ഭരണഘടനയും സർക്കാരും നിയമവുമൊന്നും വേണ്ട, വർഗീയോന്മത്തരായ ആൾക്കൂട്ടം കാര്യങ്ങൾ തീരുമാനിക്കട്ടെ എന്ന സ്ഥിതി സംജാതമാകരുത്. അതിനായി ജാതിമത-രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കേണ്ടതാണ്. എല്ലാ ഇന്ത്യക്കാരും നമ്മുടെ സഹോദരീസഹോദരന്മാരായതിനാൽ ഛത്തീസ്ഗഡ് നമുക്കു പാഠമാകണം. ഈ വർഗീയവ്യാധി വ്യാപിക്കരുത്.
ഛത്തീസ്ഗഡ്, ക്രൈസ്തവരെ തല്ലിയോടിച്ചതിന്റെയും അവരുടെ വീടുകളും ആരാധനാലയങ്ങളും തകർത്തതിന്റെയും മാത്രം വാർത്തയാവുന്നതെങ്ങനെ? അത് മതേതരത്വത്തെ തല്ലിയോടിക്കുന്നതിന്റെയും ജനാധിപത്യത്തെയും ഭരണഘടനയെയും തകർക്കുന്നതിന്റെയും നേർക്കാഴ്ചകൂടിയല്ലേ? ഇത്തരം നീചകൃത്യങ്ങൾ ചെയ്തവരാണോ അതോ, സഹജീവികൾക്കെതിരേ ഇങ്ങനെയൊക്കെ ചെയ്യാൻ തക്കവിധം അവരെ ഒരുക്കിയെടുത്തവരാണോ കൂടുതൽ കുറ്റവാളികൾ? നിർബന്ധിത മതപരിവർത്തനമെന്ന ഇരുവാക്കുകളാൽ നിർമിക്കപ്പെടുന്ന ഹിംസാത്മക ധ്രുവീകരണം നിയമസംവിധാനങ്ങളും കാണാതെ പോകുകയാണോ?
ഛത്തീസ്ഗഡിൽ ക്രൈസ്തവരെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തുടനീളം രൂക്ഷമായിരിക്കുന്ന വർഗീയ ആക്രമണങ്ങളുടെ തുടർച്ചയായിട്ടാണ് ഇതിനെ കാണേണ്ടത്. 2022 ജനുവരി മുതൽ ജൂലൈ വരെ മാത്രം 302 അക്രമസംഭവങ്ങൾ നടന്നതായി സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യഹർജിയിൽ പറഞ്ഞിട്ടുണ്ട്. 2021ൽ ഇത് 505 ആയിരുന്നു. ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരേയുള്ള ആക്രമണങ്ങൾക്കെതിരേ ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോയും നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യ എന്നിവയും ചേർന്നാണ് ഹർജി സമർപ്പിച്ചത്. എന്നാൽ, ഇത് ഹെൽപ് ലൈൻ നന്പരിലൂടെ സമാഹരിച്ച കണക്കാണെന്നാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചത്. തുടർന്ന്, ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന കണക്കുകളുടെ സത്യാവസ്ഥ അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
മാധ്യമങ്ങളിൽ വന്ന വാർത്തകളിലെ ഇരകളെ നേരിട്ടു ഫോണിൽ ബന്ധപ്പെട്ട് ഉറപ്പാക്കിയ കണക്കുകളാണ് പൊതുതാത്പര്യ ഹർജിയായി കോടതിയിൽ സമർപ്പിക്കപ്പെട്ടത്. ഒരു കാര്യം ഉറപ്പാണ്; നേരിയ കുറവോ വർധനയോ ഉണ്ടായാലും ക്രൈസ്തവർക്കു നേരേ സംഘപരിവാർ സംഘടനകൾ അഴിച്ചുവിടുന്ന അക്രമങ്ങൾ വർധിക്കുകയാണ്. ഇത്തരം ആക്രമണങ്ങളിൽ ഉത്തർപ്രദേശാണ് മുന്നിൽ. ഛത്തീസ്ഗഡിലേത് വർധിച്ച തോതിലായതുകൊണ്ട് ഇപ്പോൾ മാധ്യമങ്ങളിൽ വാർത്തയായി എന്നേയുള്ളൂ. ഡിസംബർ 20ന് ക്രൈസ്തവ കുടുംബങ്ങൾ നടത്തിയ ആഘോഷത്തിൽ പങ്കെടുക്കാൻ സാന്റാക്ലോസ് വേഷത്തിൽ പോയ ആളെ ഗുജറാത്തിലെ വഡോദര ജില്ലയിലെ മക്കൻപുരയിൽ ആക്രമിച്ചു. മൈസൂരുവിലെ പെരിയപട്ടണത്ത് സെന്റ് മേരീസ് ദേവാലയം ആക്രമിച്ചവർ ഉണ്ണിയേശുവിന്റെ രൂപം തകർത്തത് ഡിസംബർ 27നാണ്.
