യൂറോപ്പിൽ പുതിയ അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന യുക്രെയ്ൻ സംഘർഷം നീണ്ടുപോകാതെ പരിഹരിക്കാനുള്ള വിവേകം വൻശക്തികൾ കാട്ടുമെന്നു പ്രതീക്ഷിക്കുക
അതിർത്തിയിൽനിന്ന് ഒരു വിഭാഗം സൈന്യത്തെ പിൻവലിക്കുമെന്നു റഷ്യ പ്രഖ്യാപിച്ചതോടെ യുക്രെയ്നിലെ സംഘർഷത്തിനു തെല്ലൊരു അയവുവന്നിരിക്കുകയാണ്. യുദ്ധഭീതി ഒഴിയുന്നുവെന്നാണു പൊതുവെയുള്ള വിലയിരുത്തലെങ്കിലും യുദ്ധസാധ്യത ആരും തീർത്തും തള്ളിക്കളയുന്നില്ല. ഒന്നേകാൽ ലക്ഷത്തോളം സൈനികരെയാണ് യുക്രെയ്ൻ അതിർത്തിയിൽ റഷ്യ വിന്യസിച്ചത്.
ഈ സൈനികവ്യൂഹത്തിന്റെ ഒരു ഭാഗവും ഏതാനും ടാങ്കുകളും പിൻവലിച്ചെന്നു റഷ്യ പറയുന്നതു വിശ്വസിക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും തയാറല്ല. സംഘർഷം മൂർച്ഛിച്ചപ്പോൾ അമേരിക്കയടക്കം പല രാജ്യങ്ങളും യുക്രെയ്നിലുള്ള തങ്ങളുടെ പൗരന്മാരോടു നാട്ടിലേക്കു മടങ്ങാൻ ആവശ്യപ്പെട്ടു. വിദ്യാർഥികൾ അടക്കമുള്ളവരോടു യുക്രെയ്നിൽനിന്നു താത്കാലികമായി മടങ്ങാൻ ഇന്ത്യയും നിർദേശിച്ചു. ഇതിനായി വിദേശകാര്യമന്ത്രാലയം പ്രത്യേക കൺട്രോൾ റൂം തുറക്കുകയും കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്തുകയും ചെയ്തു. യുക്രെയ്നിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതത്വത്തിന് ആവശ്യമുള്ള ക്രമീകരണങ്ങളെല്ലാം ചെയ്തതായി സർക്കാർ പറയുന്നു.
ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണു യുക്രെയ്നിലുള്ളത്. മലയാളികൾ രണ്ടായിരത്തോളം വരും. ഇവരിൽ നല്ലൊരു പങ്ക് എംബിബിഎസ് വിദ്യാർഥികളാണ്. ഇവരുടെ, നാട്ടിലുള്ള മാതാപിതാക്കൾക്കു യുക്രെയ്നിലെ സംഘർഷവും യുദ്ധഭീതിയും ആശങ്കയുണ്ടാക്കുന്നതു സ്വാഭാവികം. എന്നാൽ, യുക്രെയ്നിൽ സ്ഥിതി ശാന്തമാണെന്നാണ് അവിടെയുള്ള മലയാളി വിദ്യാർഥികൾ പലരും കരുതുന്നത്.
അതിർത്തിയിലെ സംഘർഷത്തിന്റെ പ്രതിഫലനം ഉൾനാടൻ നഗരങ്ങളിൽ ഇല്ലാത്തതുകൊണ്ടാകാമിത്. മലയാളി വിദ്യാർഥികൾ പലരും രക്ഷിതാക്കളുടെ ഉപദേശം കേട്ടു നാട്ടിലേക്കു വരാൻ ഇന്ത്യൻ എംബസിയുടെ സൗകര്യം ഉപയോഗിക്കുന്നുണ്ട്. യുക്രെയ്നിൽ തങ്ങേണ്ട അത്യാവശ്യമില്ലാത്ത വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇന്ത്യയിലേക്കു മടങ്ങണമെന്നാണ് ഇന്ത്യൻ എംബസി നിർദേശിച്ചത്. വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലാകാതിരിക്കാൻ യുക്രെയ്ൻ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി അറിയിച്ചു. ഇത്തരം സന്ദർഭങ്ങളിൽ എംബസിയുടെ നിർദേശങ്ങൾ അതേപടി പാലിക്കുന്നതാണ് അഭികാമ്യം.
