വൈവിധ്യങ്ങളും വൈജാത്യങ്ങളും ബലപ്രയോഗത്തിലൂടെയും സമ്മർദതന്ത്രങ്ങളിലൂടെയും ഇല്ലാതാക്കപ്പെടുന്ന ഇന്ത്യ, ഇന്ത്യയാവില്ലെന്ന് എന്തേ പലർക്കും മനസിലാകാതെ പോകുന്നു?
ഇന്നു റിപ്പബ്ലിക് ദിനം. 1950 ജനുവരി 26-ന് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായതിന്റെ സ്മരണ ഇന്നു പുതുക്കുന്നു. ഭരണഘടനാവാഴ്ചയുടെ 72 വർഷങ്ങൾ ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം അഭിമാനവും വലിയൊരളവോളം തൃപ്തിയും നൽകുന്നതാണ്. രണ്ടു നൂറ്റാണ്ട് നീണ്ടുനിന്ന ബ്രിട്ടീഷ് കോളനിവാഴ്ചയിൽനിന്ന് 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ ലോകത്ത് അടിമത്തത്തിൽ കഴിഞ്ഞിരുന്ന പല ജനവിഭാഗങ്ങൾക്കും അതു പ്രചോദനമായി. ഏഷ്യയിലെയും ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങൾ സ്വാതന്ത്ര്യം നേടി. എന്നാൽ, ജനാധിപത്യ ഭരണ സന്പ്രദായം നിലനിർത്താൻ അതിൽ പല രാജ്യങ്ങൾക്കും കഴിഞ്ഞില്ല. ഏകാധിപത്യ നുകത്തിനു കീഴിലാണ് ഇന്നും ആ രാജ്യങ്ങളിൽ പലതും. ഈ പശ്ചാത്തലത്തിലാണ് ഒരു റിപ്പബ്ലിക് എന്ന നിലയിൽ ഇന്ത്യയുടെ വ്യക്തിത്വം വേറിട്ടുനിൽക്കുന്നത്. മുക്കാൽ നൂറ്റാണ്ടുമുന്പെന്നപോലെ ഇന്നും ഇന്ത്യ ലോകത്തിനുമുന്പിൽ തല ഉയർത്തിനിൽക്കുന്നു.
രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന ധീരരായ സ്വാതന്ത്ര്യ സമരസേനാനികളെയും ഭരണഘടനാ ശില്പികളെയും നന്ദിപൂർവം സ്മരിക്കാനുള്ള അവസരം കൂടിയാണിത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമരം സമാനതകളില്ലാത്തതായിരുന്നു. മഹാത്മാഗാന്ധി നേതൃത്വം ഏറ്റെടുത്തതോടെയാണു സമരത്തിനു പുതിയ രൂപഭാവങ്ങൾ കൈവന്നത്. അഹിംസയിലൂന്നിയ ഗാന്ധിജിയുടെ സമരരീതിയും നിസഹകരണ പ്രസ്ഥാനവും സിവിൽ നിയമലംഘനവും ലോകം അന്നുവരെ കാണാത്ത സമരമാർഗങ്ങളായിരുന്നു.
എന്നാൽ, കുറേക്കൂടി ശക്തമായ സമരമാർഗങ്ങളാണ് സ്വീകരിക്കേണ്ടത് എന്ന അഭിപ്രായമുള്ള തീവ്രവാദികളും അന്നു കോൺഗ്രസിലുണ്ടായിരുന്നു എന്നതു മറ്റൊരു കാര്യം. ബ്രിട്ടനെതിരേ പട പൊരുതാൻ ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ച നേതാജി സുഭാഷ് ചന്ദ്രബോസ് അവരിൽ പ്രമുഖനായിരുന്നു. ജവഹർലാൽ നെഹ്റുവിനെപ്പോലെ കോൺഗ്രസിലെ സോഷ്യലിസ്റ്റ് ചിന്താഗതിയുടെ വക്താവായിരുന്നു നേതാജിയും. നേതാജിയുടെ 125-ാം പിറന്നാൾ രാഷ്ട്രം ആഘോഷിച്ചത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്. സുഭാഷ് ചന്ദ്രബോസിനെപ്പോലെ വ്യത്യസ്ത സമരപാത സ്വീകരിച്ച നേതാക്കളുടെ പ്രവർത്തനങ്ങളും ഇന്ത്യക്കാരന്റെ സ്വാതന്ത്ര്യ സമരബോധം ജ്വലിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
