ദളിതർക്കും ആദിവാസികൾക്കും നീതി നടപ്പാക്കിക്കൊടുക്കുന്ന കാര്യത്തിൽ കേരളം മാതൃകയാകണം. ഒരു സമൂഹത്തെ ഒന്നടങ്കം പിന്നാക്കമാക്കി നിലനിർത്തിക്കൊണ്ട് കേരളത്തിനും മുന്നോട്ടു പോകാനാവില്ല.
ഒരു മേഖലയിലും പൊതുസമൂഹത്തിനൊപ്പം എത്താനായിട്ടില്ലാത്ത ദളിത്, ആദിവാസി സമൂഹത്തിന്റെ പിന്നാക്ക ജീവിതസാഹചര്യങ്ങളിൽ തട്ടി പ്രതിധ്വനിച്ച അവകാശ പ്രഖ്യാപനത്തിനാണ് കേരളം തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. കോട്ടയം നാഗന്പടം മൈതാനിയിലായിരുന്നു ദളിത്, ആദിവാസി സംയുക്തസമിതിയുടെ അവകാശപ്രഖ്യാപന സംഗമമായ പ്രതിധ്വനി. അതു കേട്ടില്ലെന്നു നടിക്കാൻ സർക്കാരിനും സമൂഹത്തിനും കഴിയില്ല. നീതി നടപ്പാക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നതെങ്കിൽ അതു പറ്റില്ലെന്നു പറയാൻ ആർക്കു കഴിയും?
പട്ടികജാതിക്കാരിയായ സ്ത്രീ ടാപ്പിൽനിന്നു വെള്ളം കുടിച്ചതിന് ഉയർന്ന ജാതിക്കാർ ഗോമൂത്രംകൊണ്ട് ടാങ്ക് കഴുകി ‘ശുദ്ധി’യാക്കിയ വാർത്ത കർണാടകത്തിൽനിന്നു പുറത്തുവന്നത് നാം വായിച്ചുകൊണ്ടിരിക്കവേയാണ് ഈ സമ്മേളനം കേരളത്തിൽ നടന്നത്. ഉത്തരേന്ത്യയോടും ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടും താരതമ്യപ്പെടുത്താനാവില്ലെങ്കിലും അടിസ്ഥാനപരമായ മുന്നേറ്റങ്ങൾ കേരളത്തിലും നടക്കേണ്ടതുണ്ട്. ആർക്കും നിഷേധിക്കാനാവാത്ത മൂന്ന് ആവശ്യങ്ങളാണ് അവർ പ്രധാനമായി ഉന്നയിച്ചത്. ഭൂമി, വിദ്യാഭ്യാസം, തൊഴിൽ. ഈ മൂന്നു കാര്യങ്ങളുടെ അഭാവമാണ് രാജ്യത്തെ പിന്നാക്കവിഭാഗങ്ങളെ നൂറ്റാണ്ടുകളായി പിന്നിൽതന്നെ തളച്ചിടുന്നതെന്ന കാര്യത്തിൽ സംശയമില്ല. ഇതേയാവശ്യം രാജ്യത്ത് ആദ്യമായല്ല ഉന്നയിക്കപ്പെടുന്നത്. രാജ്യത്തൊട്ടാകെ ഇതാണു സ്ഥിതി. അദാനിക്കും അംബാനിക്കും ഭൂമി വാരിക്കോരി നൽകുന്ന സർക്കാർ ദളിതർക്കു ഭൂമി നൽകാൻ മടിക്കുകയാണെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞത് 2016ലാണ്. ഇന്നും പ്രശ്നം പരിഹരിച്ചിട്ടില്ല. 2003 ഫെബ്രുവരിയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ പോലീസ് വെടിവയ്പിൽ കലാശിച്ച, ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ നടത്തിയ മുത്തങ്ങ ഭൂസമരവും ഭൂമിക്കുവേണ്ടിയായിരുന്നു.