യുക്രെയ്നെ ആക്രമിക്കാൻ തങ്ങൾക്ക് ഒരു പദ്ധതിയുമില്ലെന്ന് ആവർത്തിക്കുന്ന റഷ്യ യുക്രെയ്ന്റെ മൂന്നുവശത്തുമുള്ള അതിർത്തികളിൽ സൈന്യത്തിനുപുറമേ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും മിസൈൽ പ്രതിരോധ സംവിധാനവും വിന്യസിച്ചതാണു സംഘർഷമുണ്ടാക്കിയത്. യുക്രെയ്നിൽ ഏതുനിമിഷവും റഷ്യൻ സൈനിക അധിനിവേശം ഉണ്ടാകാമെന്ന അമേരിക്കയുടെ പ്രഖ്യാപനവും കീവിലെ യുഎസ് എംബസി അടച്ചതും യുദ്ധം ആസന്നമാണെന്ന പ്രതീതി ജനിപ്പിച്ചു. യുക്രെയ്നുമേൽ സൈനിക സമ്മർദം ചെലുത്തി പാശ്ചാത്യചേരിയുമായുള്ള നയതന്ത്ര ചർച്ചയിൽ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലാണു റഷ്യയ്ക്ക് ഉണ്ടായിരുന്നതെന്നു നിരീക്ഷകർ കരുതുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്റെയും നയതന്ത്ര ഇടപെടലുകൾ സംഘർഷം ലഘൂകരിക്കാൻ സഹായിച്ചു.
റഷ്യയുടെ സുരക്ഷാ ആശങ്കകൾ കണക്കിലെടുക്കേണ്ടതാണെന്നു മാക്രോണും യുക്രെയ്ന്റെ നാറ്റോ പ്രവേശനം ഇപ്പോൾ അജൻഡയിലില്ലെന്നു ഷോൾസും പറഞ്ഞതു നിലപാടിൽ അയവുവരുത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ പ്രേരിപ്പിച്ചു. തങ്ങളുടെ അയൽരാജ്യങ്ങളായ ജോർജിയയെയും യുക്രെയ്നെയും അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിൽ ചേർക്കരുതെന്നും നാറ്റോയുടെ സൈനിക സാന്നിധ്യം പൂർവയൂറോപ്പിൽനിന്നു പിൻവലിക്കണമെന്നുമാണു റഷ്യയുടെ പ്രധാന ആവശ്യം.
യുക്രെയ്ൻ നാറ്റോയിൽ ചേർന്നാൽ തങ്ങളുടെ അതിർത്തിയിൽ അമേരിക്കൻ സൈനികതാവളം വരുമെന്നാണു റഷ്യയുടെ ഭീതി. എന്നാൽ, യുക്രെയ്നിൽ സ്ഥിരമായ സേനാവിന്യാസത്തിനു തങ്ങൾക്കു പദ്ധതിയില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളെ ശിഥിലീകരിക്കാൻ ശ്രമിക്കുന്ന റഷ്യയെ പ്രതിരോധിക്കാൻ നാറ്റോ അംഗത്വം സഹായിക്കുമെന്നു യുക്രെയ്ൻ കരുതുന്നു. യുക്രെയ്ന്റെ ഭാഗമായിരുന്ന ക്രിമിയ 2014ൽ റഷ്യ പിടിച്ചെടുത്തപ്പോൾ ആയിരക്കണക്കിന് ആളുകളാണു കൊല്ലപ്പെട്ടത്. യുക്രൈയ്നിൽനിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് എന്നീ വിമത പ്രവിശ്യകളെ റഷ്യ അംഗീകരിക്കുന്നതും യുക്രൈയ്നെ ചൊടിപ്പിക്കുന്നു.
യുക്രെയ്ൻ അതിർത്തിയിലെ സൈനിക വിന്യാസം റഷ്യ ഭാഗികമായെങ്കിലും തുടരുമെന്നാണു നിരീക്ഷകർ കരുതുന്നത്. ഇതു യുക്രെയ്നിലെ സംഘർഷവും അവിടെയുള്ള വിദേശപൗരന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും നീണ്ടുപോകാൻ കാരണമായേക്കാം. യൂറോപ്പിൽ പുതിയ അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന യുക്രെയ്ൻ സംഘർഷം നീണ്ടുപോകാതെ പരിഹരിക്കാനുള്ള വിവേകം വൻശക്തികൾ കാട്ടുമെന്നു പ്രതീക്ഷിക്കുക.