ഛത്തീസ്ഗഡിലെ നാരായൺപുർ ബംഗ്ലാപ്പാറയിൽ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സേക്രഡ് ഹാർട്ട് പള്ളിയാണ് സായുധരായെത്തിയ വർഗീയവാദികൾ ആക്രമിച്ചു തകർത്തത്. പള്ളിക്കു പുറമേ, പള്ളിമേട, എസ്എബിഎസ് കോൺവെന്റ്, തൊട്ടടുത്തുള്ള വിശ്വദീപ്തി സ്കൂൾ എന്നിവയ്ക്കു നേരേയും ആക്രമണമുണ്ടായി. പള്ളിക്കു നാശം വരുത്തിയവർ അകത്തു കടന്ന് ക്രൂശിതരൂപവും, ഗ്രോട്ടോയിലെത്തി മാതാവിന്റെ തിരുരൂപവും മറ്റു നിർമിതികളും തച്ചുതകർത്തു.
കുറുവടികളും കല്ലുകളുമായി പട്ടാപ്പകൽ നാരായൺപുർ ടൗണിൽനിന്നു പ്രകടനമായെത്തിയ നൂറുകണക്കിന് ആളുകളാണ് പള്ളി തകർത്തത്. നിയമവാഴ്ചയുള്ള ഒരു രാജ്യത്ത് ഇതൊക്കെ എങ്ങനെയാണു സാധിക്കുന്നത്? സംഘപരിവാർ, ക്രൈസ്തവരെയും മറ്റു ന്യൂനപക്ഷങ്ങളെയും ആക്രമിക്കുന്നതു പുതുമയല്ലെങ്കിലും കോൺഗ്രസ് സർക്കാരിന്റെ നിഷ്ക്രിയത്വം അവരുടെ മതേതര പ്രസംഗങ്ങളുടെ കാപട്യം വെളിപ്പെടുത്തുകയാണ്. കാരണം, ഛത്തീസ്ഗഡിലെ പള്ളിതകർക്കൽ അപ്രതീക്ഷിതമായി സംഭവിച്ചതല്ല. ഒക്ടോബറിൽതന്നെ വിവിധ പ്രദേശങ്ങളിൽ അക്രമപരന്പരകൾ തുടങ്ങിയിരുന്നു. ക്രൈസ്തവർ വീടും നാടും വിട്ടുപോകേണ്ടിവന്നിട്ടും ശക്തമായ നടപടിയെടുക്കാതെ സർക്കാർ നോക്കുകുത്തിയായി നിന്നു. അത് അക്രമികൾക്കു കൂടുതൽ അഴിഞ്ഞാടാനുള്ള പ്രേരണയായെന്നു വേണം കരുതാൻ. ഒടുവിൽ അക്രമികൾ പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചപ്പോഴാണ് സർക്കാർ നടപടികളിലേക്കു കടന്നത്.
