കോൺഗ്രസ് വിട്ടു സ്വന്തം പാർട്ടികളുണ്ടാക്കിയ ശരദ് പവാറും മമത ബാനർജിയും ജഗൻമോഹൻ റെഡ്ഡിയുമൊക്കെ എങ്ങനെയാണ് ജനങ്ങളിലേക്കിറങ്ങി വോട്ടു നേടുന്നതെന്നു കോൺഗ്രസ് നേതൃത്വം കണ്ടുപഠിക്കട്ടെ.
സാധ്യമാക്കലിന്റെ കലയാണു രാഷ്ട്രീയം എന്നു പറഞ്ഞതു കോൺഗ്രസുകാരനായ മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവാണ്. 1991 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ലഭിച്ചത് 244 സീറ്റ്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 273 സീറ്റും. എന്നിട്ടും സർക്കാരുണ്ടാക്കിയ നരസിംഹറാവു അഞ്ചു വർഷവും ഭരിച്ചു കാലാവധി തികച്ചു. അതാണു രാഷ്ട്രീയ വൈഭവം. ലോക്സഭയിൽ നാലിൽമൂന്നു ഭൂരിപക്ഷത്തോടെ ജവഹർലാൽ നെഹ്റുവും രാജീവ്ഗാന്ധിയുമൊക്കെ ഭരണത്തിലിരുന്ന ഒരു സുവർണകാലം കോൺഗ്രസിനുണ്ടായിരുന്നു. ആ പാർട്ടി ഇന്നു തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയങ്ങളേറ്റു തളർന്നുകിടക്കുന്ന അവസ്ഥയിലാണ്.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞദിവസം പുറത്തുവന്നപ്പോൾ വീണ്ടും തിരിച്ചടി. പഞ്ചാബിലെ ഭരണം ആം ആദ്മി പാർട്ടിക്കു വെള്ളിത്തളികയിൽവച്ചു കൈമാറി. ഉത്തർപ്രദേശിൽ ലഭിച്ചത് 403 ൽ രണ്ടു സീറ്റ് മാത്രം. ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലുമൊന്നും ഭരണം തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. എന്തുകൊണ്ടാണു കോൺഗ്രസ് തൊടുന്നതെല്ലാം പിഴയ്ക്കുന്നത്? ചരിത്രപരവും സംഘടനാപരവുമായ കാരണങ്ങൾ അതിനുണ്ട്.
ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടിയാണു കോൺഗ്രസ്. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും വല്ലഭഭായി പട്ടേലുമൊക്കെ നയിച്ചിരുന്ന കാലത്തു കോൺഗ്രസ് പാർട്ടി ദേശീയൈക്യത്തിന്റെ പ്രതീകം തന്നെയായിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളെ ജയിപ്പിക്കാൻ വോട്ടർമാർക്ക് അന്നു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. നെഹ്റുവിന്റെ കാലം കഴിഞ്ഞതോടെ ആ സ്ഥിതിക്കു മാറ്റംവന്നുതുടങ്ങി. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തി ജനതാപാർട്ടി അധികാരത്തിലെത്തിയപ്പോൾ ശക്തമായ ദേശീയ ബദൽ രൂപപ്പെട്ടു. പിന്നീട് അയോധ്യാപ്രശ്നവും മണ്ഡൽ റിപ്പോർട്ടും ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ വോട്ടുബാങ്ക് അപ്പാടെ ചോർത്തിക്കളഞ്ഞു.
1989 ൽ ബിജെപിയുടെയും ഇടതുപാർട്ടികളുടെയും പിന്തുണയോടെ അധികാരത്തിലേറിയ വി.പി. സിംഗ് പിന്നാക്ക സംവരണത്തിനുള്ള മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയതു കോൺഗ്രസിന്റെ അടിത്തറയിളക്കി. മുലായംസിംഗ് യാദവ്, ലാലു പ്രസാദ് യാദവ്, മായാവതി തുടങ്ങിയവരുടെ നേതൃത്വത്തിൽ ജാതിപ്പാർട്ടികൾ രൂപംകൊള്ളുകയും അവ ഉത്തർപ്രദേശിന്റെയും ബിഹാറിന്റെയും ഭരണംപിടിക്കുകയും ചെയ്തതോടെ കോൺഗ്രസ് കളിക്കളത്തിനു പുറത്തായി.
അയോധ്യാപ്രശ്നം മുതലെടുത്തു സവർണ വിഭാഗങ്ങളെ ബിജെപിയും ചാക്കിലാക്കി. ഈ ജാതിരാഷ്ട്രീയക്കളിയിൽ ഒന്നുംചെയ്യാൻ സാധിക്കുന്നില്ല എന്നതാണു കോൺഗ്രസിന്റെ ദുരന്തം.
എന്നാൽ, പാർട്ടിയുടെ തകർച്ചയ്ക്കു മറ്റുള്ളവരെ പഴിചാരി കൈകഴുകാൻ കോൺഗ്രസ് നേതൃത്വത്തിനാവില്ല. നേതൃത്വത്തിന്റെ പിടിപ്പുകേട് അല്ലെങ്കിൽ നേതൃത്വമില്ലായ്മ കോൺഗ്രസിന്റെ തകർച്ചയ്ക്ക് ഒരു പ്രധാന കാരണമാണെന്നു നിരീക്ഷകർ വിലയിരുത്തുന്നു.
കല്ലേൽപിളർക്കുന്ന കല്പനകൾ പുറപ്പെടുവിച്ചിരുന്ന ഹൈക്കമാൻഡിനെ ഇന്നാരും പേടിക്കുന്നില്ലെങ്കിൽ അതു നേതൃത്വത്തിന്റെ പരാജയമാണ്. 137 വർഷത്തെ പ്രൗഢപാരമ്പര്യമുള്ള കോൺഗ്രസിനു പ്രസിഡന്റ് ഇല്ലാതായിട്ടു കൊല്ലം മൂന്നാകുന്നു. അനാരോഗ്യം അലട്ടുന്ന സോണിയാഗാന്ധി താത്കാലിക പ്രസിഡന്റായി തുടരുകയാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്നു നേതൃസ്ഥാനം രാജിവച്ച രാഹുൽ ഗാന്ധിയുടെ മനസ് മാറിയിട്ടില്ല. മറ്റാർക്കും അധികാരം കൈമാറാൻ സ്തുതിപാഠകർ സമ്മതിക്കുന്നുമില്ല. നെഹ്റു കുടുംബത്തോടു കോൺഗ്രസ് അണികൾക്കു വൈകാരികബന്ധം ഇപ്പോഴുമുണ്ട്.
ഒന്നുകിൽ നെഹ്റു കുടുംബത്തിലെ ആരെങ്കിലും പ്രസിഡന്റ് പദവി ഏറ്റെടുക്കുക, അല്ലെങ്കിൽ മറ്റാർക്കെങ്കിലും ചുമതല കൈമാറുക. നാഥനില്ലാക്കളരി പോലെയുള്ള അവസ്ഥ പാർട്ടിയെ കൂടുതൽ തകർച്ചയിലേക്കേ നയിക്കൂ. സംഘടനാ സംവിധാനത്തിന്റെ പോരായ്മ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ തോൽവിക്കു മറ്റൊരു കാരണമാണ്. ബിജെപിക്കുവേണ്ടി പ്രവർത്തിക്കാൻ സംഘപരിവാറിന്റെ മികച്ച സംഘടനാസംവിധാനമുണ്ട്. കോൺഗ്രസിനു ബൂത്തിലിരിക്കാൻ പോലും ആളില്ല. ആൾക്കൂട്ടം വോട്ടായി മാറില്ലെന്നു പലവട്ടം കണ്ടിട്ടുള്ളതാണ്. പാർട്ടി മെഷീനറി പുനഃസംഘടിപ്പിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികളുണ്ടാകും.
തോൽവികളിൽനിന്നു പാഠം ഉൾക്കൊള്ളുമെന്നു പറഞ്ഞാൽമാത്രം പോരാ അതനുസരിച്ചു പ്രവർത്തിക്കണം. സ്തുതിപാഠകരെയും പാർശ്വവർത്തികളെയും മാറ്റിനിർത്തി ജനപിന്തുണയുള്ള നേതാക്കളെ സംഘടനാ ഭാരവാഹിത്വം ഏൽപ്പിക്കണം. നെഹ്റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും കാലത്തു സംസ്ഥാനതലങ്ങളിൽ കോൺഗ്രസിനു ജനപിന്തുണയുള്ള കരുത്തരായ നേതാക്കളുണ്ടായിരുന്നു. അവരൊക്കെ കഥാവശേഷരായപ്പോഴാണു കോൺഗ്രസിനു ശനിദശ തുടങ്ങിയത്.
