ആദിവാസികളിൽ ഒരാളെ രാഷ്ട്രപതിയാക്കുന്നതു നല്ലതാണ്. അവരെയെല്ലാവരെയും മനുഷ്യരെപ്പോലെ ജീവിക്കാൻ അനുവദിക്കുന്നത് അതിലുമെത്രയോ നല്ലതാണ്.
ആദിവാസി വിഭാഗത്തിൽനിന്നുള്ള വനിത രാഷ്ട്രപതിഭവന്റെ പടികയറാനൊരുങ്ങുന്ന ചരിത്രമുഹൂർത്തത്തിൽ മധ്യപ്രദേശിൽ ആദിവാസി വനിതയെ ജീവനോടെ കത്തിച്ചതിന്റെയും മറ്റൊരു ആദിവാസി വനിതയെ ക്രൂരമായി തല്ലിയതിനുശേഷം ഭർത്താവിനെയും ചുമന്നു ഗ്രാമത്തിലൂടെ നടത്തിച്ചതിന്റെയും ദൃശ്യങ്ങൾ വാർത്തയായിരിക്കുന്നു. അഭിമാനത്തോടെ ഉയരുന്ന ശിരസുകൾ അടുത്ത നിമിഷം അപമാനത്താൽ കുനിക്കേണ്ടിവരുന്ന വൈരുദ്ധ്യം. സ്വാതന്ത്ര്യം കിട്ടി 75 വർഷങ്ങൾക്കു ശേഷവും രാജ്യത്തെ പിന്നാക്ക-ആദിവാസി-ദളിത് വിഭാഗങ്ങൾ പുരോഗതിയുടെ ഏഴയലത്ത് എത്തിയിട്ടില്ലെന്നുള്ളതു നമ്മുടെ വികസന ആസൂത്രണങ്ങളുടെ പൊള്ളത്തരം മാത്രമല്ല, ആസൂത്രകരുടെ ആത്മാർഥതയില്ലായ്മയിലേക്കുമുള്ള ചൂണ്ടുപലകകൂടിയാണ്. മുക്കാൽ നൂറ്റാണ്ട് രാജ്യം ഭരിച്ച ഭരണാധികാരികളെല്ലാം പ്രതിക്കൂട്ടിലാണ്.
വനവിഭവങ്ങൾ ശേഖരിക്കലും കൃഷിയും മാത്രമറിയാവുന്ന, ഭൂമിയല്ലാതെ മറ്റൊന്നും മൂലധനമായില്ലാത്ത ആദിവാസികളുടെ പ്രതിനിധിയായ ഒരു വനിതയാണ് കഴിഞ്ഞദിവസം മധ്യപ്രദേശിലെ ഗുണാ ജില്ലയിൽ ജീവനോടെ തീയിടപ്പെട്ട് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. സ്വന്തമായുള്ള ഒരുതുണ്ടു ഭൂമി തട്ടിയെടുക്കാൻ വന്നവരെ ചെറുക്കാൻ ശ്രമിച്ചെന്ന ധിക്കാരത്തിന് അവരുടെ ദേഹത്തു ഡീസൽ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നാണ് ആരോപണം. തീപ്പന്തമായിനിന്നു നിലവിളിക്കുന്ന രാംപ്യാരി ബായി എന്ന വനിതയുടെ ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടും കേസെടുത്ത് എഫ്ഐആർ തയാറാക്കാൻ പോലീസിനോടു വനിതാ കമ്മീഷനു പറയേണ്ടിവരുന്നു. അവിടെയെത്തി നിൽക്കുന്നു കാര്യങ്ങൾ. അവർ സ്വയം തീ കൊളുത്തിയതാണെന്നാണു പ്രതികൾ പറഞ്ഞിരിക്കുന്നത്.