ഇത്തരം വർഗീയ ധ്രുവീകരണങ്ങളെ ന്യായീകരിക്കുന്നവർ സോഷ്യൽ മീഡിയയിലും നുണപ്രചാരണങ്ങൾ തുടങ്ങിയിട്ടുണ്ട്. അക്രമിസംഘത്തിൽപ്പെട്ടവരുടെയോ, സ്ഥലത്തില്ലാതിരുന്ന ഏതെങ്കിലും ക്രൈസ്തവർ കാര്യമറിയാതെ പറഞ്ഞ വീഡിയോക്ലിപ്പുകളുടെയോ അടിസ്ഥാനത്തിൽ ഇത്രയും വൈകാരികമായ ഒരു വിഷയത്തിൽ നിഗമനങ്ങളിലെത്തുന്നവർ ഇത്തരം അക്രമങ്ങളെ അറിഞ്ഞോ അറിയാതെയോ പ്രോത്സാഹിപ്പിക്കുകയാണ്. ക്രൈസ്തവരോ ക്രൈസ്തവ സ്ഥാപനങ്ങളോ ആക്രമിക്കപ്പെടുന്പോഴെല്ലാം പ്രതിസ്ഥാനത്തുള്ള സംഘപരിവാറിനെ ന്യായീകരിച്ചുകൊണ്ട് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളുമായി സോഷ്യൽ മീഡിയയിലെത്തുന്നവർക്ക് സംഭവത്തിൽ ബിജെപി ജില്ലാ നേതാവ് ഉൾപ്പെടെയുള്ളവർ അറസ്റ്റിലായതൊന്നും വിഷയവുമല്ല. ദളിതരും ആദിവാസികളും നൂറ്റാണ്ടുകളായി ജാതിവിവേചനത്തിന്റെ ഇരകളായി നരകിക്കുന്നത് യാഥാർഥ്യം മാത്രമാണ്. അവർക്കു വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതസാഹചര്യവും നൽകുന്നവരെ മതപരിവർത്തകരെന്നും അവരുടെ മോചനത്തിനായി പ്രവർത്തിക്കുന്നവരെ മാവോയിസ്റ്റുകളെന്നും ആക്ഷേപിക്കുന്നതും വേട്ടയാടുന്നതും പതിവാകുകയാണോ? നിർബന്ധിത മതപരിവർത്തനം ഉണ്ടാകുന്നുണ്ടെങ്കിൽ അതു തടയാൻ ഈ രാജ്യത്തു നിയമങ്ങളുണ്ട്. ഏതെങ്കിലും ക്രൈസ്തവ വിഭാഗങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ നിയമം വഴി അതു തടയാൻ മാർഗമുണ്ടായിരിക്കെ ആൾക്കൂട്ടത്തെ അഴിച്ചുവിടുന്നത് ആരോപണത്തിൽ അടിസ്ഥാനമില്ലാത്തതിനാലാണെന്നു കരുതേണ്ടിവരും.