ജനാധിപത്യവും ബഹുസ്വരതയും ഫെഡറലിസവുമാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആധാരശിലകൾ. അടുത്ത കാലത്തായി ഇവയ്ക്കുനേരേ ചില ഭീഷണികൾ ഉയരുന്നതു കാണാതിരുന്നുകൂടാ. പാർലമെന്ററി ജനാധിപത്യ സന്പ്രദായം തെരഞ്ഞെടുത്ത ഇന്ത്യ നിയമനിർമാണസഭയ്ക്കും ഭരണ നിർവഹണ സംവിധാനത്തിനും ജുഡീഷറിക്കും വ്യക്തമായ അധികാരങ്ങൾ നിർവചിച്ചു നൽകുകയും അതിലൊന്നിന്റെ അധികാരത്തിൽ മറ്റൊന്നു കൈകടത്തരുതെന്നു നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, അടുത്ത കാലത്തായി പാർലമെന്റിന്റെ പ്രാധാന്യം കുറയ്ക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങൾ ജനാധിപത്യ വിശ്വാസികളെ ഉത്കണ്ഠാകുലരാക്കുന്നു. ജുഡീഷറിയുടെ സ്വാതന്ത്ര്യത്തിനുനേരേപോലും വെല്ലുവിളികൾ ഉയരുന്നു. ബഹുസ്വരതയ്ക്കെതിരേ ഉയരുന്ന നീക്കങ്ങളാണ് ഏറ്റവും ആശങ്കാജനകം. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ ശക്തി എന്നാണു പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെപ്പോലുള്ളവർ വിശ്വസിച്ചിരുന്നത്. എന്നാൽ, ഏകശിലാഖണ്ഡ സമാനമായ സംസ്കാരമാണ് ഇന്ത്യക്കു വേണ്ടതെന്നു വിശ്വസിക്കുന്നവർക്കാണ് ഇന്നു ഭരണത്തിൽ പ്രാമുഖ്യം. വൈവിധ്യങ്ങളും വൈജാത്യങ്ങളും ബലപ്രയോഗത്തിലൂടെയും സമ്മർദതന്ത്രങ്ങളിലൂടെയും ഇല്ലാതാക്കപ്പെടുന്ന ഇന്ത്യ, ഇന്ത്യയാവില്ലെന്ന് എന്തേ പലർക്കും മനസിലാകാതെ പോകുന്നു?
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലും പുനർവായന നടത്താനുള്ള ശ്രമങ്ങളും മറ്റൊരു വശത്തു നടത്തുന്നു. കോൺഗ്രസ് ഭരണത്തിന്റെ മുദ്രകൾ മായിച്ചുകളയാനാണു ശ്രമം. ചരിത്രമുറങ്ങുന്ന പഴയ പാർലമെന്റ് മന്ദിരത്തിനു പകരം പുതിയ സെൻട്രൽ വിസ്ത നിർമിക്കുന്നതും ഇന്ത്യാഗേറ്റിലെ നിർമാണ പ്രവർത്തനങ്ങളുമെല്ലാം അതിന്റെ ഭാഗമാണ്. രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ സൈനികരുടെ ഓർമയ്ക്കായി 50 വർഷമായി രാജ്യതലസ്ഥാനത്തു ജ്വലിച്ചുകൊണ്ടിരുന്ന ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതി അണച്ചു. തൊട്ടടുത്തു പുതുതായി നിർമിച്ച ദേശീയ യുദ്ധസ്മാരകത്തിലേക്ക് അമർ ജവാൻ ജ്യോതി മാറ്റി സ്ഥാപിക്കുകയായിരുന്നു. 1977-ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധത്തിൽ രാജ്യത്തിനുവേണ്ടി വീരചരമം പ്രാപിച്ച സൈനികരുടെ ഓർമയ്ക്കായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരമാണ് ഇന്ത്യാ ഗേറ്റിൽ അമർ ജവാൻ ജ്യോതി സ്ഥാപിച്ചത്. റിപ്പബ്ലിക് ദിനാഘോഷത്തിനു സമാപനം കുറിച്ചുള്ള സൈനിക വാദ്യ-സംഗീത വിരുന്നായ ബീറ്റിംഗ് ദ റിട്രീറ്റിൽനിന്ന് മഹാത്മാഗാന്ധിയുടെ ഇഷ്ടഗീതമായ "അബൈഡ് വിത്ത് മി'' (എന്റെ കൂടെ എന്നും ഉണ്ടായിരിക്കണമേ) ഒഴിവാക്കിയതാണ് ബിജെപി സർക്കാരിന്റെ മനോഭാവം വെളിവാക്കുന്ന മറ്റൊരു നടപടി. ഏങ്കിലും ആഭ്യന്തരവും ബാഹ്യവുമായ എല്ലാ വെല്ലുവിളികളെയും നേരിട്ടു മുന്നോട്ടുപോകാനുള്ള ആന്തരികമായ കരുത്ത് ഇന്ത്യൻ റിപ്പബ്ലിക്കിനുണ്ട്. ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ.
