അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കേന്ദ്രസർക്കാർ പതിന്നാലു വിളകൾക്ക് താങ്ങുവില വർധിപ്പിച്ചു. ഈ തീരുമാനം മൂലം സർക്കാരിന് 15,000 കോടി രൂപയെങ്കിലും അധികച്ചെലവുണ്ടാക്കും. എന്നാൽ, കർഷകസമൂഹം കാത്തിരുന്ന തീരുമാനം തന്നെയാണിത്.
റാഗിയുടെ താങ്ങുവിലയിലാണ് ഏറ്റവും കൂടുതൽ വർധനയുണ്ടായത്. കഴിഞ്ഞ ഖാരിഫ് സീസണിൽ 1900 രൂപയായിരുന്ന റാഗിയുടെ വില 2897 രൂപയായാണ് വർധിപ്പിച്ചിരിക്കുന്നത്. ഖാരിഫ് സീസണിലെ പ്രധാന വിളകളിലൊന്നായ നെല്ലിന്റെ താങ്ങുവിലയിലും ഇതുപോലെ വർധന ഉണ്ടായിട്ടുണ്ട്. ക്വിന്റലിന് 200 രൂപ കൂട്ടി 1750 രൂപയാക്കി താങ്ങുവില. പരുത്തിയുടെ കാര്യത്തിൽ ഗുണമേന്മയനുസരിച്ച് 26 മുതൽ 28 ശതമാനം വരെ വർധന ഉണ്ടായിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ഈ വിലവർധന ആകർഷകംതന്നെയാണ്. നല്ല ലാഭം തരുന്ന വിളകളിലേക്ക് കർഷകർ തിരിയുമെന്നതിനാൽ താങ്ങുവിലയിലെ ഈ വർധന ഉത്പാദനം വർധിപ്പിക്കും.
ധാന്യസംഭരണം കാര്യക്ഷമവും കുറ്റമറ്റതുമാക്കാൻ സർക്കാരിനു സാധ്യമാകേണ്ടതുണ്ട്. ഇന്ത്യയിലെ ഭക്ഷ്യവിളകളുടെ ഘടനാമാറ്റം സംബന്ധിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടനുസരിച്ച് രാജ്യത്തെ കർഷകരിൽ ആറു ശതമാനത്തിനു മാത്രമേ തങ്ങളുടെ ഉത്പന്നങ്ങൾ താങ്ങുവിലയിൽ വിൽക്കാൻ സാധിക്കുന്നുള്ളൂ. കൂടുതൽ കർഷകരെ താങ്ങുവിലയുടെ പരിധിയിൽ കൊണ്ടുവരാൻ സർക്കാർ വഴിയുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കർഷകസമൂഹം. താങ്ങുവില പട്ടികയിൽ 20 ഇനം വിളകൾ ഉണ്ടെങ്കിലും ഗോതന്പിനും നെല്ലിനും മാത്രമേ ശരിയായ സംഭരണസംവിധാനമുള്ളൂ.
താങ്ങുവിലയിലെ വർധന ഭക്ഷ്യവില വർധിക്കാനും ഗ്രാമീണ മേഖലയിൽ പണപ്പെരുപ്പം കൂടാനും കാരണമാകും എന്ന വസ്തുതയും കാണാതിരുന്നുകൂടാ. ഒരു വർഷത്തിനകം ഉപഭോക്തൃ വിലസൂചികയിൽ 0.5 മുതൽ 0.8 വരെ ശതമാനം വർധനയ്ക്ക് ഇതു കാരണമായേക്കാം. താങ്ങുവിലയിലെ വർധന കയറ്റുമതിയെയും ബാധിക്കുമെന്നാണു കരുതപ്പെടുന്നത്. കയറ്റുമതി കുറഞ്ഞാൽ ആഭ്യന്തരവിപണിയിൽ ഉത്പന്നം കെട്ടിക്കിടന്നു വില ഇടിച്ചേക്കും. രൂപയുടെ മൂല്യശോഷണം മൂലം മാന്ദ്യം അനുഭവപ്പെടുന്ന കയറ്റുമതിരംഗം കൂടുതൽ ശോഷിക്കാൻ ഇതു കാരണമാവും. ഉത്പാദനവർധന മെച്ചപ്പെട്ട സംഭരണശേഷി കൂടി ആവശ്യപ്പെടുന്നുണ്ട്. ഒക്ടോബറോടെ വിളകൾ വിപണിയിലെത്തുന്പോൾ മാത്രമേ വിലകളിൽ അതുണ്ടാക്കുന്ന യഥാർഥ സ്വാധീനം മനസിലാക്കാൻ കഴിയൂ.
