ജീവനക്കാരുടെ സംഘടനകളുടെയും വിദ്യാർഥി സംഘടനകളുടെയും ഗുണ്ടായിസവും നിയമനങ്ങളിൽ യോഗ്യത മറികടന്നുള്ള സ്വജനപക്ഷപാതവും പരീക്ഷ നടത്തുന്നതിലും ഫലം പുറപ്പെടുവിക്കുന്നതിലുമുള്ള കൃത്യനിഷ്ഠയില്ലായ്മയും കെടുകാര്യസ്ഥതയുമൊക്കെ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റിയാൽ ഇല്ലാതാകുമോ? സർവകലാശാലകളെ രക്ഷിക്കുകയാണോ അതോ കൈപ്പിടിയിലൊതുക്കുകയാണോ സർക്കാരിന്റെ ലക്ഷ്യം?
വിലക്കയറ്റത്താൽ പൊറുതിമുട്ടുകയാണ് ജനങ്ങൾ. ഉത്പന്നങ്ങൾക്കു വിലയില്ലാത്തതിനാൽ കർഷകർ കടുത്ത പ്രതിസന്ധിയിലായി. സിമന്റിന്റെയും കന്പിയുടെയുമൊക്കെ വില വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ നിർമാണമേഖലയാകെ പ്രതിസന്ധിയിലാണ്. ജനങ്ങൾ മാത്രമല്ല, വരുമാനം തികയാത്തതിനാൽ സംസ്ഥാന സർക്കാരും കടം വാങ്ങിയാണ് ശമ്പളമടക്കമുള്ള ചെലവുകൾ നടത്തുന്നത്. അനധികൃത താത്കാലിക നിയമനനീക്കത്തിന്റെ പേരിൽ നാടെങ്ങും പ്രതിഷേധം. ഈ പ്രതിസന്ധികൾക്കെല്ലാമിടയിലും സർക്കാരിന്റെ ഊർജമെല്ലാം ഗവർണറെ നിലയ്ക്കു നിർത്താൻ വിനിയോഗിക്കുകയാണോ? അതോ വിലക്കയറ്റമുൾപ്പെടെയുള്ള കാര്യങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാൻ സർക്കാർ വിഷയം സജീവമാക്കി നിർത്തുകയാണോ? മതിയാക്കിക്കൂടേ ഈ കോലാഹലങ്ങൾ?
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റാനാണ് പുതിയ നീക്കം. തന്നെ മാറ്റാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കില്ലെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാവുന്ന കാര്യമാണ്. താനത് ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞുകഴിഞ്ഞു. അതിനർഥം സർക്കാർ നീക്കം നിയമക്കുരുക്കിലാകുകയും പോര് തുടരുകയും ചെയ്യുമെന്നാണ്. എത്രനാൾ ഇങ്ങനെ പോകാനാകും? മാത്രമല്ല, ഗവർണറെ നീക്കം ചെയ്താലും പ്രശ്നങ്ങൾക്കു പരിഹാരമാകില്ല. സാങ്കേതിക സർവകലാശാലാ വിസിയുടെ നിയമനം ചട്ടപ്രകാരമല്ലെന്നു വിലയിരുത്തി സുപ്രീംകോടതി റദ്ദാക്കിയതും ചേർത്തുവായിക്കേണ്ടതുണ്ട്. കോടതിയെ ബോധ്യപ്പെടുത്താൻ കഴിയാതെപോയ നിയമന സുതാര്യത മറ്റെവിടെയാണ് സർക്കാരിനു ബോധ്യപ്പെടുത്താനാകുക? ചാൻസലറെ മാറ്റിയാലും കോടതിയെ മാറ്റാനാകുമോ?
