വിവാദമായ മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മണ്ണിനോടും തിരിച്ചടികളോടും പടവെട്ടി മുന്നോട്ടു പോകുന്ന കർഷകരുടെ ഇച്ഛാശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും വിജയമാണ്
വിവാദമായ മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തെ കർഷക പോരാട്ടങ്ങളുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി രേഖപ്പെടുത്തപ്പെടും. ഭരണകൂടത്തിന്റെ സമ്മർദതന്ത്രങ്ങളെയും ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടു തലസ്ഥാന അതിർത്തിയിൽ വിവിധ കർഷക സംഘടനകൾ ഒരുവർഷത്തിലേറെയായി നടത്തിവന്ന സമരം വിജയത്തിലെത്തുകയാണ്.
മണ്ണിനോടും തിരിച്ചടികളോടും പടവെട്ടി മുന്നോട്ടു പോകുന്ന കർഷകരുടെ ഇച്ഛാശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും വിജയമാണിത്. മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കുക എന്നതൊഴികെയുള്ള വിട്ടുവീഴ്ചകൾക്കു തയാറാണെന്നു കേന്ദ്രസർക്കാർ പലവട്ടം വ്യക്തമാക്കിയിരുന്നു. എന്നാൽ, കീഴടങ്ങലിനു കർഷകസംഘടനകൾ തയാറായില്ല.
ദുരഭിമാനം വെടിഞ്ഞു വിട്ടുവീഴ്ചയ്ക്കു സന്നദ്ധമാകാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ച ഘടകങ്ങൾ പലതുണ്ട്. വൈകിയാണെങ്കിലും ജനവികാരം മനസിലാക്കി വിവാദ നിയമങ്ങൾ മൂന്നും പിൻവലിക്കാൻ കേന്ദ്രസർക്കാർ പക്വത കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്താണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. സിക്ക് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ ജയന്തിദിനത്തിലാണ് ഇതെന്നതു ശ്രദ്ധേയമാണ്. കർഷകപ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നതു പഞ്ചാബിൽനിന്നുള്ള കർഷകരായിരുന്നു.
പഞ്ചാബ്, ഉത്തർപ്രദേശ് നിയമസഭകളിലേക്ക് ഉടൻ തെരഞ്ഞെടുപ്പു നടക്കാൻപോവുകയാണ്. അടുത്തയിടെ കോൺഗ്രസിൽനിന്നു രാജിവച്ച പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപി നേതൃത്വത്തോട് ഉന്നയിച്ച പ്രധാന ആവശ്യം വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നതായിരുന്നു. കഴിഞ്ഞമാസം ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർ കയറ്റിക്കൊന്ന സംഭവവും അതിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിലായതും ബിജെപിക്കു വലിയ പ്രതിച്ഛായനഷ്ടം ഉണ്ടാക്കി. ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ വിവിധ സംസ്ഥാനങ്ങളിൽ ബിജെപിക്കു തിരിച്ചടി നേരിട്ടു.
കർഷകസമരവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിൽനിന്നു വന്ന ചില നിർദേശങ്ങളും പരാമർശങ്ങളും കേന്ദ്രസർക്കാരിന് അനുകൂലമായിരുന്നില്ല. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന തീരുമാനത്തിലെത്താൻ ഇതെല്ലാം കേന്ദ്രസർക്കാരിനു പ്രേരണയായിട്ടുണ്ടാവാം.
2020 സെപ്റ്റംബറിലാണു പാർലമെന്റിൽ വിവാദ കാർഷിക ബില്ലുകൾ പാസാക്കിയത്.
കാർഷികോത്പന്ന വ്യാപാര വാണിജ്യ നിയമം-2020, കർഷക (ശക്തീകരണ, സംരക്ഷണ) നിയമം-2020, അവശ്യസാധന നിയമഭേദഗതി-2020 എന്നീ നിയമഭേദഗതികൾ പാർലമെന്റിലോ പുറത്തോ വേണ്ടവിധം ചർച്ചചെയ്യാതെ തിടുക്കത്തിൽ പാസാക്കിയെടുക്കുകയായിരുന്നു. ഉത്തരേന്ത്യയിൽ കർഷകർ ധാന്യങ്ങൾ വിൽക്കുന്ന ചന്തകളായ മണ്ഡികളിലെ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാനും കർഷകർക്കു രാജ്യത്തെവിടെയും ഉത്പന്നങ്ങൾ വിൽക്കാനും ഈ പുതിയ നിയമങ്ങൾ സഹായിക്കുമെന്നായിരുന്നു സർക്കാരിന്റെ വാദം.