ഇന്നു റിപ്പബ്ലിക് ദിനം. 1950 ജനുവരി 26-ന് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായതിന്റെ സ്മരണ ഇന്നു പുതുക്കുന്നു. ഭരണഘടനാവാഴ്ചയുടെ 72 വർഷങ്ങൾ ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം അഭിമാനവും വലിയൊരളവോളം തൃപ്തിയും നൽകുന്നതാണ്. രണ്ടു നൂറ്റാണ്ട് നീണ്ടുനിന്ന ബ്രിട്ടീഷ് കോളനിവാഴ്ചയിൽനിന്ന് 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ ലോകത്ത് അടിമത്തത്തിൽ കഴിഞ്ഞിരുന്ന പല ജനവിഭാഗങ്ങൾക്കും അതു പ്രചോദനമായി. ഏഷ്യയിലെയും ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങൾ സ്വാതന്ത്ര്യം നേടി. എന്നാൽ, ജനാധിപത്യ ഭരണ സന്പ്രദായം നിലനിർത്താൻ അതിൽ പല രാജ്യങ്ങൾക്കും കഴിഞ്ഞില്ല. ഏകാധിപത്യ നുകത്തിനു കീഴിലാണ് ഇന്നും ആ രാജ്യങ്ങളിൽ പലതും. ഈ പശ്ചാത്തലത്തിലാണ് ഒരു റിപ്പബ്ലിക് എന്ന നിലയിൽ ഇന്ത്യയുടെ വ്യക്തിത്വം വേറിട്ടുനിൽക്കുന്നത്. മുക്കാൽ നൂറ്റാണ്ടുമുന്പെന്നപോലെ ഇന്നും ഇന്ത്യ ലോകത്തിനുമുന്പിൽ തല ഉയർത്തിനിൽക്കുന്നു.
രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന ധീരരായ സ്വാതന്ത്ര്യ സമരസേനാനികളെയും ഭരണഘടനാ ശില്പികളെയും നന്ദിപൂർവം സ്മരിക്കാനുള്ള അവസരം കൂടിയാണിത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമരം സമാനതകളില്ലാത്തതായിരുന്നു. മഹാത്മാഗാന്ധി നേതൃത്വം ഏറ്റെടുത്തതോടെയാണു സമരത്തിനു പുതിയ രൂപഭാവങ്ങൾ കൈവന്നത്. അഹിംസയിലൂന്നിയ ഗാന്ധിജിയുടെ സമരരീതിയും നിസഹകരണ പ്രസ്ഥാനവും സിവിൽ നിയമലംഘനവും ലോകം അന്നുവരെ കാണാത്ത സമരമാർഗങ്ങളായിരുന്നു.
എന്നാൽ, കുറേക്കൂടി ശക്തമായ സമരമാർഗങ്ങളാണ് സ്വീകരിക്കേണ്ടത് എന്ന അഭിപ്രായമുള്ള തീവ്രവാദികളും അന്നു കോൺഗ്രസിലുണ്ടായിരുന്നു എന്നതു മറ്റൊരു കാര്യം. ബ്രിട്ടനെതിരേ പട പൊരുതാൻ ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ച നേതാജി സുഭാഷ് ചന്ദ്രബോസ് അവരിൽ പ്രമുഖനായിരുന്നു. ജവഹർലാൽ നെഹ്റുവിനെപ്പോലെ കോൺഗ്രസിലെ സോഷ്യലിസ്റ്റ് ചിന്താഗതിയുടെ വക്താവായിരുന്നു നേതാജിയും. നേതാജിയുടെ 125-ാം പിറന്നാൾ രാഷ്ട്രം ആഘോഷിച്ചത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്. സുഭാഷ് ചന്ദ്രബോസിനെപ്പോലെ വ്യത്യസ്ത സമരപാത സ്വീകരിച്ച നേതാക്കളുടെ പ്രവർത്തനങ്ങളും ഇന്ത്യക്കാരന്റെ സ്വാതന്ത്ര്യ സമരബോധം ജ്വലിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
