വിപണി വിശേഷം / കെ.ബി. ഉദയഭാനു
റബർ വിപണിക്ക് പുതുജീവൻ പകരാൻ വീണ്ടും സംഘടിതനീക്കം. കംബോഡിയൻ, വിയറ്റ്നാമീസ് കുരുമുളക് നമ്മുടെ കർഷകരെ ക്രിസ്മസ് വേളയിൽ നക്ഷത്രമെണ്ണിക്കുന്നു. വെളിച്ചെണ്ണ പുതിയ റിക്കാർഡ് സ്ഥാപിച്ചു. കേരളത്തിൽ സ്വർണവില താഴ്ന്നു.
റബർ
രാജ്യാന്തര റബർ വിപണിക്ക് പുതുജീവൻ പകരാൻ മുഖ്യ ഉത്പാദകരാജ്യങ്ങൾ വീണ്ടും ഒന്നിക്കുന്നു. റബർ കയറ്റുമതി വെട്ടിക്കുറച്ച് ചരക്ക് ക്ഷാമത്തിലൂടെ ഉത്പന്നവില ഉയർത്താനാണ് നീക്കം. ഇതിനായി തായ്ലൻഡും ഇന്തോനേഷ്യയും മലേഷ്യയും സംഘടിതനീക്കത്തിലാണ്.
ലോകവിപണിയിൽ ലഭ്യത കുറയുമെന്ന സൂചനകൾ റബർ അവധിവ്യാപാരത്തിലെ നിക്ഷേപത്തോത് ഉയർത്താം. ടോക്കോം എക്സ്ചേഞ്ചിനൊപ്പം സിംഗപ്പൂർ, ചൈനീസ് മാർക്കറ്റുകളിൽ റബറിലെ വാങ്ങൽ താത്പര്യം വർധിച്ചാൽ ഉത്പാദകരാജ്യങ്ങളുടെ നീക്കത്തിന് അനുകൂല ഫലം പ്രതീക്ഷിക്കാം. മുൻനിര രാജ്യങ്ങളിൽ ടാപ്പിംഗ് സീസണ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതും വിലക്കയറ്റത്തിന് അവസരമൊരുക്കും.
സംസ്ഥാനത്ത് പോയവാരം മികച്ചയിനം ഷീറ്റ് ക്വിന്റലിന് 400 രൂപ വർധിച്ച് നാലാം ഗ്രേഡ് വാരാന്ത്യം 12,900 ലേക്കു കയറി. ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികൾ അഞ്ചാം ഗ്രേഡ് റബർ 12,700ന് ശേഖരിച്ചു. കനത്ത മഴ മൂലം കർഷകരിൽ വലിയോരു പങ്കും ടാപ്പിംഗിൽനിന്ന് പിന്തിരിഞ്ഞത് വരവിനെ ബാധിച്ചു. പുതിയ സാഹചര്യത്തിൽ വർഷാന്ത്യം വില്പന സമ്മർദം കുറഞ്ഞാൽ നാലാം ഗ്രേഡിന് 13,400 വരെ ഉയരാനാവും.
കുരുമുളക്
കംബോഡിയയിൽനിന്നും വിയറ്റ്നാമിൽനിന്നുമുള്ള കുരുമുളക് ഇറക്കുമതി ആഭ്യന്തര കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഒരു വർഷത്തിനിടെ ക്വിന്റലിന് 31,000 രൂപയുടെ വിലത്തകർച്ച. നവംബറിൽ ഉത്പന്നവില 3,500 രൂപ ഇടിഞ്ഞു. ജനുവരി കഴിയുന്നതോടെ ഹെറേഞ്ചിൽ വിളവെടുപ്പ് തുടങ്ങും. പുതിയ കുരുമുളകുകൂടി രംഗത്തെത്തുന്നതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകും. വിദേശ ചരക്കുവരവിന് നിയന്ത്രണം വരുത്താനായില്ലെങ്കിൽ റബർ കർഷകർക്കു സംഭവിച്ച ദുരന്തം കുരുമുളക് ഉത്പാദകരെയും വൈകാതെ പിടികൂടും.
