അഞ്ചാമത്തെ സാന്പത്തികശക്തിയായി വികസിതരാജ്യങ്ങളുടെ പട്ടികയിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പ്, സർദാർ സരോവർ പദ്ധതിയിലെ ആദിവാസികളും ദളിതരുമായ ലക്ഷക്കണക്കിനു മനുഷ്യർ മുതൽ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളും ഹൽദ്വാനിയിലെ ഭയചകിതരും ഉൾപ്പെടെയുള്ളവരുടെ കിതപ്പാകരുത്.
കുടിയൊഴിപ്പിക്കലിന്റെ പേരിൽ ഒറ്റ രാത്രികൊണ്ട് ആയിരങ്ങളുടെ വേരറത്തു മാറ്റാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞതിന് “മനുഷ്യരാണ് മറക്കരുത്’’ എന്നുകൂടി അർഥമുണ്ടാകാം. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ റെയിൽവേ ഭൂമിയിൽനിന്ന് ആയിരക്കണക്കിനു കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീംകോടതി ഇത്തരമൊരു പരാമർശം നടത്തിയത്. സർക്കാരുകളോടു മാത്രമല്ല, ഈ ഓർമപ്പെടുത്തൽ രാജ്യത്തെ കീഴ്ക്കോടതികളോടുകൂടിയാണെന്നു കരുതണം.
ഡിസംബർ 20നാണ്, തങ്ങളുടേതെന്നു റെയിൽവേ അവകാശപ്പെട്ട ഹൽദ്വാനിയിലെ ഭൂമിയിൽനിന്ന് നാലായിരത്തിലധികം കുടുംബങ്ങളെ ഏഴു ദിവസത്തെ നോട്ടീസ് കൊടുത്ത് ഒഴിപ്പിക്കാൻ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിച്ചത്. കൈയേറ്റക്കാർ ഒഴിഞ്ഞുപോകുന്നില്ലെങ്കിൽ ജില്ലാ ഭരണകൂടവും റെയിൽവേയും പോലീസിനെയും അർധസൈനിക വിഭാഗത്തെയും ഉപയോഗിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ, ദശാബ്ദങ്ങളായി ഒരിടത്തു താമസിക്കുന്ന ജനങ്ങളെ ഒഴിപ്പിക്കാനായി അർധസൈനിക വിഭാഗത്തെ ഉപയോഗിക്കാമെന്നതു ശരിയായ നടപടിയല്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. അതു കണക്കിലെടുക്കുന്പോഴാണ് സുപ്രീംകോടതി, കീഴ്ക്കോടതികളെയും ചിലതൊക്കെ ഓർമിപ്പിക്കുകയാണെന്നു പറയേണ്ടിവരുന്നത്.
കോടതിയുടെ ശ്രദ്ധേയമായ പ്രധാന നിരീക്ഷണങ്ങൾ ഇങ്ങനെയാണ്: “50 മുതൽ 70 വരെ വർഷങ്ങളായി താമസിക്കുന്ന മനുഷ്യരാണ് ഹൽദ്വാനിയിലുള്ളത്. ഒറ്റയാഴ്ചകൊണ്ട് അവരോടു കുടിയൊഴിഞ്ഞുപോകണമെന്നു പറയാനാവില്ല. റെയിൽവേ ഭൂമിയുടെ കാര്യത്തിൽ വികസനത്തിനും അന്തസോടെ ജീവിക്കാനുള്ള ആളുകളുടെ അവകാശത്തിനുമിടയിൽ ഒരു സന്തുലിതാവസ്ഥ ഉണ്ടാകേണ്ടതാണ്. ഭൂമിക്കുമേൽ അവിടെയുള്ളവരുടെ അവകാശം പരിശോധിക്കണം.
