ജനകീയ പ്രശ്നങ്ങളെ അവഗണിച്ചും ജനങ്ങളുടെ എതിർപ്പുകളെ അടിച്ചമർത്തിയും മുന്നോട്ടു പോകാമെന്നു കരുതുന്ന ഏകാധിപത്യശൈലിക്കാരായ ഭരണാധികാരികൾക്കു കസാഖ്സ്ഥാൻ സംഭവവികാസങ്ങൾ വലിയ പാഠമാണു മുന്നോട്ടു വയ്ക്കുന്നത്.
അധികാരപ്രമത്തരായ ഭരണാധികാരികളുടെ മനുഷ്യത്വരഹിതമായ നടപടികൾ സാധാരണ ജനങ്ങളുടെ ജീവിതത്തെ എങ്ങനെ ദുരന്തപൂർണമാക്കുമെന്നതിനു മികച്ച ഉദാഹരണമാണു മധ്യേഷ്യൻ രാജ്യമായ കസാഖ്സ്ഥാനിലെ സംഭവവികാസങ്ങൾ. ഇന്ധനവിലവർധനയ്ക്കെതിരേ കസാഖ്സ്ഥാനിൽ നടന്നുവരുന്ന ജനകീയ പ്രക്ഷോഭത്തിൽ ഇരുന്നൂറോളം പേർ ഇതുവരെ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. യഥാർഥ മരണസംഖ്യ ഇതിലുമേറെയാകാനാണ് എല്ലാ സാധ്യതയും. കൊല്ലപ്പെട്ടവരിൽ പ്രക്ഷോഭകരും സൈനികരും എത്രയുണ്ട് എന്നൊന്നും വ്യക്തമല്ല. രണ്ടായിരത്തിലധികം പ്രക്ഷോഭകർക്കും 1300 സുരക്ഷാ ജീവനക്കാർക്കും ഏറ്റുമുട്ടലുകളിൽ പരിക്കേറ്റിട്ടുണ്ട്. ആറായിരത്തോളം പേർ അറസ്റ്റിലായി. ജനാധിപത്യ അവകാശങ്ങളെ മാനിക്കാത്ത ഒരു ഭരണകൂടം ജനകീയസമരങ്ങളെ എത്ര ക്രൂരമായാണ് അടിച്ചമർത്തുന്നതെന്നു പുറത്തുവന്ന വിവരങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്.
ഭക്ഷണവും പാർപ്പിടവും വസ്ത്രവും പോലെ ഇന്നു ജനങ്ങൾക്ക് അവശ്യംവേണ്ട വസ്തുവാണ് ഇന്ധനവും. ന്യായമായ വിലയ്ക്ക് ഇന്ധനം കിട്ടിയില്ലെങ്കിൽ പരിമിത വരുമാനക്കാരായ ആളുകളുടെ കുടുംബ ബജറ്റിന്റെ കണക്കു തെറ്റും. ജനക്ഷേമത്തിൽ താത്പര്യമുള്ള സർക്കാരുകൾ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും വരുമാനസ്ഥിതി കണക്കിലെടുത്താണു നയപരിപാടികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുക.
എന്നാൽ, ഭരണത്തിലേറിക്കഴിഞ്ഞാൽ പിന്നെ ജനങ്ങളെ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നു കരുതുന്ന ഏകാധിപത്യ പ്രവണതക്കാർ സർക്കാരിന്റെ വരുമാനവും ലാഭവും മാത്രം നോക്കി തീരുമാനങ്ങളെടുക്കുന്നു. എതിർക്കുന്നവരെ നിഷ്ഠുരം അടിച്ചമർത്തുന്നു. ജനങ്ങൾ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോയെന്നു നോക്കാൻ ഇവർ മെനക്കെടാറില്ല. സ്വാർഥതാത്പര്യങ്ങളോ ഉപദേശകസംഘത്തിന്റെ തെറ്റായ മാർഗനിർദേശങ്ങളോ ഒക്കെയാണ് ഇവരെ നയിക്കുന്നത്. ജനാധിപത്യം വേരുറച്ചിട്ടില്ലാത്ത വികസ്വരരാജ്യങ്ങളിലാണ് ഇത്തരം ഏകാധിപതികൾ തലയുയർത്തുന്നതും രാജ്യത്തിനും ജനങ്ങൾക്കും ശാപമായി മാറുന്നതും.