ഇതേ ദിവസംതന്നെയാണ്, മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ ആദിവാസി യുവതിയെക്കൊണ്ടു ഭർത്താവിനെ ചുമലിലേറ്റിച്ചു ചെരുപ്പുമാലയിട്ടു ഗ്രാമത്തിലൂടെ നടത്തിച്ചത്. തല്ലി അവശയാക്കിയശേഷമാണു ഭർത്താവിനെ ചുമക്കാൻ നിർബന്ധിച്ചത്. ഇവിടെ ഭർത്താവിന്റെ പിന്തുണയോടെയാണു നാട്ടുകാർ നിയമം കൈയിലെടുത്തത്. 15-ാം വയസിൽ വിവാഹിതയായ യുവതി ഭർത്താവിന്റെ ക്രൂരപീഡനം താങ്ങാനാവാതെ കാമുകനോടൊപ്പം പോയതാണ് കുറ്റമെന്നാണ് അറിയുന്നത്. പട്ടിണിക്കും പരിവട്ടത്തിനുമിടെ അടിസ്ഥാന വിദ്യാഭ്യാസംപോലും ലഭിക്കാത്ത ആദിവാസികൾക്കിടയിലെ പ്രായപൂർത്തിയെത്തും മുന്പുള്ള വിവാഹങ്ങളും മദ്യപാനവുമൊക്കെ അവരുടെ പുരോഗതിയെ തടയുന്നു. ആദിവാസികൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ രാജ്യത്തു വർധിച്ചുവരികയാണ്. ഇക്കാര്യത്തിൽ മുന്നിലുള്ള മധ്യപ്രദേശിൽ നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2020ൽ 2,401 ആക്രമണങ്ങളുണ്ടായി. മേൽജാതിക്കാരെ ഭയന്നു കേസിനുപോകാത്ത കേസുകൾ ഇതിൽ ഉൾപ്പെടുകയില്ല. തൊട്ടുപിന്നിൽ 1,878 കേസുകളുമായി രാജസ്ഥാനാണ്. എസ്സി/എസ്ടി വിഭാഗങ്ങൾക്കെതിരേയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ഇതു തടയാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
ഇത്തരം നിർദേശങ്ങൾ ഒരുവശത്തു നൽകുന്പോൾ ആദിവാസികളെ ശാക്തീകരിക്കുന്നതിനുള്ള ശ്രമങ്ങളെയും വ്യക്തികളെയുമൊക്കെ ഭരണകൂടം നിശബ്ദമാക്കുന്നതും തീവ്രവാദികളായി ചിത്രീകരിക്കുന്നതുമാണ് ഈ പ്രശ്നം പരിഹരിക്കപ്പെടാത്തതിന്റെ പ്രധാന കാരണം. ഫാ. സ്റ്റാൻ സ്വാമിയുടെ ഒന്നാം ചരമവാർഷികം ഇന്നലെ കടന്നുപോയി. മൂന്നു പതിറ്റാണ്ടോളം ജാർഖണ്ഡിലെ ആദിവാസികൾക്കുവേണ്ടി അദ്ദേഹം പൊരുതിക്കൊണ്ടിരുന്നു. അവകാശങ്ങൾക്കുവേണ്ടി പോരാടി ജയിലിലടയ്ക്കപ്പെട്ട ആദിവാസി-ദളിത് യുവാക്കൾക്കായി “പേഴ്സിക്യൂട്ടട് പ്രിസണേഴ്സ് സോളിഡാരിറ്റി ഫോറം’’ എന്ന സംഘടനയിലൂടെ നിയമപോരാട്ടങ്ങൾ നടത്തി. പാവങ്ങളുടെ പക്ഷത്തെന്നു പറയുകയും ജന്മിമാരെയും മുതലാളിമാരെയും തൊട്ടാൽ സർക്കാരിന്റെ സ്വഭാവം മാറുകയും ചെയ്യുന്നതു പുതിയ കാര്യമല്ല. മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് ലഹള നടത്തിയ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ച് 2020 ഒക്ടോബറിൽ എൺപത്തിമൂന്നുകാരനായ ആ വയോധികനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പാർക്കിൻസൺ രോഗബാധിതനായ അദ്ദേഹത്തിനു ജാമ്യംപോലും നൽകാതെ അകത്തിടാൻ ഭരണകൂടം നടത്തിയ നീക്കങ്ങൾ ലോകമെങ്ങും വിമർശിക്കപ്പെട്ടു. 2021 ജൂലൈ അഞ്ചിന് വിചാരണത്തടവുകാരനായിരിക്കെ ഫാ. സ്റ്റാൻ സ്വാമി ആശുപത്രിയിൽ മരിച്ചു. ആദിവാസികൾക്കുവേണ്ടി പൊരുതിയ ഫാ. സ്റ്റാൻ സ്വാമി കുറ്റവാളിയല്ലെന്നു തെളിയിക്കാൻ സഭാംഗങ്ങൾ കേസ് തുടരുന്നതിനിടെ എൻഐഎ പുതിയൊരു കുറ്റപത്രം ഫാ. സ്റ്റാൻ സ്വാമിക്കെതിരേ മരണാനന്തരം സമർപ്പിച്ചിരിക്കുകയാണ്, കുറ്റവാളിയെന്നു സ്ഥാപിച്ചെടുക്കാൻ. ഇതൊക്കെയാണു നടന്നുകൊണ്ടിരിക്കുന്നത്.
ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയല്ല, ചോദ്യങ്ങളെതന്നെ ഇല്ലാതാക്കുന്ന തന്ത്രങ്ങൾക്കാണു ഭരണകൂടങ്ങൾ തയാറാകുന്നതെങ്കിൽ ഇതേയവസ്ഥയിൽ സ്വാതന്ത്ര്യത്തിന്റെ നൂറ്റാണ്ടും നമുക്ക് ആഘോഷിക്കാം. രാജ്യമൊട്ടാകെ തലകുനിച്ചു നിന്നുകൊണ്ട്. ആദിവാസികളിൽ ഒരാളെ രാഷ്ട്രപതിയാക്കുന്നതു നല്ലതാണ്. അവരെയെല്ലാവരെയും മനുഷ്യരെപ്പോലെ ജീവിക്കാൻ അനുവദിക്കുന്നത് അതിലുമെത്രയോ നല്ലതാണ്.
ആദിവാസി വിഭാഗത്തിൽനിന്നുള്ള വനിത രാഷ്ട്രപതിഭവന്റെ പടികയറാനൊരുങ്ങുന്ന ചരിത്രമുഹൂർത്തത്തിൽ മധ്യപ്രദേശിൽ ആദിവാസി വനിതയെ ജീവനോടെ കത്തിച്ചതിന്റെയും മറ്റൊരു ആദിവാസി വനിതയെ ക്രൂരമായി തല്ലിയതിനുശേഷം ഭർത്താവിനെയും ചുമന്നു ഗ്രാമത്തിലൂടെ നടത്തിച്ചതിന്റെയും ദൃശ്യങ്ങൾ വാർത്തയായിരിക്കുന്നു. അഭിമാനത്തോടെ ഉയരുന്ന ശിരസുകൾ അടുത്ത നിമിഷം അപമാനത്താൽ കുനിക്കേണ്ടിവരുന്ന വൈരുദ്ധ്യം. സ്വാതന്ത്ര്യം കിട്ടി 75 വർഷങ്ങൾക്കു ശേഷവും രാജ്യത്തെ പിന്നാക്ക-ആദിവാസി-ദളിത് വിഭാഗങ്ങൾ പുരോഗതിയുടെ ഏഴയലത്ത് എത്തിയിട്ടില്ലെന്നുള്ളതു നമ്മുടെ വികസന ആസൂത്രണങ്ങളുടെ പൊള്ളത്തരം മാത്രമല്ല, ആസൂത്രകരുടെ ആത്മാർഥതയില്ലായ്മയിലേക്കുമുള്ള ചൂണ്ടുപലകകൂടിയാണ്. മുക്കാൽ നൂറ്റാണ്ട് രാജ്യം ഭരിച്ച ഭരണാധികാരികളെല്ലാം പ്രതിക്കൂട്ടിലാണ്.