എന്നാൽ, കാർഷികോത്പന്ന വിപണി കൈയടക്കാനെത്തുന്ന കോർപറേറ്റുകളെ സഹായിക്കാനാണ് ഈ നിയമഭേദഗതികളെന്നു കർഷകസംഘടനകൾ ചൂണ്ടിക്കാട്ടി. ഇവ നടപ്പായാൽ കോർപറേറ്റുകൾ പറയുന്ന വിലയ്ക്ക് കർഷകർക്ക് ഉത്പന്നങ്ങൾ വിൽക്കേണ്ട സ്ഥിതി വരുമെന്നും കരാർ തൊഴിലാളികളുടെ അവസ്ഥയിലേക്കു കർഷകർ മാറുമെന്നുമുള്ള ആശങ്ക കാർഷികമേഖലയിലാകെ പടർന്നു.
ഇതേത്തുടർന്നാണു മുപ്പത്തൊന്നു കർഷകസംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ രാജ്യത്തെ കർഷകർ ഡൽഹിയിൽ സമരം തുടങ്ങിയത്. സർക്കാരും കർഷക സംഘടനകളും തമ്മിൽ പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും സമവായത്തിലേക്കു കാര്യങ്ങൾ നീങ്ങിയില്ല. കാർഷികോത്പന്നങ്ങളുടെ താങ്ങുവില പിൻവലിക്കില്ലെന്നും മണ്ഡി സന്പ്രദായത്തിൽ മാറ്റം വരുത്തുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങൾ സർക്കാർ നൽകിയെങ്കിലും കർഷക സംഘടനകളെ സമരത്തിൽനിന്നു പിന്മാറ്റാൻ അതൊന്നും പര്യാപ്തമായിരുന്നില്ല.
പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു വിവാദനിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭത്തിൽനിന്നു പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കർഷകസംഘടനകൾ. കത്തുന്ന വെയിലും അതിശൈത്യവും സഹിച്ചാണ് അവർ കഴിഞ്ഞ ഒരുവർഷമായി സമരരംഗത്തു നിന്നത്. പഞ്ചാബിലും ഹരിയാനയിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം കർഷകപ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു വിവിധ സമരപരിപാടികൾ അരങ്ങേറി. സമരത്തിനിടെ എണ്ണൂറിലധികം കർഷകർക്കു ജീവൻ നഷ്ടമായിട്ടുണ്ടെന്നാണു കർഷക സംഘടനകളുടെ കണക്ക്.
രാജ്യത്തെ അന്നദാതാക്കൾക്കു മുന്നിൽ അഹങ്കാരത്തിന്റെ തലകുനിച്ചു എന്നാണു വിവാദ നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെപ്പറ്റി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രതികരിച്ചത്. ഇതൊരു വലിയ വിജയമാണെന്ന് അഖിലേന്ത്യാ കിസാൻ സഭ അഭിപ്രായപ്പെട്ടു. എന്നാൽ, പ്രഖ്യാപനംകൊണ്ടു മാത്രം സമരം അവസാനിപ്പിക്കില്ലെന്നാണു കർഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞത്.
വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കാൻ പാർലമെന്റിൽ നടപടി സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. കർഷകരുടെ അഭിവൃദ്ധിക്കാണു സർക്കാർ പ്രാധാന്യം നൽകുന്നതെന്നും ഒരാൾപോലും ബുദ്ധിമുട്ടാതിരിക്കാനാണു നിയമങ്ങൾ പിൻവലിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. രാജ്യത്തിന്റെ കാർഷികമേഖലയ്ക്കു മീതെ ഉരുണ്ടുകൂടിയ വലിയ കാർമേഘം നീങ്ങിപ്പോകുന്നതു തികച്ചും ആശ്വാസകരമാണ്.
വിവാദമായ മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തെ കർഷക പോരാട്ടങ്ങളുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി രേഖപ്പെടുത്തപ്പെടും. ഭരണകൂടത്തിന്റെ സമ്മർദതന്ത്രങ്ങളെയും ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടു തലസ്ഥാന അതിർത്തിയിൽ വിവിധ കർഷക സംഘടനകൾ ഒരുവർഷത്തിലേറെയായി നടത്തിവന്ന സമരം വിജയത്തിലെത്തുകയാണ്.
മണ്ണിനോടും തിരിച്ചടികളോടും പടവെട്ടി മുന്നോട്ടു പോകുന്ന കർഷകരുടെ ഇച്ഛാശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും വിജയമാണിത്. മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കുക എന്നതൊഴികെയുള്ള വിട്ടുവീഴ്ചകൾക്കു തയാറാണെന്നു കേന്ദ്രസർക്കാർ പലവട്ടം വ്യക്തമാക്കിയിരുന്നു. എന്നാൽ, കീഴടങ്ങലിനു കർഷകസംഘടനകൾ തയാറായില്ല.
ദുരഭിമാനം വെടിഞ്ഞു വിട്ടുവീഴ്ചയ്ക്കു സന്നദ്ധമാകാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ച ഘടകങ്ങൾ പലതുണ്ട്. വൈകിയാണെങ്കിലും ജനവികാരം മനസിലാക്കി വിവാദ നിയമങ്ങൾ മൂന്നും പിൻവലിക്കാൻ കേന്ദ്രസർക്കാർ പക്വത കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്താണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. സിക്ക് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ ജയന്തിദിനത്തിലാണ് ഇതെന്നതു ശ്രദ്ധേയമാണ്. കർഷകപ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നതു പഞ്ചാബിൽനിന്നുള്ള കർഷകരായിരുന്നു.
പഞ്ചാബ്, ഉത്തർപ്രദേശ് നിയമസഭകളിലേക്ക് ഉടൻ തെരഞ്ഞെടുപ്പു നടക്കാൻപോവുകയാണ്. അടുത്തയിടെ കോൺഗ്രസിൽനിന്നു രാജിവച്ച പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപി നേതൃത്വത്തോട് ഉന്നയിച്ച പ്രധാന ആവശ്യം വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നതായിരുന്നു. കഴിഞ്ഞമാസം ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർ കയറ്റിക്കൊന്ന സംഭവവും അതിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിലായതും ബിജെപിക്കു വലിയ പ്രതിച്ഛായനഷ്ടം ഉണ്ടാക്കി. ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ വിവിധ സംസ്ഥാനങ്ങളിൽ ബിജെപിക്കു തിരിച്ചടി നേരിട്ടു.
കർഷകസമരവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിൽനിന്നു വന്ന ചില നിർദേശങ്ങളും പരാമർശങ്ങളും കേന്ദ്രസർക്കാരിന് അനുകൂലമായിരുന്നില്ല. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന തീരുമാനത്തിലെത്താൻ ഇതെല്ലാം കേന്ദ്രസർക്കാരിനു പ്രേരണയായിട്ടുണ്ടാവാം.
2020 സെപ്റ്റംബറിലാണു പാർലമെന്റിൽ വിവാദ കാർഷിക ബില്ലുകൾ പാസാക്കിയത്.
കാർഷികോത്പന്ന വ്യാപാര വാണിജ്യ നിയമം-2020, കർഷക (ശക്തീകരണ, സംരക്ഷണ) നിയമം-2020, അവശ്യസാധന നിയമഭേദഗതി-2020 എന്നീ നിയമഭേദഗതികൾ പാർലമെന്റിലോ പുറത്തോ വേണ്ടവിധം ചർച്ചചെയ്യാതെ തിടുക്കത്തിൽ പാസാക്കിയെടുക്കുകയായിരുന്നു. ഉത്തരേന്ത്യയിൽ കർഷകർ ധാന്യങ്ങൾ വിൽക്കുന്ന ചന്തകളായ മണ്ഡികളിലെ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാനും കർഷകർക്കു രാജ്യത്തെവിടെയും ഉത്പന്നങ്ങൾ വിൽക്കാനും ഈ പുതിയ നിയമങ്ങൾ സഹായിക്കുമെന്നായിരുന്നു സർക്കാരിന്റെ വാദം.