പഴയ സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന കസാഖ്സ്ഥാൻ കമ്യൂണിസത്തിന്റെ തകർച്ചയെത്തുടർന്നാണ് 1991-ൽ സ്വതന്ത്ര റിപ്പബ്ളിക്കായത്. വലിപ്പംകൊണ്ടു ലോകത്തിൽ ഒന്പതാം സ്ഥാനമുള്ള (27,24,900 ചതുരശ്ര കിലോമീറ്റർ വിസ്തീർണം) രാജ്യമായ കസാഖ്സ്ഥാനിൽ ജനസംഖ്യ രണ്ടുകോടിയിൽ താഴെ മാത്രം (ലോകത്തിൽ 64-ാം സ്ഥാനം). എണ്ണയും പ്രകൃതിവാതകവും കൊണ്ടു സന്പന്നമായ രാജ്യമാണിതെങ്കിലും ജനങ്ങൾക്കു ദുർവഹമായ രീതിയിൽ ഇന്ധനവില വർധിപ്പിക്കാൻ ഭരണകൂടം തയാറായി എന്നതാണു വൈരുദ്ധ്യം. കസാഖ്സ്ഥാൻ ഔദ്യോഗികമായി ജനാധിപത്യ രാജ്യമാണെങ്കിലും ഏകാധിപത്യ ഭരണകൂടമുള്ള രാജ്യമായിട്ടാണു മനുഷ്യാവകാശ സംഘടനകൾ കാണുന്നത്. 1991 മുതൽ 2019 വരെ രാജ്യം ഭരിച്ച നൂർസുൽത്താൻ നസർബായേവിന്റെ പിൻഗാമി കാസിം ജോർമത് ടോകായോവ് ആണ് ഇപ്പോഴത്തെ പ്രസിഡന്റ്. സർവസൈന്യാധിപൻ കൂടിയായ പ്രസിഡന്റിനു പാർലമെന്റ് പാസാക്കിയ നിയമങ്ങൾ വീറ്റോ ചെയ്യാനും അധികാരമുണ്ട്. അതായത്, പ്രസിഡന്റിന്റെ ഇഷ്ടംപോലെ ഭരണം നടക്കും. പൗരന്മാർക്ക് അഭിപ്രായസ്വാതന്ത്ര്യം മരീചികയാണ്. മാധ്യമസ്വാതന്ത്ര്യവും പരിമിതം. സ്വതന്ത്രമായ തെരഞ്ഞെടുപ്പല്ല അവിടെ നടക്കുന്നതെന്നു രാജ്യാന്തര ഏജൻസികൾ പറയുന്നു. 2019-ൽ ടോകായേവ് അധികാരമേറ്റശേഷം ചില പരിഷ്കാര നടപടികൾ ആരംഭിച്ചെന്ന് അവകാശവാദങ്ങളുണ്ടായെങ്കിലും ഇന്ധനവില വർധനയ്ക്കെതിരേയുള്ള ഇപ്പോഴത്തെ രക്തരൂഷിത ജനകീയപ്രക്ഷോഭത്തിന്റെ രൂപം കസാഖ്സ്ഥാന്റെ യഥാർഥ ചിത്രമാണു നൽകുന്നത്.
തന്റെ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിനു പിന്നിലുള്ളതെന്നാണു പ്രസിഡന്റ് ടോകായേവിന്റെ നിലപാട്. സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനു പിന്നിൽ വിദേശബന്ധമുള്ള ഭീകരരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. രാജ്യത്തെ ഭീകരവിരുദ്ധ ഏജൻസിയുടെ മുൻ തലവൻ കരിം മാസിമോവിനെ പ്രക്ഷോഭവുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ചു രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. സർക്കാരിനുള്ളിലെ അധികാര വടംവലിയാണു മാസിമോവിന്റെ അറസ്റ്റിലേക്കു നയിച്ചതെന്നും റിപ്പോർട്ടുണ്ട്.
റഷ്യയുടെ സഹായത്തോടെ പ്രക്ഷോഭത്തെ അടിച്ചമർത്താനാണു കസാഖ്സ്ഥാൻ ഭരണകൂടം ശ്രമിക്കുന്നത്. റഷ്യയെ ഇടപെടുവിക്കാനുള്ള നീക്കത്തെ എതിർത്ത് അമേരിക്കയും രംഗത്തുണ്ട്. ഇന്ധന വിലവർധനയ്ക്കെതിരേയുള്ള ജനകീയ പ്രക്ഷോഭവും അതിനോടു മുഖംതിരിച്ചുള്ള സർക്കാരിന്റെ നടപടികളും കസാഖ്സ്ഥാനെ ശരിക്കും പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നതെന്നു നിരീക്ഷകർ കരുതുന്നു. ജനകീയ പ്രശ്നങ്ങളെ അവഗണിച്ചും ജനങ്ങളുടെ എതിർപ്പുകളെ അടിച്ചമർത്തിയും മുന്നോട്ടു പോകാമെന്നു കരുതുന്ന ഏകാധിപത്യശൈലിക്കാരായ ഭരണാധികാരികൾക്കു കസാഖ്സ്ഥാൻ സംഭവവികാസങ്ങൾ വലിയ പാഠമാണു മുന്നോട്ടുവയ്ക്കുന്നത്.
