ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീയിട്ട് നിരപരാധികളായ മൂന്നു പേരെ കൊന്ന ഷാരൂഖ് സെയ്ഫി വ്യക്തിയാണോ പ്രസ്ഥാനമാണോ എന്നു കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരുടെ മികവിന്റെ കാര്യമല്ല, ജനങ്ങളുടെ സുരക്ഷയുടെ കാര്യമാണ്.
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീയിട്ട് നിരപരാധികളായ മൂന്നു പേരെ കൊന്ന ഷാരൂഖ് സെയ്ഫി എന്നയാൾ പിടിയിലായെങ്കിലും അയാൾ യഥാർഥത്തിൽ ആരാണ് എന്നറിയാൻ ഇനിയും കഴിഞ്ഞിട്ടില്ല. പിടിയിലായിട്ട് എട്ടു ദിവസമായെങ്കിലും പ്രതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് കാര്യമായൊന്നും അറിവായിട്ടില്ല. പ്രതിക്കു മാനസിക രോഗമില്ലെന്നു ബന്ധുക്കളും സുഹൃത്തുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. അതോടൊപ്പം, കൊല്ലപ്പെട്ട ആരോടും പ്രതിക്കു വ്യക്തിവൈരാഗ്യമില്ലായിരുന്നു എന്നതും എന്തുകൊണ്ട് താനിതു ചെയ്തു എന്നു പറയാൻ തയാറായിട്ടില്ലെന്നതും അപകടകരമായ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. അയാളൊരു വ്യക്തിയാണോ പ്രസ്ഥാനമാണോ എന്നു കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരുടെ മികവിന്റെ കാര്യമല്ല, ജനങ്ങളുടെ സുരക്ഷയുടെ കാര്യമാണ്.
കോഴിക്കോടിനടുത്ത് എലത്തൂരിൽ കഴിഞ്ഞ രണ്ടിനായിരുന്നു ദാരുണ സംഭവം. ആലപ്പുഴയിൽനിന്നു കണ്ണൂരിലേക്കു പുറപ്പെട്ട എക്സിക്യൂട്ടീവ് എക്സ്പ്രസ് എലത്തൂർ പിന്നിട്ടയുടനെ ഡി-1 കോച്ചിലേക്ക് പെട്രോൾ നിറച്ച കുപ്പിയുമായി എത്തിയ അക്രമി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.
പുറത്തേക്കു ചാടിയ മൂന്നുപേർ മരിക്കുകയും ഒന്‍പതുപേർക്കു പൊള്ളലേൽക്കുകയും ചെയ്തു. ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയപ്പോൾ അക്രമി ഇറങ്ങി രക്ഷപ്പെടുകയും ചെയ്തു. ട്രെയിൻ നിർത്തുന്നതിനുമുന്പ് പുറത്തേക്കു ചാടിയവരാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ട്രെയിനിൽ യാത്രക്കാർ കുറവായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. സംഭവത്തിൽ ന്യൂഡല്‍ഹി ഷഹീൻബാഗ് സ്വദേശിയും മരപ്പണിക്കാരനുമായ ഷാറൂഖ് സെയ്ഫിയാണ് കഴിഞ്ഞ അഞ്ചിന് മഹാരാഷ്ട്രയിലെ രത്നഗിരി റെയില്‍വേ സ്റ്റേഷനുസമീപത്തുനിന്നു പിടിയിലായത്. പിന്നീട് ഇയാളെ കേരളത്തിലെത്തിച്ചു ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തുന്നുണ്ടെങ്കിലും കുറ്റത്തിനു പിന്നിലെ ലക്ഷ്യത്തെക്കുറിച്ചു കാര്യമായ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല.
തീവയ്പ്പിനു ശേഷം റെയിൽവേ ട്രാക്കിൽനിന്നു ലഭിച്ച ഷാറൂഖിന്റെ ബാഗിലുണ്ടായിരുന്ന 50 പേജുള്ള ബുക്കിൽ നിർണായക സൂചനകളുണ്ടെന്ന് അന്വേഷണസംഘം പറയുന്നുണ്ട്. പുസ്തകം നിറയെ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കുറിപ്പുകളാണ്. ചെയ്യുന്ന കാര്യങ്ങളും ചെയ്യേണ്ട കാര്യങ്ങളുമെല്ലാം ഷാറൂഖ് ആ ബുക്കിൽ കുറിച്ചിട്ടുണ്ട്. ‘ഈ ദിവസങ്ങളിൽ ഏതാണ് നിങ്ങൾ തിരഞ്ഞെടുക്കുക? എനിക്ക് ഈ തീയതികളേതായാലും പ്രശ്നമില്ല. നിങ്ങൾ ആരെയാണ് നോക്കുന്നത്, അല്ലെങ്കിൽ ആർക്കുവേണ്ടിയാണ് നോക്കുന്നത്...’ തുടങ്ങി ദുരൂഹമായ കുറിപ്പുകൾ. ഇതൊക്കെ തീവ്രവാദ ആക്രമണ സൂചനകളാകാമെന്ന് അന്വേഷണസംഘം കരുതുന്നു.
