1870ൽ ബ്രിട്ടീഷുകാർ ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്തിയതാണ് 124 എ. ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമം സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മൾ ഉപേക്ഷിച്ചില്ല. കാരണം, എതിരാളികളെ ഒതുക്കാനും വിമർശനങ്ങൾ ഒഴിവാക്കാനും ഒന്നാന്തരം ആയുധമാണിതെന്ന് അവർ രുചിച്ചറിഞ്ഞു.
ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നു തോന്നിയ ഒരു നിയമത്തിന്റെ കാര്യത്തിൽ, പരിഹാരം ഉണ്ടാകുംവരെ നിയമവ്യവസ്ഥയ്ക്ക് എന്തു ചെയ്യാനാകുമെന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഇന്നലെ സുപ്രീംകോടതി നൽകിയത്.
രാജ്യദ്രോഹക്കുറ്റം കൈകാര്യം ചെയ്യുന്ന ഐപിസി 124 എ വകുപ്പ് മരവിപ്പിച്ചിരിക്കുന്നു. ഈ വകുപ്പിന്റെ പുനഃപരിശോധന പൂർത്തിയാകുംവരെ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നും നിലവിലുള്ള കേസുകളിലെ നടപടികൾ നിർത്തിവയ്ക്കണമെന്നും കോടതി നിർദേശിച്ചു. മാത്രമല്ല, നിയമം പുനഃപരിശോധിക്കുന്നതിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കുകയും മരവിപ്പിച്ച കാര്യം സംസ്ഥാനങ്ങളെ അറിയിക്കുകയും ചെയ്യണം. ഇപ്പോഴുള്ള കേസുകളിൽ പ്രതികൾക്കു ജാമ്യം തേടി കോടതിയെ സമീപിക്കുകയും ചെയ്യാം.
നിഷ്പക്ഷമായും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന രാജ്യദ്രോഹക്കുറ്റം തങ്ങൾക്കിഷ്ടമില്ലാത്ത ഏതൊരാൾക്കുമെതിരേ ഉപയോഗിക്കാവുന്ന വിധം ദുരുപയോഗിക്കപ്പെടുന്നുവെന്ന ആരോപണം ശക്തമായത് ബിജെപി സർക്കാരിന്റെ കാലത്താണ്. 2014 മുതൽ 2019വരെ 326 രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്തതിൽ ആറു കേസുകളിൽ മാത്രമണു പ്രതികൾ ശിക്ഷിക്കപ്പെട്ടതെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽനിന്നുതന്നെ ലഭിച്ച വിവരങ്ങൾ പ്രകാരം പിടിഐ കഴിഞ്ഞ ജൂലൈയിൽ റിപ്പോർട്ടു ചെയ്തിരുന്നു.
ഏറ്റവും കൂടുതൽ രാജ്യദ്രോഹക്കേസുകളെടുത്ത ആസാമിലെ 54 കേസുകളിൽ കുറ്റപത്രം കൊടുത്തത് 26 കേസുകളിലും വിചാരണ പൂർത്തിയാക്കിയത് 25 കേസുകളിലുമായിരുന്നു. പക്ഷേ, ഇതിൽ ഒന്നിലും ശിക്ഷയുണ്ടായില്ല. ജാർഖണ്ഡിൽ 40, ഹരിയാനയിൽ 31 എന്നിങ്ങനെ കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും രണ്ടു സംസ്ഥാനങ്ങളിലും ഒരാൾ വീതമാണു ശിക്ഷിക്കപ്പെട്ടത്. തൊട്ടുപിന്നിൽ 25 കേസുകളുമായി കാഷ്മീരും കേരളവും ബിഹാറുമായിരുന്നു. കേരളത്തിലും ബിഹാറിലും കുറ്റപത്രംപോലും സമർപ്പിച്ചിരുന്നില്ല. എന്തടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തതെന്ന ചോദ്യം സ്വാഭാവികമായും ഉയരും.
