അക്രമരാഷ്ട്രീയത്തിനു പരസ്യപിന്തുണ നൽകുന്ന സർക്കാർ നീക്കം സമാധാനകാംക്ഷികളായ കേരളജനതയോടുള്ള വെല്ലുവിളിയാണ്. രാഷ്ട്രീയപ്രവർത്തനവും കുറ്റകൃത്യങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമാണ് ദേശീയ തലത്തിലും സംസ്ഥാനതലത്തിലും ഇന്നുള്ളത്.
കൊലപാതകികളായ രാഷ്ട്രീയത്തടവുകാരുടെ ശിക്ഷാ കാലാവധി ഇളവു ചെയ്തു പുറത്തിറക്കാനുള്ള തീരുമാനം സംശുദ്ധ രാഷ്ട്രീയത്തിന്റെ മുഖത്ത് ഇടതുസർക്കാർ ഏല്പിച്ച പ്രഹരമാണ്. രാഷ്ട്രീയമായി വിയോജിക്കുന്ന അഭിപ്രായങ്ങൾക്കും പ്രവർത്തനത്തിനും ആയുധംകൊണ്ടു മറുപടി നൽകിയ കൊലയാളികളെ നെഞ്ചോടു ചേർക്കാനുള്ള ഈ വെന്പലിലൂടെ ജനാധിപത്യ സംസ്കാരത്തിന് എന്തു സന്ദേശമാണ് സർക്കാർ നൽകുന്നതെന്ന് കേരളം അറിയണം. മേലാളന്മാരുടെ നിർദേശപ്രകാരം ചോരക്കൊതിയന്മാർ ഇല്ലാതാക്കിയ മനുഷ്യരുടെ കുടുംബങ്ങളോടുള്ള ഈ ക്രൂരമായ അവഹേളനം ജനാധിപത്യനിന്ദയാണ്; കേരളം അനുവദിക്കരുത്.
ഇതുവരെ ശിക്ഷയിളവിന് അർഹതയില്ലാതിരുന്ന രാഷ്ട്രീയകൊലക്കേസ് പ്രതികൾക്കാണ് സർക്കാരിന്റെ കാരുണ്യഹസ്തം. കേരളപ്പിറവി, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നീ വിശേഷാവസരങ്ങളിൽ തടവുകാർക്കു നൽകിയിരുന്ന ശിക്ഷാ ഇളവാണ് രാഷ്ട്രീയ കൊലക്കേസ് പ്രതികൾക്കും അനുവദിക്കുന്നത്. രാഷ്ട്രീയ കൊലക്കേസുകളിൽ പ്രതിയായി ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവർക്ക് ഇളവു നൽകരുതെന്ന മുൻ ഉത്തരവാണ് തിരുത്തിയിരിക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിച്ചവർ, അവരെ കൊന്നവർ, വർഗീയ കൊലപാതകികൾ, ലഹരിമരുന്നുകേസിലെ പ്രതികൾ, വാടകക്കൊലയാളികൾ, മറ്റു സംസ്ഥാനങ്ങളിലെ കോടതികളിൽ ശിക്ഷിക്കപ്പെട്ടവർ, പരോളിലിറങ്ങി കൊല നടത്തിയവർ, ശിക്ഷ ഇളവു നൽകരുതെന്നു കോടതി നിർദേശിച്ചവർ തുടങ്ങിയവർക്കൊപ്പമാണ് രാഷ്ട്രീയ കൊലപാതകികളെ ഉൾപ്പെടുത്തിയിരുന്നത്. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ പട്ടികയിൽനിന്ന് ഇതിനാൽ രാഷ്ട്രീയ കൊലപാതകികളെ സർക്കാർ ഒഴിവാക്കിയിരിക്കുന്നു. 14 വർഷം ശിക്ഷ അനുഭവിക്കാത്തവർക്ക് ഇളവിന് അർഹതയില്ലെന്ന നിർദേശവും ഒഴിവായി. മൂന്നുമാസം മുതൽ ജീവപര്യന്തം വരെ ശിക്ഷിക്കപ്പെട്ടവർക്ക് ഈ ആനുകൂല്യം ഇനി ഉപയോഗിക്കാം. കഴിഞ്ഞ 23നു ചേർന്ന മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനമാണ് ഇപ്പോൾ ഉത്തരവായി പുറത്തുവന്നിരിക്കുന്നത്.