അങ്ങനെ അവകാശം ഇല്ലെങ്കിൽപ്പോലും വർഷങ്ങളായി അവിടെ കഴിയുന്നവരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. ഒറ്റ രാത്രികൊണ്ട് അവരുടെ വേരറത്തു കളയാനാവില്ല. അതേസമയം, അവിടെ പുതിയ നിർമാണപ്രവർത്തനങ്ങളൊന്നും നടത്താനും പാടില്ല. ഫെബ്രുവരി 17നു കേസ് വീണ്ടും പരിഗണിക്കും.’’ സർക്കാരുകളുടെ അധികാരങ്ങളെ മാനിച്ചുകൊണ്ടുതന്നെ പൗരന്റെ ന്യായമായ അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്ന കോടതിയുടെ വാക്കുകൾ, വികസനത്തിനും അധികാരത്തിനും മധ്യേ ഞെരിഞ്ഞമരുകയും സമൂഹ്യവിരുദ്ധരായും തീവ്രവാദികളായും ദേശവിരുദ്ധരായും ചിത്രീകരിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ വ്യഥകൾ ഉൾക്കൊള്ളുന്നതാണ്. അന്തിമവിധിയും സർക്കാരിന്റെ നടപടിക്രമങ്ങളും, കുടിയൊഴിപ്പിക്കേണ്ടിവന്നാൽ സർക്കാരിന്റെ പുനരധിവാസ പദ്ധതിയുമൊക്കെ എന്തായിരിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെങ്കിലും, ഹൽദ്വാനിയിലെ പതിനായിരങ്ങൾക്കു പ്രതീക്ഷ നൽകുന്നതാണ് ഹൈക്കോടതി വിധിയിന്മേലുള്ള ഈയൊരു മരവിപ്പിക്കൽ പോലും.
ഹൽദ്വാനിയിലെ നിർമാണങ്ങൾ നിയമവിരുദ്ധമാണെങ്കിൽ അവിടെ മോസ്കുകളും അന്പലങ്ങളും ഉണ്ടെന്നതു പോകട്ടെ, നാലു സർക്കാർ സ്കൂളുകളും 11 അംഗീകൃത സ്വകാര്യ സ്കൂളുകളും മൂന്നു സർക്കാർ സ്കൂളുകളും സർക്കാർ ആശുപത്രിയുമൊക്കെ എങ്ങനെ സ്ഥാപിക്കപ്പെട്ടു? സുപ്രീംകോടതിയുടെ നോട്ടീസിനുള്ള ഉത്തരാഖണ്ഡ് സർക്കാരിന്റെ മറുപടിയിൽ നിരവധി ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായേക്കാം. ഉത്തരാഖണ്ഡിലെന്നല്ല, രാജ്യത്തെല്ലായിടത്തും കുടിയൊഴിപ്പിക്കപ്പെടുന്ന മനുഷ്യരെ വികസനവിരോധികളും ശത്രുക്കളുമായി കണ്ടാണ് സർക്കാരുകൾ നിയമനടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നത്. സ്വന്തമായി വീടില്ലാത്ത 40 ലക്ഷത്തിൽപ്പരം ആളുകളുടേതുകൂടിയാണ് ഇന്ത്യ.
രണ്ടാഴ്ചമുന്പ് രാജ്യസഭയിൽ മന്ത്രി കൗശൽ കിഷോർ പറഞ്ഞതനുസരിച്ച്, 6.5 കോടിയിലധികം മനുഷ്യർ ചേരികളിൽ കഴിയുന്നു. ഹൗസിംഗ് ആൻഡ് ലാൻഡ് റൈറ്റ്സ് നെറ്റ്വർക്കിന്റെ കണക്ക് 7.5 കോടിയിലധികം മനുഷ്യർ അടിസ്ഥാന സൗകര്യങ്ങളില്ലാതെ നഗരങ്ങളിലെ ചേരികളിൽ ഉണ്ടെന്നാണ്. 2020 മാർച്ചിനും 2021 ജൂലൈക്കും ഇടയിൽ മാത്രം കേന്ദ്രസർക്കാർ കുടിയൊഴിപ്പിച്ചത് 2,57,700 ആളുകളെയാണ്. 2021 ജനുവരിക്കും ജൂലൈക്കും ഇടയ്ക്കു മാത്രം സംസ്ഥാന സർക്കാരുകൾ പുറത്താക്കിയത് 1,69,176 ആളുകളെയാണ്. ഇതിൽ 13,750 പേരെ കുടിയൊഴിപ്പിച്ചത് ഏപ്രിൽ-മേയ് മാസങ്ങളിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ മൂർധന്യാവസ്ഥയിൽ!
അഞ്ചാമത്തെ സാന്പത്തികശക്തിയായി വികസിതരാജ്യങ്ങളുടെ പട്ടികയിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പ്, സർദാർ സരോവർ പദ്ധതിയിലെ ആദിവാസികളും ദളിതരുമായ ലക്ഷക്കണക്കിനു മനുഷ്യർ മുതൽ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളും ഹൽദ്വാനിയിലെ ഭയചകിതരും ഉൾപ്പെടെയുള്ളവരുടെ കിതപ്പാകരുത്. വികസനങ്ങൾക്ക് ഇരകളുണ്ടാകുന്നത് എത്ര വൈരുദ്ധ്യാത്മകമാണ്? അവരുടേതുകൂടിയാണ് ഇന്ത്യയെന്നു തെളിയിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് പരോക്ഷമായെങ്കിലും പറയുന്നുണ്ട് ഹൽദ്വാനി കേസിലെ സുപ്രീംകോടതി നിർദേശങ്ങൾ. അവരതിനു ചെവികൊടുക്കുമോ?