ഗവർണർ ചെയ്യുന്നതെല്ലാം ശരിയാണെന്നു കരുതുന്നവർ ആരുമില്ല. എല്ലാം തെറ്റാണെന്നു കരുതുന്നവരുമില്ല. വൈസ് ചാൻസലർ, അധ്യാപക നിയമനങ്ങളെക്കുറിച്ചും അതിലെ ചട്ടലംഘനങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്ന പലതും ശരിയാണല്ലോയെന്നു ചിന്തിക്കുന്നവർ നിരവധിയുണ്ട്. ഇതിനിടെയാണ് നഗരസഭയിൽ താത്കാലിക നിയമനത്തിനു പാർട്ടി ജില്ലാ സെക്രട്ടറിയോടു ലിസ്റ്റ് ചോദിച്ചു കത്തെഴുതിയെന്നു തിരുവനന്തപുരം മേയർക്കെതിരേ ആരോപണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണമേഖലയിലും ആശുപത്രികളിലുമൊക്കെ ഉൾപ്പെടെ പാർട്ടിക്കു നിയന്ത്രണമുള്ള നിരവധി സ്ഥാപനങ്ങളിൽ നടന്നിട്ടുള്ള ഇത്തരം താത്കാലിക നിയമനങ്ങൾ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. എത്രയെണ്ണം നിഷേധിക്കാൻ സർക്കാരിനു കഴിഞ്ഞു? വസ്തുതകൾ ഇങ്ങനെയായിരിക്കെ സർക്കാരിനെ അട്ടിമറിക്കാനും വിലയ്ക്കെടുക്കാനും നിവൃത്തിയില്ലാത്തതിനാൽ കേന്ദ്രം ഗവർണറെ വച്ചു കളിക്കുകയാണെന്നു പറഞ്ഞാൽ, എല്ലാവരും വിശ്വസിക്കണമെന്നില്ല. ചട്ടവിരുദ്ധ നിയമനങ്ങളിലൂടെ അതിന് അവസരം കൊടുത്തത് ആരാണെന്ന ചോദ്യവുമുണ്ടാകും.
വൈസ് ചാൻസലർ നിയമന വിഷയത്തിൽ തമിഴ്നാട്ടിലും സർക്കാരും ഗവർണറും രണ്ടു തട്ടിലാണ്. 13 സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കുന്ന ബിൽ കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട് നിയമസഭ പാസാക്കിയതാണ്. പക്ഷേ, ഗവർണർ ഒപ്പുവച്ചില്ല. ബില്ലുകളിൽ ഒപ്പുവയ്ക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മൂന്ന് വിസിമാരെ നിയമിച്ചുകൊണ്ട് ഗവർണർ തിരിച്ചടിക്കുകയായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും പഞ്ചാബിലും ഡൽഹിയിലും ബംഗാളിലുമൊക്കെ ഗവർണർമാർ കേന്ദ്രത്തിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം തള്ളിക്കളയാനാവില്ല. പക്ഷേ, അതിനെ എതിർക്കുന്പോൾ യുക്തിസഹമായ കാരണങ്ങളുണ്ടാകണം. തങ്ങളുടെ കൈകൾ ശുദ്ധമാണെന്നു സർക്കാരുകൾക്കു ബോധ്യപ്പെടുത്തേണ്ടിവരും.
ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റുന്ന പുതിയ ഓർഡിനൻസ് നടപ്പായാൽ അതതു മേഖലകളിൽ വിദഗ്ധരായവരെ ചാൻസലർമാരായി നിയമിക്കുമെന്നും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നുമാണ് സർക്കാർ പറയുന്നത്. നല്ലത്. പക്ഷേ, വൈസ് ചാൻസലർമാരെയോ അധ്യാപകരെയോ, എന്തിന് താത്കാലിക നിയമനങ്ങളിൽപ്പോലുമോ സുതാര്യത ഉറപ്പാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലാത്ത സർക്കാർ ചാൻസലർമാരെ നിയമിക്കുന്പോൾ അതുണ്ടാകുമെന്ന് എന്താണുറപ്പ്? സർവകലാശാലകൾ നിലവിൽ മികവിന്റെ കേന്ദ്രങ്ങളല്ലെങ്കിൽ ആരാണ് ഉത്തരവാദി? ജീവനക്കാരുടെ സംഘടനകളുടെയും വിദ്യാർഥീ സംഘടനകളുടെയും ഗുണ്ടായിസവും നിയമനങ്ങളിൽ യോഗ്യത മറികടന്നുള്ള സ്വജനപക്ഷപാതവും, പരീക്ഷ നടത്തുന്നതിലും ഫലം പുറപ്പെടുവിക്കുന്നതിലുമുള്ള കൃത്യനിഷ്ഠയില്ലായ്മയും കെടുകാര്യസ്ഥതയുമൊക്കെ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റിയാൽ ഇല്ലാതാകുമോ? സർവകലാശാലകളെ രക്ഷിക്കുകയാണോ അതോ കൈപ്പിടിയിലൊതുക്കുകയാണോ സർക്കാരിന്റെ ലക്ഷ്യം? പലവിധ ദുരിതങ്ങളാൽ നട്ടംതിരിയുന്ന ജനങ്ങൾക്ക് അതറിഞ്ഞാൽ മതി.