പുതിയ ഉത്തരവിലൂടെ പുറത്തിറങ്ങാനിടയുള്ള കുറ്റവാളികളുടെ പട്ടികയിൽ മലയാളികളുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ മുഖമാണ്. അതാവട്ടെ കേരളം കണ്ട ഏറ്റവും പൈശാചിക രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നായിരുന്നു. ആശയപരമായ വിയോജിപ്പിനെത്തുടർന്നു പാർട്ടി വിട്ട ടി.പിയെ 2012 മേയിലാണ് ഇല്ലാതാക്കിയത്.
കേരളത്തെ നടുക്കിയ ടി.പി. ചന്ദ്രശേഖരൻ വധവും പെരിയ ഇരട്ടക്കൊലപാതകവും ഉൾപ്പെടെയുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ട ക്രിമിനലുകളെ നിയമവിരുദ്ധമായി ജയിലിനു പുറത്തെത്തിക്കാനുള്ള ശ്രമമാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞുകഴിഞ്ഞു. 2016 മുതൽ 2021 വരെയുള്ള നിയമസഭാ കണക്കുകളനുസരിച്ച് രാഷ്ട്രീയ കൊലപാതകക്കേസുകളിലെ 1861 പ്രതികളാണ് സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രതികളെല്ലാം സിപിഎം-ആർഎസ്എസ് ക്രിമിനലുകളാണെന്നും ഇവരെ മോചിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിൽ സിപിഎം-ബിജെപി കൂട്ടുകെട്ടാണോയെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ചോദ്യം അസ്ഥാനത്തല്ല. പ്രത്യേകിച്ചും, ജനകീയ സമരങ്ങൾക്കെതിരേപോലും ഇരുകൂട്ടരും ഒന്നിച്ചു കൈകോർക്കുന്ന സമീപകാല കാഴ്ചകൾക്കിടെ. രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തി ജയിലിൽ പോയാലും പാർട്ടി ഒപ്പമുണ്ടെന്ന സന്ദേശം ഗുണ്ടകൾക്കു നൽകുക മാത്രമല്ല, കൊലയാളികളെ ഇനിയും പാർട്ടിക്ക് ആവശ്യമുണ്ടെന്നതും കേരളം ഈ ഉത്തരവിലൂടെ വായിച്ചെടുക്കില്ലേ?
പാർട്ടിയേതായാലും പ്രായമേതായാലും അസഹിഷ്ണുതയുടെയും അക്രമോത്സുകതയുടെയും വിത്തുകളെ മുളയ്ക്കാൻ അനുവദിക്കരുത്. രാഷ്ട്രീയത്തിലെ ഇത്തരം പതിരുകളെ വെട്ടി തീയിലിടുന്നതിനു പകരം പാർട്ടി കളപ്പുരകളിൽ ശേഖരിച്ചു സംരക്ഷിക്കുകയല്ല വേണ്ടത്. അക്രമരാഷ്ട്രീയത്തിനു പരസ്യപിന്തുണ നൽകുന്ന ഈ സർക്കാർ നീക്കം സമാധാനകാംക്ഷികളായ കേരളജനതയോടുള്ള വെല്ലുവിളിയാണ്. രാഷ്ട്രീയപ്രവർത്തനവും കുറ്റകൃത്യങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഇന്നുള്ളത്.
കഴിഞ്ഞ ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ 30 ശതമാനത്തിലേറെ ക്രിമിനൽ പശ്ചാത്തലമുള്ളവരായിരുന്നു. ഇതിൽ വലിയൊരു വിഭാഗം കൊടുംകുറ്റവാളികളായിരുന്നു. ബിജെപിയും കോൺഗ്രസും ഉൾപ്പെടെ പ്രമുഖ പാർട്ടികളെല്ലാം ആ പട്ടികയിലുണ്ട്. ഉത്തരേന്ത്യയിൽ തോക്കുൾപ്പെടെ മാരകായുധങ്ങളുമായി പാർട്ടി നേതാക്കൾ ഊരുചുറ്റുന്നത് അസാധാരണ സംഭവമല്ല. അത്തരക്കാർക്ക് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വവും നൽകും. കേരളത്തിലെ പാർട്ടികളിലും ക്രിമിനലുകൾക്കു പഞ്ഞമില്ലെങ്കിലും ഇപ്പോഴത്തെ സർക്കാർ നീക്കം ഇക്കാര്യത്തിൽ ഉത്തരേന്ത്യയെ പിന്നിലാക്കാനാണോയെന്നേ ഇനി അറിയാനുള്ളൂ. ഇന്നു നിയമസഭാ സമ്മേളനം തുടങ്ങുകയാണ്. കൊലപാതക രാഷ്ട്രീയത്തോടുള്ള പ്രതിപക്ഷത്തിന്റെ പ്രതിബദ്ധത തിരിച്ചറിയാനുള്ള വേദികൂടിയാണ് അത്.