കഴിഞ്ഞദിവസം പരാതിക്കാർക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ കപിൽ സിബൽ പറഞ്ഞത് രാജ്യത്തൊട്ടാകെ 800 രാജ്യദ്രോഹക്കേസുകൾ നിലവിലുണ്ടെന്നും 13,000 പേർ ഇപ്പോൾ ജയിലിൽ കഴിയുന്നുണ്ടെന്നുമാണ്. മേൽപ്പറഞ്ഞ കണക്കുൾവച്ചു നോക്കിയാൽ ഇതിലെത്രപേർ നിരപരാധികളായിരിക്കും? അവരുടെയും കുടുംബങ്ങളുടെയും മനുഷ്യാവകാശത്തിന് എന്തു വിലയാണുള്ളത്? ആദിവാസികൾക്കും ദളിതർക്കുമിടയിൽ പ്രവർത്തിച്ചിരുന്ന ഈശോസഭാ വൈദികൻ സ്റ്റാൻ സ്വാമിക്കെതിരേ ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചുമത്തുകയും കടുത്ത രോഗാവസ്ഥയിലും ജാമ്യംപോലും നൽകാതിരിക്കുകയും മരിക്കുകയും ചെയ്തത് മനുഷ്യത്വമുള്ളവരുടെയൊക്കെ മനസിലുണ്ട്. ചിലന്തിവലപോലെ പൗരന്മാരെ കുടുക്കാൻ ഒരുക്കിവച്ചിരിക്കുന്നതാണ് ഇത്തരം നിയമങ്ങളെന്ന തോന്നൽ പൗരന്മാർക്കുണ്ടായാൽ പിന്നെന്തു ജനാധിപത്യം?
സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി മഹാത്മാഗാന്ധിയെപ്പോലുള്ളവരെ നിശബ്ദരാക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച വ്യവസ്ഥ എന്തുകൊണ്ടു റദ്ദാക്കുന്നില്ലെന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനോടു ചോദിച്ചിരുന്നു. എന്നിട്ടും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നു പുനഃപരിശോധനയുണ്ടായില്ല. 1870ൽ ബ്രിട്ടീഷുകാർ ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്തിയതാണ് 124 എ.
ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമം സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മൾ ഉപേക്ഷിച്ചില്ല. കാരണം, എതിരാളികളെ ഒതുക്കാനും വിമർശനങ്ങൾ ഒഴിവാക്കാനും ഒന്നാന്തരം ആയുധമാണിതെന്ന് അവർ രുചിച്ചറിഞ്ഞു. 1998ൽ ബ്രിട്ടനിൽ മനുഷ്യാവകാശ നിയമം വന്നതോടെ രാജ്യദ്രോഹക്കുറ്റംതന്നെ ഇല്ലാതായി. നിരവധി പരിഷ്കൃതരാജ്യങ്ങൾ ഈ നിയമത്തെ ചവറ്റുകുട്ടയിലെറിഞ്ഞു. എന്നിട്ടും ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന് ഈ വിഴുപ്പു ചുമക്കാനായിരുന്നു വിധി.
ഇതിനെതിരേ പൊതുതാത്പര്യ ഹർജി വന്നതോടെ രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചു. പുനരാലോചനാ നടപടികള്‍ എപ്പോഴാണു പൂര്‍ത്തിയാകുക എന്ന ചോദ്യത്തിനു കൃത്യമായി ഉത്തരം നല്‍കാനാകില്ലെന്നായിരുന്നു മറുപടി. കേസ് പുനഃപരിശോധിക്കുകയാണെന്നും അതുവരെ നിയമം മരവിപ്പിക്കരുതെന്നും ഇന്നലെ സർക്കാർ പറഞ്ഞെങ്കിലും സുപ്രീംകോടതി രാജ്യദ്രോഹനിയമം മരവിപ്പിച്ചു.
അതായത് അപാകതകളുള്ള നിയമം തിരുത്തുവോളം നീതി പുറന്പോക്കിൽ നിൽക്കരുത്. ചരിത്രപരമായ കോടതി ഇടപെടലിനെ മറികടക്കാനുള്ള തന്ത്രങ്ങൾക്കായി നിയമവിദഗ്ധരുമായി കൂടിയാലോചിക്കുകയല്ല, ഇതു ജനാധിപത്യത്തിന്റെ ശുദ്ധീകരണപ്രക്രിയയിൽ കോടതിയുടെ അനിവാര്യമായ ഇടപെടലായി കണ്ട് പുരോഗമനപരമായ മാറ്റത്തിനു സർക്കാർ തയാറാകുകയാണു വേണ്ടത്. സർക്കാർ ചെയ്യുന്നതു തെറ്റാണെന്നു പറയാൻ രാഷ്ട്രീയ പാർട്ടികളെയും സാമൂഹിക പ്രവർത്തകരെയും മാധ്യമങ്ങളെയും എന്നല്ല, ഏതൊരു പൗരനെയും അനുവദിക്കേണ്ടതാണ്. അവരാണു ജനാധിപത്യത്തെ കരുത്തോടെ നിലനിർത്തുന്നത്. അവരല്ല, സ്തുതിപാഠകരാണ് യഥാർഥ രാജ്യദ്രോഹികൾ.
ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നു തോന്നിയ ഒരു നിയമത്തിന്റെ കാര്യത്തിൽ, പരിഹാരം ഉണ്ടാകുംവരെ നിയമവ്യവസ്ഥയ്ക്ക് എന്തു ചെയ്യാനാകുമെന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഇന്നലെ സുപ്രീംകോടതി നൽകിയത്.
രാജ്യദ്രോഹക്കുറ്റം കൈകാര്യം ചെയ്യുന്ന ഐപിസി 124 എ വകുപ്പ് മരവിപ്പിച്ചിരിക്കുന്നു. ഈ വകുപ്പിന്റെ പുനഃപരിശോധന പൂർത്തിയാകുംവരെ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നും നിലവിലുള്ള കേസുകളിലെ നടപടികൾ നിർത്തിവയ്ക്കണമെന്നും കോടതി നിർദേശിച്ചു. മാത്രമല്ല, നിയമം പുനഃപരിശോധിക്കുന്നതിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കുകയും മരവിപ്പിച്ച കാര്യം സംസ്ഥാനങ്ങളെ അറിയിക്കുകയും ചെയ്യണം. ഇപ്പോഴുള്ള കേസുകളിൽ പ്രതികൾക്കു ജാമ്യം തേടി കോടതിയെ സമീപിക്കുകയും ചെയ്യാം.
നിഷ്പക്ഷമായും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന രാജ്യദ്രോഹക്കുറ്റം തങ്ങൾക്കിഷ്ടമില്ലാത്ത ഏതൊരാൾക്കുമെതിരേ ഉപയോഗിക്കാവുന്ന വിധം ദുരുപയോഗിക്കപ്പെടുന്നുവെന്ന ആരോപണം ശക്തമായത് ബിജെപി സർക്കാരിന്റെ കാലത്താണ്. 2014 മുതൽ 2019വരെ 326 രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്തതിൽ ആറു കേസുകളിൽ മാത്രമണു പ്രതികൾ ശിക്ഷിക്കപ്പെട്ടതെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽനിന്നുതന്നെ ലഭിച്ച വിവരങ്ങൾ പ്രകാരം പിടിഐ കഴിഞ്ഞ ജൂലൈയിൽ റിപ്പോർട്ടു ചെയ്തിരുന്നു.
ഏറ്റവും കൂടുതൽ രാജ്യദ്രോഹക്കേസുകളെടുത്ത ആസാമിലെ 54 കേസുകളിൽ കുറ്റപത്രം കൊടുത്തത് 26 കേസുകളിലും വിചാരണ പൂർത്തിയാക്കിയത് 25 കേസുകളിലുമായിരുന്നു. പക്ഷേ, ഇതിൽ ഒന്നിലും ശിക്ഷയുണ്ടായില്ല. ജാർഖണ്ഡിൽ 40, ഹരിയാനയിൽ 31 എന്നിങ്ങനെ കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും രണ്ടു സംസ്ഥാനങ്ങളിലും ഒരാൾ വീതമാണു ശിക്ഷിക്കപ്പെട്ടത്. തൊട്ടുപിന്നിൽ 25 കേസുകളുമായി കാഷ്മീരും കേരളവും ബിഹാറുമായിരുന്നു. കേരളത്തിലും ബിഹാറിലും കുറ്റപത്രംപോലും സമർപ്പിച്ചിരുന്നില്ല. എന്തടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തതെന്ന ചോദ്യം സ്വാഭാവികമായും ഉയരും.
