തിരുവനന്തപുരം: പാലക്കാട്ട് പൂഴിമണ്ണിലൂടെ ചാടിപ്പടിച്ച അബ്ദുള്ള അബൂബക്കർ ബർമിംഗ്ഹാമിലെ ജംപിംഗ് പിറ്റിലെ മണൽ പരപ്പിലേക്ക് പറന്നിറങ്ങിയപ്പോൾ ട്രിപ്പിൾജംപിൽ വെള്ളിനേട്ടത്തിന് മലയാളിത്തിളക്കം.
അബ്ദുള്ള അബൂബക്കർ എന്ന ബാലൻ സ്വദേശമായ കോഴിക്കോട് നാദാപുരത്തുനിന്നും പാലക്കാട് കല്ലടി എച്ച്എസ് കുമരംപുത്തൂരിൽ എത്തിയത് തന്നെ കായിക താരമാകാൻ ആയിരുന്നു. അതും തന്റെ ഇഷ്ട ഇനമായ ട്രിപ്പിൾജംപിന്. കല്ലടി സ്കൂൾ പഠനകാലത്ത് സംസ്ഥാന, ദേശീയ സ്കൂൾ മീറ്റുകളിൽ മിന്നും താരമായിരുന്ന അബ്ദുള്ള അബൂബക്കർ ഇന്നലെ ബർമിംഗ്ഹാമിലെ ജംപിംഗ് പിറ്റിൽ നിന്നും ട്രിപ്പിൾ ജംപിൽ ഇന്ത്യക്കുവേണ്ടി വെള്ളിനേട്ടത്തിന് ഉടമയായപ്പോൾ ആ വിജയത്തിന് തിളക്കമേറെയാണ്.
ഈ വർഷം കോഴിക്കോട് നടന്ന ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക് മീറ്റിൽ നാലാം സ്ഥാനത്തു എത്താൻ മാത്രമേ അബ്ദുള്ളയ്ക്ക് കഴിഞ്ഞിരുന്നുള്ളു. എന്നാൽ പോരാട്ടം എന്നും കൈമുതലാക്കിയിട്ടുള്ള ഈ താരം ഭുവനേശ്വറിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീ മൂന്നിൽ നടത്തിയ മിന്നും പ്രകടനമാണ് കോമണ്‍വെൽത്ത്, ലോക ചാന്പ്യൻഷിപ്പ് എന്നീ മീറ്റുകളിൽ മത്സരിക്കാനുള്ള അർഹത ലഭിച്ചത്. 17.19 മീറ്റർ ചാടിയായിരുന്നു ഭുവനേശ്വറിൽ നിന്നും അബ്ദുള്ള കോമണ്‍വെൽത്ത് ഗെയിംസിനുള്ള യോഗ്യതയും സ്വന്തമാക്കിയത്. 17 മീറ്റർ പിന്നിട്ട ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ നിലവിലുള്ള രഞ്ജിത് മഹേശ്വരി, അർപീന്ദർ സിംഗ്, എൽദോസ് പോൾ എന്നിവർക്ക് പിന്നിലായി 17 മീറ്റർ ക്ലബിലും അബ്ദുള്ളയും ഇടംപിടിച്ചു. ബർമിംഗ് ഹാമിൽ മലയാളികൾ തമ്മിലുള്ള പോരാട്ടത്തിൽ ഒരുസെന്റീമീറ്റർ വ്യത്യാസത്തിലാണ് അബ്ദുള്ളയ്ക്ക് വെള്ളിനേട്ടം കൊണ്ട് തൃപ്തനാകേണ്ടി വന്നത്. സുവർണ നേട്ടം സ്വന്തമാക്കിയ എൽദോസ് 17.03 മീറ്റർ ദൂരവും വെള്ളി നേടിയ അബ്ദുള്ള 17.02 മീറ്ററുമാണ് പിന്നിട്ടത്.
സ്കൂൾ കാലഘട്ടം മുതലേ ട്രിപ്പിൾജംപിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള അബ്ദുള്ളയിലെ കായികതാരത്തിന്റെ മികവ് പൂർണമായും ഒരുക്കിയെടുത്തത് ബിരുദപഠനത്തിനായി കോതമംഗലം എംഎ കോളജിൽ ചേർന്നതോടെയാണ്. കോതമംഗലത്ത് എം.എ. ജോർജിന്റെ കീഴിൽ 2014 മുതൽ 2017 വരെയുളള പരിശീലനം ഈ കായികതാരത്തിന്റെ പ്രകടനത്തിന് കൂടുതൽ മൂർച്ച നല്കി. ഇപ്പോൾ പരിശീലകനായുള്ളത് ഹരികൃഷ്ണനാണ്. ഈ വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്നും കായികതാരങ്ങൾക്ക് കൂടുതൽ പ്രചോദനമാകുമെന്നു പ്രതീക്ഷിക്കുന്നുമെന്നുമായിരുന്നു അബ്ദുളള തന്റെ വെള്ളിനേട്ടത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണം. ജൂലൈയിൽ നടന്ന ലോക ചാന്പ്യൻഷിപ്പിലെ മോശം പ്രകടനത്തിനുള്ള മറുപടികൂടിയാണ് ഈ വിജയം.
കോഴിക്കോട് നാദാപുരം നാരങ്ങോളി അബൂബക്കറിന്റെയും സാറയുടേയും പുത്രനാണ് അബ്ദുള്ള. മുഹമ്മദ്, സാറ എന്നിവരാണ് സഹോദരങ്ങൾ.
അബ്ദുള്ള അബൂബക്കർ എന്ന ബാലൻ സ്വദേശമായ കോഴിക്കോട് നാദാപുരത്തുനിന്നും പാലക്കാട് കല്ലടി എച്ച്എസ് കുമരംപുത്തൂരിൽ എത്തിയത് തന്നെ കായിക താരമാകാൻ ആയിരുന്നു. അതും തന്റെ ഇഷ്ട ഇനമായ ട്രിപ്പിൾജംപിന്. കല്ലടി സ്കൂൾ പഠനകാലത്ത് സംസ്ഥാന, ദേശീയ സ്കൂൾ മീറ്റുകളിൽ മിന്നും താരമായിരുന്ന അബ്ദുള്ള അബൂബക്കർ ഇന്നലെ ബർമിംഗ്ഹാമിലെ ജംപിംഗ് പിറ്റിൽ നിന്നും ട്രിപ്പിൾ ജംപിൽ ഇന്ത്യക്കുവേണ്ടി വെള്ളിനേട്ടത്തിന് ഉടമയായപ്പോൾ ആ വിജയത്തിന് തിളക്കമേറെയാണ്.
ഈ വർഷം കോഴിക്കോട് നടന്ന ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക് മീറ്റിൽ നാലാം സ്ഥാനത്തു എത്താൻ മാത്രമേ അബ്ദുള്ളയ്ക്ക് കഴിഞ്ഞിരുന്നുള്ളു. എന്നാൽ പോരാട്ടം എന്നും കൈമുതലാക്കിയിട്ടുള്ള ഈ താരം ഭുവനേശ്വറിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീ മൂന്നിൽ നടത്തിയ മിന്നും പ്രകടനമാണ് കോമണ്‍വെൽത്ത്, ലോക ചാന്പ്യൻഷിപ്പ് എന്നീ മീറ്റുകളിൽ മത്സരിക്കാനുള്ള അർഹത ലഭിച്ചത്. 17.19 മീറ്റർ ചാടിയായിരുന്നു ഭുവനേശ്വറിൽ നിന്നും അബ്ദുള്ള കോമണ്‍വെൽത്ത് ഗെയിംസിനുള്ള യോഗ്യതയും സ്വന്തമാക്കിയത്. 17 മീറ്റർ പിന്നിട്ട ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ നിലവിലുള്ള രഞ്ജിത് മഹേശ്വരി, അർപീന്ദർ സിംഗ്, എൽദോസ് പോൾ എന്നിവർക്ക് പിന്നിലായി 17 മീറ്റർ ക്ലബിലും അബ്ദുള്ളയും ഇടംപിടിച്ചു. ബർമിംഗ് ഹാമിൽ മലയാളികൾ തമ്മിലുള്ള പോരാട്ടത്തിൽ ഒരുസെന്റീമീറ്റർ വ്യത്യാസത്തിലാണ് അബ്ദുള്ളയ്ക്ക് വെള്ളിനേട്ടം കൊണ്ട് തൃപ്തനാകേണ്ടി വന്നത്. സുവർണ നേട്ടം സ്വന്തമാക്കിയ എൽദോസ് 17.03 മീറ്റർ ദൂരവും വെള്ളി നേടിയ അബ്ദുള്ള 17.02 മീറ്ററുമാണ് പിന്നിട്ടത്.
സ്കൂൾ കാലഘട്ടം മുതലേ ട്രിപ്പിൾജംപിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള അബ്ദുള്ളയിലെ കായികതാരത്തിന്റെ മികവ് പൂർണമായും ഒരുക്കിയെടുത്തത് ബിരുദപഠനത്തിനായി കോതമംഗലം എംഎ കോളജിൽ ചേർന്നതോടെയാണ്. കോതമംഗലത്ത് എം.എ. ജോർജിന്റെ കീഴിൽ 2014 മുതൽ 2017 വരെയുളള പരിശീലനം ഈ കായികതാരത്തിന്റെ പ്രകടനത്തിന് കൂടുതൽ മൂർച്ച നല്കി. ഇപ്പോൾ പരിശീലകനായുള്ളത് ഹരികൃഷ്ണനാണ്. ഈ വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്നും കായികതാരങ്ങൾക്ക് കൂടുതൽ പ്രചോദനമാകുമെന്നു പ്രതീക്ഷിക്കുന്നുമെന്നുമായിരുന്നു അബ്ദുളള തന്റെ വെള്ളിനേട്ടത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണം. ജൂലൈയിൽ നടന്ന ലോക ചാന്പ്യൻഷിപ്പിലെ മോശം പ്രകടനത്തിനുള്ള മറുപടികൂടിയാണ് ഈ വിജയം.
കോഴിക്കോട് നാദാപുരം നാരങ്ങോളി അബൂബക്കറിന്റെയും സാറയുടേയും പുത്രനാണ് അബ്ദുള്ള. മുഹമ്മദ്, സാറ എന്നിവരാണ് സഹോദരങ്ങൾ.