വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ കയറ്റി ജനങ്ങളെ ശ്വാസം മുട്ടിക്കരുത്. ആസാദ് കി അമൃത് മഹോത്സവം പ്രധാനമാണ്. പക്ഷേ, അതിലും വലിയ കാര്യമാണ് അടുക്കളയും പുകയാത്ത അടുപ്പുകളും.
ഇന്ത്യയിലെ പാവങ്ങളുടെയും സാധാരണക്കാരുടെയും ജീവിതത്തിൽനിന്നു സന്തോഷവും സമാധാനവുമൊക്കെ പടിയിറങ്ങുന്നു. അത്ര കഷ്ടപ്പാടിലാണു ജനം. വിലക്കയറ്റം എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായിരിക്കുന്നു. വാർത്ത വന്നപ്പോഴാണ് പലരും വിലക്കയറ്റത്തെക്കുറിച്ച് അറിയുന്നത്.
അവർ രാജ്യത്തെ ന്യൂനാൽ ന്യൂനപക്ഷമാണ്. പക്ഷേ, രാജ്യത്തെ മഹാഭൂരിപക്ഷം നാളുകളായി അത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് ഒരു റിപ്പോർട്ടിന്റെയും ആവശ്യമില്ല. തങ്ങൾ മുറുക്കിയുടുക്കുന്ന മുണ്ട് പട്ടിണിപ്പാവങ്ങളെ അത് അനുനിമിഷം ഓർമിപ്പിക്കുന്നുണ്ടല്ലോ. മധ്യവർഗത്തിൽപ്പെട്ടവരാകട്ടെ, കുറഞ്ഞ വിലയ്ക്കു കിട്ടുന്ന ഭക്ഷ്യവസ്തുക്കൾ തേടിയുള്ള അവരുടെ അലച്ചിൽ തുടങ്ങിയിട്ടു നാളേറെയായി. ഒന്നുമറിയാത്ത മട്ടിൽ നെഞ്ചുവിരിച്ചു പൊങ്ങച്ചവും പറഞ്ഞുനടക്കുന്ന കുറെ ഭരണാധികാരികളും.
ജനുവരിയിൽ ധനകാര്യ മന്ത്രാലയം പുറത്തുവിട്ട സാന്പത്തിക സർവേയുടെ പൊള്ളത്തരങ്ങൾ തിരിച്ചറിയണമെങ്കിൽ സർക്കാരിന്റെ സൈറ്റുകളിൽ തന്നെ നോക്കിയാൽ മതി. ഉപഭോക്തൃ വിലസൂചിക (കൺസ്യൂമർ പ്രൈസ് ഇൻഡെക്സ്-സിപിഐ) കണക്കാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 2020-21ലെ 6.6 ശതമാനത്തിൽനിന്ന് 2021-22ൽ 5.2 ശതമാനമായി കുറയുമെന്നാണ് ധനകാര്യമന്ത്രി നിർമല സീതാരാമൻ അന്നു പാർലമെന്റിൽ അവതരിപ്പിച്ച സാന്പത്തികസർവേയിൽ പറഞ്ഞത്. പറഞ്ഞിട്ടു നാലു മാസമേ ആയുള്ളൂ. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ വിലക്കയറ്റം മുൻ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 7.79 ശതമാനമായി ഉയർന്നിരിക്കുന്നു. സാധാരണക്കാരുടെ ജീവിതത്തെ നിർവചിക്കുന്നത് അവശ്യവസ്തുക്കളുടെ മാർക്കറ്റിലെ വിലയും അവരുടെ പഴ്സിലെ ഇന്ത്യൻ റുപ്പിയുമാണ്. അതിന്റെയവസ്ഥയാണ് ഇപ്പോഴത്തെ കൊടിയ വിലക്കയറ്റം സൂചിപ്പിക്കുന്നത്. അരിയോ പച്ചക്കറിയോ പഴങ്ങളോ പലവ്യഞ്ജനങ്ങളോ എന്തുമാകട്ടെ, വില കുറഞ്ഞതു വാങ്ങാമെന്നുവച്ചാൽ അതിനും നിവൃത്തിയില്ല. എല്ലാറ്റിനും വില കൂടിയിരിക്കുകയാണ്. വിലയില്ലാത്തത് രൂപയ്ക്കു മാത്രം; ഒരു ഡോളർ വേണമെങ്കിൽ 77.50 രൂപ കൊടുക്കണം.