ഛത്തീസ്ഗഡിലെത്തിയ സെന്റർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആൻഡ് സെക്കുലറിസം ഡയറക്ടർ ഇർഫാൻ എൻജിനിയർ, റാഞ്ചിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ അശോക് വർമ, ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം ഛത്തീസ്ഗഡ് കൺവീനർ ബ്രിജേന്ദ്ര തിവാരി, നിക്കോളാസ് ബർള (സിബിസിഐ ന്യൂഡൽഹി) തുടങ്ങിയവരടങ്ങിയ വസ്തുതാന്വേഷണസംഘം പറയുന്നത് ക്രൈസ്തവരായ ആദിവാസികളെ ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യുന്നതിന് സംഘടിതശ്രമം നടക്കുന്നതായാണ്. അക്രമം നടന്ന ഗ്രാമങ്ങളും അക്രമം നേരിട്ടവർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
ഘർ വാപ്പസിക്കു തയാറാകാത്തവർ മരിക്കുന്നതിനോ ഗ്രാമം ഉപേക്ഷിച്ചു പോകുന്നതിനോ തയാറാകണമെന്നും അക്രമികൾ ഭീഷണിപ്പെടുത്തിയെന്നാണ് ഇരകൾ സംഘത്തോടു പറഞ്ഞത്. ഗ്രാമവാസികൾ പോലീസിനെ സമീപിച്ചുവെങ്കിലും പരാതി രജിസ്റ്റർ ചെയ്യാനോ നടപടി സ്വീകരിക്കാനോ പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയാറായില്ല. അക്രമികൾ പ്രചരിപ്പിക്കുന്ന വാദങ്ങളാണ് ഉദ്യോഗസ്ഥർ കണക്കിലെടുക്കുന്നതെന്നും ഇരകളോട് ഉദ്യോഗസ്ഥർ തണുപ്പൻ നയമാണ് സ്വീകരിക്കുന്നതെന്നും വസ്തുതാന്വേഷണ സംഘം കണ്ടെത്തി.
ആയിരക്കണക്കിനു മനുഷ്യർ ആൾക്കൂട്ട ആക്രമണത്തിനിരയാകുന്പോൾ ഏതു പാർട്ടിയായാലും ഇങ്ങനെ നോക്കുകുത്തിയാകാൻ സർക്കാരുകൾക്കു മടിയില്ലാതാകുന്നത് അപകടസൂചനയാണ്. ഭരണഘടനയും സർക്കാരും നിയമവുമൊന്നും വേണ്ട, വർഗീയോന്മത്തരായ ആൾക്കൂട്ടം കാര്യങ്ങൾ തീരുമാനിക്കട്ടെ എന്ന സ്ഥിതി സംജാതമാകരുത്. അതിനായി ജാതിമത-രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കേണ്ടതാണ്. എല്ലാ ഇന്ത്യക്കാരും നമ്മുടെ സഹോദരീസഹോദരന്മാരായതിനാൽ ഛത്തീസ്ഗഡ് നമുക്കു പാഠമാകണം; ഈ വർഗീയവ്യാധി വ്യാപിക്കരുത്.
ഛത്തീസ്ഗഡ്, ക്രൈസ്തവരെ തല്ലിയോടിച്ചതിന്റെയും അവരുടെ വീടുകളും ആരാധനാലയങ്ങളും തകർത്തതിന്റെയും മാത്രം വാർത്തയാവുന്നതെങ്ങനെ? അത് മതേതരത്വത്തെ തല്ലിയോടിക്കുന്നതിന്റെയും ജനാധിപത്യത്തെയും ഭരണഘടനയെയും തകർക്കുന്നതിന്റെയും നേർക്കാഴ്ചകൂടിയല്ലേ? ഇത്തരം നീചകൃത്യങ്ങൾ ചെയ്തവരാണോ അതോ, സഹജീവികൾക്കെതിരേ ഇങ്ങനെയൊക്കെ ചെയ്യാൻ തക്കവിധം അവരെ ഒരുക്കിയെടുത്തവരാണോ കൂടുതൽ കുറ്റവാളികൾ? നിർബന്ധിത മതപരിവർത്തനമെന്ന ഇരുവാക്കുകളാൽ നിർമിക്കപ്പെടുന്ന ഹിംസാത്മക ധ്രുവീകരണം നിയമസംവിധാനങ്ങളും കാണാതെ പോകുകയാണോ?