കുടിയൊഴിപ്പിക്കലിന്റെ പേരിൽ ഒറ്റ രാത്രികൊണ്ട് ആയിരങ്ങളുടെ വേരറത്തു മാറ്റാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞതിന് “മനുഷ്യരാണ് മറക്കരുത്’’ എന്നുകൂടി അർഥമുണ്ടാകാം. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ റെയിൽവേ ഭൂമിയിൽനിന്ന് ആയിരക്കണക്കിനു കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീംകോടതി ഇത്തരമൊരു പരാമർശം നടത്തിയത്. സർക്കാരുകളോടു മാത്രമല്ല, ഈ ഓർമപ്പെടുത്തൽ രാജ്യത്തെ കീഴ്ക്കോടതികളോടുകൂടിയാണെന്നു കരുതണം.
ഡിസംബർ 20നാണ്, തങ്ങളുടേതെന്നു റെയിൽവേ അവകാശപ്പെട്ട ഹൽദ്വാനിയിലെ ഭൂമിയിൽനിന്ന് നാലായിരത്തിലധികം കുടുംബങ്ങളെ ഏഴു ദിവസത്തെ നോട്ടീസ് കൊടുത്ത് ഒഴിപ്പിക്കാൻ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിച്ചത്. കൈയേറ്റക്കാർ ഒഴിഞ്ഞുപോകുന്നില്ലെങ്കിൽ ജില്ലാ ഭരണകൂടവും റെയിൽവേയും പോലീസിനെയും അർധസൈനിക വിഭാഗത്തെയും ഉപയോഗിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ, ദശാബ്ദങ്ങളായി ഒരിടത്തു താമസിക്കുന്ന ജനങ്ങളെ ഒഴിപ്പിക്കാനായി അർധസൈനിക വിഭാഗത്തെ ഉപയോഗിക്കാമെന്നതു ശരിയായ നടപടിയല്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. അതു കണക്കിലെടുക്കുന്പോഴാണ് സുപ്രീംകോടതി, കീഴ്ക്കോടതികളെയും ചിലതൊക്കെ ഓർമിപ്പിക്കുകയാണെന്നു പറയേണ്ടിവരുന്നത്.
കോടതിയുടെ ശ്രദ്ധേയമായ പ്രധാന നിരീക്ഷണങ്ങൾ ഇങ്ങനെയാണ്: “50 മുതൽ 70 വരെ വർഷങ്ങളായി താമസിക്കുന്ന മനുഷ്യരാണ് ഹൽദ്വാനിയിലുള്ളത്. ഒറ്റയാഴ്ചകൊണ്ട് അവരോടു കുടിയൊഴിഞ്ഞുപോകണമെന്നു പറയാനാവില്ല. റെയിൽവേ ഭൂമിയുടെ കാര്യത്തിൽ വികസനത്തിനും അന്തസോടെ ജീവിക്കാനുള്ള ആളുകളുടെ അവകാശത്തിനുമിടയിൽ ഒരു സന്തുലിതാവസ്ഥ ഉണ്ടാകേണ്ടതാണ്. ഭൂമിക്കുമേൽ അവിടെയുള്ളവരുടെ അവകാശം പരിശോധിക്കണം.
അങ്ങനെ അവകാശം ഇല്ലെങ്കിൽപ്പോലും വർഷങ്ങളായി അവിടെ കഴിയുന്നവരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. ഒറ്റ രാത്രികൊണ്ട് അവരുടെ വേരറത്തു കളയാനാവില്ല. അതേസമയം, അവിടെ പുതിയ നിർമാണപ്രവർത്തനങ്ങളൊന്നും നടത്താനും പാടില്ല. ഫെബ്രുവരി 17നു കേസ് വീണ്ടും പരിഗണിക്കും.’’ സർക്കാരുകളുടെ അധികാരങ്ങളെ മാനിച്ചുകൊണ്ടുതന്നെ പൗരന്റെ ന്യായമായ അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്ന കോടതിയുടെ വാക്കുകൾ, വികസനത്തിനും അധികാരത്തിനും മധ്യേ ഞെരിഞ്ഞമരുകയും സമൂഹ്യവിരുദ്ധരായും തീവ്രവാദികളായും ദേശവിരുദ്ധരായും ചിത്രീകരിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ വ്യഥകൾ ഉൾക്കൊള്ളുന്നതാണ്. അന്തിമവിധിയും സർക്കാരിന്റെ നടപടിക്രമങ്ങളും, കുടിയൊഴിപ്പിക്കേണ്ടിവന്നാൽ സർക്കാരിന്റെ പുനരധിവാസ പദ്ധതിയുമൊക്കെ എന്തായിരിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെങ്കിലും, ഹൽദ്വാനിയിലെ പതിനായിരങ്ങൾക്കു പ്രതീക്ഷ നൽകുന്നതാണ് ഹൈക്കോടതി വിധിയിന്മേലുള്ള ഈയൊരു മരവിപ്പിക്കൽ പോലും.