കണക്കുകൂട്ടലുകളും സർവേകളുമൊക്കെ കാറ്റിൽ പറത്തി, രൂക്ഷമാകുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്കിൽ 40 ബേസിസ് പോയിന്റിന്റെ വർധന വരുത്തിയിട്ടു ദിവസങ്ങളേ ആയിട്ടുള്ളൂ. പക്ഷേ, കാര്യങ്ങൾ ചരടുപൊട്ടിയ പട്ടത്തിന്റെ ഗതിയിലാണ്. പലിശനിരക്കിൽ ഇനിയും വർധന വരുത്തുമെന്നാണ് വിലയിരുത്തലുകൾ. ഇത്തരം കുറുക്കുവഴികൾ രാജ്യത്തെ രക്ഷിക്കുമോയെന്നു കണ്ടറിയേണ്ടതാണ്. ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്നിടത്തെ വിലയും ഉപയോഗിക്കുന്നിടത്തെ വിലയും താരതമ്യപ്പെടുത്തിയാൽ മാത്രം മതി കാര്യങ്ങൾ കുറെയൊക്കെ മനസിലാക്കാൻ. അവിടെയാണ് ഇന്ധനവില വില്ലനാകുന്നത്. യാതൊരു തത്വദീക്ഷയുമില്ലാതെ വർധിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വില രാജ്യമൊട്ടാകെ വിലക്കയറ്റത്തിനു വഴിതെളിക്കുമെന്ന് അക്ഷരാഭ്യാസമില്ലാത്തവർപോലും ആവർത്തിച്ചു പറഞ്ഞെങ്കിലും ‘പണ്ഡിതസഭകൾ’ ഇപ്പോഴും കണക്കുനിരത്തി ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്.
എൻഡിഎ സർക്കാർ അധികാരത്തിൽ വന്ന് ഏഴു വർഷത്തോളം അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ധന വില കുറവായിരുന്നു. അപ്പോഴൊക്കെയും എക്സൈസ് നികുതിയും സെസും സർച്ചാർജുമൊക്കെ വർധിപ്പിച്ച് ഇന്ധനവിലയിൽ കുറവു വരുത്താതെ നേട്ടം കൊയ്തു. രാജ്യമൊട്ടാകെ ശൗചാലയം നിർമിക്കുന്നതിനാലാണ് ഇന്ധനവില വർധിപ്പിക്കുന്നതെന്നായിരുന്നു ഇങ്ങു കേരളത്തിൽപ്പോലും ന്യായീകരിക്കുന്നവർ പറഞ്ഞത്. ഇപ്പോഴത്തെ ആവശ്യം അതിലും പ്രധാനമാണ്. വയറ്റിലേക്ക് എന്തെങ്കിലും ചെന്നിട്ടു വേണ്ടേ ശൗചാലയത്തിൽ പോകാൻ? ഇക്കാലമത്രയും വർധിപ്പിച്ച നികുതിവിഹിതം കുറച്ചാൽപ്പോലും ജനങ്ങളുടെ കഷ്ടപ്പാടിന് അറുതിവരും.
ഭാവിയെക്കുറിച്ച് കേന്ദ്രസർക്കാർ സർവേകളിൽ പറയുന്നതൊന്നും പലപ്പോഴും മാർക്കറ്റിൽ കാണുന്നില്ല. ഫലമോ, ജനങ്ങളുടെ അതിജീവനപ്പോരാട്ടങ്ങളും പരാജയപ്പെടുന്നു. ചില്ലറവിലക്കയറ്റത്തിന്റെ സഹനപരിധിയായി റിസർവ് ബാങ്ക് നിശ്ചയിച്ചിരിക്കുന്ന ആറു ശതമാനം മറികടക്കുന്നതു തുടർച്ചയായ നാലാം മാസമാണ്. സർക്കാരിന്റെ ആത്മാർഥമായ ഇടപെടലില്ലെങ്കിൽ ഉടനെയൊന്നും ഈയവസ്ഥയ്ക്കു മാറ്റമുണ്ടാകില്ല. തെരഞ്ഞെടുപ്പുസമയമടുക്കുന്പോൾ മാത്രം ഇന്ധനവില പിടിച്ചുനിർത്തി കാര്യം കാണാൻ ഉളുപ്പില്ലാത്തവർക്ക് സാന്പത്തിക പ്രതിസന്ധിയിൽ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്ന ഈ കാലത്ത് എന്തെങ്കിലും ചെയ്യാനാകുമോയെന്നതു ചോദ്യമല്ല, യാചനയാണ്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിലെങ്കിലും ജനങ്ങൾക്ക് ഇത്തിരി ആശ്വാസം കൊടുക്കാനായാൽ വലിയ കാര്യമാണ്. വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ കയറ്റി ജനങ്ങളെ ശ്വാസം മുട്ടിക്കരുത്. ആസാദ് കി അമൃത് മഹോത്സവം പ്രധാനമാണ്. പക്ഷേ, അതിലും വലിയ കാര്യമാണ് അടുക്കളയും പുകയാത്ത അടുപ്പുകളും.
ഇന്ത്യയിലെ പാവങ്ങളുടെയും സാധാരണക്കാരുടെയും ജീവിതത്തിൽനിന്നു സന്തോഷവും സമാധാനവുമൊക്കെ പടിയിറങ്ങുന്നു. അത്ര കഷ്ടപ്പാടിലാണു ജനം. വിലക്കയറ്റം എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായിരിക്കുന്നു. വാർത്ത വന്നപ്പോഴാണ് പലരും വിലക്കയറ്റത്തെക്കുറിച്ച് അറിയുന്നത്.
അവർ രാജ്യത്തെ ന്യൂനാൽ ന്യൂനപക്ഷമാണ്. പക്ഷേ, രാജ്യത്തെ മഹാഭൂരിപക്ഷം നാളുകളായി അത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് ഒരു റിപ്പോർട്ടിന്റെയും ആവശ്യമില്ല. തങ്ങൾ മുറുക്കിയുടുക്കുന്ന മുണ്ട് പട്ടിണിപ്പാവങ്ങളെ അത് അനുനിമിഷം ഓർമിപ്പിക്കുന്നുണ്ടല്ലോ. മധ്യവർഗത്തിൽപ്പെട്ടവരാകട്ടെ, കുറഞ്ഞ വിലയ്ക്കു കിട്ടുന്ന ഭക്ഷ്യവസ്തുക്കൾ തേടിയുള്ള അവരുടെ അലച്ചിൽ തുടങ്ങിയിട്ടു നാളേറെയായി. ഒന്നുമറിയാത്ത മട്ടിൽ നെഞ്ചുവിരിച്ചു പൊങ്ങച്ചവും പറഞ്ഞുനടക്കുന്ന കുറെ ഭരണാധികാരികളും.
ജനുവരിയിൽ ധനകാര്യ മന്ത്രാലയം പുറത്തുവിട്ട സാന്പത്തിക സർവേയുടെ പൊള്ളത്തരങ്ങൾ തിരിച്ചറിയണമെങ്കിൽ സർക്കാരിന്റെ സൈറ്റുകളിൽ തന്നെ നോക്കിയാൽ മതി. ഉപഭോക്തൃ വിലസൂചിക (കൺസ്യൂമർ പ്രൈസ് ഇൻഡെക്സ്-സിപിഐ) കണക്കാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 2020-21ലെ 6.6 ശതമാനത്തിൽനിന്ന് 2021-22ൽ 5.2 ശതമാനമായി കുറയുമെന്നാണ് ധനകാര്യമന്ത്രി നിർമല സീതാരാമൻ അന്നു പാർലമെന്റിൽ അവതരിപ്പിച്ച സാന്പത്തികസർവേയിൽ പറഞ്ഞത്. പറഞ്ഞിട്ടു നാലു മാസമേ ആയുള്ളൂ. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ വിലക്കയറ്റം മുൻ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 7.79 ശതമാനമായി ഉയർന്നിരിക്കുന്നു. സാധാരണക്കാരുടെ ജീവിതത്തെ നിർവചിക്കുന്നത് അവശ്യവസ്തുക്കളുടെ മാർക്കറ്റിലെ വിലയും അവരുടെ പഴ്സിലെ ഇന്ത്യൻ റുപ്പിയുമാണ്. അതിന്റെയവസ്ഥയാണ് ഇപ്പോഴത്തെ കൊടിയ വിലക്കയറ്റം സൂചിപ്പിക്കുന്നത്. അരിയോ പച്ചക്കറിയോ പഴങ്ങളോ പലവ്യഞ്ജനങ്ങളോ എന്തുമാകട്ടെ, വില കുറഞ്ഞതു വാങ്ങാമെന്നുവച്ചാൽ അതിനും നിവൃത്തിയില്ല. എല്ലാറ്റിനും വില കൂടിയിരിക്കുകയാണ്. വിലയില്ലാത്തത് രൂപയ്ക്കു മാത്രം; ഒരു ഡോളർ വേണമെങ്കിൽ 77.50 രൂപ കൊടുക്കണം.