ഛത്തീസ്ഗഡിൽ ക്രൈസ്തവരെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തുടനീളം രൂക്ഷമായിരിക്കുന്ന വർഗീയ ആക്രമണങ്ങളുടെ തുടർച്ചയായിട്ടാണ് ഇതിനെ കാണേണ്ടത്. 2022 ജനുവരി മുതൽ ജൂലൈ വരെ മാത്രം 302 അക്രമസംഭവങ്ങൾ നടന്നതായി സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യഹർജിയിൽ പറഞ്ഞിട്ടുണ്ട്. 2021ൽ ഇത് 505 ആയിരുന്നു. ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരേയുള്ള ആക്രമണങ്ങൾക്കെതിരേ ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോയും നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യ എന്നിവയും ചേർന്നാണ് ഹർജി സമർപ്പിച്ചത്. എന്നാൽ, ഇത് ഹെൽപ് ലൈൻ നന്പരിലൂടെ സമാഹരിച്ച കണക്കാണെന്നാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചത്. തുടർന്ന്, ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന കണക്കുകളുടെ സത്യാവസ്ഥ അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
മാധ്യമങ്ങളിൽ വന്ന വാർത്തകളിലെ ഇരകളെ നേരിട്ടു ഫോണിൽ ബന്ധപ്പെട്ട് ഉറപ്പാക്കിയ കണക്കുകളാണ് പൊതുതാത്പര്യ ഹർജിയായി കോടതിയിൽ സമർപ്പിക്കപ്പെട്ടത്. ഒരു കാര്യം ഉറപ്പാണ്; നേരിയ കുറവോ വർധനയോ ഉണ്ടായാലും ക്രൈസ്തവർക്കു നേരേ സംഘപരിവാർ സംഘടനകൾ അഴിച്ചുവിടുന്ന അക്രമങ്ങൾ വർധിക്കുകയാണ്. ഇത്തരം ആക്രമണങ്ങളിൽ ഉത്തർപ്രദേശാണ് മുന്നിൽ. ഛത്തീസ്ഗഡിലേത് വർധിച്ച തോതിലായതുകൊണ്ട് ഇപ്പോൾ മാധ്യമങ്ങളിൽ വാർത്തയായി എന്നേയുള്ളൂ. ഡിസംബർ 20ന് ക്രൈസ്തവ കുടുംബങ്ങൾ നടത്തിയ ആഘോഷത്തിൽ പങ്കെടുക്കാൻ സാന്റാക്ലോസ് വേഷത്തിൽ പോയ ആളെ ഗുജറാത്തിലെ വഡോദര ജില്ലയിലെ മക്കൻപുരയിൽ ആക്രമിച്ചു. മൈസൂരുവിലെ പെരിയപട്ടണത്ത് സെന്റ് മേരീസ് ദേവാലയം ആക്രമിച്ചവർ ഉണ്ണിയേശുവിന്റെ രൂപം തകർത്തത് ഡിസംബർ 27നാണ്.
ഛത്തീസ്ഗഡിലെ നാരായൺപുർ ബംഗ്ലാപ്പാറയിൽ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സേക്രഡ് ഹാർട്ട് പള്ളിയാണ് സായുധരായെത്തിയ വർഗീയവാദികൾ ആക്രമിച്ചു തകർത്തത്. പള്ളിക്കു പുറമേ, പള്ളിമേട, എസ്എബിഎസ് കോൺവെന്റ്, തൊട്ടടുത്തുള്ള വിശ്വദീപ്തി സ്കൂൾ എന്നിവയ്ക്കു നേരേയും ആക്രമണമുണ്ടായി. പള്ളിക്കു നാശം വരുത്തിയവർ അകത്തു കടന്ന് ക്രൂശിതരൂപവും, ഗ്രോട്ടോയിലെത്തി മാതാവിന്റെ തിരുരൂപവും മറ്റു നിർമിതികളും തച്ചുതകർത്തു.
