കർഷകരോടുള്ള പതിവ് അവഗണന പെൻഷൻ പദ്ധതിയിലും ഉണ്ടാകരുത്. എന്തുകൊണ്ടാണ് പദ്ധതിയിൽ ചേരാൻ കർഷകർ മടിക്കുന്നത് എന്നതു സംബന്ധിച്ച് വസ്തുനിഷ്ഠമായ പഠനം നടത്താൻ കർഷക ക്ഷേമനിധി ഭരണസമിതിയും കൃഷിമന്ത്രാലയവും തയാറാകുകയും വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വേണം.
കർഷക ക്ഷേമനിധി ബോർഡ് വഴി നടപ്പാക്കുന്ന കർഷക പെൻഷൻ പദ്ധതിക്ക് വേണ്ടത്ര പ്രചാരവും പ്രോത്സാഹനവും നൽകാൻ മടിക്കരുത്. 2021 ഡിസംബർ ഒന്നിന് രജിസ്ട്രേഷൻ തുടങ്ങിയ പദ്ധതിയില് ഒരു മാസംകൊണ്ട് അംശാദായമടച്ച് അംഗങ്ങളായത് കേവലം 4,645 പേരാണ്. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് പ്രഖ്യാപിക്കപ്പെട്ട് ഇപ്പോൾ തുടക്കംകുറിച്ചിരിക്കുന്ന പദ്ധതിയുടെ മെല്ലെപ്പോക്ക് ആശങ്കയുളവാക്കുന്നു.
ആദ്യഘട്ടത്തിൽ 20 ലക്ഷംപേരെ അംഗങ്ങളാക്കാൻ ലക്ഷ്യമിട്ട പദ്ധതിയിൽ 35,794 പേർ രജിസ്ട്രേഷന്റെ പ്രാരംഭ നടപടികൾ തുടങ്ങിയെങ്കിലും 6,665 പേരാണ് അംശാദായം അടയ്ക്കുന്നതുവരെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇവരിൽ 2,020 പേർ അംശാദായം അടച്ചിട്ടില്ല. പ്രതിമാസം നൂറു രൂപ അംശാദായമടച്ച് അംഗങ്ങളാകുന്ന കർഷകർക്ക് 60 വയസിനുശേഷം കുറഞ്ഞത് 5000 രൂപവീതം പെന്ഷന് നല്കാൻ വിഭാവനം ചെയ്യുന്നതാണ് സംസ്ഥാന സർക്കാരിന്റെ കർഷക പെൻഷൻ പദ്ധതി. ആരോഗ്യ ഇൻഷ്വറൻസും വിവാഹത്തിനുള്ള ധനസഹായവും ഉൾപ്പെടെ വിവധ സാമ്പത്തിക സഹായങ്ങളും പദ്ധതിയുടെ ഭാഗമാണ്.
കർഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പെൻഷൻ പദ്ധതിക്ക് ആവേശകരമായ പ്രതികരണമുണ്ടാകാത്തതു സംബന്ധിച്ച് കൃഷിവകുപ്പ് ഗൗരവമായി പരിശോധിക്കണം. സോഫ്റ്റ്വേർ തയാറാക്കുന്നതിനുണ്ടായ കാലതാമസമാണ് പദ്ധതി വൈകാൻ കാരണമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ വിശദീകരണം. എന്നാൽ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞിട്ടും സോഫ്റ്റ്വേർ വേണ്ടത്ര കാര്യക്ഷമമല്ലെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. വിവരങ്ങൾ അപ്ലോഡ്ചെയ്ത് സബ്മിറ്റ് ചെയ്താൽ പലപ്പോഴും വിജയിക്കുന്നില്ല. പൂർണമായും ഓൺലൈനിൽ അപേക്ഷ സമർപ്പിക്കേണ്ടതിനാൽ ഭൂരിഭാഗം കർഷകർക്കും അക്ഷയ സെന്ററുകളെ ആശ്രയിക്കണം.
