മനുഷ്യത്വവും ഭരണഘടനയും ഉയർത്തിപ്പിടിക്കുന്നവരാണ് തങ്ങളെന്ന് ബിജെപി സ്വയം പറഞ്ഞാൽ പോരാ, ന്യൂനപക്ഷങ്ങളെയും മതേതര വിശ്വാസികളായ ഹൈന്ദവരുൾപ്പെടെയുള്ള മഹാഭൂരിപക്ഷത്തെയും അതു ബോധ്യപ്പെടുത്തുകയും വേണം.
വർഗീയ സംഘടനകളുടെ അഴിഞ്ഞാട്ടങ്ങളേക്കാൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വർഗീയ പക്ഷംചേരൽ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ജീവിതത്തെ അത്യന്തം അരക്ഷിതമാക്കിയിരിക്കുന്നു. നിർബന്ധിത മതപരിവർത്തനമെന്നത്, ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ സംഘപരിവാർ സംഘടനകൾക്കുള്ള ആയുധമാക്കിക്കൊടുക്കുകയാണ് അധികാരസ്ഥാനത്തുള്ളവർ. അക്രമസംഭവങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരായി പോലീസ് തയാറാക്കുന്ന എഫ്ഐആറുകളും കേസുകളും കോടതികളിലും നീതിനിഷേധത്തിനിടയാക്കുന്നു. അപകടകരമായ ഈ വിഭാഗീയത തെരഞ്ഞെടുപ്പു വിജയങ്ങൾക്കു കാരണമായേക്കാമെങ്കിലും രാജ്യത്തെ ജനാധിപത്യ-മതേതര മൂല്യങ്ങളെ നിർലജ്ജം പരാജയപ്പെടുത്തുകയാണെന്ന് ഭരണാധികാരികളെ ഓർമിപ്പിക്കട്ടെ.
പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുള്ള മറയായി ‘ദൈവനിന്ദ’ ഉപയോഗിക്കുകയാണെങ്കിൽ ഇവിടെ അതിനുപകരം ‘നിർബന്ധിത മതപരിവർത്തന’മാണ് ദുരുപയോഗിക്കുന്നത്. പലയിടത്തും പോലീസും സർക്കാർ സംവിധാനങ്ങളും നോക്കുകുത്തിയായി മാറി. ദളിതർക്കും പാവപ്പെട്ടവർക്കും സൗജന്യ വിദ്യാഭ്യാസവും വൈദ്യസഹായവും നൽകിയതിന്റെ പേരിൽ തനിക്കെതിരേ മതപരിവർത്തനത്തിനു കേസെടുക്കുമെങ്കിൽ താനിനിയും അതു തുടരുമെന്ന് ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോയ്ക്കു പറയേണ്ടിവന്നിരിക്കുന്നു. ക്രിസ്ത്യൻ സ്കൂളുകളിലെ എത്ര കുട്ടികൾ മതം മാറിയെന്നതിന്റെ കണക്കു പുറത്തുവിടാൻ അദ്ദേഹം സർക്കാരിനെ വെല്ലുവിളിച്ചു. “സ്കൂളുകളിൽ എത്ര ബൈബിൾ ഉണ്ടെന്നതിന്റെ കണക്കെടുക്കാൻ വരുന്ന സർക്കാർ ഉദ്യോഗസ്ഥർ, എത്ര കുട്ടികൾ ക്രിസ്ത്യൻ സ്കൂളുകളിൽ മതം മാറ്റപ്പെട്ടുവന്നതിന്റെ കണക്കെടുത്തു പുറത്തുവിടട്ടെ. പാവങ്ങളെ സഹായിക്കുന്നതു തെറ്റാണെങ്കിൽ താനിനിയും അതു തുടരും. നല്ലതു ചെയ്യുന്നതിൽനിന്നു ഞങ്ങളെ ആർക്കും പിന്തിരിപ്പിക്കാനാകില്ല’’- ഇങ്ങനെ പറയാൻ തക്കവിധം നമ്മുടെ പല സംസ്ഥാനങ്ങളും വിഭാഗീയതയിൽ അഭിരമിക്കുകയാണ്.