ജനാധിപത്യവും ബഹുസ്വരതയും ഫെഡറലിസവുമാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആധാരശിലകൾ. അടുത്ത കാലത്തായി ഇവയ്ക്കുനേരേ ചില ഭീഷണികൾ ഉയരുന്നതു കാണാതിരുന്നുകൂടാ. പാർലമെന്ററി ജനാധിപത്യ സന്പ്രദായം തെരഞ്ഞെടുത്ത ഇന്ത്യ നിയമനിർമാണസഭയ്ക്കും ഭരണ നിർവഹണ സംവിധാനത്തിനും ജുഡീഷറിക്കും വ്യക്തമായ അധികാരങ്ങൾ നിർവചിച്ചു നൽകുകയും അതിലൊന്നിന്റെ അധികാരത്തിൽ മറ്റൊന്നു കൈകടത്തരുതെന്നു നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, അടുത്ത കാലത്തായി പാർലമെന്റിന്റെ പ്രാധാന്യം കുറയ്ക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങൾ ജനാധിപത്യ വിശ്വാസികളെ ഉത്കണ്ഠാകുലരാക്കുന്നു. ജുഡീഷറിയുടെ സ്വാതന്ത്ര്യത്തിനുനേരേപോലും വെല്ലുവിളികൾ ഉയരുന്നു. ബഹുസ്വരതയ്ക്കെതിരേ ഉയരുന്ന നീക്കങ്ങളാണ് ഏറ്റവും ആശങ്കാജനകം. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ ശക്തി എന്നാണു പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെപ്പോലുള്ളവർ വിശ്വസിച്ചിരുന്നത്. എന്നാൽ, ഏകശിലാഖണ്ഡ സമാനമായ സംസ്കാരമാണ് ഇന്ത്യക്കു വേണ്ടതെന്നു വിശ്വസിക്കുന്നവർക്കാണ് ഇന്നു ഭരണത്തിൽ പ്രാമുഖ്യം. വൈവിധ്യങ്ങളും വൈജാത്യങ്ങളും ബലപ്രയോഗത്തിലൂടെയും സമ്മർദതന്ത്രങ്ങളിലൂടെയും ഇല്ലാതാക്കപ്പെടുന്ന ഇന്ത്യ, ഇന്ത്യയാവില്ലെന്ന് എന്തേ പലർക്കും മനസിലാകാതെ പോകുന്നു?
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലും പുനർവായന നടത്താനുള്ള ശ്രമങ്ങളും മറ്റൊരു വശത്തു നടത്തുന്നു. കോൺഗ്രസ് ഭരണത്തിന്റെ മുദ്രകൾ മായിച്ചുകളയാനാണു ശ്രമം. ചരിത്രമുറങ്ങുന്ന പഴയ പാർലമെന്റ് മന്ദിരത്തിനു പകരം പുതിയ സെൻട്രൽ വിസ്ത നിർമിക്കുന്നതും ഇന്ത്യാഗേറ്റിലെ നിർമാണ പ്രവർത്തനങ്ങളുമെല്ലാം അതിന്റെ ഭാഗമാണ്. രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ സൈനികരുടെ ഓർമയ്ക്കായി 50 വർഷമായി രാജ്യതലസ്ഥാനത്തു ജ്വലിച്ചുകൊണ്ടിരുന്ന ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതി അണച്ചു. തൊട്ടടുത്തു പുതുതായി നിർമിച്ച ദേശീയ യുദ്ധസ്മാരകത്തിലേക്ക് അമർ ജവാൻ ജ്യോതി മാറ്റി സ്ഥാപിക്കുകയായിരുന്നു. 1977-ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധത്തിൽ രാജ്യത്തിനുവേണ്ടി വീരചരമം പ്രാപിച്ച സൈനികരുടെ ഓർമയ്ക്കായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരമാണ് ഇന്ത്യാ ഗേറ്റിൽ അമർ ജവാൻ ജ്യോതി സ്ഥാപിച്ചത്. റിപ്പബ്ലിക് ദിനാഘോഷത്തിനു സമാപനം കുറിച്ചുള്ള സൈനിക വാദ്യ-സംഗീത വിരുന്നായ ബീറ്റിംഗ് ദ റിട്രീറ്റിൽനിന്ന് മഹാത്മാഗാന്ധിയുടെ ഇഷ്ടഗീതമായ "അബൈഡ് വിത്ത് മി'' (എന്റെ കൂടെ എന്നും ഉണ്ടായിരിക്കണമേ) ഒഴിവാക്കിയതാണ് ബിജെപി സർക്കാരിന്റെ മനോഭാവം വെളിവാക്കുന്ന മറ്റൊരു നടപടി. ഏങ്കിലും ആഭ്യന്തരവും ബാഹ്യവുമായ എല്ലാ വെല്ലുവിളികളെയും നേരിട്ടു മുന്നോട്ടുപോകാനുള്ള ആന്തരികമായ കരുത്ത് ഇന്ത്യൻ റിപ്പബ്ലിക്കിനുണ്ട്. ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ.