രാഷ്ട്രീയ പാർട്ടികൾക്കു രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ചാവേർനിലങ്ങളായി കലാലയങ്ങളെ മാറ്റുന്നത് അനുവദിക്കാനാവില്ല
ഒരു കലാലയമുറ്റംകൂടി ചോരവീണു പങ്കിലമായിരിക്കുന്നു. ഇടുക്കി ഗവൺമെന്റ് എൻജിനിയറിംഗ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർഥി കുത്തേറ്റു മരിച്ചതു സാക്ഷരകേരളത്തിനു കളങ്കവും അതേസമയം തീരാവേദനയുമായി. നാലാംവർഷ എൻജിനിയറിംഗ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ തളിപ്പറന്പ് സ്വദേശി ധീരജ് രാജേന്ദ്രനാണു മരിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. കോളജ് ഗേറ്റിനു സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിലുണ്ടായ വാക്കുതർക്കമാണു കത്തിക്കുത്തിലേക്കു നയിച്ചതെന്നു പറയുന്നു. ഇരുകൂട്ടരും സംയമനം വെടിഞ്ഞപ്പോൾ നഷ്ടമായതു വിലപ്പെട്ട ഒരു ജീവനാണ്.
ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും അതോടെ പൊലിഞ്ഞുപോയി. വിദ്യാർഥി സംഘനകൾക്ക് ഒരു രക്തസാക്ഷിയെക്കൂടി കിട്ടി. പക്ഷേ ആ വിദ്യാർഥിയുടെ മാതാപിതാക്കൾക്കു തീരാത്ത നഷ്ടമാണുണ്ടായത്. അവരുടെ തേങ്ങലുകൾ കേരളത്തിന്റെ മനഃസാക്ഷിയെ നൊന്പരപ്പെടുത്തിക്കൊണ്ടിരിക്കും.
ഈ ബലിദാനം എന്തിനുവേണ്ടിയാണെന്നു വിദ്യാർഥിസമൂഹം ചിന്തിക്കുന്നതു നല്ലതാണ്. രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും സ്വാർഥനേട്ടങ്ങൾക്കുവേണ്ടി വെട്ടിമരിക്കാനുള്ള ചാവേറുകളാണോ വിദ്യാർഥികൾ? തങ്ങളുടെ സംഘടനയുടെ പതാക ഉയർന്നുനിൽക്കാനാണു വിദ്യാർഥിപ്രവർത്തകർ എതിർപക്ഷത്തുള്ളവരോട് ഏറ്റുമുട്ടാൻ തയാറാകുന്നത്. ആവേശം മൂത്തു പലതും ചെയ്യുന്നതു കളി ചോരക്കളിയാകും എന്നറിഞ്ഞുകൊണ്ടല്ല. പക്ഷേ, കാര്യങ്ങൾ കൈവിട്ടുപോകുന്നതു പെട്ടെന്നായിരിക്കും. സംഘർഷങ്ങളിലും സംഘട്ടനങ്ങളിലും പലരും പെട്ടുപോകുന്നതു നിർഭാഗ്യംകൊണ്ടാണ്. ചിലർക്കു ജീവൻതന്നെ നഷ്ടപ്പെടുന്നു. മറ്റുചിലർക്ക് അംഗഭംഗങ്ങളും മറ്റുപല നഷ്ടങ്ങളുമുണ്ടാകുന്നു. ചിലർ ഇരയാകുന്നതും വേറെ ചിലർ പ്രതിയാകുന്നതും വിധിവൈപരീത്യംകൊണ്ടെന്നേ പറയാനാവൂ.
സ്വയരക്ഷയ്ക്കായും ഉറ്റവരുടെ രക്ഷയ്ക്കുവേണ്ടിയും പ്രത്യാക്രമണം നടത്താൻ നിർബന്ധിതരാകുന്നവരുമുണ്ടാകാം. എങ്ങനെയായാലും കേസിൽ കുടുങ്ങുകയോ ജയിലിലാവുകയോ ചെയ്താൽ അതോടെ ഭാവി ഇരുളിലാകുന്നു. കലാലയസംഘട്ടനങ്ങളിൽ ജീവൻ പൊലിയുന്നവരുടെയും ജീവിതം തകരുന്നവരുടെയും അനുഭവങ്ങൾ എല്ലാ വിദ്യാർഥികൾക്കും പാഠമായി മാറണം. എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധിക്കപ്പെട്ടതിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. തീവ്രചിന്താഗതിയുള്ള കാന്പസ്ഫ്രണ്ട് പ്രവർത്തകരാണ് ആ കേസിൽ പ്രതിപ്പട്ടികയിലുള്ളത്.
കേരളത്തിലെ കാന്പസുകളെ സംഘർഷഭരിതമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചതു സിപിഎമ്മിന്റെ വിദ്യാർഥിവിഭാഗമായ എസ്എഫ്ഐയും കോൺഗ്രസിന്റെ വിദ്യാർഥിവിഭാഗമായ കെഎസ്യുവും തമ്മിൽ മേൽക്കോയ്മയ്ക്കുവേണ്ടി നടത്തിയ ബലപരീക്ഷണങ്ങളായിരുന്നു എന്നു പറയണം. അസഹിഷ്ണുതയാണു വിദ്യാർഥിസംഘടനകൾ തമ്മിലുള്ള സംഘർഷത്തിന് അടിസ്ഥാനകാരണം. സ്വാതന്ത്ര്യത്തെപ്പറ്റിയും ജനാധിപത്യത്തെപ്പറ്റിയുമൊക്കെ വലിയ വായിൽ സംസാരിക്കാറുള്ള പല വിദ്യാർഥി സംഘടനാ നേതാക്കൾക്കും എതിർസംഘടനകളിൽ പെട്ടവരെ കാന്പസിൽ കാണുന്നതുതന്നെ ചതുർഥിയാണ്. ഭീഷണിയിലൂടെയും സമ്മർദങ്ങളിലൂടെയും അതൊന്നും ഫലിക്കാതെവന്നാൽ അക്രമമാർഗങ്ങളിലൂടെയും അവരെ ഒതുക്കാൻ നോക്കുന്നു. അവർ തിരിച്ചുപ്രതികരിക്കുന്നതു ചിലപ്പോൾ സംഘട്ടനങ്ങളിലേക്കു നയിക്കുന്നു.
കലാലയങ്ങളിലെ അക്രമരാഷ്ട്രീയം പിടിവിട്ടുപോകുന്നുവെന്നു കണ്ടപ്പോൾ അതിനെതിരേ കോടതികൾതന്നെ ഇടപെടുകയും ശക്തമായ നിലപാടെടുക്കുകയും ചെയ്തു. അതിന്റെയൊക്കെ ഫലമായി കാന്പസിലെ അക്രമരാഷ്ട്രീയത്തിനു തെല്ലു ശമനമുണ്ടാകുന്നതായി പൊതുവെ തോന്നിയിരുന്നു. അതിനിടയിലാണു കാമ്പസിലും പുറത്തും പുതിയ രാഷ്ട്രീയ സംഘട്ടനങ്ങളുണ്ടാകുന്നത്.
രാജ്യത്തെ ജനാധിപത്യ സംവിധാനവുമായി പരിചയിക്കാൻ വിദ്യാർഥികളെ സഹായിക്കുമെന്ന ചിന്തയാണു കലാലയരാഷ്ട്രീയത്തെയും സംഘടനാ പ്രവർത്തനങ്ങളെയും ക്രിയാത്മകമായി സമീപിക്കാൻ പക്വമതികളായ ആളുകളെ പ്രേരിപ്പിച്ചത്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്നു പാർട്ടികളുടെ അമരത്തെത്തുകയും മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയായി കേരളത്തെ നയിക്കുകയും ചെയ്തവർ നിരവധി. എന്നാൽ, ക്രമേണ വിദ്യാർഥിരാഷ്ട്രീയത്തിൽ അപഭ്രംശങ്ങൾ സംഭവിക്കുകയും കലാലയങ്ങളിൽ ചോരവീഴ്ത്തുന്ന തരത്തിലുള്ള അപചയത്തിലേക്ക് അതു വീഴുകയും ചെയ്തതു നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയ്ക്കു പൊതുവെ സംഭവിച്ച മൂല്യച്യുതിയുടെ ഭാഗമായിട്ടാണ്. മുതിർന്നവരുടെ രാഷ്ട്രീയ പ്രവർത്തനശൈലി മാറാതെ വിദ്യാർഥിനേതാക്കൾ മാത്രമായി നന്നാകില്ല. കോടതിവിധികളെത്തുടർന്നു വിദ്യാർഥിരാഷ്ട്രീയത്തിനു വന്ന നിയന്ത്രണങ്ങൾ കലാലയങ്ങളിൽ വർഗീയതയും മയക്കുമരുന്നുപയോഗവും പോലുള്ള തിന്മകൾ വ്യാപിക്കാനിടയാക്കി എന്ന വാദമുണ്ട്.
പഠനത്തിനു പുറമേ വിദ്യാർഥികളുടെ സർഗാത്മക പ്രവർത്തനങ്ങൾക്കും വ്യക്തിത്വ വികാസത്തിനുമുള്ള വേദിയാകണം കാന്പസുകൾ എന്നതിൽ തർക്കമില്ല. വിദ്യാർഥി സംഘടനകളുടെ പ്രവർത്തനം ആ ദിശയിലായിരിക്കണം. രാഷ്ട്രീയ പാർട്ടികൾക്കു രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ചാവേർനിലങ്ങളായി കലാലയങ്ങളെ മാറ്റുന്നത് അനുവദിക്കാനാവില്ല.