മതപരിവർത്തനം ഉണ്ടായിട്ടുണ്ടോ, ഉണ്ടെങ്കിൽ അതു നിർബന്ധിതമായിരുന്നോ എന്നൊക്കെ തീരുമാനിക്കുന്നത് കോടതിയിലല്ല, തെരുവിലാണെന്നു വന്നിരിക്കുന്നു. വിചാരണയ്ക്കും വിധിക്കുമുള്ള കോടതികളുടെ അധികാരങ്ങൾ അക്രമോത്സുക സംഘടനകളും വർഗീയവാദികളും കവർന്നെടുക്കാൻ ധൈര്യപ്പെട്ടിരിക്കുന്നു! ജാതി-മത വ്യത്യാസമില്ലാതെ ഈ രാജ്യത്തെ പൗരന്മാരെല്ലാം ഈ മണ്ണിന്റെ മക്കളാണ്. ന്യൂനപക്ഷത്തെ ആക്രമിക്കാൻ ഭൂരിപക്ഷത്തിനു ധീരതയോ ധാർമികതയോ ആവശ്യമില്ല; വംശീയതയുടെയും വർഗീയതയുടെയും തീവ്രവാദത്തിന്റെയും അപരിഷ്കൃത ചിന്ത മാത്രം മതി. അതിനു കുട പിടിക്കാനല്ല ഭരണഘടനയനുസരിച്ചു സർക്കാരുകൾ രൂപീകരിക്കപ്പെടുന്നത്.
കർണാടകത്തിൽ മേയിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ വോട്ടർപട്ടികയിൽനിന്നു ന്യൂനപക്ഷവിഭാഗങ്ങളുടെ പേരുകൾ വൻതോതിൽ വെട്ടിമാറ്റിയിരിക്കുന്നു. ബംഗളൂരുവിലെ ശിവാജിനഗർ മണ്ഡലത്തിൽ 9,000 വോട്ടുകളാണ് നീക്കം ചെയ്തത്. ഇതിൽ 8,000 പേരെങ്കിലും ക്രൈസ്തവരും മുസ്ലിംകളുമാണെന്നാണ് ബംഗളൂരു അതിരൂപതയിൽനിന്നുള്ള പ്രതിനിധിസംഘം ഫെബ്രുവരി 15ന് ചീഫ് ഇലക്ടറൽ ഓഫീസർക്കു നൽകിയ പരാതിയിൽ പറയുന്നത്. ന്യൂനപക്ഷങ്ങൾക്കു പ്രാധാന്യമുള്ള പല മണ്ഡലങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഒക്ടോബറിൽ സ്വകാര്യ എൻജിഒ വീടുകൾതോറും കയറി വോട്ടർ ഐഡി, ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചെന്നു വാർത്തയുണ്ടായിരുന്നു. ഇത്തരം അവിശ്വസനീയമായ കാര്യങ്ങൾക്കു കർണാടകത്തിലെ ബിജെപി സർക്കാർ മറുപടി പറയേണ്ടതാണ്; ജനാധിപത്യത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ.
കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ കഴിഞ്ഞ ഡിസംബറിൽ സംഘപരിവാർ സംഘടനകൾ അഴിഞ്ഞാടിയതിന്റെ മുറിവുകൾ ഇനിയുമുണങ്ങിയിട്ടില്ല. ഉത്തർപ്രദേശ് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ന്യൂനപക്ഷപീഡനങ്ങൾ വർധിക്കുകയാണെങ്കിലും കേന്ദ്രസർക്കാരിന്റെ പങ്ക് കാഴ്ചക്കാരുടേതായി മാറിക്കഴിഞ്ഞു. ആക്രമണങ്ങളുടെ മുൻനിരയിലുള്ള ബജ്രംഗ്ദൾ എന്ന സംഘടന നൽകിയ പരാതിയിൽ യുപിയിലെ ഗാസിയാബാദിൽ മലയാളികളായ പാസ്റ്ററും ഭാര്യയും അറസ്റ്റിലായത് രണ്ടു ദിവസം മുന്പാണ്. യുപിയിലെ മതപരിവർത്തന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അവരെ അറസ്റ്റ് ചെയ്തത്. ഇത്തരം സംഘടനകളുടെ പരാതികളിൽ പോലീസിന്റെ നിഷ്പക്ഷത പ്രധാന ഘടകമാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. പക്ഷേ, മതപോലീസിന്റെ വേഷം കെട്ടിയിറങ്ങിയിരിക്കുന്ന വർഗീയ സംഘടനകളെ തളച്ചില്ലെങ്കിൽ കൂടുതൽ സംഘടനകൾക്ക് അതു പ്രോത്സാഹനമാകും.