സംസ്ഥാനത്തെ അക്ഷയ സെന്ററുകളുടെ കാര്യക്ഷമതയില്ലായ്മ കർഷക പെൻഷൻ പദ്ധതിയെയും ബാധിക്കുന്നുണ്ട്. വേണ്ടത്ര പരിശീലനം കിട്ടാത്തവരാണ് മിക്ക അക്ഷയ സെന്ററുകളിലെയും ജീവനക്കാർ. കൂടാതെ ഇന്റർനെറ്റ് സ്പീഡ് കുറവുകൂടിയാകുമ്പോൾ അപേക്ഷ സമർപ്പിക്കാനും അംശാദായമടയ്ക്കാനും ഏറെ സമയം കാത്തുനിൽക്കേണ്ടി വരുന്നു.
പദ്ധതിയിൽ അംഗങ്ങളാകാൻ കർഷകർ പല ദിവസങ്ങളിൽ മെനക്കെടേണ്ടി വരുന്നുവെന്നാണ് പരാതി ഉയരുന്നത്. ആദ്യം വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാൻ അക്ഷയ സെന്ററിൽ പോകണം. വില്ലേജ് ഓഫീസിൽനിന്ന് വരുമാന സർട്ടിഫിക്കറ്റ് കിട്ടിയതിനുശേഷമാണ് പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷിക്കേണ്ടത്. പല വില്ലേജ് ഓഫീസുകളിൽനിന്നും വരുമാന സർട്ടിഫിക്കറ്റ് കിട്ടാൻ കാലതാമസമുണ്ടാകുന്നുവെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
പൂർണമായും ഓൺലൈന് ആക്കാതെ കൃഷിഭവനുകളിലും അപേക്ഷ നൽകാൻ അവസരമുണ്ടാക്കണമെന്ന് പദ്ധതി പ്രഖ്യാപിച്ചപ്പോൾ മുതൽ കർഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പദ്ധതി ആരംഭിച്ചിട്ടും കാര്യക്ഷമമായ ഹെൽപ്പ് ഡെസ്ക്പോലും ഇല്ല. പദ്ധതിയുടെ നടത്തിപ്പിനുള്ള തൃശൂരിലെ ഹെഡ് ഓഫീസിൽ കർഷകരുടെ സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ വേണ്ടത്ര ജീവനക്കാരില്ല. കോഴിക്കോട്ടും തിരുവനന്തപുരത്തും റീജണൽ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടെയും ആവശ്യത്തിനു ജീവനക്കാരില്ല. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ജില്ലാതലങ്ങളിൽ ഓഫീസുകളും ജീവനക്കാരും ആവശ്യമാണ്.
പദ്ധതിക്ക് ആവശ്യമായ പ്രചാരം നൽകുന്നതിൽ സർക്കാർ ശുഷ്കാന്തി കാട്ടുന്നില്ല എന്ന ആരോപണത്തിലും കഴമ്പുണ്ട്. കൃഷിഭവനുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്കുകളും അപേക്ഷ സമർപ്പണത്തിനുള്ള സംവിധാനങ്ങളും ഒരുക്കിയാൽ കർഷകർക്ക് ഏറെ പ്രയോജനകരമാകും. കൃഷി ഓഫീസർമാരുടെ നേതൃത്വത്തിൽ ഓരോ പ്രദേശത്തും ക്യാമ്പുകൾ സംഘടിപ്പിക്കുകയും വേണം.
കർഷകർക്ക് സമയനഷ്ടം ഉണ്ടാകാതെ പദ്ധതിയിൽ അംഗങ്ങളാകുന്നതിന് പ്രാദേശിക ക്യാമ്പുകൾ ഉപകരിക്കും. സന്നദ്ധസംഘടനകളുടെയും കർഷക കൂട്ടായ്മകളുടെയും സഹകരണത്തോടെ ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കാൻ കഴിയും. ക്യാമ്പുകളിൽ പ്രദേശത്തെ അഭ്യസ്തവിദ്യരും കംപ്യൂട്ടർ വിദ്യാർഥികളുമടക്കമുള്ളവരുടെ സേവനംകൂടി ലഭ്യമാക്കിയാൽ കർഷകർക്ക് പ്രയാസമില്ലാതെ പദ്ധതിയിൽ ചേരാനാകും. ക്യാമ്പ് സംഘടിപ്പിക്കുന്നതിനു മുമ്പ് വരുമാന സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ തയാറാക്കി വയ്ക്കുന്നതിനു കർഷകർക്ക് അറിയിപ്പു നൽകുകയും വേണം.
പ്രദേശത്തെ അർഹരായ കർഷകരെയെല്ലാം പെൻഷൻ പദ്ധതിയിൽ ചേർക്കുന്നതിന് ജനപ്രതിനിധികളും സമുദായനേതാക്കളും കർഷകസംഘടനാ നേതാക്കളും പ്രോത്സാഹനം നൽകണം. കർഷകർ ഇത്തരം പദ്ധതികളോട് മുഖംതിരിച്ചുനിൽക്കുകയുമരുത്. പദ്ധതിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് സർക്കാർ തലത്തിൽ പരസ്യങ്ങൾ നൽകുന്നതും പോസ്റ്ററുകൾ തയാറാക്കി പ്രചരിപ്പിക്കുന്നതും അഭികാമ്യമാണ്.
അപേക്ഷകൾ സമർപ്പിക്കുന്നതിലടക്കം പദ്ധതിയുടെ നടപടിക്രമങ്ങളിലെ സങ്കീർണതകൾ പരമാവധി ലഘൂകരിച്ച് കർഷക സൗഹൃദമായി പെൻഷൻ പദ്ധതി നടപ്പാക്കാൻ കൃഷിവകുപ്പ് മുൻകൈയെടുക്കണം. കർഷകരോടുള്ള പതിവ് അവഗണന പെൻഷൻ പദ്ധതിയിലും ഉണ്ടാകരുത്. എന്തുകൊണ്ടാണ് പദ്ധതിയിൽ ചേരാൻ കർഷകർ മടിക്കുന്നത് എന്നതു സംബന്ധിച്ച് വസ്തുനിഷ്ഠമായ പഠനം നടത്താൻ കർഷക ക്ഷേമനിധി ഭരണസമിതിയും കൃഷിമന്ത്രാലയവും തയാറാകുകയും വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വേണം.
കർഷക ക്ഷേമനിധി ബോർഡ് വഴി നടപ്പാക്കുന്ന കർഷക പെൻഷൻ പദ്ധതിക്ക് വേണ്ടത്ര പ്രചാരവും പ്രോത്സാഹനവും നൽകാൻ മടിക്കരുത്. 2021 ഡിസംബർ ഒന്നിന് രജിസ്ട്രേഷൻ തുടങ്ങിയ പദ്ധതിയില് ഒരു മാസംകൊണ്ട് അംശാദായമടച്ച് അംഗങ്ങളായത് കേവലം 4,645 പേരാണ്. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് പ്രഖ്യാപിക്കപ്പെട്ട് ഇപ്പോൾ തുടക്കംകുറിച്ചിരിക്കുന്ന പദ്ധതിയുടെ മെല്ലെപ്പോക്ക് ആശങ്കയുളവാക്കുന്നു.
ആദ്യഘട്ടത്തിൽ 20 ലക്ഷംപേരെ അംഗങ്ങളാക്കാൻ ലക്ഷ്യമിട്ട പദ്ധതിയിൽ 35,794 പേർ രജിസ്ട്രേഷന്റെ പ്രാരംഭ നടപടികൾ തുടങ്ങിയെങ്കിലും 6,665 പേരാണ് അംശാദായം അടയ്ക്കുന്നതുവരെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇവരിൽ 2,020 പേർ അംശാദായം അടച്ചിട്ടില്ല. പ്രതിമാസം നൂറു രൂപ അംശാദായമടച്ച് അംഗങ്ങളാകുന്ന കർഷകർക്ക് 60 വയസിനുശേഷം കുറഞ്ഞത് 5000 രൂപവീതം പെന്ഷന് നല്കാൻ വിഭാവനം ചെയ്യുന്നതാണ് സംസ്ഥാന സർക്കാരിന്റെ കർഷക പെൻഷൻ പദ്ധതി. ആരോഗ്യ ഇൻഷ്വറൻസും വിവാഹത്തിനുള്ള ധനസഹായവും ഉൾപ്പെടെ വിവധ സാമ്പത്തിക സഹായങ്ങളും പദ്ധതിയുടെ ഭാഗമാണ്.
കർഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പെൻഷൻ പദ്ധതിക്ക് ആവേശകരമായ പ്രതികരണമുണ്ടാകാത്തതു സംബന്ധിച്ച് കൃഷിവകുപ്പ് ഗൗരവമായി പരിശോധിക്കണം. സോഫ്റ്റ്വേർ തയാറാക്കുന്നതിനുണ്ടായ കാലതാമസമാണ് പദ്ധതി വൈകാൻ കാരണമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ വിശദീകരണം. എന്നാൽ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞിട്ടും സോഫ്റ്റ്വേർ വേണ്ടത്ര കാര്യക്ഷമമല്ലെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. വിവരങ്ങൾ അപ്ലോഡ്ചെയ്ത് സബ്മിറ്റ് ചെയ്താൽ പലപ്പോഴും വിജയിക്കുന്നില്ല. പൂർണമായും ഓൺലൈനിൽ അപേക്ഷ സമർപ്പിക്കേണ്ടതിനാൽ ഭൂരിഭാഗം കർഷകർക്കും അക്ഷയ സെന്ററുകളെ ആശ്രയിക്കണം.
സംസ്ഥാനത്തെ അക്ഷയ സെന്ററുകളുടെ കാര്യക്ഷമതയില്ലായ്മ കർഷക പെൻഷൻ പദ്ധതിയെയും ബാധിക്കുന്നുണ്ട്. വേണ്ടത്ര പരിശീലനം കിട്ടാത്തവരാണ് മിക്ക അക്ഷയ സെന്ററുകളിലെയും ജീവനക്കാർ. കൂടാതെ ഇന്റർനെറ്റ് സ്പീഡ് കുറവുകൂടിയാകുമ്പോൾ അപേക്ഷ സമർപ്പിക്കാനും അംശാദായമടയ്ക്കാനും ഏറെ സമയം കാത്തുനിൽക്കേണ്ടി വരുന്നു.
പദ്ധതിയിൽ അംഗങ്ങളാകാൻ കർഷകർ പല ദിവസങ്ങളിൽ മെനക്കെടേണ്ടി വരുന്നുവെന്നാണ് പരാതി ഉയരുന്നത്. ആദ്യം വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാൻ അക്ഷയ സെന്ററിൽ പോകണം. വില്ലേജ് ഓഫീസിൽനിന്ന് വരുമാന സർട്ടിഫിക്കറ്റ് കിട്ടിയതിനുശേഷമാണ് പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷിക്കേണ്ടത്. പല വില്ലേജ് ഓഫീസുകളിൽനിന്നും വരുമാന സർട്ടിഫിക്കറ്റ് കിട്ടാൻ കാലതാമസമുണ്ടാകുന്നുവെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
പൂർണമായും ഓൺലൈന് ആക്കാതെ കൃഷിഭവനുകളിലും അപേക്ഷ നൽകാൻ അവസരമുണ്ടാക്കണമെന്ന് പദ്ധതി പ്രഖ്യാപിച്ചപ്പോൾ മുതൽ കർഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പദ്ധതി ആരംഭിച്ചിട്ടും കാര്യക്ഷമമായ ഹെൽപ്പ് ഡെസ്ക്പോലും ഇല്ല. പദ്ധതിയുടെ നടത്തിപ്പിനുള്ള തൃശൂരിലെ ഹെഡ് ഓഫീസിൽ കർഷകരുടെ സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ വേണ്ടത്ര ജീവനക്കാരില്ല. കോഴിക്കോട്ടും തിരുവനന്തപുരത്തും റീജണൽ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടെയും ആവശ്യത്തിനു ജീവനക്കാരില്ല. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ജില്ലാതലങ്ങളിൽ ഓഫീസുകളും ജീവനക്കാരും ആവശ്യമാണ്.