വനവിഭവങ്ങൾ ശേഖരിക്കലും കൃഷിയും മാത്രമറിയാവുന്ന, ഭൂമിയല്ലാതെ മറ്റൊന്നും മൂലധനമായില്ലാത്ത ആദിവാസികളുടെ പ്രതിനിധിയായ ഒരു വനിതയാണ് കഴിഞ്ഞദിവസം മധ്യപ്രദേശിലെ ഗുണാ ജില്ലയിൽ ജീവനോടെ തീയിടപ്പെട്ട് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. സ്വന്തമായുള്ള ഒരുതുണ്ടു ഭൂമി തട്ടിയെടുക്കാൻ വന്നവരെ ചെറുക്കാൻ ശ്രമിച്ചെന്ന ധിക്കാരത്തിന് അവരുടെ ദേഹത്തു ഡീസൽ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നാണ് ആരോപണം. തീപ്പന്തമായിനിന്നു നിലവിളിക്കുന്ന രാംപ്യാരി ബായി എന്ന വനിതയുടെ ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടും കേസെടുത്ത് എഫ്ഐആർ തയാറാക്കാൻ പോലീസിനോടു വനിതാ കമ്മീഷനു പറയേണ്ടിവരുന്നു. അവിടെയെത്തി നിൽക്കുന്നു കാര്യങ്ങൾ. അവർ സ്വയം തീ കൊളുത്തിയതാണെന്നാണു പ്രതികൾ പറഞ്ഞിരിക്കുന്നത്.
ഇതേ ദിവസംതന്നെയാണ്, മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ ആദിവാസി യുവതിയെക്കൊണ്ടു ഭർത്താവിനെ ചുമലിലേറ്റിച്ചു ചെരുപ്പുമാലയിട്ടു ഗ്രാമത്തിലൂടെ നടത്തിച്ചത്. തല്ലി അവശയാക്കിയശേഷമാണു ഭർത്താവിനെ ചുമക്കാൻ നിർബന്ധിച്ചത്. ഇവിടെ ഭർത്താവിന്റെ പിന്തുണയോടെയാണു നാട്ടുകാർ നിയമം കൈയിലെടുത്തത്. 15-ാം വയസിൽ വിവാഹിതയായ യുവതി ഭർത്താവിന്റെ ക്രൂരപീഡനം താങ്ങാനാവാതെ കാമുകനോടൊപ്പം പോയതാണ് കുറ്റമെന്നാണ് അറിയുന്നത്. പട്ടിണിക്കും പരിവട്ടത്തിനുമിടെ അടിസ്ഥാന വിദ്യാഭ്യാസംപോലും ലഭിക്കാത്ത ആദിവാസികൾക്കിടയിലെ പ്രായപൂർത്തിയെത്തും മുന്പുള്ള വിവാഹങ്ങളും മദ്യപാനവുമൊക്കെ അവരുടെ പുരോഗതിയെ തടയുന്നു. ആദിവാസികൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ രാജ്യത്തു വർധിച്ചുവരികയാണ്. ഇക്കാര്യത്തിൽ മുന്നിലുള്ള മധ്യപ്രദേശിൽ നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2020ൽ 2,401 ആക്രമണങ്ങളുണ്ടായി. മേൽജാതിക്കാരെ ഭയന്നു കേസിനുപോകാത്ത കേസുകൾ ഇതിൽ ഉൾപ്പെടുകയില്ല. തൊട്ടുപിന്നിൽ 1,878 കേസുകളുമായി രാജസ്ഥാനാണ്. എസ്സി/എസ്ടി വിഭാഗങ്ങൾക്കെതിരേയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ഇതു തടയാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