വിലക്കയറ്റത്താൽ പൊറുതിമുട്ടുകയാണ് ജനങ്ങൾ. ഉത്പന്നങ്ങൾക്കു വിലയില്ലാത്തതിനാൽ കർഷകർ കടുത്ത പ്രതിസന്ധിയിലായി. സിമന്റിന്റെയും കന്പിയുടെയുമൊക്കെ വില വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ നിർമാണമേഖലയാകെ പ്രതിസന്ധിയിലാണ്. ജനങ്ങൾ മാത്രമല്ല, വരുമാനം തികയാത്തതിനാൽ സംസ്ഥാന സർക്കാരും കടം വാങ്ങിയാണ് ശമ്പളമടക്കമുള്ള ചെലവുകൾ നടത്തുന്നത്. അനധികൃത താത്കാലിക നിയമനനീക്കത്തിന്റെ പേരിൽ നാടെങ്ങും പ്രതിഷേധം. ഈ പ്രതിസന്ധികൾക്കെല്ലാമിടയിലും സർക്കാരിന്റെ ഊർജമെല്ലാം ഗവർണറെ നിലയ്ക്കു നിർത്താൻ വിനിയോഗിക്കുകയാണോ? അതോ വിലക്കയറ്റമുൾപ്പെടെയുള്ള കാര്യങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാൻ സർക്കാർ വിഷയം സജീവമാക്കി നിർത്തുകയാണോ? മതിയാക്കിക്കൂടേ ഈ കോലാഹലങ്ങൾ?
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റാനാണ് പുതിയ നീക്കം. തന്നെ മാറ്റാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കില്ലെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാവുന്ന കാര്യമാണ്. താനത് ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞുകഴിഞ്ഞു. അതിനർഥം സർക്കാർ നീക്കം നിയമക്കുരുക്കിലാകുകയും പോര് തുടരുകയും ചെയ്യുമെന്നാണ്. എത്രനാൾ ഇങ്ങനെ പോകാനാകും? മാത്രമല്ല, ഗവർണറെ നീക്കം ചെയ്താലും പ്രശ്നങ്ങൾക്കു പരിഹാരമാകില്ല. സാങ്കേതിക സർവകലാശാലാ വിസിയുടെ നിയമനം ചട്ടപ്രകാരമല്ലെന്നു വിലയിരുത്തി സുപ്രീംകോടതി റദ്ദാക്കിയതും ചേർത്തുവായിക്കേണ്ടതുണ്ട്. കോടതിയെ ബോധ്യപ്പെടുത്താൻ കഴിയാതെപോയ നിയമന സുതാര്യത മറ്റെവിടെയാണ് സർക്കാരിനു ബോധ്യപ്പെടുത്താനാകുക? ചാൻസലറെ മാറ്റിയാലും കോടതിയെ മാറ്റാനാകുമോ?
ഗവർണർ ചെയ്യുന്നതെല്ലാം ശരിയാണെന്നു കരുതുന്നവർ ആരുമില്ല. എല്ലാം തെറ്റാണെന്നു കരുതുന്നവരുമില്ല. വൈസ് ചാൻസലർ, അധ്യാപക നിയമനങ്ങളെക്കുറിച്ചും അതിലെ ചട്ടലംഘനങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്ന പലതും ശരിയാണല്ലോയെന്നു ചിന്തിക്കുന്നവർ നിരവധിയുണ്ട്. ഇതിനിടെയാണ് നഗരസഭയിൽ താത്കാലിക നിയമനത്തിനു പാർട്ടി ജില്ലാ സെക്രട്ടറിയോടു ലിസ്റ്റ് ചോദിച്ചു കത്തെഴുതിയെന്നു തിരുവനന്തപുരം മേയർക്കെതിരേ ആരോപണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണമേഖലയിലും ആശുപത്രികളിലുമൊക്കെ ഉൾപ്പെടെ പാർട്ടിക്കു നിയന്ത്രണമുള്ള നിരവധി സ്ഥാപനങ്ങളിൽ നടന്നിട്ടുള്ള ഇത്തരം താത്കാലിക നിയമനങ്ങൾ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. എത്രയെണ്ണം നിഷേധിക്കാൻ സർക്കാരിനു കഴിഞ്ഞു? വസ്തുതകൾ ഇങ്ങനെയായിരിക്കെ സർക്കാരിനെ അട്ടിമറിക്കാനും വിലയ്ക്കെടുക്കാനും നിവൃത്തിയില്ലാത്തതിനാൽ കേന്ദ്രം ഗവർണറെ വച്ചു കളിക്കുകയാണെന്നു പറഞ്ഞാൽ, എല്ലാവരും വിശ്വസിക്കണമെന്നില്ല. ചട്ടവിരുദ്ധ നിയമനങ്ങളിലൂടെ അതിന് അവസരം കൊടുത്തത് ആരാണെന്ന ചോദ്യവുമുണ്ടാകും.
വൈസ് ചാൻസലർ നിയമന വിഷയത്തിൽ തമിഴ്നാട്ടിലും സർക്കാരും ഗവർണറും രണ്ടു തട്ടിലാണ്. 13 സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കുന്ന ബിൽ കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട് നിയമസഭ പാസാക്കിയതാണ്. പക്ഷേ, ഗവർണർ ഒപ്പുവച്ചില്ല. ബില്ലുകളിൽ ഒപ്പുവയ്ക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മൂന്ന് വിസിമാരെ നിയമിച്ചുകൊണ്ട് ഗവർണർ തിരിച്ചടിക്കുകയായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും പഞ്ചാബിലും ഡൽഹിയിലും ബംഗാളിലുമൊക്കെ ഗവർണർമാർ കേന്ദ്രത്തിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം തള്ളിക്കളയാനാവില്ല. പക്ഷേ, അതിനെ എതിർക്കുന്പോൾ യുക്തിസഹമായ കാരണങ്ങളുണ്ടാകണം. തങ്ങളുടെ കൈകൾ ശുദ്ധമാണെന്നു സർക്കാരുകൾക്കു ബോധ്യപ്പെടുത്തേണ്ടിവരും.
ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റുന്ന പുതിയ ഓർഡിനൻസ് നടപ്പായാൽ അതതു മേഖലകളിൽ വിദഗ്ധരായവരെ ചാൻസലർമാരായി നിയമിക്കുമെന്നും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നുമാണ് സർക്കാർ പറയുന്നത്. നല്ലത്. പക്ഷേ, വൈസ് ചാൻസലർമാരെയോ അധ്യാപകരെയോ, എന്തിന് താത്കാലിക നിയമനങ്ങളിൽപ്പോലുമോ സുതാര്യത ഉറപ്പാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലാത്ത സർക്കാർ ചാൻസലർമാരെ നിയമിക്കുന്പോൾ അതുണ്ടാകുമെന്ന് എന്താണുറപ്പ്? സർവകലാശാലകൾ നിലവിൽ മികവിന്റെ കേന്ദ്രങ്ങളല്ലെങ്കിൽ ആരാണ് ഉത്തരവാദി? ജീവനക്കാരുടെ സംഘടനകളുടെയും വിദ്യാർഥീ സംഘടനകളുടെയും ഗുണ്ടായിസവും നിയമനങ്ങളിൽ യോഗ്യത മറികടന്നുള്ള സ്വജനപക്ഷപാതവും, പരീക്ഷ നടത്തുന്നതിലും ഫലം പുറപ്പെടുവിക്കുന്നതിലുമുള്ള കൃത്യനിഷ്ഠയില്ലായ്മയും കെടുകാര്യസ്ഥതയുമൊക്കെ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റിയാൽ ഇല്ലാതാകുമോ? സർവകലാശാലകളെ രക്ഷിക്കുകയാണോ അതോ കൈപ്പിടിയിലൊതുക്കുകയാണോ സർക്കാരിന്റെ ലക്ഷ്യം? പലവിധ ദുരിതങ്ങളാൽ നട്ടംതിരിയുന്ന ജനങ്ങൾക്ക് അതറിഞ്ഞാൽ മതി.