പദ്ധതിക്ക് ആവശ്യമായ പ്രചാരം നൽകുന്നതിൽ സർക്കാർ ശുഷ്കാന്തി കാട്ടുന്നില്ല എന്ന ആരോപണത്തിലും കഴമ്പുണ്ട്. കൃഷിഭവനുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്കുകളും അപേക്ഷ സമർപ്പണത്തിനുള്ള സംവിധാനങ്ങളും ഒരുക്കിയാൽ കർഷകർക്ക് ഏറെ പ്രയോജനകരമാകും. കൃഷി ഓഫീസർമാരുടെ നേതൃത്വത്തിൽ ഓരോ പ്രദേശത്തും ക്യാമ്പുകൾ സംഘടിപ്പിക്കുകയും വേണം.
കർഷകർക്ക് സമയനഷ്ടം ഉണ്ടാകാതെ പദ്ധതിയിൽ അംഗങ്ങളാകുന്നതിന് പ്രാദേശിക ക്യാമ്പുകൾ ഉപകരിക്കും. സന്നദ്ധസംഘടനകളുടെയും കർഷക കൂട്ടായ്മകളുടെയും സഹകരണത്തോടെ ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കാൻ കഴിയും. ക്യാമ്പുകളിൽ പ്രദേശത്തെ അഭ്യസ്തവിദ്യരും കംപ്യൂട്ടർ വിദ്യാർഥികളുമടക്കമുള്ളവരുടെ സേവനംകൂടി ലഭ്യമാക്കിയാൽ കർഷകർക്ക് പ്രയാസമില്ലാതെ പദ്ധതിയിൽ ചേരാനാകും. ക്യാമ്പ് സംഘടിപ്പിക്കുന്നതിനു മുമ്പ് വരുമാന സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ തയാറാക്കി വയ്ക്കുന്നതിനു കർഷകർക്ക് അറിയിപ്പു നൽകുകയും വേണം.
പ്രദേശത്തെ അർഹരായ കർഷകരെയെല്ലാം പെൻഷൻ പദ്ധതിയിൽ ചേർക്കുന്നതിന് ജനപ്രതിനിധികളും സമുദായനേതാക്കളും കർഷകസംഘടനാ നേതാക്കളും പ്രോത്സാഹനം നൽകണം. കർഷകർ ഇത്തരം പദ്ധതികളോട് മുഖംതിരിച്ചുനിൽക്കുകയുമരുത്. പദ്ധതിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് സർക്കാർ തലത്തിൽ പരസ്യങ്ങൾ നൽകുന്നതും പോസ്റ്ററുകൾ തയാറാക്കി പ്രചരിപ്പിക്കുന്നതും അഭികാമ്യമാണ്.
അപേക്ഷകൾ സമർപ്പിക്കുന്നതിലടക്കം പദ്ധതിയുടെ നടപടിക്രമങ്ങളിലെ സങ്കീർണതകൾ പരമാവധി ലഘൂകരിച്ച് കർഷക സൗഹൃദമായി പെൻഷൻ പദ്ധതി നടപ്പാക്കാൻ കൃഷിവകുപ്പ് മുൻകൈയെടുക്കണം. കർഷകരോടുള്ള പതിവ് അവഗണന പെൻഷൻ പദ്ധതിയിലും ഉണ്ടാകരുത്. എന്തുകൊണ്ടാണ് പദ്ധതിയിൽ ചേരാൻ കർഷകർ മടിക്കുന്നത് എന്നതു സംബന്ധിച്ച് വസ്തുനിഷ്ഠമായ പഠനം നടത്താൻ കർഷക ക്ഷേമനിധി ഭരണസമിതിയും കൃഷിമന്ത്രാലയവും തയാറാകുകയും വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വേണം.