അധികാരപ്രമത്തരായ ഭരണാധികാരികളുടെ മനുഷ്യത്വരഹിതമായ നടപടികൾ സാധാരണ ജനങ്ങളുടെ ജീവിതത്തെ എങ്ങനെ ദുരന്തപൂർണമാക്കുമെന്നതിനു മികച്ച ഉദാഹരണമാണു മധ്യേഷ്യൻ രാജ്യമായ കസാഖ്സ്ഥാനിലെ സംഭവവികാസങ്ങൾ. ഇന്ധനവിലവർധനയ്ക്കെതിരേ കസാഖ്സ്ഥാനിൽ നടന്നുവരുന്ന ജനകീയ പ്രക്ഷോഭത്തിൽ ഇരുന്നൂറോളം പേർ ഇതുവരെ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. യഥാർഥ മരണസംഖ്യ ഇതിലുമേറെയാകാനാണ് എല്ലാ സാധ്യതയും. കൊല്ലപ്പെട്ടവരിൽ പ്രക്ഷോഭകരും സൈനികരും എത്രയുണ്ട് എന്നൊന്നും വ്യക്തമല്ല. രണ്ടായിരത്തിലധികം പ്രക്ഷോഭകർക്കും 1300 സുരക്ഷാ ജീവനക്കാർക്കും ഏറ്റുമുട്ടലുകളിൽ പരിക്കേറ്റിട്ടുണ്ട്. ആറായിരത്തോളം പേർ അറസ്റ്റിലായി. ജനാധിപത്യ അവകാശങ്ങളെ മാനിക്കാത്ത ഒരു ഭരണകൂടം ജനകീയസമരങ്ങളെ എത്ര ക്രൂരമായാണ് അടിച്ചമർത്തുന്നതെന്നു പുറത്തുവന്ന വിവരങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്.
ഭക്ഷണവും പാർപ്പിടവും വസ്ത്രവും പോലെ ഇന്നു ജനങ്ങൾക്ക് അവശ്യംവേണ്ട വസ്തുവാണ് ഇന്ധനവും. ന്യായമായ വിലയ്ക്ക് ഇന്ധനം കിട്ടിയില്ലെങ്കിൽ പരിമിത വരുമാനക്കാരായ ആളുകളുടെ കുടുംബ ബജറ്റിന്റെ കണക്കു തെറ്റും. ജനക്ഷേമത്തിൽ താത്പര്യമുള്ള സർക്കാരുകൾ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും വരുമാനസ്ഥിതി കണക്കിലെടുത്താണു നയപരിപാടികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുക.
എന്നാൽ, ഭരണത്തിലേറിക്കഴിഞ്ഞാൽ പിന്നെ ജനങ്ങളെ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നു കരുതുന്ന ഏകാധിപത്യ പ്രവണതക്കാർ സർക്കാരിന്റെ വരുമാനവും ലാഭവും മാത്രം നോക്കി തീരുമാനങ്ങളെടുക്കുന്നു. എതിർക്കുന്നവരെ നിഷ്ഠുരം അടിച്ചമർത്തുന്നു. ജനങ്ങൾ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോയെന്നു നോക്കാൻ ഇവർ മെനക്കെടാറില്ല. സ്വാർഥതാത്പര്യങ്ങളോ ഉപദേശകസംഘത്തിന്റെ തെറ്റായ മാർഗനിർദേശങ്ങളോ ഒക്കെയാണ് ഇവരെ നയിക്കുന്നത്. ജനാധിപത്യം വേരുറച്ചിട്ടില്ലാത്ത വികസ്വരരാജ്യങ്ങളിലാണ് ഇത്തരം ഏകാധിപതികൾ തലയുയർത്തുന്നതും രാജ്യത്തിനും ജനങ്ങൾക്കും ശാപമായി മാറുന്നതും.
