വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒാസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുള്ളിനെ ഫോണിൽ വിളിച്ചു ശകാരിച്ചെന്നു റിപ്പോർട്ട്. ഒരു മണിക്കൂർ തുടരേണ്ടിയിരുന്ന സംസാരം 25 മിനിറ്റുകൊണ്ട് അവസാനിപ്പിച്ച് ട്രംപ് ഫോൺ കട്ട് ചെയ്തതായും വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ട്രംപ്-ടേൺബുൾ സംഭാഷണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയേക്കുമെന്ന് ആശങ്കയുണ്ട്. അമേരിക്കയുടെ സഖ്യരാജ്യമാണ് ഓസ്ട്രേലിയ.
ഒാസ്ട്രേലിയയുടെ കസ്റ്റഡിയിലുള്ള 1,250 അഭയാർഥികളെ അമേരിക്കയിൽ കുടിയേറാൻ അനുവദിക്കാമെന്ന് ഒബാമ സർക്കാർ ഒാസ്ട്രേലിയയുമായി കരാറിൽ എത്തിയിരുന്നു. ഇതിന്റെ തുടർ നടപടികൾ ആവശ്യപ്പെട്ടതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
വൈറ്റ് ഹൗസിലെ ഒാവൽ ഒാഫീസിൽ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീഫൻ കെ. ബാനൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ളിൻ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പൈസർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ട്രംപിന്റെ ശകാരം. എന്നാൽ, വാർത്തയോടു ടേൺ ബുൾ പ്രതികരിച്ചിട്ടില്ല. നാലു രാഷ്ട്രത്തലവൻമാരുമായി താൻ ഫോണിൽ സംസാരിച്ചെന്നും അതിൽ ഏറ്റവും മോശം സംസാരമാണിതെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്. കുടിയേറ്റക്കാരെ സ്വീകരിക്കാമെന്നു ഒബാമ ഒാസ്ട്രേലിയയ്ക്കു കൊടുത്ത ഉറപ്പ് പാലിക്കാൻ സാധിക്കില്ലായെന്നാണ് ട്രംപിന്റെ നിലപാട്.
അടുത്തബാച്ച് ബോസ്റ്റൺ ബോംബർമാരെ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാനാണു ഓസ്ട്രേലിയയുടെ നീക്കമെന്ന് ട്രംപ് ആരോപിച്ചു. മാൽക്കം ടേൺബുൾ സംസാര വിഷയം മാറ്റാൻ ശ്രമിച്ചെങ്കിലും ട്രംപ് ഫോൺ കട്ട് ചെയ്യുകയായിരുന്നു.
ഒാസീസ് പ്രധാനമന്ത്രിക്ക് ട്രംപിന്റെ ശകാരം
01:18 PM Feb 03, 2017 | Deepika.com