ഭൂമി പ്രശ്നം ഇനിയും പരിഹരിക്കാനാവാത്തതിനാലാവാം ഇത്തവണ അതിനുള്ള പരിഹാരവും അവർതന്നെ ഉന്നയിച്ചിരിക്കുന്നത്. വിദേശകന്പനികൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി നിയമനിർമാണത്തിലൂടെ സർക്കാർ ഏറ്റെടുക്കണമെന്നാണ് സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞത്. “പട്ടികവിഭാഗങ്ങൾക്ക് ഭൂമി നൽകണമെന്ന് ആവശ്യപ്പെടുന്പോൾ ഭൂമി ഇല്ലെന്നാണു സർക്കാരുകളുടെ മറുപടി. നാമമാത്രമായ മിച്ചഭൂമി ഏറ്റെടുക്കലുകൾകൊണ്ടു പ്രശ്നപരിഹാരമാകില്ല. വിദേശകന്പനികളുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുകയാണു ഭൂരാഹിത്യം ഇല്ലാതാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള പോംവഴി.’’സ്വാതന്ത്ര്യം കിട്ടി 75 വർഷങ്ങൾ കഴിഞ്ഞിട്ടും എന്തുകൊണ്ട് എല്ലാവർക്കും ഭൂമി നൽകാനായില്ലെന്ന കാരണം പറഞ്ഞുകൊണ്ടിരിക്കുകയല്ല സർക്കാർ ചെയ്യേണ്ടത്, ഭൂമി കൊടുക്കുകയാണ്. വിദേശകന്പനികളുടെ കൈവശമുള്ള ലക്ഷക്കണക്കിന് ഏക്കർ ഭൂമിയെക്കുറിച്ച് ദളിത്, ആദിവാസി സംയുക്തസമിതി പറഞ്ഞത് ചർച്ച ചെയ്യപ്പെടണം. എല്ലാവർക്കും അവകാശപ്പെട്ട ഭൂമിയിൽ ദളിതർക്കും ആദിവാസികൾക്കും പങ്കില്ലെങ്കിൽ സ്വാതന്ത്ര്യവും ജനാധിപത്യവും മനുഷ്യാവകാശങ്ങളുമൊക്കെ ഭരണകൂടങ്ങൾ വെറും കെട്ടുകാഴ്ചയായി കൊണ്ടുനടക്കുകയാണെന്ന് ഓർമിപ്പിക്കേണ്ടിവരും.
മുപ്പതോളം ദളിത്, ആദിവാസി സംഘടനകളുടെ പ്രവർത്തകർ പ്രതിധ്വനിയിൽ പങ്കെടുത്തെന്നാണ് റിപ്പോർട്ട്. ഇതിൽ പങ്കെടുക്കാത്ത സംഘടനകളുമുണ്ടെങ്കിലും സമ്മേളനത്തിന്റെ പ്രാധാന്യം തെല്ലും കുറയുന്നില്ലെന്നത് അതിലെ വലിയ ജനപങ്കാളിത്തം വ്യക്തമാക്കുന്നു. ഭൂമി, വിദ്യാഭ്യാസം, തൊഴിൽ എന്നിവ സമ്മേളനത്തിൽ പങ്കെടുക്കാത്തവരുടെയും ആവശ്യങ്ങളാണ്. ദളിത്, ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ നിരന്തരം അവഗണിക്കപ്പെടുന്ന ആവശ്യങ്ങളാവാം അവരുടെ സംഘടനകൾക്കു കൈകോർക്കാൻ പ്രേരണയായത്. അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ കേരളം ഒറ്റക്കെട്ടായി നിൽക്കുകയാണു വേണ്ടത്.
ദളിത് വിദ്യാർഥികൾക്കുള്ള പഠനാനുകൂല്യങ്ങൾപോലും യഥാസമയം കിട്ടുന്നില്ലെന്നും കുട്ടികൾക്കു വിദേശത്തു പോകന്നതിനു തടസം നേരിടുന്നെന്നും സമ്മേളനം വ്യക്തമാക്കി. ആഗോളഗ്രാമമെന്ന വിശേഷണത്തിനിടെയിലും എത്ര ദളിതർക്കും ആദിവാസികൾക്കും വിദേശജോലി നേടാനാകുന്നുണ്ടെന്നതും ചോദ്യമാണ്. രാജ്യത്തെ ദളിത്, ആദിവാസി ശക്തീകരണത്തിന്റെ പൊള്ളത്തരങ്ങളുടെ ഉദാഹരണംകൂടിയാണത്. ദേശീയതയും ദേശസ്നേഹവും ആരുടെയും കുത്തകയായി വിട്ടുകൊടുത്തിട്ടില്ലെന്നും സഹിഷ്ണുതയും മാനവികതയുമുള്ള സമൂഹമാണ് പട്ടികവിഭാഗമെന്നും സമ്മേളനം ഓർമപ്പെടുത്തിയതും ശ്രദ്ധേയമായി.
ദളിതർക്കും ആദിവാസികൾക്കും നീതി നടപ്പാക്കിക്കൊടുക്കുന്ന കാര്യത്തിൽ കേരളം മാതൃകയാകണം. ഉത്തരേന്ത്യയിലെയും കർണാടകത്തിലെയും തമിഴ്നാട്ടിലെയുമൊക്കെ ദളിത് ആക്രമണ വാർത്തകളുടെ കേരളവുമായുള്ള താരതമ്യപഠനങ്ങൾകൊണ്ടുമാത്രം ഇനി മുന്നോട്ടു പോകാനാവില്ല. ഒരു സമൂഹത്തെ ഒന്നടങ്കം പിന്നാക്കമാക്കി നിലനിർത്തിക്കൊണ്ട് കേരളത്തിനും മുന്നോട്ടു പോകാനാവില്ല.
