ക് വലിയതോതിൽ മിച്ചം സർക്കാരിലേക്കു മാറ്റിയിരുന്നു. 2012-13-ൽ 33,000 കോടി, 2013-14-ൽ 52,679 കോടി, 2014-15-ൽ 65,895 കോടി, 2015-16-ൽ 65,876 കോടി എന്നിങ്ങനെ.
2016-17-ലേക്ക് ഇതനുസരിച്ച് 74,901 കോടി രൂപ, റിസർവ് ബാങ്കിന്റെ മിച്ചമായി ബജറ്റിൽ പ്രതീക്ഷിച്ചു. പക്ഷേ നോട്ട് റദ്ദാക്കൽ മൂലം റിസർവ് ബാങ്കിന്റെ ചെലവുകൾ ഇരട്ടിച്ചു. ഇതോടെ മിച്ചവും കുറഞ്ഞു. പുറമേ ആകസ്മികതാ നിധിയിലേക്ക് ഗണ്യമായ തുക (13,140 കോടി രൂപ) നീക്കിവയ്ക്കാനും തീരുമാനിച്ചു. രഘുറാം രാജൻ ഗവർണറായിരുന്ന മൂന്നു വർഷവും നിധിയിലേക്കു തുക കൂട്ടിച്ചേർത്തിരുന്നില്ല. എന്നാൽ, നോട്ട് റദ്ദാക്കൽ മൂലം റിസർവ് ബാങ്കിന്റെ ബാലൻസ് ഷീറ്റ് വലുതായപ്പോൾ കരുതൽ ധനം കൂട്ടാതെ മാർഗമില്ലായിരുന്നു. അത്രയും ചെയ്തപ്പോൾ സർക്കാരിലേക്കു നല്കാൻ 30,659 കോടിയേ ഉണ്ടായുള്ളൂ. ഇതു ബജറ്റ് കണക്കുകൂട്ടൽ മുഴുവൻ തെറ്റിച്ചു.
അത്രയ്ക്കു കരുതൽ വേണ്ടെന്നു മന്ത്രാലയം
റിസർവ് ബാങ്ക് മിച്ചം തുക മുഴുവൻ തരാതെ കുറേ കരുതലായി മാറ്റിവച്ചതു ശരിയായില്ലെന്നു ധനമന്ത്രാലയം കരുതി. ഇതേത്തുടർന്നാണു കരുതൽധനം അമിതമാണെന്ന വാദം ഉന്നയിച്ചത്.
2017-18-ലെ മിച്ചത്തിൽനിന്നു റിസർവ് ബാങ്ക് ആകസ്മികതാനിധിയിലേക്ക് 14,190 കോടി രൂപ മാറ്റി. ബാക്കി 50,000 കോടിയേ സർക്കാരിനു കൊടുത്തുള്ളൂ.
കരുതൽധനമാക്കുന്ന തുക റിസർവ് ബാങ്ക് തോന്ന്യാസം തീരുമാനിക്കുന്നു എന്നാണു ഗവൺമെന്റ് ഇപ്പോൾ പറയുന്നത്. അതിനൊരു വ്യവസ്ഥ ഉണ്ടാക്കണം. അതിനായി ചർച്ച നടത്തണം. ഇതാണു ധനമന്ത്രാലയം ആവശ്യപ്പെടുന്നത്.
രാജ്യത്തിന്റെ ബാങ്കിലെ വിദഗ്ധർ ആഗോള, ദേശീയ സാഹചര്യങ്ങൾ പഠിച്ച് ഉചിതമായി പ്രവർത്തിക്കും എന്ന റിസർവ് ബാങ്കിന്റെ നിലപാട് സർക്കാർ തള്ളിക്കളയുന്നു. ഇക്കാര്യത്തിലും ബാങ്കുകളെ നിയന്ത്രിക്കുന്നതിലും വായ്പകൾ അനുവദിക്കുന്നതിലും കിട്ടാക്കട നിർണയത്തിലുമെല്ലാം സർക്കാർ പറയുന്നതു റിസർവ് ബാങ്ക് കേൾക്കണമെന്നാണു ധനമന്ത്രാലയം ശഠിക്കുന്നത്.