ഹൽദ്വാനിയിലെ നിർമാണങ്ങൾ നിയമവിരുദ്ധമാണെങ്കിൽ അവിടെ മോസ്കുകളും അന്പലങ്ങളും ഉണ്ടെന്നതു പോകട്ടെ, നാലു സർക്കാർ സ്കൂളുകളും 11 അംഗീകൃത സ്വകാര്യ സ്കൂളുകളും മൂന്നു സർക്കാർ സ്കൂളുകളും സർക്കാർ ആശുപത്രിയുമൊക്കെ എങ്ങനെ സ്ഥാപിക്കപ്പെട്ടു? സുപ്രീംകോടതിയുടെ നോട്ടീസിനുള്ള ഉത്തരാഖണ്ഡ് സർക്കാരിന്റെ മറുപടിയിൽ നിരവധി ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായേക്കാം. ഉത്തരാഖണ്ഡിലെന്നല്ല, രാജ്യത്തെല്ലായിടത്തും കുടിയൊഴിപ്പിക്കപ്പെടുന്ന മനുഷ്യരെ വികസനവിരോധികളും ശത്രുക്കളുമായി കണ്ടാണ് സർക്കാരുകൾ നിയമനടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നത്. സ്വന്തമായി വീടില്ലാത്ത 40 ലക്ഷത്തിൽപ്പരം ആളുകളുടേതുകൂടിയാണ് ഇന്ത്യ.
രണ്ടാഴ്ചമുന്പ് രാജ്യസഭയിൽ മന്ത്രി കൗശൽ കിഷോർ പറഞ്ഞതനുസരിച്ച്, 6.5 കോടിയിലധികം മനുഷ്യർ ചേരികളിൽ കഴിയുന്നു. ഹൗസിംഗ് ആൻഡ് ലാൻഡ് റൈറ്റ്സ് നെറ്റ്വർക്കിന്റെ കണക്ക് 7.5 കോടിയിലധികം മനുഷ്യർ അടിസ്ഥാന സൗകര്യങ്ങളില്ലാതെ നഗരങ്ങളിലെ ചേരികളിൽ ഉണ്ടെന്നാണ്. 2020 മാർച്ചിനും 2021 ജൂലൈക്കും ഇടയിൽ മാത്രം കേന്ദ്രസർക്കാർ കുടിയൊഴിപ്പിച്ചത് 2,57,700 ആളുകളെയാണ്. 2021 ജനുവരിക്കും ജൂലൈക്കും ഇടയ്ക്കു മാത്രം സംസ്ഥാന സർക്കാരുകൾ പുറത്താക്കിയത് 1,69,176 ആളുകളെയാണ്. ഇതിൽ 13,750 പേരെ കുടിയൊഴിപ്പിച്ചത് ഏപ്രിൽ-മേയ് മാസങ്ങളിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ മൂർധന്യാവസ്ഥയിൽ!
അഞ്ചാമത്തെ സാന്പത്തികശക്തിയായി വികസിതരാജ്യങ്ങളുടെ പട്ടികയിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പ്, സർദാർ സരോവർ പദ്ധതിയിലെ ആദിവാസികളും ദളിതരുമായ ലക്ഷക്കണക്കിനു മനുഷ്യർ മുതൽ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളും ഹൽദ്വാനിയിലെ ഭയചകിതരും ഉൾപ്പെടെയുള്ളവരുടെ കിതപ്പാകരുത്. വികസനങ്ങൾക്ക് ഇരകളുണ്ടാകുന്നത് എത്ര വൈരുദ്ധ്യാത്മകമാണ്? അവരുടേതുകൂടിയാണ് ഇന്ത്യയെന്നു തെളിയിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് പരോക്ഷമായെങ്കിലും പറയുന്നുണ്ട് ഹൽദ്വാനി കേസിലെ സുപ്രീംകോടതി നിർദേശങ്ങൾ. അവരതിനു ചെവികൊടുക്കുമോ?