അതിർത്തിയിൽനിന്ന് ഒരു വിഭാഗം സൈന്യത്തെ പിൻവലിക്കുമെന്നു റഷ്യ പ്രഖ്യാപിച്ചതോടെ യുക്രെയ്നിലെ സംഘർഷത്തിനു തെല്ലൊരു അയവുവന്നിരിക്കുകയാണ്. യുദ്ധഭീതി ഒഴിയുന്നുവെന്നാണു പൊതുവെയുള്ള വിലയിരുത്തലെങ്കിലും യുദ്ധസാധ്യത ആരും തീർത്തും തള്ളിക്കളയുന്നില്ല. ഒന്നേകാൽ ലക്ഷത്തോളം സൈനികരെയാണ് യുക്രെയ്ൻ അതിർത്തിയിൽ റഷ്യ വിന്യസിച്ചത്.
ഈ സൈനികവ്യൂഹത്തിന്റെ ഒരു ഭാഗവും ഏതാനും ടാങ്കുകളും പിൻവലിച്ചെന്നു റഷ്യ പറയുന്നതു വിശ്വസിക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും തയാറല്ല. സംഘർഷം മൂർച്ഛിച്ചപ്പോൾ അമേരിക്കയടക്കം പല രാജ്യങ്ങളും യുക്രെയ്നിലുള്ള തങ്ങളുടെ പൗരന്മാരോടു നാട്ടിലേക്കു മടങ്ങാൻ ആവശ്യപ്പെട്ടു. വിദ്യാർഥികൾ അടക്കമുള്ളവരോടു യുക്രെയ്നിൽനിന്നു താത്കാലികമായി മടങ്ങാൻ ഇന്ത്യയും നിർദേശിച്ചു. ഇതിനായി വിദേശകാര്യമന്ത്രാലയം പ്രത്യേക കൺട്രോൾ റൂം തുറക്കുകയും കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്തുകയും ചെയ്തു. യുക്രെയ്നിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതത്വത്തിന് ആവശ്യമുള്ള ക്രമീകരണങ്ങളെല്ലാം ചെയ്തതായി സർക്കാർ പറയുന്നു.
ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണു യുക്രെയ്നിലുള്ളത്. മലയാളികൾ രണ്ടായിരത്തോളം വരും. ഇവരിൽ നല്ലൊരു പങ്ക് എംബിബിഎസ് വിദ്യാർഥികളാണ്. ഇവരുടെ, നാട്ടിലുള്ള മാതാപിതാക്കൾക്കു യുക്രെയ്നിലെ സംഘർഷവും യുദ്ധഭീതിയും ആശങ്കയുണ്ടാക്കുന്നതു സ്വാഭാവികം. എന്നാൽ, യുക്രെയ്നിൽ സ്ഥിതി ശാന്തമാണെന്നാണ് അവിടെയുള്ള മലയാളി വിദ്യാർഥികൾ പലരും കരുതുന്നത്.
അതിർത്തിയിലെ സംഘർഷത്തിന്റെ പ്രതിഫലനം ഉൾനാടൻ നഗരങ്ങളിൽ ഇല്ലാത്തതുകൊണ്ടാകാമിത്. മലയാളി വിദ്യാർഥികൾ പലരും രക്ഷിതാക്കളുടെ ഉപദേശം കേട്ടു നാട്ടിലേക്കു വരാൻ ഇന്ത്യൻ എംബസിയുടെ സൗകര്യം ഉപയോഗിക്കുന്നുണ്ട്. യുക്രെയ്നിൽ തങ്ങേണ്ട അത്യാവശ്യമില്ലാത്ത വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇന്ത്യയിലേക്കു മടങ്ങണമെന്നാണ് ഇന്ത്യൻ എംബസി നിർദേശിച്ചത്. വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലാകാതിരിക്കാൻ യുക്രെയ്ൻ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി അറിയിച്ചു. ഇത്തരം സന്ദർഭങ്ങളിൽ എംബസിയുടെ നിർദേശങ്ങൾ അതേപടി പാലിക്കുന്നതാണ് അഭികാമ്യം.