ഒരു കലാലയമുറ്റംകൂടി ചോരവീണു പങ്കിലമായിരിക്കുന്നു. ഇടുക്കി ഗവൺമെന്റ് എൻജിനിയറിംഗ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർഥി കുത്തേറ്റു മരിച്ചതു സാക്ഷരകേരളത്തിനു കളങ്കവും അതേസമയം തീരാവേദനയുമായി. നാലാംവർഷ എൻജിനിയറിംഗ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ തളിപ്പറന്പ് സ്വദേശി ധീരജ് രാജേന്ദ്രനാണു മരിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. കോളജ് ഗേറ്റിനു സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിലുണ്ടായ വാക്കുതർക്കമാണു കത്തിക്കുത്തിലേക്കു നയിച്ചതെന്നു പറയുന്നു. ഇരുകൂട്ടരും സംയമനം വെടിഞ്ഞപ്പോൾ നഷ്ടമായതു വിലപ്പെട്ട ഒരു ജീവനാണ്.
ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും അതോടെ പൊലിഞ്ഞുപോയി. വിദ്യാർഥി സംഘനകൾക്ക് ഒരു രക്തസാക്ഷിയെക്കൂടി കിട്ടി. പക്ഷേ ആ വിദ്യാർഥിയുടെ മാതാപിതാക്കൾക്കു തീരാത്ത നഷ്ടമാണുണ്ടായത്. അവരുടെ തേങ്ങലുകൾ കേരളത്തിന്റെ മനഃസാക്ഷിയെ നൊന്പരപ്പെടുത്തിക്കൊണ്ടിരിക്കും.
ഈ ബലിദാനം എന്തിനുവേണ്ടിയാണെന്നു വിദ്യാർഥിസമൂഹം ചിന്തിക്കുന്നതു നല്ലതാണ്. രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും സ്വാർഥനേട്ടങ്ങൾക്കുവേണ്ടി വെട്ടിമരിക്കാനുള്ള ചാവേറുകളാണോ വിദ്യാർഥികൾ? തങ്ങളുടെ സംഘടനയുടെ പതാക ഉയർന്നുനിൽക്കാനാണു വിദ്യാർഥിപ്രവർത്തകർ എതിർപക്ഷത്തുള്ളവരോട് ഏറ്റുമുട്ടാൻ തയാറാകുന്നത്. ആവേശം മൂത്തു പലതും ചെയ്യുന്നതു കളി ചോരക്കളിയാകും എന്നറിഞ്ഞുകൊണ്ടല്ല. പക്ഷേ, കാര്യങ്ങൾ കൈവിട്ടുപോകുന്നതു പെട്ടെന്നായിരിക്കും. സംഘർഷങ്ങളിലും സംഘട്ടനങ്ങളിലും പലരും പെട്ടുപോകുന്നതു നിർഭാഗ്യംകൊണ്ടാണ്. ചിലർക്കു ജീവൻതന്നെ നഷ്ടപ്പെടുന്നു. മറ്റുചിലർക്ക് അംഗഭംഗങ്ങളും മറ്റുപല നഷ്ടങ്ങളുമുണ്ടാകുന്നു. ചിലർ ഇരയാകുന്നതും വേറെ ചിലർ പ്രതിയാകുന്നതും വിധിവൈപരീത്യംകൊണ്ടെന്നേ പറയാനാവൂ.
സ്വയരക്ഷയ്ക്കായും ഉറ്റവരുടെ രക്ഷയ്ക്കുവേണ്ടിയും പ്രത്യാക്രമണം നടത്താൻ നിർബന്ധിതരാകുന്നവരുമുണ്ടാകാം. എങ്ങനെയായാലും കേസിൽ കുടുങ്ങുകയോ ജയിലിലാവുകയോ ചെയ്താൽ അതോടെ ഭാവി ഇരുളിലാകുന്നു. കലാലയസംഘട്ടനങ്ങളിൽ ജീവൻ പൊലിയുന്നവരുടെയും ജീവിതം തകരുന്നവരുടെയും അനുഭവങ്ങൾ എല്ലാ വിദ്യാർഥികൾക്കും പാഠമായി മാറണം. എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധിക്കപ്പെട്ടതിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. തീവ്രചിന്താഗതിയുള്ള കാന്പസ്ഫ്രണ്ട് പ്രവർത്തകരാണ് ആ കേസിൽ പ്രതിപ്പട്ടികയിലുള്ളത്.