കൊലപാതകികളായ രാഷ്ട്രീയത്തടവുകാരുടെ ശിക്ഷാ കാലാവധി ഇളവു ചെയ്തു പുറത്തിറക്കാനുള്ള തീരുമാനം സംശുദ്ധ രാഷ്ട്രീയത്തിന്റെ മുഖത്ത് ഇടതുസർക്കാർ ഏല്പിച്ച പ്രഹരമാണ്. രാഷ്ട്രീയമായി വിയോജിക്കുന്ന അഭിപ്രായങ്ങൾക്കും പ്രവർത്തനത്തിനും ആയുധംകൊണ്ടു മറുപടി നൽകിയ കൊലയാളികളെ നെഞ്ചോടു ചേർക്കാനുള്ള ഈ വെന്പലിലൂടെ ജനാധിപത്യ സംസ്കാരത്തിന് എന്തു സന്ദേശമാണ് സർക്കാർ നൽകുന്നതെന്ന് കേരളം അറിയണം. മേലാളന്മാരുടെ നിർദേശപ്രകാരം ചോരക്കൊതിയന്മാർ ഇല്ലാതാക്കിയ മനുഷ്യരുടെ കുടുംബങ്ങളോടുള്ള ഈ ക്രൂരമായ അവഹേളനം ജനാധിപത്യനിന്ദയാണ്; കേരളം അനുവദിക്കരുത്.
ഇതുവരെ ശിക്ഷയിളവിന് അർഹതയില്ലാതിരുന്ന രാഷ്ട്രീയകൊലക്കേസ് പ്രതികൾക്കാണ് സർക്കാരിന്റെ കാരുണ്യഹസ്തം. കേരളപ്പിറവി, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നീ വിശേഷാവസരങ്ങളിൽ തടവുകാർക്കു നൽകിയിരുന്ന ശിക്ഷാ ഇളവാണ് രാഷ്ട്രീയ കൊലക്കേസ് പ്രതികൾക്കും അനുവദിക്കുന്നത്. രാഷ്ട്രീയ കൊലക്കേസുകളിൽ പ്രതിയായി ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവർക്ക് ഇളവു നൽകരുതെന്ന മുൻ ഉത്തരവാണ് തിരുത്തിയിരിക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിച്ചവർ, അവരെ കൊന്നവർ, വർഗീയ കൊലപാതകികൾ, ലഹരിമരുന്നുകേസിലെ പ്രതികൾ, വാടകക്കൊലയാളികൾ, മറ്റു സംസ്ഥാനങ്ങളിലെ കോടതികളിൽ ശിക്ഷിക്കപ്പെട്ടവർ, പരോളിലിറങ്ങി കൊല നടത്തിയവർ, ശിക്ഷ ഇളവു നൽകരുതെന്നു കോടതി നിർദേശിച്ചവർ തുടങ്ങിയവർക്കൊപ്പമാണ് രാഷ്ട്രീയ കൊലപാതകികളെ ഉൾപ്പെടുത്തിയിരുന്നത്. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ പട്ടികയിൽനിന്ന് ഇതിനാൽ രാഷ്ട്രീയ കൊലപാതകികളെ സർക്കാർ ഒഴിവാക്കിയിരിക്കുന്നു. 14 വർഷം ശിക്ഷ അനുഭവിക്കാത്തവർക്ക് ഇളവിന് അർഹതയില്ലെന്ന നിർദേശവും ഒഴിവായി. മൂന്നുമാസം മുതൽ ജീവപര്യന്തം വരെ ശിക്ഷിക്കപ്പെട്ടവർക്ക് ഈ ആനുകൂല്യം ഇനി ഉപയോഗിക്കാം. കഴിഞ്ഞ 23നു ചേർന്ന മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനമാണ് ഇപ്പോൾ ഉത്തരവായി പുറത്തുവന്നിരിക്കുന്നത്.
പുതിയ ഉത്തരവിലൂടെ പുറത്തിറങ്ങാനിടയുള്ള കുറ്റവാളികളുടെ പട്ടികയിൽ മലയാളികളുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ മുഖമാണ്. അതാവട്ടെ കേരളം കണ്ട ഏറ്റവും പൈശാചിക രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നായിരുന്നു. ആശയപരമായ വിയോജിപ്പിനെത്തുടർന്നു പാർട്ടി വിട്ട ടി.പിയെ 2012 മേയിലാണ് ഇല്ലാതാക്കിയത്.