ഉത്തരേന്ത്യയിൽനിന്ന് കുരുമുളകിന് അന്വേഷണങ്ങളില്ല. വിദേശ വ്യാപാരരംഗത്തെ തളർച്ച മൂലം കയറ്റുമതിക്കാർ ചരക്കുസംഭരണം കുറച്ചു. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കയറ്റുമതിക്കാർ കുരുമുളക് വില താഴ്ത്തിയിട്ടും പുതിയ കരാറുകൾക്ക് യൂറോപ്യൻ ബയറർമാർ തയാറായില്ല.
ഗാർബിൾഡ് കുരുമുളക് 42,000 രൂപയിൽനിന്ന് 40,700ലേക്ക് താഴ്ന്നു.
ഏലം
ഉയർന്ന അളവിൽ ഏലക്ക ലേലകേന്ദ്രത്തിലേക്ക് പ്രവേശിച്ചു. മികച്ച കാലാവസ്ഥയിൽ ഏലക്ക ഉത്പാദനം പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെടുമെന്ന് വിലയിരുത്തൽ. അതുകൊണ്ടുതന്നെ വില കാര്യമായി ഉയർത്തി ചരക്ക് ശേഖരിക്കാൻ ലേലക്കാർ ഉത്സാഹിച്ചില്ല. കയറ്റുമതിക്കാർ വലുപ്പം കൂടിയ ഇനങ്ങൾ മത്സരിച്ച് ശേഖരിച്ചു. ആഭ്യന്തരവ്യാപാരികൾ വില ഉയർത്താതെ ഏലക്ക സംഭരിച്ചു. വാരാരംഭത്തിൽ കിലോ 1250 വരെ കയറിയ ശേഷം ശനിയാഴ്ച 975ലേക്ക് ഇടിഞ്ഞു.
വെളിച്ചെണ്ണ
പ്രദേശികതലത്തിൽ വെളിച്ചെണ്ണയ്ക്ക് പതിവിലും കൂടുതൽ ആവശ്യക്കാരെത്തുമെന്ന കണക്കുകൂട്ടലിലാണ് കൊപ്രയാട്ട് വ്യവസായികൾ. നാളികേരത്തിന്റെ ലഭ്യത കുറഞ്ഞതിനാൽ നിരക്കുയർത്തി വ്യവസായികൾ കൊപ്രയ്ക്കായി നേട്ടോട്ടം ഓടുകയാണ്. കൊച്ചിയിൽ സർവകാല റിക്കാർഡ് നിരക്കായ 12,290-13,900 രൂപയിലാണ് കൊപ്ര. ജനുവരിക്കു മുന്പായി നിരക്ക് ഇനിയും കയറുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകൾ. പിന്നിട്ട മൂന്നാഴ്ചകളിൽ 18,200 രൂപയിൽ സ്റ്റെഡിയായി നീങ്ങിയ വെളിച്ചെണ്ണ ശനിയാഴ്ച 18,300 രൂപയായി.
ഇതിനിടെ, ഓഖി ചുഴലികാറ്റ് കേരളം തമിഴ്നാട് തീരപ്രദേശങ്ങളിലും ലക്ഷദ്വീപിലും നാളികേരക്കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കാറ്റിന്റെ അമിതവേഗം മച്ചിങ്ങപൊഴിച്ചിലിനിടയാക്കി. ഇതുമൂലം അടുത്ത വർഷം രണ്ടാം പകുതിയിൽ ഉത്പാദനം കുറയും.
കാലാവസ്ഥാ മാറ്റം തേങ്ങാ വെട്ടിനെയും കൊപ്ര സംസ്കരണത്തെയും തടസപ്പെടുത്തിയത് മില്ലുകാരെ അസ്വസ്ഥരാക്കി. ക്രിസ്മസ് അടുത്തിനാൽ ഉയർന്ന വിലയ്ക്ക് വെളിച്ചെണ്ണ വിറ്റഴിക്കാനാവുമെന്ന നിഗമനത്തിലാണ് തമിഴ്നാട്ടിലെ വൻകിട മില്ലുകാർ.
സ്വർണം
സ്വർണവില താഴ്ന്നു. സംസ്ഥാനത്ത് 22,120 രൂപയിൽ വില്പന തുടങ്ങിയ പവൻ 22,000 രൂപയിലെ നിർണായക താങ്ങ് നഷ്ടപ്പെട്ട് 21,840ലേക്ക് ഇടിഞ്ഞശേഷം ശനിയാഴ്ച 21,920 രൂപയിലാണ്. ഒരു ഗ്രാമിന്റെ വില 2740 രൂപ.