പ്രതിയെ മാർച്ച് 31ന് വീട്ടിൽനിന്നു കാണാതായിരുന്നെന്നു പിതാവ് ഫക്രുദ്ദീൻ പോലീസിൽ പരാതി നൽകിയിരുന്നു. നാലു ദിവസത്തിനകമാണ് കേരളത്തിലെത്തി ട്രെയിനിൽ തീവയ്പു നടത്തിയത്. എന്തായാലും, അത്യന്തം ദുരൂഹമായ കേസിന്റെ ചുരുളഴിക്കാൻ വൈകുന്തോറും ഇതിന്റെ പിന്നിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവർ രക്ഷപ്പെടാൻ വഴിയൊരുക്കും. കേന്ദ്ര ഏജൻസികളായ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ), ഇന്റലിജൻസ് ബ്യൂറോ (ഐബി) എന്നിവയും കേരളത്തിലെത്തി അന്വേഷണം നടത്തുന്നുണ്ട്.
കേരള പോലീസ് ഇവരുമായി ബന്ധപ്പെടുന്നുമുണ്ട്. പ്രതി കേരളത്തിനകത്തോ പുറത്തോ ഉള്ള ആരെങ്കിലുമായി ബന്ധപ്പെട്ടിരുന്നോ എന്നു കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. പെട്രോൾ വാങ്ങിയ ഷൊർണൂരിലുൾപ്പെടെ പോലീസ് അരിച്ചുപെറുക്കുന്നുണ്ട്. താൻ തനിച്ചാണ് കുറ്റം ചെയ്തതെന്നാണ് പ്രതി ആവർത്തിച്ചു പറയുന്നത്. വ്യക്തിപരമല്ലാത്ത കാരണങ്ങളാൽ കുറ്റകൃത്യത്തിലേർപ്പെടുന്ന തീവ്രവാദികൾ ഉൾപ്പെടെയുള്ളവർ സംഘത്തിൽ പെട്ടവരുടെ പേരുകൾ വെളിപ്പെടുത്താതിരിക്കാൻ ശ്രമിക്കും. അത്തരം വേരുകൾ മാന്തിയെടുക്കാൻ സംസ്ഥാന പോലീസിനെക്കാൾ സാങ്കേതിക മികവും പരിശീലനവും എൻഐഎ പോലുള്ള ഏജൻസികൾക്കാണെന്നതിൽ സംശയമില്ല. വിദേശ ബന്ധംപോലും സംശയിക്കപ്പെടുന്ന ഈ കേസ് എൻഐഎയ്ക്കു കൈമാറാനുള്ള തീരുമാനം ഇനി വൈകാതിരിക്കുന്നതാണ് ഉചിതം.
നിരപരാധികളെ കൊന്നൊടുക്കുന്നതിൽ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാത്ത വ്യക്തികളും സംഘടനകളുമൊക്കെ സമൂഹത്തിനു ഭീഷണിയാണ്. തീവ്രവാദം ഒരു വികല ആശയമാണെന്നതു മറക്കരുത്. തീവ്രവാദ സംഘടനകളിൽ അംഗമായിട്ടില്ലെങ്കിലും അനുഭാവികളായ നിരവധി ആളുകളിലും അതു രൂഢമൂലമാണ്. തനിച്ചായാലും സംഘമായിട്ടായാലും സഹജീവികളെ ജീവിക്കാൻ അനുവദിക്കാത്ത ഇത്തരക്കാർക്കു പരമാവധി ശിക്ഷ ഉറപ്പാക്കി തീവ്രവാദ ആശയമുള്ളവർക്കു മുന്നറിയിപ്പു നൽകേണ്ടതുണ്ട്. എൻഐഎയുടെ അന്വേഷണ നേതൃത്വത്തിൽ പ്രാഥമികാന്വേഷണങ്ങൾ നടത്തിയ സംസ്ഥാന പോലീസും സഹകരിച്ച് പ്രതിക്കു വിഷവേരുകളുണ്ടെങ്കിൽ അതു കണ്ടെത്തി പിഴുതെറിയുകയാണ് വേണ്ടത്. ഷാറൂഖ് സെയ്ഫി പറഞ്ഞതിലേറെ പറയാനുണ്ട്. അതു പറയിപ്പിക്കുകതന്നെ വേണം.