ക്രൈസ്തവർക്കും അവരുടെ ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരേ രാജ്യത്ത് തീവ്രഹിന്ദുത്വ ശക്തികൾ നടത്തുന്ന കൊടിയ ആക്രമണങ്ങൾക്കെതിരേ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 79 ക്രൈസ്തവ സംഘടനകൾ ഡൽഹിയിൽ ഫെബ്രുവരി 19ന് പ്രതിഷേധറാലി നടത്തിയിരുന്നു. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കുകളനുസരിച്ച് 2022ൽ ക്രൈസ്തവർക്കെതിരേ 21 സംസ്ഥാനങ്ങളിലായി 597 അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരേ 1198 അക്രമങ്ങൾ നടന്നിട്ടുണ്ട്. ആക്രമണങ്ങൾ തുടർക്കഥയായിട്ടും ഭരണകൂടം നിഷ്ക്രിയമായിരിക്കുന്നതിനാലാണ് പരസ്യപ്രതിഷേധത്തിനു ക്രിസ്ത്യൻ സംഘടനകൾ തയാറായത്.
തെരഞ്ഞെടുപ്പുവിജയങ്ങൾ ദുർബലരെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കാനുള്ള ലൈസൻസായി ഒരു രാഷ്ട്രീയ പാർട്ടിയും കാണരുത്. ക്രൈസ്തവർക്കു ഭൂരിപക്ഷമുള്ള നാഗാലാൻഡിൽ ഒരു സമീപനവും, അതേ ക്രൈസ്തവർ ന്യൂനപക്ഷമായ സംസ്ഥാനങ്ങളിൽ മറ്റൊരു സമീപനവും സ്വീകരിക്കുന്ന ബിജെപിയുടേത് എന്തുതരം രാഷ്ട്രീയമാണ്? എന്തൊരു കാപട്യമാണ്! മനുഷ്യത്വവും ഭരണഘടനയും ഉയർത്തിപ്പിടിക്കുന്നവരാണ് തങ്ങളെന്ന് ബിജെപി സ്വയം പറഞ്ഞാൽ പോരാ, ന്യൂനപക്ഷങ്ങളെയും മതേതര വിശ്വാസികളായ ഹൈന്ദവരുൾപ്പെടെയുള്ള മഹാഭൂരിപക്ഷത്തെയും അതു ബോധ്യപ്പെടുത്തുകയും വേണം.
വർഗീയ സംഘടനകളുടെ അഴിഞ്ഞാട്ടങ്ങളേക്കാൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വർഗീയ പക്ഷംചേരൽ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ജീവിതത്തെ അത്യന്തം അരക്ഷിതമാക്കിയിരിക്കുന്നു. നിർബന്ധിത മതപരിവർത്തനമെന്നത്, ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ സംഘപരിവാർ സംഘടനകൾക്കുള്ള ആയുധമാക്കിക്കൊടുക്കുകയാണ് അധികാരസ്ഥാനത്തുള്ളവർ. അക്രമസംഭവങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരായി പോലീസ് തയാറാക്കുന്ന എഫ്ഐആറുകളും കേസുകളും കോടതികളിലും നീതിനിഷേധത്തിനിടയാക്കുന്നു. അപകടകരമായ ഈ വിഭാഗീയത തെരഞ്ഞെടുപ്പു വിജയങ്ങൾക്കു കാരണമായേക്കാമെങ്കിലും രാജ്യത്തെ ജനാധിപത്യ-മതേതര മൂല്യങ്ങളെ നിർലജ്ജം പരാജയപ്പെടുത്തുകയാണെന്ന് ഭരണാധികാരികളെ ഓർമിപ്പിക്കട്ടെ.
പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുള്ള മറയായി ‘ദൈവനിന്ദ’ ഉപയോഗിക്കുകയാണെങ്കിൽ ഇവിടെ അതിനുപകരം ‘നിർബന്ധിത മതപരിവർത്തന’മാണ് ദുരുപയോഗിക്കുന്നത്. പലയിടത്തും പോലീസും സർക്കാർ സംവിധാനങ്ങളും നോക്കുകുത്തിയായി മാറി. ദളിതർക്കും പാവപ്പെട്ടവർക്കും സൗജന്യ വിദ്യാഭ്യാസവും വൈദ്യസഹായവും നൽകിയതിന്റെ പേരിൽ തനിക്കെതിരേ മതപരിവർത്തനത്തിനു കേസെടുക്കുമെങ്കിൽ താനിനിയും അതു തുടരുമെന്ന് ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോയ്ക്കു പറയേണ്ടിവന്നിരിക്കുന്നു. ക്രിസ്ത്യൻ സ്കൂളുകളിലെ എത്ര കുട്ടികൾ മതം മാറിയെന്നതിന്റെ കണക്കു പുറത്തുവിടാൻ അദ്ദേഹം സർക്കാരിനെ വെല്ലുവിളിച്ചു. “സ്കൂളുകളിൽ എത്ര ബൈബിൾ ഉണ്ടെന്നതിന്റെ കണക്കെടുക്കാൻ വരുന്ന സർക്കാർ ഉദ്യോഗസ്ഥർ, എത്ര കുട്ടികൾ ക്രിസ്ത്യൻ സ്കൂളുകളിൽ മതം മാറ്റപ്പെട്ടുവന്നതിന്റെ കണക്കെടുത്തു പുറത്തുവിടട്ടെ. പാവങ്ങളെ സഹായിക്കുന്നതു തെറ്റാണെങ്കിൽ താനിനിയും അതു തുടരും. നല്ലതു ചെയ്യുന്നതിൽനിന്നു ഞങ്ങളെ ആർക്കും പിന്തിരിപ്പിക്കാനാകില്ല’’- ഇങ്ങനെ പറയാൻ തക്കവിധം നമ്മുടെ പല സംസ്ഥാനങ്ങളും വിഭാഗീയതയിൽ അഭിരമിക്കുകയാണ്.
മതപരിവർത്തനം ഉണ്ടായിട്ടുണ്ടോ, ഉണ്ടെങ്കിൽ അതു നിർബന്ധിതമായിരുന്നോ എന്നൊക്കെ തീരുമാനിക്കുന്നത് കോടതിയിലല്ല, തെരുവിലാണെന്നു വന്നിരിക്കുന്നു. വിചാരണയ്ക്കും വിധിക്കുമുള്ള കോടതികളുടെ അധികാരങ്ങൾ അക്രമോത്സുക സംഘടനകളും വർഗീയവാദികളും കവർന്നെടുക്കാൻ ധൈര്യപ്പെട്ടിരിക്കുന്നു! ജാതി-മത വ്യത്യാസമില്ലാതെ ഈ രാജ്യത്തെ പൗരന്മാരെല്ലാം ഈ മണ്ണിന്റെ മക്കളാണ്. ന്യൂനപക്ഷത്തെ ആക്രമിക്കാൻ ഭൂരിപക്ഷത്തിനു ധീരതയോ ധാർമികതയോ ആവശ്യമില്ല; വംശീയതയുടെയും വർഗീയതയുടെയും തീവ്രവാദത്തിന്റെയും അപരിഷ്കൃത ചിന്ത മാത്രം മതി. അതിനു കുട പിടിക്കാനല്ല ഭരണഘടനയനുസരിച്ചു സർക്കാരുകൾ രൂപീകരിക്കപ്പെടുന്നത്.
കർണാടകത്തിൽ മേയിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ വോട്ടർപട്ടികയിൽനിന്നു ന്യൂനപക്ഷവിഭാഗങ്ങളുടെ പേരുകൾ വൻതോതിൽ വെട്ടിമാറ്റിയിരിക്കുന്നു. ബംഗളൂരുവിലെ ശിവാജിനഗർ മണ്ഡലത്തിൽ 9,000 വോട്ടുകളാണ് നീക്കം ചെയ്തത്. ഇതിൽ 8,000 പേരെങ്കിലും ക്രൈസ്തവരും മുസ്ലിംകളുമാണെന്നാണ് ബംഗളൂരു അതിരൂപതയിൽനിന്നുള്ള പ്രതിനിധിസംഘം ഫെബ്രുവരി 15ന് ചീഫ് ഇലക്ടറൽ ഓഫീസർക്കു നൽകിയ പരാതിയിൽ പറയുന്നത്. ന്യൂനപക്ഷങ്ങൾക്കു പ്രാധാന്യമുള്ള പല മണ്ഡലങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഒക്ടോബറിൽ സ്വകാര്യ എൻജിഒ വീടുകൾതോറും കയറി വോട്ടർ ഐഡി, ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചെന്നു വാർത്തയുണ്ടായിരുന്നു. ഇത്തരം അവിശ്വസനീയമായ കാര്യങ്ങൾക്കു കർണാടകത്തിലെ ബിജെപി സർക്കാർ മറുപടി പറയേണ്ടതാണ്; ജനാധിപത്യത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ.
കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ കഴിഞ്ഞ ഡിസംബറിൽ സംഘപരിവാർ സംഘടനകൾ അഴിഞ്ഞാടിയതിന്റെ മുറിവുകൾ ഇനിയുമുണങ്ങിയിട്ടില്ല. ഉത്തർപ്രദേശ് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ന്യൂനപക്ഷപീഡനങ്ങൾ വർധിക്കുകയാണെങ്കിലും കേന്ദ്രസർക്കാരിന്റെ പങ്ക് കാഴ്ചക്കാരുടേതായി മാറിക്കഴിഞ്ഞു. ആക്രമണങ്ങളുടെ മുൻനിരയിലുള്ള ബജ്രംഗ്ദൾ എന്ന സംഘടന നൽകിയ പരാതിയിൽ യുപിയിലെ ഗാസിയാബാദിൽ മലയാളികളായ പാസ്റ്ററും ഭാര്യയും അറസ്റ്റിലായത് രണ്ടു ദിവസം മുന്പാണ്. യുപിയിലെ മതപരിവർത്തന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അവരെ അറസ്റ്റ് ചെയ്തത്. ഇത്തരം സംഘടനകളുടെ പരാതികളിൽ പോലീസിന്റെ നിഷ്പക്ഷത പ്രധാന ഘടകമാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. പക്ഷേ, മതപോലീസിന്റെ വേഷം കെട്ടിയിറങ്ങിയിരിക്കുന്ന വർഗീയ സംഘടനകളെ തളച്ചില്ലെങ്കിൽ കൂടുതൽ സംഘടനകൾക്ക് അതു പ്രോത്സാഹനമാകും.
ക്രൈസ്തവർക്കും അവരുടെ ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരേ രാജ്യത്ത് തീവ്രഹിന്ദുത്വ ശക്തികൾ നടത്തുന്ന കൊടിയ ആക്രമണങ്ങൾക്കെതിരേ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 79 ക്രൈസ്തവ സംഘടനകൾ ഡൽഹിയിൽ ഫെബ്രുവരി 19ന് പ്രതിഷേധറാലി നടത്തിയിരുന്നു. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കുകളനുസരിച്ച് 2022ൽ ക്രൈസ്തവർക്കെതിരേ 21 സംസ്ഥാനങ്ങളിലായി 597 അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരേ 1198 അക്രമങ്ങൾ നടന്നിട്ടുണ്ട്. ആക്രമണങ്ങൾ തുടർക്കഥയായിട്ടും ഭരണകൂടം നിഷ്ക്രിയമായിരിക്കുന്നതിനാലാണ് പരസ്യപ്രതിഷേധത്തിനു ക്രിസ്ത്യൻ സംഘടനകൾ തയാറായത്.
തെരഞ്ഞെടുപ്പുവിജയങ്ങൾ ദുർബലരെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കാനുള്ള ലൈസൻസായി ഒരു രാഷ്ട്രീയ പാർട്ടിയും കാണരുത്. ക്രൈസ്തവർക്കു ഭൂരിപക്ഷമുള്ള നാഗാലാൻഡിൽ ഒരു സമീപനവും, അതേ ക്രൈസ്തവർ ന്യൂനപക്ഷമായ സംസ്ഥാനങ്ങളിൽ മറ്റൊരു സമീപനവും സ്വീകരിക്കുന്ന ബിജെപിയുടേത് എന്തുതരം രാഷ്ട്രീയമാണ്? എന്തൊരു കാപട്യമാണ്! മനുഷ്യത്വവും ഭരണഘടനയും ഉയർത്തിപ്പിടിക്കുന്നവരാണ് തങ്ങളെന്ന് ബിജെപി സ്വയം പറഞ്ഞാൽ പോരാ, ന്യൂനപക്ഷങ്ങളെയും മതേതര വിശ്വാസികളായ ഹൈന്ദവരുൾപ്പെടെയുള്ള മഹാഭൂരിപക്ഷത്തെയും അതു ബോധ്യപ്പെടുത്തുകയും വേണം.