കോഴിക്കോട്: ബേപ്പൂരിന്റെ ഉരു ഇത്തവണ ഖത്തറിലേക്ക്. അതും ലോകകപ്പ് ഫുട്ബോളിന് മാറ്റുകൂട്ടാന്‍. ഉരുവിന്റെ അവസാന ഘട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
പരമ്പരാഗതമായി ബേപ്പൂരില്‍ നിര്‍മിച്ചുവരുന്ന രീതിയില്‍ ഒരുക്കിയ കുഞ്ഞന്‍ ഉരുവാണ് ലോകകപ്പ് വേദിയിലെ പ്രദര്‍ശനത്തിനായി ഒരുങ്ങുന്നത്.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കയറും ചകിരിനാരും ഉപയോഗിച്ചാണ് ബേപ്പൂരില്‍ ഉരു നിർമിച്ചിരുന്നത്. അതേ മാതൃകയിലുള്ള ഉരുവാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് പോകുന്നത്. 2022 നവംബര്‍ 21 ന് ഖത്തറില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ദോഹയില്‍ നടക്കുന്ന ‘ട്രെഡീഷണല്‍ ഡോവ് ഫെസ്റ്റിവലില്‍’ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ബേപ്പൂരിന്റെ ഉരു പ്രദര്‍ശിപ്പിക്കുന്നത്.