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീയിട്ട് നിരപരാധികളായ മൂന്നു പേരെ കൊന്ന ഷാരൂഖ് സെയ്ഫി എന്നയാൾ പിടിയിലായെങ്കിലും അയാൾ യഥാർഥത്തിൽ ആരാണ് എന്നറിയാൻ ഇനിയും കഴിഞ്ഞിട്ടില്ല. പിടിയിലായിട്ട് എട്ടു ദിവസമായെങ്കിലും പ്രതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് കാര്യമായൊന്നും അറിവായിട്ടില്ല. പ്രതിക്കു മാനസിക രോഗമില്ലെന്നു ബന്ധുക്കളും സുഹൃത്തുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. അതോടൊപ്പം, കൊല്ലപ്പെട്ട ആരോടും പ്രതിക്കു വ്യക്തിവൈരാഗ്യമില്ലായിരുന്നു എന്നതും എന്തുകൊണ്ട് താനിതു ചെയ്തു എന്നു പറയാൻ തയാറായിട്ടില്ലെന്നതും അപകടകരമായ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. അയാളൊരു വ്യക്തിയാണോ പ്രസ്ഥാനമാണോ എന്നു കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരുടെ മികവിന്റെ കാര്യമല്ല, ജനങ്ങളുടെ സുരക്ഷയുടെ കാര്യമാണ്.
കോഴിക്കോടിനടുത്ത് എലത്തൂരിൽ കഴിഞ്ഞ രണ്ടിനായിരുന്നു ദാരുണ സംഭവം. ആലപ്പുഴയിൽനിന്നു കണ്ണൂരിലേക്കു പുറപ്പെട്ട എക്സിക്യൂട്ടീവ് എക്സ്പ്രസ് എലത്തൂർ പിന്നിട്ടയുടനെ ഡി-1 കോച്ചിലേക്ക് പെട്രോൾ നിറച്ച കുപ്പിയുമായി എത്തിയ അക്രമി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.
പുറത്തേക്കു ചാടിയ മൂന്നുപേർ മരിക്കുകയും ഒന്‍പതുപേർക്കു പൊള്ളലേൽക്കുകയും ചെയ്തു. ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയപ്പോൾ അക്രമി ഇറങ്ങി രക്ഷപ്പെടുകയും ചെയ്തു. ട്രെയിൻ നിർത്തുന്നതിനുമുന്പ് പുറത്തേക്കു ചാടിയവരാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ട്രെയിനിൽ യാത്രക്കാർ കുറവായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. സംഭവത്തിൽ ന്യൂഡല്‍ഹി ഷഹീൻബാഗ് സ്വദേശിയും മരപ്പണിക്കാരനുമായ ഷാറൂഖ് സെയ്ഫിയാണ് കഴിഞ്ഞ അഞ്ചിന് മഹാരാഷ്ട്രയിലെ രത്നഗിരി റെയില്‍വേ സ്റ്റേഷനുസമീപത്തുനിന്നു പിടിയിലായത്. പിന്നീട് ഇയാളെ കേരളത്തിലെത്തിച്ചു ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തുന്നുണ്ടെങ്കിലും കുറ്റത്തിനു പിന്നിലെ ലക്ഷ്യത്തെക്കുറിച്ചു കാര്യമായ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല.
തീവയ്പ്പിനു ശേഷം റെയിൽവേ ട്രാക്കിൽനിന്നു ലഭിച്ച ഷാറൂഖിന്റെ ബാഗിലുണ്ടായിരുന്ന 50 പേജുള്ള ബുക്കിൽ നിർണായക സൂചനകളുണ്ടെന്ന് അന്വേഷണസംഘം പറയുന്നുണ്ട്. പുസ്തകം നിറയെ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കുറിപ്പുകളാണ്. ചെയ്യുന്ന കാര്യങ്ങളും ചെയ്യേണ്ട കാര്യങ്ങളുമെല്ലാം ഷാറൂഖ് ആ ബുക്കിൽ കുറിച്ചിട്ടുണ്ട്. ‘ഈ ദിവസങ്ങളിൽ ഏതാണ് നിങ്ങൾ തിരഞ്ഞെടുക്കുക? എനിക്ക് ഈ തീയതികളേതായാലും പ്രശ്നമില്ല. നിങ്ങൾ ആരെയാണ് നോക്കുന്നത്, അല്ലെങ്കിൽ ആർക്കുവേണ്ടിയാണ് നോക്കുന്നത്...’ തുടങ്ങി ദുരൂഹമായ കുറിപ്പുകൾ. ഇതൊക്കെ തീവ്രവാദ ആക്രമണ സൂചനകളാകാമെന്ന് അന്വേഷണസംഘം കരുതുന്നു.