ഒരു മേഖലയിലും പൊതുസമൂഹത്തിനൊപ്പം എത്താനായിട്ടില്ലാത്ത ദളിത്, ആദിവാസി സമൂഹത്തിന്റെ പിന്നാക്ക ജീവിതസാഹചര്യങ്ങളിൽ തട്ടി പ്രതിധ്വനിച്ച അവകാശ പ്രഖ്യാപനത്തിനാണ് കേരളം തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. കോട്ടയം നാഗന്പടം മൈതാനിയിലായിരുന്നു ദളിത്, ആദിവാസി സംയുക്തസമിതിയുടെ അവകാശപ്രഖ്യാപന സംഗമമായ പ്രതിധ്വനി. അതു കേട്ടില്ലെന്നു നടിക്കാൻ സർക്കാരിനും സമൂഹത്തിനും കഴിയില്ല. നീതി നടപ്പാക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നതെങ്കിൽ അതു പറ്റില്ലെന്നു പറയാൻ ആർക്കു കഴിയും?
പട്ടികജാതിക്കാരിയായ സ്ത്രീ ടാപ്പിൽനിന്നു വെള്ളം കുടിച്ചതിന് ഉയർന്ന ജാതിക്കാർ ഗോമൂത്രംകൊണ്ട് ടാങ്ക് കഴുകി ‘ശുദ്ധി’യാക്കിയ വാർത്ത കർണാടകത്തിൽനിന്നു പുറത്തുവന്നത് നാം വായിച്ചുകൊണ്ടിരിക്കവേയാണ് ഈ സമ്മേളനം കേരളത്തിൽ നടന്നത്. ഉത്തരേന്ത്യയോടും ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടും താരതമ്യപ്പെടുത്താനാവില്ലെങ്കിലും അടിസ്ഥാനപരമായ മുന്നേറ്റങ്ങൾ കേരളത്തിലും നടക്കേണ്ടതുണ്ട്. ആർക്കും നിഷേധിക്കാനാവാത്ത മൂന്ന് ആവശ്യങ്ങളാണ് അവർ പ്രധാനമായി ഉന്നയിച്ചത്. ഭൂമി, വിദ്യാഭ്യാസം, തൊഴിൽ. ഈ മൂന്നു കാര്യങ്ങളുടെ അഭാവമാണ് രാജ്യത്തെ പിന്നാക്കവിഭാഗങ്ങളെ നൂറ്റാണ്ടുകളായി പിന്നിൽതന്നെ തളച്ചിടുന്നതെന്ന കാര്യത്തിൽ സംശയമില്ല. ഇതേയാവശ്യം രാജ്യത്ത് ആദ്യമായല്ല ഉന്നയിക്കപ്പെടുന്നത്. രാജ്യത്തൊട്ടാകെ ഇതാണു സ്ഥിതി. അദാനിക്കും അംബാനിക്കും ഭൂമി വാരിക്കോരി നൽകുന്ന സർക്കാർ ദളിതർക്കു ഭൂമി നൽകാൻ മടിക്കുകയാണെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞത് 2016ലാണ്. ഇന്നും പ്രശ്നം പരിഹരിച്ചിട്ടില്ല. 2003 ഫെബ്രുവരിയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ പോലീസ് വെടിവയ്പിൽ കലാശിച്ച, ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ നടത്തിയ മുത്തങ്ങ ഭൂസമരവും ഭൂമിക്കുവേണ്ടിയായിരുന്നു.