കേരളത്തിലെ കാന്പസുകളെ സംഘർഷഭരിതമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചതു സിപിഎമ്മിന്റെ വിദ്യാർഥിവിഭാഗമായ എസ്എഫ്ഐയും കോൺഗ്രസിന്റെ വിദ്യാർഥിവിഭാഗമായ കെഎസ്യുവും തമ്മിൽ മേൽക്കോയ്മയ്ക്കുവേണ്ടി നടത്തിയ ബലപരീക്ഷണങ്ങളായിരുന്നു എന്നു പറയണം. അസഹിഷ്ണുതയാണു വിദ്യാർഥിസംഘടനകൾ തമ്മിലുള്ള സംഘർഷത്തിന് അടിസ്ഥാനകാരണം. സ്വാതന്ത്ര്യത്തെപ്പറ്റിയും ജനാധിപത്യത്തെപ്പറ്റിയുമൊക്കെ വലിയ വായിൽ സംസാരിക്കാറുള്ള പല വിദ്യാർഥി സംഘടനാ നേതാക്കൾക്കും എതിർസംഘടനകളിൽ പെട്ടവരെ കാന്പസിൽ കാണുന്നതുതന്നെ ചതുർഥിയാണ്. ഭീഷണിയിലൂടെയും സമ്മർദങ്ങളിലൂടെയും അതൊന്നും ഫലിക്കാതെവന്നാൽ അക്രമമാർഗങ്ങളിലൂടെയും അവരെ ഒതുക്കാൻ നോക്കുന്നു. അവർ തിരിച്ചുപ്രതികരിക്കുന്നതു ചിലപ്പോൾ സംഘട്ടനങ്ങളിലേക്കു നയിക്കുന്നു.
കലാലയങ്ങളിലെ അക്രമരാഷ്ട്രീയം പിടിവിട്ടുപോകുന്നുവെന്നു കണ്ടപ്പോൾ അതിനെതിരേ കോടതികൾതന്നെ ഇടപെടുകയും ശക്തമായ നിലപാടെടുക്കുകയും ചെയ്തു. അതിന്റെയൊക്കെ ഫലമായി കാന്പസിലെ അക്രമരാഷ്ട്രീയത്തിനു തെല്ലു ശമനമുണ്ടാകുന്നതായി പൊതുവെ തോന്നിയിരുന്നു. അതിനിടയിലാണു കാമ്പസിലും പുറത്തും പുതിയ രാഷ്ട്രീയ സംഘട്ടനങ്ങളുണ്ടാകുന്നത്.
രാജ്യത്തെ ജനാധിപത്യ സംവിധാനവുമായി പരിചയിക്കാൻ വിദ്യാർഥികളെ സഹായിക്കുമെന്ന ചിന്തയാണു കലാലയരാഷ്ട്രീയത്തെയും സംഘടനാ പ്രവർത്തനങ്ങളെയും ക്രിയാത്മകമായി സമീപിക്കാൻ പക്വമതികളായ ആളുകളെ പ്രേരിപ്പിച്ചത്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്നു പാർട്ടികളുടെ അമരത്തെത്തുകയും മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയായി കേരളത്തെ നയിക്കുകയും ചെയ്തവർ നിരവധി. എന്നാൽ, ക്രമേണ വിദ്യാർഥിരാഷ്ട്രീയത്തിൽ അപഭ്രംശങ്ങൾ സംഭവിക്കുകയും കലാലയങ്ങളിൽ ചോരവീഴ്ത്തുന്ന തരത്തിലുള്ള അപചയത്തിലേക്ക് അതു വീഴുകയും ചെയ്തതു നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയ്ക്കു പൊതുവെ സംഭവിച്ച മൂല്യച്യുതിയുടെ ഭാഗമായിട്ടാണ്. മുതിർന്നവരുടെ രാഷ്ട്രീയ പ്രവർത്തനശൈലി മാറാതെ വിദ്യാർഥിനേതാക്കൾ മാത്രമായി നന്നാകില്ല. കോടതിവിധികളെത്തുടർന്നു വിദ്യാർഥിരാഷ്ട്രീയത്തിനു വന്ന നിയന്ത്രണങ്ങൾ കലാലയങ്ങളിൽ വർഗീയതയും മയക്കുമരുന്നുപയോഗവും പോലുള്ള തിന്മകൾ വ്യാപിക്കാനിടയാക്കി എന്ന വാദമുണ്ട്.
പഠനത്തിനു പുറമേ വിദ്യാർഥികളുടെ സർഗാത്മക പ്രവർത്തനങ്ങൾക്കും വ്യക്തിത്വ വികാസത്തിനുമുള്ള വേദിയാകണം കാന്പസുകൾ എന്നതിൽ തർക്കമില്ല. വിദ്യാർഥി സംഘടനകളുടെ പ്രവർത്തനം ആ ദിശയിലായിരിക്കണം. രാഷ്ട്രീയ പാർട്ടികൾക്കു രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ചാവേർനിലങ്ങളായി കലാലയങ്ങളെ മാറ്റുന്നത് അനുവദിക്കാനാവില്ല.