കുറുവടികളും കല്ലുകളുമായി പട്ടാപ്പകൽ നാരായൺപുർ ടൗണിൽനിന്നു പ്രകടനമായെത്തിയ നൂറുകണക്കിന് ആളുകളാണ് പള്ളി തകർത്തത്. നിയമവാഴ്ചയുള്ള ഒരു രാജ്യത്ത് ഇതൊക്കെ എങ്ങനെയാണു സാധിക്കുന്നത്? സംഘപരിവാർ, ക്രൈസ്തവരെയും മറ്റു ന്യൂനപക്ഷങ്ങളെയും ആക്രമിക്കുന്നതു പുതുമയല്ലെങ്കിലും കോൺഗ്രസ് സർക്കാരിന്റെ നിഷ്ക്രിയത്വം അവരുടെ മതേതര പ്രസംഗങ്ങളുടെ കാപട്യം വെളിപ്പെടുത്തുകയാണ്. കാരണം, ഛത്തീസ്ഗഡിലെ പള്ളിതകർക്കൽ അപ്രതീക്ഷിതമായി സംഭവിച്ചതല്ല. ഒക്ടോബറിൽതന്നെ വിവിധ പ്രദേശങ്ങളിൽ അക്രമപരന്പരകൾ തുടങ്ങിയിരുന്നു. ക്രൈസ്തവർ വീടും നാടും വിട്ടുപോകേണ്ടിവന്നിട്ടും ശക്തമായ നടപടിയെടുക്കാതെ സർക്കാർ നോക്കുകുത്തിയായി നിന്നു. അത് അക്രമികൾക്കു കൂടുതൽ അഴിഞ്ഞാടാനുള്ള പ്രേരണയായെന്നു വേണം കരുതാൻ. ഒടുവിൽ അക്രമികൾ പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചപ്പോഴാണ് സർക്കാർ നടപടികളിലേക്കു കടന്നത്.
ഇത്തരം വർഗീയ ധ്രുവീകരണങ്ങളെ ന്യായീകരിക്കുന്നവർ സോഷ്യൽ മീഡിയയിലും നുണപ്രചാരണങ്ങൾ തുടങ്ങിയിട്ടുണ്ട്. അക്രമിസംഘത്തിൽപ്പെട്ടവരുടെയോ, സ്ഥലത്തില്ലാതിരുന്ന ഏതെങ്കിലും ക്രൈസ്തവർ കാര്യമറിയാതെ പറഞ്ഞ വീഡിയോക്ലിപ്പുകളുടെയോ അടിസ്ഥാനത്തിൽ ഇത്രയും വൈകാരികമായ ഒരു വിഷയത്തിൽ നിഗമനങ്ങളിലെത്തുന്നവർ ഇത്തരം അക്രമങ്ങളെ അറിഞ്ഞോ അറിയാതെയോ പ്രോത്സാഹിപ്പിക്കുകയാണ്. ക്രൈസ്തവരോ ക്രൈസ്തവ സ്ഥാപനങ്ങളോ ആക്രമിക്കപ്പെടുന്പോഴെല്ലാം പ്രതിസ്ഥാനത്തുള്ള സംഘപരിവാറിനെ ന്യായീകരിച്ചുകൊണ്ട് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളുമായി സോഷ്യൽ മീഡിയയിലെത്തുന്നവർക്ക് സംഭവത്തിൽ ബിജെപി ജില്ലാ നേതാവ് ഉൾപ്പെടെയുള്ളവർ അറസ്റ്റിലായതൊന്നും വിഷയവുമല്ല. ദളിതരും ആദിവാസികളും നൂറ്റാണ്ടുകളായി ജാതിവിവേചനത്തിന്റെ ഇരകളായി നരകിക്കുന്നത് യാഥാർഥ്യം മാത്രമാണ്. അവർക്കു വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതസാഹചര്യവും നൽകുന്നവരെ മതപരിവർത്തകരെന്നും അവരുടെ മോചനത്തിനായി പ്രവർത്തിക്കുന്നവരെ മാവോയിസ്റ്റുകളെന്നും ആക്ഷേപിക്കുന്നതും വേട്ടയാടുന്നതും പതിവാകുകയാണോ? നിർബന്ധിത മതപരിവർത്തനം ഉണ്ടാകുന്നുണ്ടെങ്കിൽ അതു തടയാൻ ഈ രാജ്യത്തു നിയമങ്ങളുണ്ട്. ഏതെങ്കിലും ക്രൈസ്തവ വിഭാഗങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ നിയമം വഴി അതു തടയാൻ മാർഗമുണ്ടായിരിക്കെ ആൾക്കൂട്ടത്തെ അഴിച്ചുവിടുന്നത് ആരോപണത്തിൽ അടിസ്ഥാനമില്ലാത്തതിനാലാണെന്നു കരുതേണ്ടിവരും.