ഭൂമി പ്രശ്നം ഇനിയും പരിഹരിക്കാനാവാത്തതിനാലാവാം ഇത്തവണ അതിനുള്ള പരിഹാരവും അവർതന്നെ ഉന്നയിച്ചിരിക്കുന്നത്. വിദേശകന്പനികൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി നിയമനിർമാണത്തിലൂടെ സർക്കാർ ഏറ്റെടുക്കണമെന്നാണ് സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞത്. “പട്ടികവിഭാഗങ്ങൾക്ക് ഭൂമി നൽകണമെന്ന് ആവശ്യപ്പെടുന്പോൾ ഭൂമി ഇല്ലെന്നാണു സർക്കാരുകളുടെ മറുപടി. നാമമാത്രമായ മിച്ചഭൂമി ഏറ്റെടുക്കലുകൾകൊണ്ടു പ്രശ്നപരിഹാരമാകില്ല. വിദേശകന്പനികളുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുകയാണു ഭൂരാഹിത്യം ഇല്ലാതാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള പോംവഴി.’’സ്വാതന്ത്ര്യം കിട്ടി 75 വർഷങ്ങൾ കഴിഞ്ഞിട്ടും എന്തുകൊണ്ട് എല്ലാവർക്കും ഭൂമി നൽകാനായില്ലെന്ന കാരണം പറഞ്ഞുകൊണ്ടിരിക്കുകയല്ല സർക്കാർ ചെയ്യേണ്ടത്, ഭൂമി കൊടുക്കുകയാണ്. വിദേശകന്പനികളുടെ കൈവശമുള്ള ലക്ഷക്കണക്കിന് ഏക്കർ ഭൂമിയെക്കുറിച്ച് ദളിത്, ആദിവാസി സംയുക്തസമിതി പറഞ്ഞത് ചർച്ച ചെയ്യപ്പെടണം. എല്ലാവർക്കും അവകാശപ്പെട്ട ഭൂമിയിൽ ദളിതർക്കും ആദിവാസികൾക്കും പങ്കില്ലെങ്കിൽ സ്വാതന്ത്ര്യവും ജനാധിപത്യവും മനുഷ്യാവകാശങ്ങളുമൊക്കെ ഭരണകൂടങ്ങൾ വെറും കെട്ടുകാഴ്ചയായി കൊണ്ടുനടക്കുകയാണെന്ന് ഓർമിപ്പിക്കേണ്ടിവരും.
മുപ്പതോളം ദളിത്, ആദിവാസി സംഘടനകളുടെ പ്രവർത്തകർ പ്രതിധ്വനിയിൽ പങ്കെടുത്തെന്നാണ് റിപ്പോർട്ട്. ഇതിൽ പങ്കെടുക്കാത്ത സംഘടനകളുമുണ്ടെങ്കിലും സമ്മേളനത്തിന്റെ പ്രാധാന്യം തെല്ലും കുറയുന്നില്ലെന്നത് അതിലെ വലിയ ജനപങ്കാളിത്തം വ്യക്തമാക്കുന്നു. ഭൂമി, വിദ്യാഭ്യാസം, തൊഴിൽ എന്നിവ സമ്മേളനത്തിൽ പങ്കെടുക്കാത്തവരുടെയും ആവശ്യങ്ങളാണ്. ദളിത്, ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ നിരന്തരം അവഗണിക്കപ്പെടുന്ന ആവശ്യങ്ങളാവാം അവരുടെ സംഘടനകൾക്കു കൈകോർക്കാൻ പ്രേരണയായത്. അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ കേരളം ഒറ്റക്കെട്ടായി നിൽക്കുകയാണു വേണ്ടത്.
ദളിത് വിദ്യാർഥികൾക്കുള്ള പഠനാനുകൂല്യങ്ങൾപോലും യഥാസമയം കിട്ടുന്നില്ലെന്നും കുട്ടികൾക്കു വിദേശത്തു പോകന്നതിനു തടസം നേരിടുന്നെന്നും സമ്മേളനം വ്യക്തമാക്കി. ആഗോളഗ്രാമമെന്ന വിശേഷണത്തിനിടെയിലും എത്ര ദളിതർക്കും ആദിവാസികൾക്കും വിദേശജോലി നേടാനാകുന്നുണ്ടെന്നതും ചോദ്യമാണ്. രാജ്യത്തെ ദളിത്, ആദിവാസി ശക്തീകരണത്തിന്റെ പൊള്ളത്തരങ്ങളുടെ ഉദാഹരണംകൂടിയാണത്. ദേശീയതയും ദേശസ്നേഹവും ആരുടെയും കുത്തകയായി വിട്ടുകൊടുത്തിട്ടില്ലെന്നും സഹിഷ്ണുതയും മാനവികതയുമുള്ള സമൂഹമാണ് പട്ടികവിഭാഗമെന്നും സമ്മേളനം ഓർമപ്പെടുത്തിയതും ശ്രദ്ധേയമായി.
ദളിതർക്കും ആദിവാസികൾക്കും നീതി നടപ്പാക്കിക്കൊടുക്കുന്ന കാര്യത്തിൽ കേരളം മാതൃകയാകണം. ഉത്തരേന്ത്യയിലെയും കർണാടകത്തിലെയും തമിഴ്നാട്ടിലെയുമൊക്കെ ദളിത് ആക്രമണ വാർത്തകളുടെ കേരളവുമായുള്ള താരതമ്യപഠനങ്ങൾകൊണ്ടുമാത്രം ഇനി മുന്നോട്ടു പോകാനാവില്ല. ഒരു സമൂഹത്തെ ഒന്നടങ്കം പിന്നാക്കമാക്കി നിലനിർത്തിക്കൊണ്ട് കേരളത്തിനും മുന്നോട്ടു പോകാനാവില്ല.