ഇത്തരം നിർദേശങ്ങൾ ഒരുവശത്തു നൽകുന്പോൾ ആദിവാസികളെ ശാക്തീകരിക്കുന്നതിനുള്ള ശ്രമങ്ങളെയും വ്യക്തികളെയുമൊക്കെ ഭരണകൂടം നിശബ്ദമാക്കുന്നതും തീവ്രവാദികളായി ചിത്രീകരിക്കുന്നതുമാണ് ഈ പ്രശ്നം പരിഹരിക്കപ്പെടാത്തതിന്റെ പ്രധാന കാരണം. ഫാ. സ്റ്റാൻ സ്വാമിയുടെ ഒന്നാം ചരമവാർഷികം ഇന്നലെ കടന്നുപോയി. മൂന്നു പതിറ്റാണ്ടോളം ജാർഖണ്ഡിലെ ആദിവാസികൾക്കുവേണ്ടി അദ്ദേഹം പൊരുതിക്കൊണ്ടിരുന്നു. അവകാശങ്ങൾക്കുവേണ്ടി പോരാടി ജയിലിലടയ്ക്കപ്പെട്ട ആദിവാസി-ദളിത് യുവാക്കൾക്കായി “പേഴ്സിക്യൂട്ടട് പ്രിസണേഴ്സ് സോളിഡാരിറ്റി ഫോറം’’ എന്ന സംഘടനയിലൂടെ നിയമപോരാട്ടങ്ങൾ നടത്തി. പാവങ്ങളുടെ പക്ഷത്തെന്നു പറയുകയും ജന്മിമാരെയും മുതലാളിമാരെയും തൊട്ടാൽ സർക്കാരിന്റെ സ്വഭാവം മാറുകയും ചെയ്യുന്നതു പുതിയ കാര്യമല്ല. മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് ലഹള നടത്തിയ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ച് 2020 ഒക്ടോബറിൽ എൺപത്തിമൂന്നുകാരനായ ആ വയോധികനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പാർക്കിൻസൺ രോഗബാധിതനായ അദ്ദേഹത്തിനു ജാമ്യംപോലും നൽകാതെ അകത്തിടാൻ ഭരണകൂടം നടത്തിയ നീക്കങ്ങൾ ലോകമെങ്ങും വിമർശിക്കപ്പെട്ടു. 2021 ജൂലൈ അഞ്ചിന് വിചാരണത്തടവുകാരനായിരിക്കെ ഫാ. സ്റ്റാൻ സ്വാമി ആശുപത്രിയിൽ മരിച്ചു. ആദിവാസികൾക്കുവേണ്ടി പൊരുതിയ ഫാ. സ്റ്റാൻ സ്വാമി കുറ്റവാളിയല്ലെന്നു തെളിയിക്കാൻ സഭാംഗങ്ങൾ കേസ് തുടരുന്നതിനിടെ എൻഐഎ പുതിയൊരു കുറ്റപത്രം ഫാ. സ്റ്റാൻ സ്വാമിക്കെതിരേ മരണാനന്തരം സമർപ്പിച്ചിരിക്കുകയാണ്, കുറ്റവാളിയെന്നു സ്ഥാപിച്ചെടുക്കാൻ. ഇതൊക്കെയാണു നടന്നുകൊണ്ടിരിക്കുന്നത്.
ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയല്ല, ചോദ്യങ്ങളെതന്നെ ഇല്ലാതാക്കുന്ന തന്ത്രങ്ങൾക്കാണു ഭരണകൂടങ്ങൾ തയാറാകുന്നതെങ്കിൽ ഇതേയവസ്ഥയിൽ സ്വാതന്ത്ര്യത്തിന്റെ നൂറ്റാണ്ടും നമുക്ക് ആഘോഷിക്കാം. രാജ്യമൊട്ടാകെ തലകുനിച്ചു നിന്നുകൊണ്ട്. ആദിവാസികളിൽ ഒരാളെ രാഷ്ട്രപതിയാക്കുന്നതു നല്ലതാണ്. അവരെയെല്ലാവരെയും മനുഷ്യരെപ്പോലെ ജീവിക്കാൻ അനുവദിക്കുന്നത് അതിലുമെത്രയോ നല്ലതാണ്.