കണക്കുകൂട്ടലുകളും സർവേകളുമൊക്കെ കാറ്റിൽ പറത്തി, രൂക്ഷമാകുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്കിൽ 40 ബേസിസ് പോയിന്റിന്റെ വർധന വരുത്തിയിട്ടു ദിവസങ്ങളേ ആയിട്ടുള്ളൂ. പക്ഷേ, കാര്യങ്ങൾ ചരടുപൊട്ടിയ പട്ടത്തിന്റെ ഗതിയിലാണ്. പലിശനിരക്കിൽ ഇനിയും വർധന വരുത്തുമെന്നാണ് വിലയിരുത്തലുകൾ. ഇത്തരം കുറുക്കുവഴികൾ രാജ്യത്തെ രക്ഷിക്കുമോയെന്നു കണ്ടറിയേണ്ടതാണ്. ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്നിടത്തെ വിലയും ഉപയോഗിക്കുന്നിടത്തെ വിലയും താരതമ്യപ്പെടുത്തിയാൽ മാത്രം മതി കാര്യങ്ങൾ കുറെയൊക്കെ മനസിലാക്കാൻ. അവിടെയാണ് ഇന്ധനവില വില്ലനാകുന്നത്. യാതൊരു തത്വദീക്ഷയുമില്ലാതെ വർധിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വില രാജ്യമൊട്ടാകെ വിലക്കയറ്റത്തിനു വഴിതെളിക്കുമെന്ന് അക്ഷരാഭ്യാസമില്ലാത്തവർപോലും ആവർത്തിച്ചു പറഞ്ഞെങ്കിലും ‘പണ്ഡിതസഭകൾ’ ഇപ്പോഴും കണക്കുനിരത്തി ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്.
എൻഡിഎ സർക്കാർ അധികാരത്തിൽ വന്ന് ഏഴു വർഷത്തോളം അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ധന വില കുറവായിരുന്നു. അപ്പോഴൊക്കെയും എക്സൈസ് നികുതിയും സെസും സർച്ചാർജുമൊക്കെ വർധിപ്പിച്ച് ഇന്ധനവിലയിൽ കുറവു വരുത്താതെ നേട്ടം കൊയ്തു. രാജ്യമൊട്ടാകെ ശൗചാലയം നിർമിക്കുന്നതിനാലാണ് ഇന്ധനവില വർധിപ്പിക്കുന്നതെന്നായിരുന്നു ഇങ്ങു കേരളത്തിൽപ്പോലും ന്യായീകരിക്കുന്നവർ പറഞ്ഞത്. ഇപ്പോഴത്തെ ആവശ്യം അതിലും പ്രധാനമാണ്. വയറ്റിലേക്ക് എന്തെങ്കിലും ചെന്നിട്ടു വേണ്ടേ ശൗചാലയത്തിൽ പോകാൻ? ഇക്കാലമത്രയും വർധിപ്പിച്ച നികുതിവിഹിതം കുറച്ചാൽപ്പോലും ജനങ്ങളുടെ കഷ്ടപ്പാടിന് അറുതിവരും.
ഭാവിയെക്കുറിച്ച് കേന്ദ്രസർക്കാർ സർവേകളിൽ പറയുന്നതൊന്നും പലപ്പോഴും മാർക്കറ്റിൽ കാണുന്നില്ല. ഫലമോ, ജനങ്ങളുടെ അതിജീവനപ്പോരാട്ടങ്ങളും പരാജയപ്പെടുന്നു. ചില്ലറവിലക്കയറ്റത്തിന്റെ സഹനപരിധിയായി റിസർവ് ബാങ്ക് നിശ്ചയിച്ചിരിക്കുന്ന ആറു ശതമാനം മറികടക്കുന്നതു തുടർച്ചയായ നാലാം മാസമാണ്. സർക്കാരിന്റെ ആത്മാർഥമായ ഇടപെടലില്ലെങ്കിൽ ഉടനെയൊന്നും ഈയവസ്ഥയ്ക്കു മാറ്റമുണ്ടാകില്ല. തെരഞ്ഞെടുപ്പുസമയമടുക്കുന്പോൾ മാത്രം ഇന്ധനവില പിടിച്ചുനിർത്തി കാര്യം കാണാൻ ഉളുപ്പില്ലാത്തവർക്ക് സാന്പത്തിക പ്രതിസന്ധിയിൽ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്ന ഈ കാലത്ത് എന്തെങ്കിലും ചെയ്യാനാകുമോയെന്നതു ചോദ്യമല്ല, യാചനയാണ്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിലെങ്കിലും ജനങ്ങൾക്ക് ഇത്തിരി ആശ്വാസം കൊടുക്കാനായാൽ വലിയ കാര്യമാണ്. വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ കയറ്റി ജനങ്ങളെ ശ്വാസം മുട്ടിക്കരുത്. ആസാദ് കി അമൃത് മഹോത്സവം പ്രധാനമാണ്. പക്ഷേ, അതിലും വലിയ കാര്യമാണ് അടുക്കളയും പുകയാത്ത അടുപ്പുകളും.