റബർ വിപണിക്ക് പുതുജീവൻ പകരാൻ വീണ്ടും സംഘടിതനീക്കം. കംബോഡിയൻ, വിയറ്റ്നാമീസ് കുരുമുളക് നമ്മുടെ കർഷകരെ ക്രിസ്മസ് വേളയിൽ നക്ഷത്രമെണ്ണിക്കുന്നു. വെളിച്ചെണ്ണ പുതിയ റിക്കാർഡ് സ്ഥാപിച്ചു. കേരളത്തിൽ സ്വർണവില താഴ്ന്നു.
റബർ
രാജ്യാന്തര റബർ വിപണിക്ക് പുതുജീവൻ പകരാൻ മുഖ്യ ഉത്പാദകരാജ്യങ്ങൾ വീണ്ടും ഒന്നിക്കുന്നു. റബർ കയറ്റുമതി വെട്ടിക്കുറച്ച് ചരക്ക് ക്ഷാമത്തിലൂടെ ഉത്പന്നവില ഉയർത്താനാണ് നീക്കം. ഇതിനായി തായ്ലൻഡും ഇന്തോനേഷ്യയും മലേഷ്യയും സംഘടിതനീക്കത്തിലാണ്.
ലോകവിപണിയിൽ ലഭ്യത കുറയുമെന്ന സൂചനകൾ റബർ അവധിവ്യാപാരത്തിലെ നിക്ഷേപത്തോത് ഉയർത്താം. ടോക്കോം എക്സ്ചേഞ്ചിനൊപ്പം സിംഗപ്പൂർ, ചൈനീസ് മാർക്കറ്റുകളിൽ റബറിലെ വാങ്ങൽ താത്പര്യം വർധിച്ചാൽ ഉത്പാദകരാജ്യങ്ങളുടെ നീക്കത്തിന് അനുകൂല ഫലം പ്രതീക്ഷിക്കാം. മുൻനിര രാജ്യങ്ങളിൽ ടാപ്പിംഗ് സീസണ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതും വിലക്കയറ്റത്തിന് അവസരമൊരുക്കും.
സംസ്ഥാനത്ത് പോയവാരം മികച്ചയിനം ഷീറ്റ് ക്വിന്റലിന് 400 രൂപ വർധിച്ച് നാലാം ഗ്രേഡ് വാരാന്ത്യം 12,900 ലേക്കു കയറി. ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികൾ അഞ്ചാം ഗ്രേഡ് റബർ 12,700ന് ശേഖരിച്ചു. കനത്ത മഴ മൂലം കർഷകരിൽ വലിയോരു പങ്കും ടാപ്പിംഗിൽനിന്ന് പിന്തിരിഞ്ഞത് വരവിനെ ബാധിച്ചു. പുതിയ സാഹചര്യത്തിൽ വർഷാന്ത്യം വില്പന സമ്മർദം കുറഞ്ഞാൽ നാലാം ഗ്രേഡിന് 13,400 വരെ ഉയരാനാവും.
കുരുമുളക്
കംബോഡിയയിൽനിന്നും വിയറ്റ്നാമിൽനിന്നുമുള്ള കുരുമുളക് ഇറക്കുമതി ആഭ്യന്തര കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഒരു വർഷത്തിനിടെ ക്വിന്റലിന് 31,000 രൂപയുടെ വിലത്തകർച്ച. നവംബറിൽ ഉത്പന്നവില 3,500 രൂപ ഇടിഞ്ഞു. ജനുവരി കഴിയുന്നതോടെ ഹെറേഞ്ചിൽ വിളവെടുപ്പ് തുടങ്ങും. പുതിയ കുരുമുളകുകൂടി രംഗത്തെത്തുന്നതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകും. വിദേശ ചരക്കുവരവിന് നിയന്ത്രണം വരുത്താനായില്ലെങ്കിൽ റബർ കർഷകർക്കു സംഭവിച്ച ദുരന്തം കുരുമുളക് ഉത്പാദകരെയും വൈകാതെ പിടികൂടും.