യുക്രെയ്നെ ആക്രമിക്കാൻ തങ്ങൾക്ക് ഒരു പദ്ധതിയുമില്ലെന്ന് ആവർത്തിക്കുന്ന റഷ്യ യുക്രെയ്ന്റെ മൂന്നുവശത്തുമുള്ള അതിർത്തികളിൽ സൈന്യത്തിനുപുറമേ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും മിസൈൽ പ്രതിരോധ സംവിധാനവും വിന്യസിച്ചതാണു സംഘർഷമുണ്ടാക്കിയത്. യുക്രെയ്നിൽ ഏതുനിമിഷവും റഷ്യൻ സൈനിക അധിനിവേശം ഉണ്ടാകാമെന്ന അമേരിക്കയുടെ പ്രഖ്യാപനവും കീവിലെ യുഎസ് എംബസി അടച്ചതും യുദ്ധം ആസന്നമാണെന്ന പ്രതീതി ജനിപ്പിച്ചു. യുക്രെയ്നുമേൽ സൈനിക സമ്മർദം ചെലുത്തി പാശ്ചാത്യചേരിയുമായുള്ള നയതന്ത്ര ചർച്ചയിൽ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലാണു റഷ്യയ്ക്ക് ഉണ്ടായിരുന്നതെന്നു നിരീക്ഷകർ കരുതുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്റെയും നയതന്ത്ര ഇടപെടലുകൾ സംഘർഷം ലഘൂകരിക്കാൻ സഹായിച്ചു.
റഷ്യയുടെ സുരക്ഷാ ആശങ്കകൾ കണക്കിലെടുക്കേണ്ടതാണെന്നു മാക്രോണും യുക്രെയ്ന്റെ നാറ്റോ പ്രവേശനം ഇപ്പോൾ അജൻഡയിലില്ലെന്നു ഷോൾസും പറഞ്ഞതു നിലപാടിൽ അയവുവരുത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ പ്രേരിപ്പിച്ചു. തങ്ങളുടെ അയൽരാജ്യങ്ങളായ ജോർജിയയെയും യുക്രെയ്നെയും അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിൽ ചേർക്കരുതെന്നും നാറ്റോയുടെ സൈനിക സാന്നിധ്യം പൂർവയൂറോപ്പിൽനിന്നു പിൻവലിക്കണമെന്നുമാണു റഷ്യയുടെ പ്രധാന ആവശ്യം.
യുക്രെയ്ൻ നാറ്റോയിൽ ചേർന്നാൽ തങ്ങളുടെ അതിർത്തിയിൽ അമേരിക്കൻ സൈനികതാവളം വരുമെന്നാണു റഷ്യയുടെ ഭീതി. എന്നാൽ, യുക്രെയ്നിൽ സ്ഥിരമായ സേനാവിന്യാസത്തിനു തങ്ങൾക്കു പദ്ധതിയില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളെ ശിഥിലീകരിക്കാൻ ശ്രമിക്കുന്ന റഷ്യയെ പ്രതിരോധിക്കാൻ നാറ്റോ അംഗത്വം സഹായിക്കുമെന്നു യുക്രെയ്ൻ കരുതുന്നു. യുക്രെയ്ന്റെ ഭാഗമായിരുന്ന ക്രിമിയ 2014ൽ റഷ്യ പിടിച്ചെടുത്തപ്പോൾ ആയിരക്കണക്കിന് ആളുകളാണു കൊല്ലപ്പെട്ടത്. യുക്രൈയ്നിൽനിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് എന്നീ വിമത പ്രവിശ്യകളെ റഷ്യ അംഗീകരിക്കുന്നതും യുക്രൈയ്നെ ചൊടിപ്പിക്കുന്നു.
യുക്രെയ്ൻ അതിർത്തിയിലെ സൈനിക വിന്യാസം റഷ്യ ഭാഗികമായെങ്കിലും തുടരുമെന്നാണു നിരീക്ഷകർ കരുതുന്നത്. ഇതു യുക്രെയ്നിലെ സംഘർഷവും അവിടെയുള്ള വിദേശപൗരന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും നീണ്ടുപോകാൻ കാരണമായേക്കാം. യൂറോപ്പിൽ പുതിയ അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന യുക്രെയ്ൻ സംഘർഷം നീണ്ടുപോകാതെ പരിഹരിക്കാനുള്ള വിവേകം വൻശക്തികൾ കാട്ടുമെന്നു പ്രതീക്ഷിക്കുക.