ഛത്തീസ്ഗഡിലെത്തിയ സെന്റർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആൻഡ് സെക്കുലറിസം ഡയറക്ടർ ഇർഫാൻ എൻജിനിയർ, റാഞ്ചിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ അശോക് വർമ, ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം ഛത്തീസ്ഗഡ് കൺവീനർ ബ്രിജേന്ദ്ര തിവാരി, നിക്കോളാസ് ബർള (സിബിസിഐ ന്യൂഡൽഹി) തുടങ്ങിയവരടങ്ങിയ വസ്തുതാന്വേഷണസംഘം പറയുന്നത് ക്രൈസ്തവരായ ആദിവാസികളെ ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യുന്നതിന് സംഘടിതശ്രമം നടക്കുന്നതായാണ്. അക്രമം നടന്ന ഗ്രാമങ്ങളും അക്രമം നേരിട്ടവർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
ഘർ വാപ്പസിക്കു തയാറാകാത്തവർ മരിക്കുന്നതിനോ ഗ്രാമം ഉപേക്ഷിച്ചു പോകുന്നതിനോ തയാറാകണമെന്നും അക്രമികൾ ഭീഷണിപ്പെടുത്തിയെന്നാണ് ഇരകൾ സംഘത്തോടു പറഞ്ഞത്. ഗ്രാമവാസികൾ പോലീസിനെ സമീപിച്ചുവെങ്കിലും പരാതി രജിസ്റ്റർ ചെയ്യാനോ നടപടി സ്വീകരിക്കാനോ പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയാറായില്ല. അക്രമികൾ പ്രചരിപ്പിക്കുന്ന വാദങ്ങളാണ് ഉദ്യോഗസ്ഥർ കണക്കിലെടുക്കുന്നതെന്നും ഇരകളോട് ഉദ്യോഗസ്ഥർ തണുപ്പൻ നയമാണ് സ്വീകരിക്കുന്നതെന്നും വസ്തുതാന്വേഷണ സംഘം കണ്ടെത്തി.
ആയിരക്കണക്കിനു മനുഷ്യർ ആൾക്കൂട്ട ആക്രമണത്തിനിരയാകുന്പോൾ ഏതു പാർട്ടിയായാലും ഇങ്ങനെ നോക്കുകുത്തിയാകാൻ സർക്കാരുകൾക്കു മടിയില്ലാതാകുന്നത് അപകടസൂചനയാണ്. ഭരണഘടനയും സർക്കാരും നിയമവുമൊന്നും വേണ്ട, വർഗീയോന്മത്തരായ ആൾക്കൂട്ടം കാര്യങ്ങൾ തീരുമാനിക്കട്ടെ എന്ന സ്ഥിതി സംജാതമാകരുത്. അതിനായി ജാതിമത-രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കേണ്ടതാണ്. എല്ലാ ഇന്ത്യക്കാരും നമ്മുടെ സഹോദരീസഹോദരന്മാരായതിനാൽ ഛത്തീസ്ഗഡ് നമുക്കു പാഠമാകണം; ഈ വർഗീയവ്യാധി വ്യാപിക്കരുത്.