എന്നാൽ, കാർഷികോത്പന്ന വിപണി കൈയടക്കാനെത്തുന്ന കോർപറേറ്റുകളെ സഹായിക്കാനാണ് ഈ നിയമഭേദഗതികളെന്നു കർഷകസംഘടനകൾ ചൂണ്ടിക്കാട്ടി. ഇവ നടപ്പായാൽ കോർപറേറ്റുകൾ പറയുന്ന വിലയ്ക്ക് കർഷകർക്ക് ഉത്പന്നങ്ങൾ വിൽക്കേണ്ട സ്ഥിതി വരുമെന്നും കരാർ തൊഴിലാളികളുടെ അവസ്ഥയിലേക്കു കർഷകർ മാറുമെന്നുമുള്ള ആശങ്ക കാർഷികമേഖലയിലാകെ പടർന്നു.
ഇതേത്തുടർന്നാണു മുപ്പത്തൊന്നു കർഷകസംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ രാജ്യത്തെ കർഷകർ ഡൽഹിയിൽ സമരം തുടങ്ങിയത്. സർക്കാരും കർഷക സംഘടനകളും തമ്മിൽ പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും സമവായത്തിലേക്കു കാര്യങ്ങൾ നീങ്ങിയില്ല. കാർഷികോത്പന്നങ്ങളുടെ താങ്ങുവില പിൻവലിക്കില്ലെന്നും മണ്ഡി സന്പ്രദായത്തിൽ മാറ്റം വരുത്തുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങൾ സർക്കാർ നൽകിയെങ്കിലും കർഷക സംഘടനകളെ സമരത്തിൽനിന്നു പിന്മാറ്റാൻ അതൊന്നും പര്യാപ്തമായിരുന്നില്ല.
പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു വിവാദനിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭത്തിൽനിന്നു പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കർഷകസംഘടനകൾ. കത്തുന്ന വെയിലും അതിശൈത്യവും സഹിച്ചാണ് അവർ കഴിഞ്ഞ ഒരുവർഷമായി സമരരംഗത്തു നിന്നത്. പഞ്ചാബിലും ഹരിയാനയിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം കർഷകപ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു വിവിധ സമരപരിപാടികൾ അരങ്ങേറി. സമരത്തിനിടെ എണ്ണൂറിലധികം കർഷകർക്കു ജീവൻ നഷ്ടമായിട്ടുണ്ടെന്നാണു കർഷക സംഘടനകളുടെ കണക്ക്.
രാജ്യത്തെ അന്നദാതാക്കൾക്കു മുന്നിൽ അഹങ്കാരത്തിന്റെ തലകുനിച്ചു എന്നാണു വിവാദ നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെപ്പറ്റി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രതികരിച്ചത്. ഇതൊരു വലിയ വിജയമാണെന്ന് അഖിലേന്ത്യാ കിസാൻ സഭ അഭിപ്രായപ്പെട്ടു. എന്നാൽ, പ്രഖ്യാപനംകൊണ്ടു മാത്രം സമരം അവസാനിപ്പിക്കില്ലെന്നാണു കർഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞത്.
വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കാൻ പാർലമെന്റിൽ നടപടി സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. കർഷകരുടെ അഭിവൃദ്ധിക്കാണു സർക്കാർ പ്രാധാന്യം നൽകുന്നതെന്നും ഒരാൾപോലും ബുദ്ധിമുട്ടാതിരിക്കാനാണു നിയമങ്ങൾ പിൻവലിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. രാജ്യത്തിന്റെ കാർഷികമേഖലയ്ക്കു മീതെ ഉരുണ്ടുകൂടിയ വലിയ കാർമേഘം നീങ്ങിപ്പോകുന്നതു തികച്ചും ആശ്വാസകരമാണ്.