പഴയ സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന കസാഖ്സ്ഥാൻ കമ്യൂണിസത്തിന്റെ തകർച്ചയെത്തുടർന്നാണ് 1991-ൽ സ്വതന്ത്ര റിപ്പബ്ളിക്കായത്. വലിപ്പംകൊണ്ടു ലോകത്തിൽ ഒന്പതാം സ്ഥാനമുള്ള (27,24,900 ചതുരശ്ര കിലോമീറ്റർ വിസ്തീർണം) രാജ്യമായ കസാഖ്സ്ഥാനിൽ ജനസംഖ്യ രണ്ടുകോടിയിൽ താഴെ മാത്രം (ലോകത്തിൽ 64-ാം സ്ഥാനം). എണ്ണയും പ്രകൃതിവാതകവും കൊണ്ടു സന്പന്നമായ രാജ്യമാണിതെങ്കിലും ജനങ്ങൾക്കു ദുർവഹമായ രീതിയിൽ ഇന്ധനവില വർധിപ്പിക്കാൻ ഭരണകൂടം തയാറായി എന്നതാണു വൈരുദ്ധ്യം. കസാഖ്സ്ഥാൻ ഔദ്യോഗികമായി ജനാധിപത്യ രാജ്യമാണെങ്കിലും ഏകാധിപത്യ ഭരണകൂടമുള്ള രാജ്യമായിട്ടാണു മനുഷ്യാവകാശ സംഘടനകൾ കാണുന്നത്. 1991 മുതൽ 2019 വരെ രാജ്യം ഭരിച്ച നൂർസുൽത്താൻ നസർബായേവിന്റെ പിൻഗാമി കാസിം ജോർമത് ടോകായോവ് ആണ് ഇപ്പോഴത്തെ പ്രസിഡന്റ്. സർവസൈന്യാധിപൻ കൂടിയായ പ്രസിഡന്റിനു പാർലമെന്റ് പാസാക്കിയ നിയമങ്ങൾ വീറ്റോ ചെയ്യാനും അധികാരമുണ്ട്. അതായത്, പ്രസിഡന്റിന്റെ ഇഷ്ടംപോലെ ഭരണം നടക്കും. പൗരന്മാർക്ക് അഭിപ്രായസ്വാതന്ത്ര്യം മരീചികയാണ്. മാധ്യമസ്വാതന്ത്ര്യവും പരിമിതം. സ്വതന്ത്രമായ തെരഞ്ഞെടുപ്പല്ല അവിടെ നടക്കുന്നതെന്നു രാജ്യാന്തര ഏജൻസികൾ പറയുന്നു. 2019-ൽ ടോകായേവ് അധികാരമേറ്റശേഷം ചില പരിഷ്കാര നടപടികൾ ആരംഭിച്ചെന്ന് അവകാശവാദങ്ങളുണ്ടായെങ്കിലും ഇന്ധനവില വർധനയ്ക്കെതിരേയുള്ള ഇപ്പോഴത്തെ രക്തരൂഷിത ജനകീയപ്രക്ഷോഭത്തിന്റെ രൂപം കസാഖ്സ്ഥാന്റെ യഥാർഥ ചിത്രമാണു നൽകുന്നത്.
തന്റെ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിനു പിന്നിലുള്ളതെന്നാണു പ്രസിഡന്റ് ടോകായേവിന്റെ നിലപാട്. സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനു പിന്നിൽ വിദേശബന്ധമുള്ള ഭീകരരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. രാജ്യത്തെ ഭീകരവിരുദ്ധ ഏജൻസിയുടെ മുൻ തലവൻ കരിം മാസിമോവിനെ പ്രക്ഷോഭവുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ചു രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. സർക്കാരിനുള്ളിലെ അധികാര വടംവലിയാണു മാസിമോവിന്റെ അറസ്റ്റിലേക്കു നയിച്ചതെന്നും റിപ്പോർട്ടുണ്ട്.
റഷ്യയുടെ സഹായത്തോടെ പ്രക്ഷോഭത്തെ അടിച്ചമർത്താനാണു കസാഖ്സ്ഥാൻ ഭരണകൂടം ശ്രമിക്കുന്നത്. റഷ്യയെ ഇടപെടുവിക്കാനുള്ള നീക്കത്തെ എതിർത്ത് അമേരിക്കയും രംഗത്തുണ്ട്. ഇന്ധന വിലവർധനയ്ക്കെതിരേയുള്ള ജനകീയ പ്രക്ഷോഭവും അതിനോടു മുഖംതിരിച്ചുള്ള സർക്കാരിന്റെ നടപടികളും കസാഖ്സ്ഥാനെ ശരിക്കും പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നതെന്നു നിരീക്ഷകർ കരുതുന്നു. ജനകീയ പ്രശ്നങ്ങളെ അവഗണിച്ചും ജനങ്ങളുടെ എതിർപ്പുകളെ അടിച്ചമർത്തിയും മുന്നോട്ടു പോകാമെന്നു കരുതുന്ന ഏകാധിപത്യശൈലിക്കാരായ ഭരണാധികാരികൾക്കു കസാഖ്സ്ഥാൻ സംഭവവികാസങ്ങൾ വലിയ പാഠമാണു മുന്നോട്ടുവയ്ക്കുന്നത്.