കേരളത്തെ നടുക്കിയ ടി.പി. ചന്ദ്രശേഖരൻ വധവും പെരിയ ഇരട്ടക്കൊലപാതകവും ഉൾപ്പെടെയുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ട ക്രിമിനലുകളെ നിയമവിരുദ്ധമായി ജയിലിനു പുറത്തെത്തിക്കാനുള്ള ശ്രമമാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞുകഴിഞ്ഞു. 2016 മുതൽ 2021 വരെയുള്ള നിയമസഭാ കണക്കുകളനുസരിച്ച് രാഷ്ട്രീയ കൊലപാതകക്കേസുകളിലെ 1861 പ്രതികളാണ് സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രതികളെല്ലാം സിപിഎം-ആർഎസ്എസ് ക്രിമിനലുകളാണെന്നും ഇവരെ മോചിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിൽ സിപിഎം-ബിജെപി കൂട്ടുകെട്ടാണോയെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ചോദ്യം അസ്ഥാനത്തല്ല. പ്രത്യേകിച്ചും, ജനകീയ സമരങ്ങൾക്കെതിരേപോലും ഇരുകൂട്ടരും ഒന്നിച്ചു കൈകോർക്കുന്ന സമീപകാല കാഴ്ചകൾക്കിടെ. രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തി ജയിലിൽ പോയാലും പാർട്ടി ഒപ്പമുണ്ടെന്ന സന്ദേശം ഗുണ്ടകൾക്കു നൽകുക മാത്രമല്ല, കൊലയാളികളെ ഇനിയും പാർട്ടിക്ക് ആവശ്യമുണ്ടെന്നതും കേരളം ഈ ഉത്തരവിലൂടെ വായിച്ചെടുക്കില്ലേ?
പാർട്ടിയേതായാലും പ്രായമേതായാലും അസഹിഷ്ണുതയുടെയും അക്രമോത്സുകതയുടെയും വിത്തുകളെ മുളയ്ക്കാൻ അനുവദിക്കരുത്. രാഷ്ട്രീയത്തിലെ ഇത്തരം പതിരുകളെ വെട്ടി തീയിലിടുന്നതിനു പകരം പാർട്ടി കളപ്പുരകളിൽ ശേഖരിച്ചു സംരക്ഷിക്കുകയല്ല വേണ്ടത്. അക്രമരാഷ്ട്രീയത്തിനു പരസ്യപിന്തുണ നൽകുന്ന ഈ സർക്കാർ നീക്കം സമാധാനകാംക്ഷികളായ കേരളജനതയോടുള്ള വെല്ലുവിളിയാണ്. രാഷ്ട്രീയപ്രവർത്തനവും കുറ്റകൃത്യങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഇന്നുള്ളത്.
കഴിഞ്ഞ ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ 30 ശതമാനത്തിലേറെ ക്രിമിനൽ പശ്ചാത്തലമുള്ളവരായിരുന്നു. ഇതിൽ വലിയൊരു വിഭാഗം കൊടുംകുറ്റവാളികളായിരുന്നു. ബിജെപിയും കോൺഗ്രസും ഉൾപ്പെടെ പ്രമുഖ പാർട്ടികളെല്ലാം ആ പട്ടികയിലുണ്ട്. ഉത്തരേന്ത്യയിൽ തോക്കുൾപ്പെടെ മാരകായുധങ്ങളുമായി പാർട്ടി നേതാക്കൾ ഊരുചുറ്റുന്നത് അസാധാരണ സംഭവമല്ല. അത്തരക്കാർക്ക് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വവും നൽകും. കേരളത്തിലെ പാർട്ടികളിലും ക്രിമിനലുകൾക്കു പഞ്ഞമില്ലെങ്കിലും ഇപ്പോഴത്തെ സർക്കാർ നീക്കം ഇക്കാര്യത്തിൽ ഉത്തരേന്ത്യയെ പിന്നിലാക്കാനാണോയെന്നേ ഇനി അറിയാനുള്ളൂ. ഇന്നു നിയമസഭാ സമ്മേളനം തുടങ്ങുകയാണ്. കൊലപാതക രാഷ്ട്രീയത്തോടുള്ള പ്രതിപക്ഷത്തിന്റെ പ്രതിബദ്ധത തിരിച്ചറിയാനുള്ള വേദികൂടിയാണ് അത്.