കോട്ടയം: ഓസ്ട്രേലിയയിൽ മലയാളിക്കു നേരേ വംശീയ ആക്രമണം. കോട്ടയം ജില്ലയിലെ മീനടം പഞ്ചായത്ത് മുൻ മെംബർ വയലിക്കൊല്ലാട്ട് ജോയി സ്കറിയയുടെ മകൻ ലീമാക്സ് ജോയി(33)ക്കു നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓസ്ട്രേലിയയിലെ ടാസ്മാനിയയിൽ ശനിയാഴ്ച പുലർച്ചെയാണു സംഭവം. ആറു വർഷമായി ടാസ്മാനിയയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് ലീമാക്സ്. പുലർച്ചെ നാലരയോടെ കാർ നിർത്തി ടാസ്മാനിയയിലെ ഹൊബാർട്ടിലുള്ള മക്ഡൊണാൾഡ് റസ്റ്ററന്ററിലെ ബാത്ത് റൂമിൽ പോയി മടങ്ങുന്പോഴായിരുന്നു സംഭവം. ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെ ജീവനക്കാരനുമായി വാക്കുതർക്കം നടത്തിയിരുന്ന യുവാക്കളുടെ സംഘം ലീമാക്സിനെ കണ്ടതോടെ ഓടിയെത്തി വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയുമായിരുന്നു.
കൈയേറ്റത്തിൽ മുറിവുകളേറ്റു രക്തംവാർന്നു റോഡിൽ കിടന്ന ലീയെ പ്രദേശവാസികളാണു റോയൽ ഹോബാർട്ട് ആശുപത്രിയിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിൽ കഴിയുന്ന ലീയെ എക്സ്റേ, സ്കാനിംഗ് പരിശോധനകൾക്കു വിധേയനാക്കി.വംശീയാധിക്ഷേപ വാക്കുകളോടെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെ ജീവനക്കാരുമായി വഴക്കുണ്ടാക്കിക്കൊണ്ടിരുന്ന സംഘം തന്നെ കണ്ടതോടെ ആ വിരോധം തന്നോടു തീർക്കുകയായിരുന്നെന്നു ലീമാക്സ് പോലീസിനു മൊഴി നൽകിയിട്ടുണ്ട്. ഒരു വനിത ഉൾപ്പെടെ അഞ്ചു പേരായിരുന്നു സംഘത്തിൽ. എന്നാൽ, വനിതയും മറ്റൊരാളും ആക്രമിച്ചില്ല. മറ്റു മൂന്നു പേർ ചേർന്നാണ് ഇന്ത്യക്കാരനല്ലേയെന്നു ചോദിച്ച് ആക്രമിച്ചത്. മുഖത്താണു കൂടുതൽ പരിക്കേറ്റത്. അതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്.
ആറു വർഷത്തിലധികമായി ഓസ്ട്രേലിയയിൽ ജോലിനോക്കുന്ന തനിക്ക് ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവമെന്നു പറഞ്ഞ ലീ മാക്സ്, ഇന്ത്യക്കാർ ഉൾപ്പടെയുള്ളവരോട് ഇത്തരം സമീപനം അടുത്തകാലത്തായി കൂടിയിട്ടുണ്ടെന്നും നാട്ടിലെ ബന്ധുക്കളോടു പറഞ്ഞു. ലീമാക്സിന്റെ ഭാര്യ ഇവിടെത്തന്നെ നഴ്സായി ജോലി ചെയ്യുകയാണ്.
മലയാളി യുവാവിനു നേരേ വംശീയാക്രമണം
12:26 PM Mar 27, 2017 | Deepika.com