ഉത്തരേന്ത്യയിൽനിന്ന് കുരുമുളകിന് അന്വേഷണങ്ങളില്ല. വിദേശ വ്യാപാരരംഗത്തെ തളർച്ച മൂലം കയറ്റുമതിക്കാർ ചരക്കുസംഭരണം കുറച്ചു. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കയറ്റുമതിക്കാർ കുരുമുളക് വില താഴ്ത്തിയിട്ടും പുതിയ കരാറുകൾക്ക് യൂറോപ്യൻ ബയറർമാർ തയാറായില്ല.
ഗാർബിൾഡ് കുരുമുളക് 42,000 രൂപയിൽനിന്ന് 40,700ലേക്ക് താഴ്ന്നു.
ഏലം
ഉയർന്ന അളവിൽ ഏലക്ക ലേലകേന്ദ്രത്തിലേക്ക് പ്രവേശിച്ചു. മികച്ച കാലാവസ്ഥയിൽ ഏലക്ക ഉത്പാദനം പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെടുമെന്ന് വിലയിരുത്തൽ. അതുകൊണ്ടുതന്നെ വില കാര്യമായി ഉയർത്തി ചരക്ക് ശേഖരിക്കാൻ ലേലക്കാർ ഉത്സാഹിച്ചില്ല. കയറ്റുമതിക്കാർ വലുപ്പം കൂടിയ ഇനങ്ങൾ മത്സരിച്ച് ശേഖരിച്ചു. ആഭ്യന്തരവ്യാപാരികൾ വില ഉയർത്താതെ ഏലക്ക സംഭരിച്ചു. വാരാരംഭത്തിൽ കിലോ 1250 വരെ കയറിയ ശേഷം ശനിയാഴ്ച 975ലേക്ക് ഇടിഞ്ഞു.
വെളിച്ചെണ്ണ
പ്രദേശികതലത്തിൽ വെളിച്ചെണ്ണയ്ക്ക് പതിവിലും കൂടുതൽ ആവശ്യക്കാരെത്തുമെന്ന കണക്കുകൂട്ടലിലാണ് കൊപ്രയാട്ട് വ്യവസായികൾ. നാളികേരത്തിന്റെ ലഭ്യത കുറഞ്ഞതിനാൽ നിരക്കുയർത്തി വ്യവസായികൾ കൊപ്രയ്ക്കായി നേട്ടോട്ടം ഓടുകയാണ്. കൊച്ചിയിൽ സർവകാല റിക്കാർഡ് നിരക്കായ 12,290-13,900 രൂപയിലാണ് കൊപ്ര. ജനുവരിക്കു മുന്പായി നിരക്ക് ഇനിയും കയറുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകൾ. പിന്നിട്ട മൂന്നാഴ്ചകളിൽ 18,200 രൂപയിൽ സ്റ്റെഡിയായി നീങ്ങിയ വെളിച്ചെണ്ണ ശനിയാഴ്ച 18,300 രൂപയായി.
ഇതിനിടെ, ഓഖി ചുഴലികാറ്റ് കേരളം തമിഴ്നാട് തീരപ്രദേശങ്ങളിലും ലക്ഷദ്വീപിലും നാളികേരക്കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കാറ്റിന്റെ അമിതവേഗം മച്ചിങ്ങപൊഴിച്ചിലിനിടയാക്കി. ഇതുമൂലം അടുത്ത വർഷം രണ്ടാം പകുതിയിൽ ഉത്പാദനം കുറയും.
കാലാവസ്ഥാ മാറ്റം തേങ്ങാ വെട്ടിനെയും കൊപ്ര സംസ്കരണത്തെയും തടസപ്പെടുത്തിയത് മില്ലുകാരെ അസ്വസ്ഥരാക്കി. ക്രിസ്മസ് അടുത്തിനാൽ ഉയർന്ന വിലയ്ക്ക് വെളിച്ചെണ്ണ വിറ്റഴിക്കാനാവുമെന്ന നിഗമനത്തിലാണ് തമിഴ്നാട്ടിലെ വൻകിട മില്ലുകാർ.
സ്വർണം
സ്വർണവില താഴ്ന്നു. സംസ്ഥാനത്ത് 22,120 രൂപയിൽ വില്പന തുടങ്ങിയ പവൻ 22,000 രൂപയിലെ നിർണായക താങ്ങ് നഷ്ടപ്പെട്ട് 21,840ലേക്ക് ഇടിഞ്ഞശേഷം ശനിയാഴ്ച 21,920 രൂപയിലാണ്. ഒരു ഗ്രാമിന്റെ വില 2740 രൂപ.