വെല്ലിംഗ്ടൺ: കുടിയേറ്റക്കാരുടെ എണ്ണം സർവകാല റിക്കാർഡിലെത്തിയതോടെ വിദേശീയരായ വിദഗ്ധതൊഴിലാളികൾക്കു നിയന്ത്രണമേർപ്പെടുത്താൻ ന്യുസിലഡൻഡും തീരുമാനിച്ചു. ഓസ്ട്രേലിയയും അമേരിക്കയും കഴിഞ്ഞദിവസങ്ങളിൽ സമാനതീരുമാനമെടുത്തിരുന്നു.
വിദേശജോലിക്കുവേണ്ടി ശ്രമിക്കുന്ന ഇന്ത്യക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന മൂന്നു രാജ്യങ്ങളിലാണു നിയന്ത്രണം. ശന്പളപരിധി ഉൾപ്പെടെ കുത്തനെ വർധിപ്പിച്ചാണു നിയന്ത്രണം. ആറുമാസം മുന്പും കുടിയേറ്റ നിയമത്തിൽ സർക്കാർ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു.
ന്യൂസിലൻഡുകാർക്കു പ്രഥമപരിഗണന എന്നതിനോടു പ്രതിബദ്ധത പുലർത്തുന്നതിനാണു തീരുമാനമെന്നു എമിഗ്രേഷൻ മന്ത്രി മൈക്കിൾ വുഡ്ഹൗസ് പറഞ്ഞു. വിദേശതൊഴിലാളികളെ ആശ്രയിക്കുന്ന വ്യവസായസംരംഭകർക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ക്ഷമചോദിക്കുകയാണെന്നും വുഡ്ഹൗസ് പറഞ്ഞു. ഫെബ്രുവരിയിൽ അവസാനിച്ച ഒരുവർഷത്തിനിടെ 71,300 പേരാണ് ന്യൂസിലൻഡിലേക്കു കുടിയേറിയത്. മൊത്തം ജനസംഖ്യയുടെ 1.5 ശതമാനംവരുമിത്.
ഓസ്ട്രേലിയയിലേക്കു താത്കാലികമായി നൽകുന്ന 457 വീസ നിർത്തലാക്കുമെന്ന് കഴിഞ്ഞദിവസമാണു പ്രധാനമന്ത്രി മാൽകം ടേൺബുൾ പ്രഖ്യാപിച്ചത്. പുതിയ വീസ സംവിധാനം ഏർപ്പെടുത്തും. ഇതു ലഭിക്കാൻ കൂടുതൽ ഇംഗ്ലീഷ് പരിജ്ഞാനവും തൊഴിൽ നൈപുണ്യവും വേണം. ഇന്ത്യക്കാർ ധാരാളമായി ഉപയോഗിച്ചുപോന്നതാണു 457 വീസ.
പ്രധാനമന്ത്രി മാൽക്കം ടേൺബുൾ ആണു വീസ നയത്തിലെ നാടകീയ മാറ്റം പ്രഖ്യാപിച്ചത്. ഓസ്ട്രേലിയയിലെ ജോലിക്ക് ഓസ്ട്രേലിയക്കാർക്കു മുൻഗണന വേണം എന്നതാണു പുതിയ നയത്തിന്റെ കാതൽ എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അമേരിക്കയിലേക്കു ജോലിക്കാരായി പ്രവേശിക്കാൻ അനുവദിക്കുന്ന എച്ച് വൺ ബി വീസ നൽകുന്ന രീതിയും അതിന്റെ വ്യവസ്ഥകളും പൊളിച്ചെഴുതുമെന്നു കഴിഞ്ഞദിവസം അമേരിക്കയും പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം ഒപ്പുവയ്ക്കുകയും ചെയ്തു.
കുടിയേറ്റം: ന്യൂസിലൻഡും നിലപാട് കടുപ്പിച്ചു
03:07 PM Apr 21, 2017 | Deepika.com