ജനപിന്തുണയുള്ള നേതാക്കളെ മാറ്റിനിർത്താതെ പ്രയോജനപ്പെടുത്താനും ഉൾപ്പാർട്ടി ജനാധിപത്യം അനുവദിക്കാനും കോൺഗ്രസ് നേതൃത്വം തയാറാകണം. കോൺഗ്രസ് വിട്ടു സ്വന്തം പാർട്ടികളുണ്ടാക്കിയ ശരദ് പവാറും മമത ബാനർജിയും ജഗൻമോഹൻ റെഡ്ഡിയുമൊക്കെ എങ്ങനെയാണ് ജനങ്ങളിലേക്കിറങ്ങി വോട്ടു നേടുന്നതെന്നു കോൺഗ്രസ് നേതൃത്വം കണ്ടുപഠിക്കട്ടെ. മതേതരത്വമാണു കോൺഗ്രസിന്റെ മുഖമുദ്ര. മൃദുഹിന്ദുത്വവും ന്യൂനപക്ഷ പ്രീണനവും മാറിമാറി പരീക്ഷിച്ചിട്ടും തോൽവിയായിരുന്നു മിച്ചം.
അതേസമയം, സാമൂഹ്യ യഥാർഥ്യങ്ങളെ തിരിച്ചറിഞ്ഞ് ആവശ്യമായ സോഷ്യൽ എൻജിനിയറിംഗിനു തയാറാവുകയും വേണം. തങ്ങൾക്കു സ്വാധീനമില്ലാത്ത മേഖലകളിലെ വോട്ടുകൾ ആകർഷിക്കാൻ ബിജെപിയും സിപിഎമ്മുമൊക്കെ പ്രയോഗിക്കുന്ന തന്ത്രങ്ങൾ കോൺഗ്രസ് കാണുന്നില്ലേ? ഒറ്റയ്ക്കുനിൽപ്പു സിദ്ധാന്തം എത്രയോ സംസ്ഥാനങ്ങളിലാണു കോൺഗ്രസിനു ഭരണം നഷ്ടമാക്കിയത്! തെറ്റുതിരുത്തലിനു പാർട്ടി നേതൃത്വവും സംസ്ഥാന നേതാക്കളും തയാറാകുന്നില്ലെങ്കിൽ കാലം മാപ്പുനൽകില്ല.
സാധ്യമാക്കലിന്റെ കലയാണു രാഷ്ട്രീയം എന്നു പറഞ്ഞതു കോൺഗ്രസുകാരനായ മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവാണ്. 1991 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ലഭിച്ചത് 244 സീറ്റ്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 273 സീറ്റും. എന്നിട്ടും സർക്കാരുണ്ടാക്കിയ നരസിംഹറാവു അഞ്ചു വർഷവും ഭരിച്ചു കാലാവധി തികച്ചു. അതാണു രാഷ്ട്രീയ വൈഭവം. ലോക്സഭയിൽ നാലിൽമൂന്നു ഭൂരിപക്ഷത്തോടെ ജവഹർലാൽ നെഹ്റുവും രാജീവ്ഗാന്ധിയുമൊക്കെ ഭരണത്തിലിരുന്ന ഒരു സുവർണകാലം കോൺഗ്രസിനുണ്ടായിരുന്നു. ആ പാർട്ടി ഇന്നു തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയങ്ങളേറ്റു തളർന്നുകിടക്കുന്ന അവസ്ഥയിലാണ്.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞദിവസം പുറത്തുവന്നപ്പോൾ വീണ്ടും തിരിച്ചടി. പഞ്ചാബിലെ ഭരണം ആം ആദ്മി പാർട്ടിക്കു വെള്ളിത്തളികയിൽവച്ചു കൈമാറി. ഉത്തർപ്രദേശിൽ ലഭിച്ചത് 403 ൽ രണ്ടു സീറ്റ് മാത്രം. ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലുമൊന്നും ഭരണം തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. എന്തുകൊണ്ടാണു കോൺഗ്രസ് തൊടുന്നതെല്ലാം പിഴയ്ക്കുന്നത്? ചരിത്രപരവും സംഘടനാപരവുമായ കാരണങ്ങൾ അതിനുണ്ട്.
ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടിയാണു കോൺഗ്രസ്. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും വല്ലഭഭായി പട്ടേലുമൊക്കെ നയിച്ചിരുന്ന കാലത്തു കോൺഗ്രസ് പാർട്ടി ദേശീയൈക്യത്തിന്റെ പ്രതീകം തന്നെയായിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളെ ജയിപ്പിക്കാൻ വോട്ടർമാർക്ക് അന്നു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. നെഹ്റുവിന്റെ കാലം കഴിഞ്ഞതോടെ ആ സ്ഥിതിക്കു മാറ്റംവന്നുതുടങ്ങി. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തി ജനതാപാർട്ടി അധികാരത്തിലെത്തിയപ്പോൾ ശക്തമായ ദേശീയ ബദൽ രൂപപ്പെട്ടു. പിന്നീട് അയോധ്യാപ്രശ്നവും മണ്ഡൽ റിപ്പോർട്ടും ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ വോട്ടുബാങ്ക് അപ്പാടെ ചോർത്തിക്കളഞ്ഞു.
1989 ൽ ബിജെപിയുടെയും ഇടതുപാർട്ടികളുടെയും പിന്തുണയോടെ അധികാരത്തിലേറിയ വി.പി. സിംഗ് പിന്നാക്ക സംവരണത്തിനുള്ള മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയതു കോൺഗ്രസിന്റെ അടിത്തറയിളക്കി. മുലായംസിംഗ് യാദവ്, ലാലു പ്രസാദ് യാദവ്, മായാവതി തുടങ്ങിയവരുടെ നേതൃത്വത്തിൽ ജാതിപ്പാർട്ടികൾ രൂപംകൊള്ളുകയും അവ ഉത്തർപ്രദേശിന്റെയും ബിഹാറിന്റെയും ഭരണംപിടിക്കുകയും ചെയ്തതോടെ കോൺഗ്രസ് കളിക്കളത്തിനു പുറത്തായി.
അയോധ്യാപ്രശ്നം മുതലെടുത്തു സവർണ വിഭാഗങ്ങളെ ബിജെപിയും ചാക്കിലാക്കി. ഈ ജാതിരാഷ്ട്രീയക്കളിയിൽ ഒന്നുംചെയ്യാൻ സാധിക്കുന്നില്ല എന്നതാണു കോൺഗ്രസിന്റെ ദുരന്തം.
എന്നാൽ, പാർട്ടിയുടെ തകർച്ചയ്ക്കു മറ്റുള്ളവരെ പഴിചാരി കൈകഴുകാൻ കോൺഗ്രസ് നേതൃത്വത്തിനാവില്ല. നേതൃത്വത്തിന്റെ പിടിപ്പുകേട് അല്ലെങ്കിൽ നേതൃത്വമില്ലായ്മ കോൺഗ്രസിന്റെ തകർച്ചയ്ക്ക് ഒരു പ്രധാന കാരണമാണെന്നു നിരീക്ഷകർ വിലയിരുത്തുന്നു.
കല്ലേൽപിളർക്കുന്ന കല്പനകൾ പുറപ്പെടുവിച്ചിരുന്ന ഹൈക്കമാൻഡിനെ ഇന്നാരും പേടിക്കുന്നില്ലെങ്കിൽ അതു നേതൃത്വത്തിന്റെ പരാജയമാണ്. 137 വർഷത്തെ പ്രൗഢപാരമ്പര്യമുള്ള കോൺഗ്രസിനു പ്രസിഡന്റ് ഇല്ലാതായിട്ടു കൊല്ലം മൂന്നാകുന്നു. അനാരോഗ്യം അലട്ടുന്ന സോണിയാഗാന്ധി താത്കാലിക പ്രസിഡന്റായി തുടരുകയാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്നു നേതൃസ്ഥാനം രാജിവച്ച രാഹുൽ ഗാന്ധിയുടെ മനസ് മാറിയിട്ടില്ല. മറ്റാർക്കും അധികാരം കൈമാറാൻ സ്തുതിപാഠകർ സമ്മതിക്കുന്നുമില്ല. നെഹ്റു കുടുംബത്തോടു കോൺഗ്രസ് അണികൾക്കു വൈകാരികബന്ധം ഇപ്പോഴുമുണ്ട്.