വി. ഹരീഷ് (ജിയോജിത് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ കമ്മോഡിറ്റീസ് മേധാവിയാണ് ലേഖകൻ)
റാഗിയുടെ താങ്ങുവിലയിലാണ് ഏറ്റവും കൂടുതൽ വർധനയുണ്ടായത്. കഴിഞ്ഞ ഖാരിഫ് സീസണിൽ 1900 രൂപയായിരുന്ന റാഗിയുടെ വില 2897 രൂപയായാണ് വർധിപ്പിച്ചിരിക്കുന്നത്. ഖാരിഫ് സീസണിലെ പ്രധാന വിളകളിലൊന്നായ നെല്ലിന്റെ താങ്ങുവിലയിലും ഇതുപോലെ വർധന ഉണ്ടായിട്ടുണ്ട്. ക്വിന്റലിന് 200 രൂപ കൂട്ടി 1750 രൂപയാക്കി താങ്ങുവില. പരുത്തിയുടെ കാര്യത്തിൽ ഗുണമേന്മയനുസരിച്ച് 26 മുതൽ 28 ശതമാനം വരെ വർധന ഉണ്ടായിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ഈ വിലവർധന ആകർഷകംതന്നെയാണ്. നല്ല ലാഭം തരുന്ന വിളകളിലേക്ക് കർഷകർ തിരിയുമെന്നതിനാൽ താങ്ങുവിലയിലെ ഈ വർധന ഉത്പാദനം വർധിപ്പിക്കും.
ധാന്യസംഭരണം കാര്യക്ഷമവും കുറ്റമറ്റതുമാക്കാൻ സർക്കാരിനു സാധ്യമാകേണ്ടതുണ്ട്. ഇന്ത്യയിലെ ഭക്ഷ്യവിളകളുടെ ഘടനാമാറ്റം സംബന്ധിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടനുസരിച്ച് രാജ്യത്തെ കർഷകരിൽ ആറു ശതമാനത്തിനു മാത്രമേ തങ്ങളുടെ ഉത്പന്നങ്ങൾ താങ്ങുവിലയിൽ വിൽക്കാൻ സാധിക്കുന്നുള്ളൂ. കൂടുതൽ കർഷകരെ താങ്ങുവിലയുടെ പരിധിയിൽ കൊണ്ടുവരാൻ സർക്കാർ വഴിയുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കർഷകസമൂഹം. താങ്ങുവില പട്ടികയിൽ 20 ഇനം വിളകൾ ഉണ്ടെങ്കിലും ഗോതന്പിനും നെല്ലിനും മാത്രമേ ശരിയായ സംഭരണസംവിധാനമുള്ളൂ.
താങ്ങുവിലയിലെ വർധന ഭക്ഷ്യവില വർധിക്കാനും ഗ്രാമീണ മേഖലയിൽ പണപ്പെരുപ്പം കൂടാനും കാരണമാകും എന്ന വസ്തുതയും കാണാതിരുന്നുകൂടാ. ഒരു വർഷത്തിനകം ഉപഭോക്തൃ വിലസൂചികയിൽ 0.5 മുതൽ 0.8 വരെ ശതമാനം വർധനയ്ക്ക് ഇതു കാരണമായേക്കാം. താങ്ങുവിലയിലെ വർധന കയറ്റുമതിയെയും ബാധിക്കുമെന്നാണു കരുതപ്പെടുന്നത്. കയറ്റുമതി കുറഞ്ഞാൽ ആഭ്യന്തരവിപണിയിൽ ഉത്പന്നം കെട്ടിക്കിടന്നു വില ഇടിച്ചേക്കും. രൂപയുടെ മൂല്യശോഷണം മൂലം മാന്ദ്യം അനുഭവപ്പെടുന്ന കയറ്റുമതിരംഗം കൂടുതൽ ശോഷിക്കാൻ ഇതു കാരണമാവും. ഉത്പാദനവർധന മെച്ചപ്പെട്ട സംഭരണശേഷി കൂടി ആവശ്യപ്പെടുന്നുണ്ട്. ഒക്ടോബറോടെ വിളകൾ വിപണിയിലെത്തുന്പോൾ മാത്രമേ വിലകളിൽ അതുണ്ടാക്കുന്ന യഥാർഥ സ്വാധീനം മനസിലാക്കാൻ കഴിയൂ.
വി. ഹരീഷ് (ജിയോജിത് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ കമ്മോഡിറ്റീസ് മേധാവിയാണ് ലേഖകൻ)