യങ്കൂണ്‍: ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പ മ്യാൻമറിന്റെ മണ്ണിൽ കാലുകുത്തി. യങ്കൂണിലെത്തിയ പാപ്പായെ രാജ്യത്തെ കത്തോലിക്കാ മേലദ്ധ്യക്ഷന്മാരും കുട്ടികളും രാജകീയമായി വരവേറ്റു. തികച്ചും മ്യാൻമറിന്റെ വേഷമണിഞ്ഞ കുട്ടികൾ തികഞ്ഞ ആഹ്ളാദത്തിമിർപ്പോടെയാണ് പാപ്പായെ സ്വീകരിച്ചത്.
സെന്റ് മേരീസ് കത്തീഡ്രൽ പോലെ ക്രിസ്ത്യാനികൾ കൂടുതലുള്ള ഇടങ്ങളിലാണ് ഒരുക്കങ്ങൾ കാര്യമായി കാണാനാകുന്നത്. ഇതിനടുത്തുള്ള ആർച്ച് ബിഷപ്സ് ഹൗസിലാണ് മാർപാപ്പയുടെ താമസം. മൂന്നു ദിവസമാണ് അദ്ദേഹം മ്യാൻമറിൽ തങ്ങുക.
ബുദ്ധ മതക്കാർക്ക് ഭൂരിപക്ഷമുള്ള മ്യാൻമറിലെ ചെറിയ ക്രിസ്ത്യൻ പള്ളികളും മാർപാപ്പയുടെ വരവിൽ ആവേശത്തിലാണ്. മറ്റു നഗരങ്ങളിൽ നിന്നും വിശ്വാസികൾ മാർപാപ്പയെ കാണാൻ നേരത്തെതന്നെ യങ്കൂണിലേക്ക് ഒഴുകിയെത്തിയിരുന്നു.
മാർപാപ്പ പങ്കെടുക്കുന്ന പ്രധാന ചടങ്ങുകൾക്ക് രണ്ടു ലക്ഷത്തോളം പേർ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. അയൽ രാജ്യങ്ങളായ തായ്ലൻഡ്, വിയറ്റ്നാം, കൊറിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നും സന്ദർശകർ എത്തിയിട്ടുണ്ട്.
തിങ്കളാഴ്ച മ്യാൻമറിലെത്തിയ അദ്ദേഹം പ്രസിഡന്റുമായും സ്റ്റേറ്റ് കൗണ്‍സലർ ഓങ് സാൻ സൂകിയുമായും ബുദ്ധിസ്റ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. നവംബർ മുപ്പതിന് പാപ്പാ ബംഗ്ലാദേശിലേക്കു പോകും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മാർപാപ്പായെ മ്യാൻമർ വരവേറ്റു
07:34 PM Nov 27, 2017 | Deepika.com