ഒന്നുകിൽ നെഹ്റു കുടുംബത്തിലെ ആരെങ്കിലും പ്രസിഡന്റ് പദവി ഏറ്റെടുക്കുക, അല്ലെങ്കിൽ മറ്റാർക്കെങ്കിലും ചുമതല കൈമാറുക. നാഥനില്ലാക്കളരി പോലെയുള്ള അവസ്ഥ പാർട്ടിയെ കൂടുതൽ തകർച്ചയിലേക്കേ നയിക്കൂ. സംഘടനാ സംവിധാനത്തിന്റെ പോരായ്മ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ തോൽവിക്കു മറ്റൊരു കാരണമാണ്. ബിജെപിക്കുവേണ്ടി പ്രവർത്തിക്കാൻ സംഘപരിവാറിന്റെ മികച്ച സംഘടനാസംവിധാനമുണ്ട്. കോൺഗ്രസിനു ബൂത്തിലിരിക്കാൻ പോലും ആളില്ല. ആൾക്കൂട്ടം വോട്ടായി മാറില്ലെന്നു പലവട്ടം കണ്ടിട്ടുള്ളതാണ്. പാർട്ടി മെഷീനറി പുനഃസംഘടിപ്പിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികളുണ്ടാകും.
തോൽവികളിൽനിന്നു പാഠം ഉൾക്കൊള്ളുമെന്നു പറഞ്ഞാൽമാത്രം പോരാ അതനുസരിച്ചു പ്രവർത്തിക്കണം. സ്തുതിപാഠകരെയും പാർശ്വവർത്തികളെയും മാറ്റിനിർത്തി ജനപിന്തുണയുള്ള നേതാക്കളെ സംഘടനാ ഭാരവാഹിത്വം ഏൽപ്പിക്കണം. നെഹ്റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും കാലത്തു സംസ്ഥാനതലങ്ങളിൽ കോൺഗ്രസിനു ജനപിന്തുണയുള്ള കരുത്തരായ നേതാക്കളുണ്ടായിരുന്നു. അവരൊക്കെ കഥാവശേഷരായപ്പോഴാണു കോൺഗ്രസിനു ശനിദശ തുടങ്ങിയത്.
ജനപിന്തുണയുള്ള നേതാക്കളെ മാറ്റിനിർത്താതെ പ്രയോജനപ്പെടുത്താനും ഉൾപ്പാർട്ടി ജനാധിപത്യം അനുവദിക്കാനും കോൺഗ്രസ് നേതൃത്വം തയാറാകണം. കോൺഗ്രസ് വിട്ടു സ്വന്തം പാർട്ടികളുണ്ടാക്കിയ ശരദ് പവാറും മമത ബാനർജിയും ജഗൻമോഹൻ റെഡ്ഡിയുമൊക്കെ എങ്ങനെയാണ് ജനങ്ങളിലേക്കിറങ്ങി വോട്ടു നേടുന്നതെന്നു കോൺഗ്രസ് നേതൃത്വം കണ്ടുപഠിക്കട്ടെ. മതേതരത്വമാണു കോൺഗ്രസിന്റെ മുഖമുദ്ര. മൃദുഹിന്ദുത്വവും ന്യൂനപക്ഷ പ്രീണനവും മാറിമാറി പരീക്ഷിച്ചിട്ടും തോൽവിയായിരുന്നു മിച്ചം.
അതേസമയം, സാമൂഹ്യ യഥാർഥ്യങ്ങളെ തിരിച്ചറിഞ്ഞ് ആവശ്യമായ സോഷ്യൽ എൻജിനിയറിംഗിനു തയാറാവുകയും വേണം. തങ്ങൾക്കു സ്വാധീനമില്ലാത്ത മേഖലകളിലെ വോട്ടുകൾ ആകർഷിക്കാൻ ബിജെപിയും സിപിഎമ്മുമൊക്കെ പ്രയോഗിക്കുന്ന തന്ത്രങ്ങൾ കോൺഗ്രസ് കാണുന്നില്ലേ? ഒറ്റയ്ക്കുനിൽപ്പു സിദ്ധാന്തം എത്രയോ സംസ്ഥാനങ്ങളിലാണു കോൺഗ്രസിനു ഭരണം നഷ്ടമാക്കിയത്! തെറ്റുതിരുത്തലിനു പാർട്ടി നേതൃത്വവും സംസ്ഥാന നേതാക്കളും തയാറാകുന്നില്ലെങ്കിൽ കാലം മാപ്പുനൽകില്ല.