പ്രതിയെ മാർച്ച് 31ന് വീട്ടിൽനിന്നു കാണാതായിരുന്നെന്നു പിതാവ് ഫക്രുദ്ദീൻ പോലീസിൽ പരാതി നൽകിയിരുന്നു. നാലു ദിവസത്തിനകമാണ് കേരളത്തിലെത്തി ട്രെയിനിൽ തീവയ്പു നടത്തിയത്. എന്തായാലും, അത്യന്തം ദുരൂഹമായ കേസിന്റെ ചുരുളഴിക്കാൻ വൈകുന്തോറും ഇതിന്റെ പിന്നിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവർ രക്ഷപ്പെടാൻ വഴിയൊരുക്കും. കേന്ദ്ര ഏജൻസികളായ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ), ഇന്റലിജൻസ് ബ്യൂറോ (ഐബി) എന്നിവയും കേരളത്തിലെത്തി അന്വേഷണം നടത്തുന്നുണ്ട്.
കേരള പോലീസ് ഇവരുമായി ബന്ധപ്പെടുന്നുമുണ്ട്. പ്രതി കേരളത്തിനകത്തോ പുറത്തോ ഉള്ള ആരെങ്കിലുമായി ബന്ധപ്പെട്ടിരുന്നോ എന്നു കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. പെട്രോൾ വാങ്ങിയ ഷൊർണൂരിലുൾപ്പെടെ പോലീസ് അരിച്ചുപെറുക്കുന്നുണ്ട്. താൻ തനിച്ചാണ് കുറ്റം ചെയ്തതെന്നാണ് പ്രതി ആവർത്തിച്ചു പറയുന്നത്. വ്യക്തിപരമല്ലാത്ത കാരണങ്ങളാൽ കുറ്റകൃത്യത്തിലേർപ്പെടുന്ന തീവ്രവാദികൾ ഉൾപ്പെടെയുള്ളവർ സംഘത്തിൽ പെട്ടവരുടെ പേരുകൾ വെളിപ്പെടുത്താതിരിക്കാൻ ശ്രമിക്കും. അത്തരം വേരുകൾ മാന്തിയെടുക്കാൻ സംസ്ഥാന പോലീസിനെക്കാൾ സാങ്കേതിക മികവും പരിശീലനവും എൻഐഎ പോലുള്ള ഏജൻസികൾക്കാണെന്നതിൽ സംശയമില്ല. വിദേശ ബന്ധംപോലും സംശയിക്കപ്പെടുന്ന ഈ കേസ് എൻഐഎയ്ക്കു കൈമാറാനുള്ള തീരുമാനം ഇനി വൈകാതിരിക്കുന്നതാണ് ഉചിതം.
നിരപരാധികളെ കൊന്നൊടുക്കുന്നതിൽ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാത്ത വ്യക്തികളും സംഘടനകളുമൊക്കെ സമൂഹത്തിനു ഭീഷണിയാണ്. തീവ്രവാദം ഒരു വികല ആശയമാണെന്നതു മറക്കരുത്. തീവ്രവാദ സംഘടനകളിൽ അംഗമായിട്ടില്ലെങ്കിലും അനുഭാവികളായ നിരവധി ആളുകളിലും അതു രൂഢമൂലമാണ്. തനിച്ചായാലും സംഘമായിട്ടായാലും സഹജീവികളെ ജീവിക്കാൻ അനുവദിക്കാത്ത ഇത്തരക്കാർക്കു പരമാവധി ശിക്ഷ ഉറപ്പാക്കി തീവ്രവാദ ആശയമുള്ളവർക്കു മുന്നറിയിപ്പു നൽകേണ്ടതുണ്ട്. എൻഐഎയുടെ അന്വേഷണ നേതൃത്വത്തിൽ പ്രാഥമികാന്വേഷണങ്ങൾ നടത്തിയ സംസ്ഥാന പോലീസും സഹകരിച്ച് പ്രതിക്കു വിഷവേരുകളുണ്ടെങ്കിൽ അതു കണ്ടെത്തി പിഴുതെറിയുകയാണ് വേണ്ടത്. ഷാറൂഖ് സെയ്ഫി പറഞ്ഞതിലേറെ പറയാനുണ്ട്. അതു പറയിപ്പിക്കുകതന്നെ വേണം.