ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ലക്നോ സൂപ്പർ ജയന്റ്സും കോൽക്കത്ത സൂപ്പർ നൈറ്റ്സും തമ്മിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ അവസാന ഓവറിലെ അഞ്ചാം പന്തിനെ കുറിച്ച് ആരാധകർ സംശയം ഉയർത്തി.
കെകെആറിന്റെ റിങ്കു സിംഗിന്റെ വിക്കറ്റ് വീണ പന്തായിരുന്നു അത്. ലക്നോയുടെ മാർക്കസ് സ്റ്റോയിൻസ് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തിൽ റിങ്കു സിംഗിനെ അദ്ഭുതകരമായ ഒരു ക്യാച്ചിലൂടെ എവിൻ ലെവിസ് പുറത്താക്കുകയായിരുന്നു. റിങ്കു എക്സ്ട്രാ കവറിലേക്ക് പന്ത് ലോഫ്റ്റ് ചെയ്തു, വായുവിൽ ഉയർന്നുപൊങ്ങിയ പന്ത് കൈപ്പിടിയിലൊതുക്കാനായി ലെവിസ് ഡീപ്പിൽനിന്ന് പാഞ്ഞെത്തി. അദ്ഭുതകരമായി പന്ത് ഇടംകൈയിൽ ഒതുക്കിയ ലെവിസ് റിങ്കുവിനെ പറഞ്ഞയച്ചു. ആ ക്യാച്ചാണ് മത്സരം ലക്നോയ്ക്ക് അനുകൂലമാക്കിയത്.
എന്നാൽ, സ്റ്റോയിൻസ് എറിഞ്ഞ ആ ബോൾ നോ ബോൾ ആയിരുന്നെന്ന വാദം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. വീഡിയോ ദൃശ്യങ്ങളിൽ സ്റ്റോയിൻസ് ഓവർ സ്റ്റെപ് ആണെന്നത് വ്യക്തമായി. അന്പയറിംഗിലെ പിഴവിനെതിരേ കോൽക്കത്ത ആരാധകർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
അവസാന ഓവറിൽ 21 റണ്‍സ് ആയിരുന്നു കെകെആറിനു ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ നാല് പന്തിൽ 4, 6, 6, 2 എന്നിങ്ങനെ 18 റണ്‍സ് റിങ്കു സിംഗ് അടിച്ചുകൂട്ടിയതോടെ കെകെആർ ജയം മുന്നിൽ കണ്ടു. എന്നാൽ, അഞ്ചാം പന്തിൽ റിങ്കു സിംഗ് പുറത്തായി. അവസാന പന്തിൽ സ്റ്റോയിൻസ് ഉമേഷ് യാദവിനെ ബൗൾഡ് ആക്കുകയും ചെയ്തു. അതോടെയാണ് ലക്നോ രണ്ടു റണ്‍സ് ജയം നേടിയത്.
15 പന്തിൽ നാല് സിക്സും രണ്ട് ഫോറും അടക്കം 40 റണ്‍സ് നേടിയ റിങ്കു സിംഗ് കെകെആറിനെ ജയത്തിന്റെ വക്കിൽവരെ എത്തിച്ചു. സ്കോർ: ലക്നോ 20 ഓവറിൽ 210/0. കോൽക്കത്ത 20 ഓവറിൽ 208/8. ജയത്തോടെ ലക്നോ പ്ലേ ഓഫ് ഉറപ്പിച്ചു.