കഴിഞ്ഞദിവസം പരാതിക്കാർക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ കപിൽ സിബൽ പറഞ്ഞത് രാജ്യത്തൊട്ടാകെ 800 രാജ്യദ്രോഹക്കേസുകൾ നിലവിലുണ്ടെന്നും 13,000 പേർ ഇപ്പോൾ ജയിലിൽ കഴിയുന്നുണ്ടെന്നുമാണ്. മേൽപ്പറഞ്ഞ കണക്കുൾവച്ചു നോക്കിയാൽ ഇതിലെത്രപേർ നിരപരാധികളായിരിക്കും? അവരുടെയും കുടുംബങ്ങളുടെയും മനുഷ്യാവകാശത്തിന് എന്തു വിലയാണുള്ളത്? ആദിവാസികൾക്കും ദളിതർക്കുമിടയിൽ പ്രവർത്തിച്ചിരുന്ന ഈശോസഭാ വൈദികൻ സ്റ്റാൻ സ്വാമിക്കെതിരേ ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചുമത്തുകയും കടുത്ത രോഗാവസ്ഥയിലും ജാമ്യംപോലും നൽകാതിരിക്കുകയും മരിക്കുകയും ചെയ്തത് മനുഷ്യത്വമുള്ളവരുടെയൊക്കെ മനസിലുണ്ട്. ചിലന്തിവലപോലെ പൗരന്മാരെ കുടുക്കാൻ ഒരുക്കിവച്ചിരിക്കുന്നതാണ് ഇത്തരം നിയമങ്ങളെന്ന തോന്നൽ പൗരന്മാർക്കുണ്ടായാൽ പിന്നെന്തു ജനാധിപത്യം?
സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി മഹാത്മാഗാന്ധിയെപ്പോലുള്ളവരെ നിശബ്ദരാക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച വ്യവസ്ഥ എന്തുകൊണ്ടു റദ്ദാക്കുന്നില്ലെന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനോടു ചോദിച്ചിരുന്നു. എന്നിട്ടും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നു പുനഃപരിശോധനയുണ്ടായില്ല. 1870ൽ ബ്രിട്ടീഷുകാർ ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്തിയതാണ് 124 എ.
ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമം സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മൾ ഉപേക്ഷിച്ചില്ല. കാരണം, എതിരാളികളെ ഒതുക്കാനും വിമർശനങ്ങൾ ഒഴിവാക്കാനും ഒന്നാന്തരം ആയുധമാണിതെന്ന് അവർ രുചിച്ചറിഞ്ഞു. 1998ൽ ബ്രിട്ടനിൽ മനുഷ്യാവകാശ നിയമം വന്നതോടെ രാജ്യദ്രോഹക്കുറ്റംതന്നെ ഇല്ലാതായി. നിരവധി പരിഷ്കൃതരാജ്യങ്ങൾ ഈ നിയമത്തെ ചവറ്റുകുട്ടയിലെറിഞ്ഞു. എന്നിട്ടും ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന് ഈ വിഴുപ്പു ചുമക്കാനായിരുന്നു വിധി.
ഇതിനെതിരേ പൊതുതാത്പര്യ ഹർജി വന്നതോടെ രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചു. പുനരാലോചനാ നടപടികള്‍ എപ്പോഴാണു പൂര്‍ത്തിയാകുക എന്ന ചോദ്യത്തിനു കൃത്യമായി ഉത്തരം നല്‍കാനാകില്ലെന്നായിരുന്നു മറുപടി. കേസ് പുനഃപരിശോധിക്കുകയാണെന്നും അതുവരെ നിയമം മരവിപ്പിക്കരുതെന്നും ഇന്നലെ സർക്കാർ പറഞ്ഞെങ്കിലും സുപ്രീംകോടതി രാജ്യദ്രോഹനിയമം മരവിപ്പിച്ചു.
അതായത് അപാകതകളുള്ള നിയമം തിരുത്തുവോളം നീതി പുറന്പോക്കിൽ നിൽക്കരുത്. ചരിത്രപരമായ കോടതി ഇടപെടലിനെ മറികടക്കാനുള്ള തന്ത്രങ്ങൾക്കായി നിയമവിദഗ്ധരുമായി കൂടിയാലോചിക്കുകയല്ല, ഇതു ജനാധിപത്യത്തിന്റെ ശുദ്ധീകരണപ്രക്രിയയിൽ കോടതിയുടെ അനിവാര്യമായ ഇടപെടലായി കണ്ട് പുരോഗമനപരമായ മാറ്റത്തിനു സർക്കാർ തയാറാകുകയാണു വേണ്ടത്. സർക്കാർ ചെയ്യുന്നതു തെറ്റാണെന്നു പറയാൻ രാഷ്ട്രീയ പാർട്ടികളെയും സാമൂഹിക പ്രവർത്തകരെയും മാധ്യമങ്ങളെയും എന്നല്ല, ഏതൊരു പൗരനെയും അനുവദിക്കേണ്ടതാണ്. അവരാണു ജനാധിപത്യത്തെ കരുത്തോടെ നിലനിർത്തുന്നത്. അവരല്ല, സ്തുതിപാഠകരാണ് യഥാർഥ രാജ്യദ്രോഹികൾ.